Monday, October 9, 2023

ക്ഷേത്രത്തിൽ വിഗ്രഹപൂജയ്ക്കുള്ള അര്‍ഹത

 ക്ഷേത്രത്തിൽ വിഗ്രഹപൂജയ്ക്കുള്ള അര്‍ഹത



(സനാതനം ബഹുസ്വരം എന്ന പുസ്തകത്തിൽ നിന്ന്)

സിനിമാനടനും പൊതുപ്രവർത്തകനുമായ ശ്രീ സുരേഷ് ഗോപി തന്റെ ആഗ്രഹം ഒരിക്കൽ തുറന്നു പറഞ്ഞു. അടുത്ത ജന്മത്തിലെങ്കിലും തന്റെ ഇഷ്ടദേവനായ അയ്യപ്പനെ തൊട്ടുപൂജിക്കാൻ ഇടയാക്കണേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാർത്ഥന. അത്ര അക്ഷന്തവ്യമായ അപരാധ മാണോ ഇത്?

വിഗ്രഹപൂജയെപ്പറ്റി തീരെ അറിവോ ഭാവനയോ ഇല്ലാ ത്ത അനേകംപേര്‍ ശ്രീ സുരേഷ് ഗോപിയെ വിമര്‍ശി ക്കുകയും അഭിപ്രായം പറയുകയും ചെയ്തു. അതൊരു പൊതുചർച്ചയാവുകയും ചെയ്തു. വേദങ്ങളിലും ആചാര ങ്ങളിലും പുനര്‍ജന്മത്തിലും ഉള്ള ശ്രദ്ധ ഭാരതീയ സംസ്കാരത്തിലും സനാതനധര്‍മ്മത്തിലും വളരെയധികം പ്രധാന്യമുള്ള സംഗതികളാണ്. അങ്ങിനെ ആചാരംകൊണ്ടും വിശ്വാസംകൊണ്ടും സനാതന ധര്‍മ്മത്തിലെ ബഹുസ്വരതയുടെ പാരമ്പര്യത്തില്‍ നിന്നുകൊണ്ടുതന്നെയാണ് വിഗ്രഹപൂജയെ കാണേണ്ടത്. തികച്ചും വേദാന്തിയായ, ആ തലത്തില്‍ ആത്മീയതയെ സ്വാംശീകരിക്കുന്നവര്‍ക്കുമുതല്‍ മാടനെയും മറുതയെയും ‘വെച്ചാരാധിക്കുന്ന'വര്‍ക്കു വരെ മാത്ര മല്ല നാസ്തികര്‍ക്കും സാനാതന ധര്‍മ്മത്തില്‍ സ്ഥാന മുണ്ട് എന്ന് നാം മറക്കരുത്.

ശബരിമലയിലും ഗുരുവായൂരും മറ്റും ബ്രാഹ്മണകുലത്തില്‍ ജനിച്ചവര്‍ക്കാണ് ഇപ്പോഴത്തെ ആചാരനിയമങ്ങള്‍ അനുസരിച്ച് മേല്‍ശാന്തിയാകാന്‍ യോഗ്യതയുണ്ടാവൂ. എന്നാൽ മറ്റ് പല ക്ഷേത്രങ്ങളിലും തന്ത്രവിദ്യ പഠിച്ചുവരുന്ന ഇതരകുലജാതർക്കും പൂജ ചെയ്യാനുള്ള അർഹത സമൂഹവും സംസ്കാരവും അംഗീകരിച്ചു കൊടു ത്തിട്ടുമുണ്ട്. ഇങ്ങിനെ പഠിക്കുവാനുള്ള ചോദനയും ആ സംസ്കാരം തുടർന്ന് കൊണ്ടുപോകാനുള്ള ത്രാണിയും ഉള്ളവർ മാത്രമാണല്ലോ ക്ഷേത്രപൂജ ഒരു തൊഴിലായി സ്വീകരിക്കുകയുള്ളു.

കര്‍മ്മസിദ്ധാന്തമനുസരിച്ച് ആര്‍ക്കുവേണമെങ്കിലും അങ്ങിനെയൊരു ബ്രാഹ്മണകുലത്തില്‍ ജനിക്കാനും ശബരിമലയിലും മറ്റും  പൂജിക്കാനുമാകും. പുല്‍ക്കൊടി മുതല്‍ ബ്രഹ്മാവ്‌ വരെ ആര്‍ക്കും പുനര്‍ജന്മങ്ങളിലൂടെ സാധിക്കാവുന്ന ഒരു കാര്യമാണിത്. എങ്കിലും ഇതൊന്നും ഇപ്പോഴത്തെ ശാസ്ത്രീയമെന്നു പറയപ്പെടുന്നരീതിയില്‍ തെളിയിക്കാന്‍ വിശ്വാസങ്ങളുടെ തലത്തില്‍ ആര്‍ക്കും ബാധ്യതയില്ല എന്ന് കൂടി ഓര്‍മ്മപ്പെടുത്തട്ടെ. ഇതെല്ലാം ആചാരവിശ്വാസങ്ങളുടെ തലത്തില്‍ നിലകൊള്ളുന്ന കാര്യങ്ങളാണ്. ഏതൊരു സൃഷ്ടിയുടെയും ആരംഭം ഭാവനയില്‍ നിന്നാണ്. അതായത് സങ്കൽപ്പത്തില്‍നിന്ന്. സങ്കല്‍പ്പം തന്നെയാണ് ഒരാള്‍ കഴിക്കുന്ന അന്നത്തിലൂടെ രേതസ്സായും ഭ്രൂണ മായുമൊക്കെ പരിണമിച്ച് ഒരു പുതുജീവന്‍ ഉളവാകുന്നത്. അങ്ങനെയുള്ള ഒരു പുനർജന്മത്തിലൂടെ ഉൽകൃഷ്ടമായ ഒരു ജന്മം ലഭിക്കാനാണ് സുരേഷ്ഗോപി ആഗ്രഹിച്ചതും.

ബ്രാഹ്മണകുലത്തില്‍, ജന്മനാ ചിട്ടയായ ആചാരമര്യാദകളിലൂടെ ജനിക്കുന്ന ഒരു കുട്ടിക്ക് ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ടിവരെയുള്ള ഷോഡശസംസ്കാരക ര്‍മ്മങ്ങളുടെ പിന്‍ബലം ഉണ്ടാവും. അതായത് ഗർഭ ത്തിൽ ഒരു ജീവൻ എത്തിപ്പെടുന്നതിനു മുൻപേ അതിനുള്ള സങ്കല്പം പിതാവിലും മാതാവിലും ഉറഞ്ഞു കൂട്ടുന്നത് പോലും സംസ്കാരത്തിന്റെ ഭാഗമാണ് എന്നർത്ഥം. അല്ലാതെ അബദ്ധത്തിൽ ഉണ്ടായിപ്പോ കുന്ന കുഞ്ഞുങ്ങളുടെ കാര്യമല്ല ഇവിടെ പറയുന്നത്. തലമുറകളായി അങ്ങിനെയുള്ള ഒരു സംസ്കാര വിശേഷത്തിലൂടെ കടന്നുപോയവര്‍ തന്നെയാകണം അയ്യപ്പഭഗവാന്റെ വിഗ്രഹത്തെ പൂജിക്കാന്‍ എന്ന് ആ വിഗ്രഹം സ്ഥാപിച്ചപ്പോള്‍ സ്ഥിരീകരിച്ച ഒരു സങ്കൽപ്പത്തെ ഇല്ലാതാക്കണം എന്ന് ആര്‍ക്കാണ് നിര്‍ബ്ബന്ധം? സങ്കല്പങ്ങള്‍ ഇല്ലാതാക്കിയാല്‍ ക്ഷേത്രങ്ങള്‍ക്ക് പിന്നെ എന്ത് മൂല്യമാണുള്ളത്? വെറുംകല്ലില്‍ ഈശ്വരചൈതന്യത്തെ കാണാനും അതറിഞ്ഞ് ലോകനന്മയ്ക്കായി ‘പ്രകര്‍ഷേണ’ സങ്കല്‍പ്പിക്കാനും കഴിഞ്ഞില്ലെങ്കില്‍ ക്ഷേത്രസങ്കല്‍പ്പംകൊണ്ട് ഒരു കാര്യവുമില്ല. ഇത്രമേല്‍ സങ്കീര്‍ണ്ണവും എന്നാല്‍ ഭാവനാസമ്പന്നവുമായ സങ്കല്പങ്ങളും ആചാരങ്ങളും ഇല്ലാതാക്കി യാല്‍ സമൂഹത്തില്‍ സമത്വം കൈവരും എന്ന് തോന്നുന്നുണ്ടോ?

തന്റെ സ്ഥാനമാനങ്ങള്‍ ഉപയോഗിച്ച് ആരെയെങ്കിലും സ്വാധീനിച്ച് ആചാരങ്ങളെ തട്ടിമറിച്ച് എങ്ങി നെയെങ്കിലും മേല്‍ശാന്തിയായി ശബരിമലയിലെ ഭഗവല്‍ വിഗ്രഹത്തില്‍ തൊട്ടുപൂജിക്കണം എന്നല്ല സുരേഷ്ഗോപി ആഗ്രഹിച്ചത്; മറിച്ച്, തനിക്ക് അങ്ങിനെയൊരു സദനുഭവം അര്‍ഹതപ്പെടുന്ന തരത്തില്‍ ഒരു ജന്മം സംജാതമാകണേ എന്ന് പ്രാര്‍ത്ഥിക്കുകയല്ലേ അദ്ദേഹം ചെയ്തത്? സനാതന ധര്‍മ്മപദ്ധതിയിലെ കര്‍മ്മസിദ്ധാന്തമനുസരിച്ച് അങ്ങിനെയൊരു ജന്മം സാധിക്കുന്നത് അടുത്ത ജന്മത്തില്‍ത്തന്നെയാകണം എന്നില്ല എന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. അതായത് അതിനുവേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാനും ഒരുവൻ തയ്യാറാകണം എന്നര്‍ത്ഥം.

യോഗവാസിഷ്ഠം പോലുള്ള വേദാന്തപരമായ കൃതികളിലും പുനര്‍ജന്മസാദ്ധ്യതകളെപ്പറ്റി പ്രതിപാദിക്കു ന്നുണ്ട്. അതില്‍ 'ജീവടസര്‍ഗ്ഗ'ത്തില്‍ പറയുന്നത് ഒരുവന്‍ എന്താഗ്രഹിക്കുന്നുവോ അത് സാധിതമാകണമെങ്കില്‍ അവന്റെ ആന്തരചോദന അതിനോട് പൂര്‍ണ്ണമായി താദാത്മ്യത്തില്‍ ആയിരിക്കണം എന്നാണ്. ഒരുവന്റെ മുന്നിലുള്ള വസ്തുവിനോട് അത്തരം താദാത്മ്യം പ്രാപിച്ചവന്‍ ആ വസ്തുവിനെ പൂര്‍ണ്ണമായി അറിയുന്നു. അതുപോലെ സാങ്കല്‍പ്പികമായ വസ്തുവുമായും പൂര്‍ണ്ണതാദാത്മ്യം പ്രാപിച്ചാല്‍ അതിനെയും നമുക്ക് പൂര്‍ണ്ണമായി അറിയാം. ഞാന്‍ ഗഗനചാരിയായ ഒരപ്സരസ്സാവട്ടെ’, ‘ഞാനൊരു പണ്ഡിതനാവട്ടെഎന്നൊക്കെ എകാഗ്രചിത്തത്തോടെ ധ്യാനിക്കുന്നതിന്റെ ഫലമായി ഒരുവന് അങ്ങിനെ ഒന്നോ അതിലധികമോ ജന്മം സിദ്ധമാണ്. പണ്ഡിതനായോ പാമരനായോ അയാള്‍ക്ക്‌ ജനിക്കാം.ധ്യാനത്തിനും അതിന്റെ എകാഗ്രതയ്ക്കുമനുസരണമായി അയാള്‍ക്ക്‌ മനുഷ്യജന്മമോ ദേവജന്മമോ എടുത്ത് അതതു കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യാം.

അനേകം പുനര്‍ജന്മങ്ങളിലൂടെ ആര്‍ജ്ജിച്ച കര്‍മ്മ വിപാകം മൂലം അയ്യപ്പസ്വാമിയുടെ മേല്‍ശാന്തിയാ വാന്‍ അവസരം കിട്ടുന്നയാള്‍ പുറപ്പെടാശാന്തിയാണ്’. അദ്ദേഹത്തിന് അയ്യപ്പന്‍ തന്റെ പ്രിയപു ത്രനെന്നപോലെ സത്യമാണ്. പ്രത്യക്ഷമാണ്. സത്യമായ, പൊന്നു പതിനെട്ടാംപടിയില്‍ വാണരുളുന്ന, കണ്മുന്നില്‍ ദിവസവും കണികാണുന്ന പ്രത്യക്ഷദൈവതമാണ്. അതിരാവിലെ ശ്രീകോവില്‍ തുറക്കുന്നതുമുതല്‍ വൈകുന്നേരം അയ്യപ്പനെ ഉറക്കി നടയടച്ച് ഹരിവരാസനം പാടി, പടിയിറങ്ങി മടങ്ങി പോകുന്നതുവരെയുള്ള സഗുണോപാസന മേല്‍ശാന്തിയ്ക്ക് കൈവല്യമാണ്. ഒരമ്മ മകന് നല്‍കുന്നതു പോലെയുള്ള സ്നേഹവാത്സല്യങ്ങള്‍ ഭഗവാന് നല്‍കി അയാള്‍ തന്റെ ജന്മത്തെ സഫലമാക്കുന്നു. അതയാളുടെ മുജ്ജന്മസുകൃതമാണ്! ആ പൂജകള്‍ കാണുന്നത് ഭക്തജനങ്ങള്‍ക്ക് ജന്മസുകൃതവുമാണ്. ഭക്തരിൽ എല്ലാവർക്കും പൂജിക്കണമെന്നു തോന്നുകയില്ല. അവർക്ക് ആ കാഴ്ച തന്നെ ധാരാളം. വിഗ്രഹാരാധനയിലെ ഭാവനാ സങ്കല്‍പ്പം അന്യമായവര്‍ക്കത് കൈവല്യത്തിനു പകരം വെറും വൈകല്യമായി തോന്നിയേക്കാം. അങ്ങിനെയുള്ളവര്‍ക്കായല്ല ക്ഷേത്രം തുറന്നു വയ്ക്കേണ്ട ത്.

നല്ലെണ്ണയൊഴിച്ച് തിരിവച്ച് ഒരു നിലവിളക്കു കത്തിച്ചു വച്ചാൽ ഓരോരുത്തരും അവരവരുടെ സംസ്കാരമനുസരിച്ച് ദീപം നോക്കി കൈതൊഴുകുകയോ  അതിൽ നിന്നും ബീഡി കത്തിക്കുകയോ ചെയ്യാം രണ്ടിലും തെറ്റില്ല. എന്നാൽ ബീഡി കത്തിക്കാൻ മാത്രമേ ദീപം ഉപയോഗിക്കാവൂ എന്ന് ആരും ആരെയും നിർബ്ബന്ധിക്കരുതെന്നു മാത്രം.  

അയ്യപ്പനെ പൂജിക്കാന്‍ അവസരം ലഭിക്കുന്ന മേല്‍ശാന്തി ദിവസവും കടന്നുപോകുന്ന ഭാവനാ ധന്യങ്ങളായ നിമിഷങ്ങള്‍ അറിയാന്‍ ഈ കവിതയിലൂടെ കടന്നുപോയാൽ ചിലപ്പോൾ സാധിച്ചേക്കും. എനിക്ക് പരിചയമുള്ള ഒരാള്‍ മേല്‍ശാന്തിയായി നിയമിക്കപ്പെട്ടു എന്നറിഞ്ഞതിന്റെ ചരിതാര്‍ത്ഥ്യമാണ് ഈ കവിത. 

-------------------------

അയ്യപ്പതൃപ്പാദപങ്കജപൂജ

 

അയ്യപ്പതൃപ്പാദ പങ്കജപൂജയില്‍

ആത്മാര്‍പ്പണം ചെയ്ത സാഫല്യം

ആര്‍ജ്ജിത പുണ്യസാഫല്യം

തിരുനടവീണു വണങ്ങി മണികൊട്ടുമ്പോള്‍

എപ്പോഴും എന്നുള്ളിലാനന്ദ നിര്‍വൃതി

 

ശ്രീകോവിലെത്തിയാലടിമുടി മന്ത്ര-

മുഖരിതം അയ്യപ്പ നാമജപം

നഭസ്സിലും മനസ്സിലും ശരണമന്ത്രങ്ങള്‍

ശ്രീകോവില്‍ നിറയും തിരുശംഖനാദം

 

തുയിലുണര്‍ന്നേറ്റൊരാ ചിന്മയരൂപം

എണ്ണയും വാകയും തേച്ചൊരുക്കി

പുണ്യാഹമോടെ പുരുഷസൂക്തവും ചൊല്ലി

രുദ്രജപത്തോടെ അഭിഷേകമാടി

തുളസിയും ചന്ദനവുമാവോളം ചാര്‍ത്തി

അയ്യപ്പദര്‍ശനമൊരുക്കി വച്ചാല്‍

ഭക്തഹൃദയങ്ങള്‍ പുളകച്ചാര്‍ത്തണിയും

ദര്‍ശനപുണ്യ പ്രഭാതപൂജ

മന്നില്‍ അയ്യനയ്യപ്പനല്ലോ പൊന്‍കണി

 

പട്ടുടയാടയാല്‍ അലങ്കാരമാടി,

നൈവേദ്യമുണ്ണവേ മനം മയങ്ങീ

ചിന്മുദ്രയേന്തിയ കലിയുഗവരദന്‍

മേല്‍ശാന്തിയിവനോ പ്രിയതനയന്‍

അമ്മ ചൊരിയുമ്പോല്‍ വാത്സല്യാതിരേകം

നെഞ്ചകത്തേറ്റുന്ന പ്രിയതാതന്‍

 

ആയിരമായിരം ഭക്തഹൃദയങ്ങള്‍

ദര്‍ശനസൌഭാഗ്യമാര്‍ന്നു

അത്താഴപ്പൂജയും കഴിഞ്ഞു

പാരില്‍ പുകള്‍ പെറ്റ ഹരിവരാസനം

പാടിയാ സോപാനപ്പടിയിറങ്ങി

മനസ്സിലെ പടിപൂജ നൂറ്റൊന്നാവൃതം

നോല്‍ക്കവേ നരജന്മസാഫല്യമായ്‌

 

കുഞ്ഞിനെ താരാട്ടു പാടിയുറക്കിയപോല്‍

നിര്‍വൃതിയടയുന്ന സേവകന്‍

അമ്മ ചൊരിയുമ്പോല്‍ വാത്സല്യാതിരേകം

നെഞ്ചകത്തേറ്റുന്ന പ്രിയ താതന്‍..

 

 

-അഞ്ജലി 

Monday, February 20, 2023

Mask - Short story in Malayalam - Part of "Deshanthara kathakal"



















കഥ


മാസ്ക്

സുകുമാർ കാനഡ

വീട്ടിന്റെ ബേസ്മെൻറിലുള്ള റ്റൂബെഡ്റൂം സ്യൂട്ട് വാടകയ്ക്ക് കൊടുക്കാനുള്ള പരസ്യം ഫേസ്ബുക്കിലും ക്രേഗ് ലിസ്റ്റിലും കൊടുത്തിട്ട് രണ്ടാഴ്ച്ചയായി. സാധാരണ പരസ്യം കൊടുത്ത് രണ്ടുമൂന്നു ദിവസങ്ങൾക്കുള്ളിൽത്തന്നെ ആരെങ്കിലും വന്നു വാടകയ്ക്ക് എടുക്കാറുണ്ട്. ഇത്തവണ അധികം വിളികൾ ഒന്നും വന്നില്ല. പക്ഷേ ഒരു സ്ത്രീ രണ്ടുതവണ വിളിച്ചു മെസേജ് വച്ചിരുന്നു. ഇംഗ്ലീഷ് അത്ര വശമില്ലാത്തവരുടെ ആക്സന്റാണ്. ഒടുവിൽ അവരെ തിരിച്ചു വിളിച്ചപ്പോൾ അറിഞ്ഞത് അവരും ഭർത്താവും രണ്ടു കുട്ടികളും ഉണ്ടെന്നാണ്.

 ബേസ്മെന്റാണെങ്കിലും ഫ്ലാറ്റിന് അത്യാവശ്യം വലുപ്പവും രണ്ടു വാഷ്റൂമുകളും ഉണ്ട്. രണ്ടു കുട്ടികൾ ഉണ്ടെങ്കിൽ രണ്ടു ബെഡ് റൂം വേണം എന്ന് കാനഡയിൽ നിയമുണ്ട്. അവരോടു വന്നുനോക്കാൻ പറഞ്ഞു. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് അവർ വന്നത്. ഊബർ എടുത്ത് വന്ന് വീട്ടിന്നു പുറകിലെ ഡ്രൈവ് വേയിൽ എത്തി അവർ ഇറങ്ങിയപ്പോഴേ തീരുമാനിച്ചു, ‘ഇത് ശരിയാവും എന്ന് തോന്നുന്നില്ല.’

നീണ്ട താടിയും തലയിൽ തൊപ്പിയമുള്ള ഒരാൾ ആദ്യം ഇറങ്ങി. പിന്നെ പർദയണിഞ്ഞ ഭാര്യയും മൂത്തകുട്ടിയും, പിറകെ ചെറിയൊരു പെൺകുട്ടിയും. ഊബർ കാർ പറഞ്ഞുവിട്ട് പർദ്ദയിട്ട സ്ത്രീ പറഞ്ഞു: “താൻക്യൂ ഫോർ ദിസ്. ആരും ഞങ്ങളെ വാടകവീടോ അപ്പർട്ട്മെന്റോ കാണാൻ പോലും വിളിക്കുന്നില്ലായിരുന്നു. നിങ്ങളെങ്കിലും വിളിച്ചല്ലോ. ദൈവം നിങ്ങൾക്കുള്ള പ്രതിഫലം തരും. ഞാൻ സനാ മുസ്തഫ; ഇത് എന്റെ ഹസ്ബന്റ് മുസ്തഫ. നിങ്ങളും മറുനാട്ടിൽ നിന്നും ഇവിടെ വന്നു താമസിക്കുന്നവരല്ലേ? അങ്ങിനെ നാടും വീടും വിട്ടു വന്നിട്ടുള്ളവരുടെ വിഷമം നിങ്ങൾക്ക് മനസിലാവും. ഇൻഡ്യ, അല്ലേ?”

മൂത്തവൾ എട്ടാം ക്ലാസുകാരി. ജീൻസും ഷർട്ടുമാണ് വേഷം. തലയും കഴുത്തും മൂടുന്ന കറുത്ത തട്ടവുമുണ്ട്. പൂമ്പാറ്റയുടെ പടമുള്ള ഫ്രോക്കിട്ട സുന്ദരിക്കുട്ടി ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു.

“യെസ്, പ്ലീസ് കം”, സ്യൂട്ട് കാണിക്കാനായി ഞാൻ മുന്നിൽ നടന്നു. മാലതിയും കൂടെ വന്നു. പകുതി ഭൂമിക്കടിയിലും ബാക്കി തറയ്ക്ക് മുകളിലുമുള്ള ഒരു സ്യൂട്ടാണ്. തൊട്ടുമുന്നിൽ ഗാർഡൻ. പാർക്കിംഗ് ഏരിയയിൽ നിന്നും മുപ്പതടി നടന്ന് എട്ടു കോൺക്രീറ്റ് സ്റ്റെപ്പുകൾ ഇറങ്ങിയാൽ സ്യൂട്ടിലേക്ക് നേരിട്ട് കടക്കാം. വാടകക്കാർക്ക് പ്രത്യേകം വാതിലാണ്. ലിവിംഗ്റൂമിലെ ജനലിന് പൊക്കം കൂടുതലുണ്ട്. അകത്തുകടന്നാൽ തികച്ചും സ്വതന്ത്രമായ ഒരു ഫ്ലാറ്റ് തന്നെ. വാഷിങ് മെഷീനും, ഫ്രിഡ്ജും, ഓവനും, സ്റ്റൌവും, റ്റീവിയും അത്യാവശ്യം ഫർണിച്ചറുകളും എല്ലാമുള്ളതുകൊണ്ട് വാടകയക്ക് എത്തുന്നവർക്ക് പുതുതായി ഒന്നും തന്നെ വാങ്ങേണ്ടിവരില്ല. ബ്രിട്ടീഷ് കൊളംബിയയിൽ സർദാർമാരാണ് വീടുകളുടെ ബേസ്മെന്റിൽ സ്യൂട്ടുകൾ ഉണ്ടാക്കി വാടകയ്ക്ക് കൊടുത്ത് ‘മോർട്ട്ഗേജ് ഹെൽപ്പർ’ എന്ന പേരിൽ വീടു നിർമ്മാണത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയത്. പുതിയ വീടുകളിൽ ചിലപ്പോൾ അവർ രണ്ടും മൂന്നും സ്യൂട്ടുകൾ ഉണ്ടാക്കും. മിക്കവാറും കൺസ്ട്രക്ഷൻ പണികളും അവർ തന്നെയാണ് ചെയ്യുന്നത്. അത്തരം വീടുകൾക്ക് എപ്പോഴും ഡിമാന്റ് കൂടുതലാണ്. വിലയും. ബാങ്കിലേക്ക് മാസം തോറുമുള്ള അടവിന് ഈ സ്യൂട്ട് ഞങ്ങളെ ഏറെ സഹായിക്കുന്നുണ്ട്. ഒരുമാസമെങ്കിലും വാടകക്കാർ ഇല്ലാതെ ബേസ്മെന്റ് ഒഴിഞ്ഞു കിടന്നാൽ ആ മാസത്തെ ചിലവുകൾ ഒപ്പിക്കാൻ ബുദ്ധിമുട്ടാണ്.     

സ്യൂട്ട് കാണാൻ വന്നവരിൽ ഭാര്യയാണ് കാര്യങ്ങൾ മുഴുവനും പറയുന്നത്. ഭർത്താവ് താടിയിൽ കൈ വച്ച് കൂടെനിന്നതേയുള്ളൂ. “മൈ ഹസ്ബൻഡ്..” അവർ മടിച്ച് മടിച്ച് പറഞ്ഞുതുടങ്ങി. “എന്റെ ഹസ്ബൻഡ് ഇംഗ്ലീഷ് പഠിച്ചിട്ടില്ല. ഞാൻ എട്ടാം ക്ലാസുവരെ ഇംഗ്ലീഷ് പഠിച്ചു. പിന്നെ ഇവിടെ റെഫ്യൂജി ആയി വന്നപ്പോൾമുതൽ ഒരു ക്രിസ്റ്റ്യൻ പള്ളിയുടെ പാരീഷ് ഹാളിലാണ് ഞങ്ങളെ താമസിപ്പിച്ചിരിക്കുന്നത്. അവരിൽ നിന്നാണ് ഞാൻ ഇംഗ്ലീഷ് ഇത്രയെങ്കിലും പറയാൻ പഠിച്ചത്.”

സിറിയയിൽ നിന്നും വന്ന റെഫ്യൂജി കുടുംബങ്ങളിൽ അവരുടെയൊപ്പം വന്നിട്ടുള്ള പലർക്കും സ്വന്തമായി അപ്പാർട്ട്മെന്റുകൾ കിട്ടിക്കഴിഞ്ഞു. അതിന്റെ വാടക ആറുമാസത്തേക്ക് ഗവർമെന്റ് സോഷ്യൽ വെൽഫെയർ കൊടുക്കും. അതിനാണ് ഇവരും ശ്രമിക്കുന്നത്. ഭർത്താവിന് ഒരു ജോലിയും കണ്ടുപിടിക്കണം. സിറിയയിൽ ഇലക്ട്രിക്കൽ വയറിംഗ് പണിയിൽ ഒരാളെ സഹായിച്ച ചെറിയൊരു പരിചയം മാത്രമേ അയാൾക്കുള്ളൂ. അവർ കഥമുഴുവൻ പറഞ്ഞു. അവൾ ക്രിസ്റ്റ്യനും അയാൾ മുസ്ലീമുമാണ്. കല്യാണം കഴിഞ്ഞപ്പോൾത്തന്നെ അവൾക്ക് ഇസ്ലാംമതം സ്വീകരിക്കേണ്ടിവന്നു. അതിനുശേഷം അവളുടെ കുടുംബത്തിലുള്ള ആരുമായും അടുപ്പമില്ല.

“മൈ എൽഡർ ബ്രദർ - അമേരിക്കയിൽ ഉണ്ട്. പക്ഷേ കോണ്ടാക്ട് ഒന്നുമില്ല.” സനാ പറഞ്ഞു. സനായും മുസ്തഫയും റെക്കോർഡിൽ രണ്ടു മതത്തിൽപ്പെട്ടവർ ആയതുകൊണ്ട് കനേഡിയൻ ഗവർമെന്റ് അവർക്ക് ഇങ്ങോട്ട് വരാൻ മുൻഗണന നല്കി. സിറിയയിൽ നിന്നാൽ ജീവനുപോലും അപകടം ഉണ്ടാവുമെന്ന് അവർ ഭയന്നു. ഏതെങ്കിലും മിലിറ്റന്റ് ഗ്രൂപ്പിൽ ചേരേണ്ടി വരുമായിരുന്നു എന്നാണ് പറഞ്ഞത്.

“എനിക്ക് പുറത്തു പോയി ജോലി ചെയ്ത് പരിചയമില്ല. നമ്മൾ സ്ത്രീകൾ ജോലിക്ക് പോകുന്നത് ശരിയല്ല എന്നറിയാം നിങ്ങൾ ഇൻഡ്യാക്കാർക്കും അങ്ങിനെയല്ലേ?” അവർ മാലതിയെ നോക്കി തുടർന്നു.

“അല്ലല്ല, ഇവിടെ ഞാനും മകളും ജോലി ചെയ്യുന്നുണ്ട്. ഇൻഡ്യയിലും സ്ത്രീകൾ ജോലിക്ക് പോകും. എന്റെ അമ്മപോലും സർക്കാർ സർവ്വീസിൽ നിന്നും റിട്ടയർ ചെയ്തിട്ട് മൂപ്പതുകൊല്ലത്തോളമായി.” മാലതി പറഞ്ഞു.

“റിയലി? ഇൻഡ്യയിലെ സ്ത്രീകൾ പുറത്തു ജോലിയ്ക്കൊക്കെ പോവുമെന്ന് എനിക്കറിയില്ലായിരുന്നു. അപ്പോ അവിടെ ശരീയത്ത് ഇല്ലെ?”

എന്തിനാണ് ഇവരോട് ഇതെല്ലാം പറയുന്നതെന്ന് മനസിൽ തോന്നിയെങ്കിലും പറഞ്ഞു, “ഇൻഡ്യയിൽ ജനാധിപത്യഭരണമാണ്. അവിടെ മുസ്ലിം സ്ത്രീകളടക്കം എല്ലാവരും ജോലി ചെയ്യാൻ പോകും. അവർ രാഷ്ട്രീയത്തിലും ഉണ്ട്. ഇൻഡ്യയുടെ പ്രധാനമന്ത്രി ഒരിക്കൽ  സ്ത്രീയായിരുന്നു കുറെക്കാലം – ഇന്ദിരാഗാന്ധി. സുപ്രീം കോടതി ചീഫ് ജഡ്ജ് ആയി ഒരു മുസ്ലിം സ്ത്രീയുണ്ടായിരുന്നു ഇൻഡ്യയിൽ.”

അവർ അത്ഭുതത്തോടെ നോക്കി. എന്നിട്ട് അറബിയിലോ സീറിയനിലോ ഭർത്താവിനോട് എന്തോ പറഞ്ഞു. അയാൾ തല കുലുക്കി സമ്മതിച്ചു.

“ഞങ്ങൾക്ക് ഈ അപ്പാർട്ടുമെന്റ് വളരെ ഇഷ്ടമായി. ഇപ്പോൾത്തന്നെ അഡ്വാൻസ് തരാം. ഇത് മറ്റാർക്കും കൊടുക്കരുത്, പ്ലീസ്.”

“അത്ര പെട്ടെന്ന് തീരുമാനിക്കാൻ പറ്റില്ല. നിങ്ങൾ ആപ്ളിക്കേഷൻ തരണം, പിന്നെ ക്രെഡിറ്റ് ചെക്ക്, റെഫെറൻസ് ചെക്ക് എല്ലാം ചെയ്യണം. അതെല്ലാം ശരിയായാൽ അഡ്വാൻസ് വാങ്ങാം.”

“അതൊന്നും നോക്കണ്ട സർ. ഇത് ഞങ്ങൾക്ക് വേണം. പ്ലീസ്! വാടകയെല്ലാം ആറുമാസത്തേക്ക് കനേഡിയൻ ഗവർമെന്റ് തരും. അപ്പോഴേക്ക് ഹസ്ബന്റിന് ജോലിയാവും.”  

“നോ, എല്ലാം ചെക്ക് ചെയ്യാൻ രണ്ടു ദിവസം വേണം. അത് കഴിഞ്ഞു പറയാം. ഞങ്ങൾക്ക് വേറെ ചില ആപ്ലിക്കേഷൻ കൂടി കിട്ടിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾക്ക് തന്നെ തരും എന്ന് ഇപ്പോൾ പറയാൻ ആവില്ല.”

കാരണങ്ങൾ ഒന്നും പറയാതെ അവരെ എങ്ങിനെയെങ്കിലും ഒഴിവാക്കണം എന്ന തോന്നൽ ഞങ്ങൾ രണ്ടാൾക്കും ഉണ്ടായി. അവരുടെ ഭാഷയോ, മതമോ അതോ വേഷമോ? എന്താണ് ഞങ്ങളെ വിഷമിപ്പിക്കുന്നത്?

അടുത്തയാഴ്ച തന്നെ സൈമൺഫ്രേസർ യൂണിവേർസിറ്റിയിലെ രണ്ടു സീനിയർ വിദ്യാർത്ഥികൾക്ക് ഞങ്ങൾ ബേസ്മെന്റ് സ്യൂട്ട് വാടകയ്ക്ക് കൊടുത്തു. ബസ് സ്റ്റോപ്പ് വീട്ടിനു മുന്നിൽത്തന്നെയായതുകൊണ്ട് അവർക്ക് വളരെ സൌകര്യമായി. എട്ടുമാസത്തെ യൂണിവേർസിറ്റിക്കാലം കഴിഞ്ഞപ്പോൾ അവർ വീടൊഴിഞ്ഞുപോയി. ഒരു വർഷത്തെ ലീസ് ഉണ്ടായിരുന്നുവെങ്കിലും, സ്റ്റുഡന്റ്സ് അല്ലേ, അവർ വന്ന് ആവശ്യപ്പെട്ടപ്പോൾ ലീസ് ഒഴിവാക്കി കൊടുത്തു. വീണ്ടും പരസ്യം കൊടുത്ത് പുതിയ വാടകക്കാരെ അന്വോഷിക്കുമ്പോൾ ഒരുദിവസം ഫോൺകോൾ വന്നു. സനാ മുസ്തഫയാണ്.

“ഞങ്ങൾ കഴിഞ്ഞകൊല്ലം സ്യൂട്ട് വാടകയക്ക് എടുക്കാനായി വിളിച്ചിരുന്നു. അവിടെ വന്നു നോക്കുകയും ചെയ്തു. അപ്പോൾ ഞങ്ങൾക്ക് തന്നില്ലല്ലൊ. ഇപ്പോഴും ഞങ്ങൾ ആ പള്ളിയുടെ മൂലയ്ക്ക് അവരുടെ ദയവിൽ കഴിയുകയാണ്. പ്ലീസ്, ഇനിയെങ്കിലും ഞങ്ങൾക്ക് അത് തന്നുകൂടെ? മറ്റാരും ഞങ്ങളെ തിരിച്ചു വിളിക്കുന്നതുപോലുമില്ല. പള്ളിക്കാർ ഞങ്ങളോട് ഒഴിയാൻ പറഞ്ഞിട്ടുമുണ്ട്.” അവരുടെ ഇംഗ്ലീഷ് സംസാരത്തിന് കാര്യമായ മാറ്റമുണ്ടിപ്പോൾ. ചെറിയൊരു കനേഡിയൻ ആക്സന്റ് വന്നിരിക്കുന്നു.

ഇത്തവണയും അവരോടു സ്യൂട്ട് വന്നു നോക്കാൻ പറഞ്ഞു. “മറ്റ് ചിലർ കൂടി അപ്ലൈ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഉറപ്പൊന്നും പറയുന്നില്ല. ഞാൻ അവർ എത്തുന്നതിനു  മുൻപേ അറിയിച്ചു. ഇത്തവണയും മുസ്തഫ ഒന്നും സംസാരിച്ചില്ല. അയാളുടെ താടിക്ക് നീളം കൂടിയിട്ടുണ്ട്. അങ്ങിങ്ങായി അല്പം നരച്ചിട്ടുമുണ്ട്. കുട്ടികളിൽ മൂത്തവളും ഇപ്പോൾ തട്ടമൊന്നും ഇട്ടിട്ടില്ല. ജീൻസും ടോപ്പും തന്നെ വേഷം.

“കണ്ടില്ലേ, ഇവൾ സ്കൂളിൽ പോയിത്തുടങ്ങിയപ്പോൾ തട്ടമിടുന്നത് നിർത്തി. കൂടെയുള്ള കുട്ടികൾ കളിയാക്കും എന്നാണ് പറയുന്നത്. ഇപ്പോൾ ഒന്പതാം ക്ലാസ്സിലാണ്. പർദ്ദയിടേണ്ട പ്രായമായി. അവിടെ പള്ളിയിൽത്തന്നെ നിന്നാൽ ഇവളെ ഡീസിപ്ലിൻ ചെയ്യാൻ ആവില്ല. പ്ലീസ്, ഇത്തവണ സ്യൂട്ട് ഞങ്ങൾക്ക് തരണം. നിങ്ങൾക്ക് ഇതൊക്കെ മനസിലാവുമല്ലോ”

“അടുത്തയാഴ്ച ഒരു കൂട്ടർ കൂടി വരാനുണ്ട്. അതുകഴിഞ്ഞേ ഞങ്ങൾ തീരുമാനിക്കൂ”

“നോ സർ, ഞങ്ങൾക്ക് തന്നെ തരണം. ഇപ്പോൾ ആയിരത്തി അഞ്ഞൂറ് ഡോളറല്ലേ വാടക ചോദിക്കുന്നത്? ഞങ്ങൾ ആയിരത്തി അറുനൂറു തരാം. പ്ലീസ്.”  

ഞങ്ങൾ താമസിക്കുന്നത്തിന് തൊട്ടുതാഴെയുള്ള സ്യൂട്ടിൽ ആ താടിക്കാരൻ മകളെ ഡിസിപ്ലിൻ ചെയ്യുന്ന കാര്യം ആലോചിച്ചപ്പോഴേ ഒരു ഭയം ഉള്ളിൽ കയറി. ഇവർക്ക് സ്ഥലം വാടകയ്ക്ക് കൊടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ല എന്ന് അപ്പോഴേ മനസിൽ കരുതി. ആപ്പ്ളിക്കേഷൻ തന്ന് അവർ പോയപ്പോൾത്തന്നെ മാലതിയും പറഞ്ഞു. “വേണ്ട, നമുക്കത് ശരിയാവില്ല.”

“പക്ഷേ അവരെപ്പോലെയുള്ളവർക്കും താമസിക്കാൻ സ്ഥലം വേണ്ടേ? നാം ഇങ്ങിനെ ഇൻസെൻസിറ്റീവ് ആയാൽ എങ്ങിനെയാണ്?” ഞാൻ ചോദിച്ചു.

“എന്നാൽ സ്വയം തീരുമാനം എടുത്തോളൂ. എന്നിട്ട് വരുന്നതൊക്കെ അനുഭവിക്കുകയും ചെയ്യാം”

സനാ മുസ്തഫ വിളിച്ചപ്പോളൊക്കെ ഫോൺ എടുക്കാതെ നോക്കി. ഒടുവിൽ ഫോണെടുത്ത് ഒരു കള്ളം പറഞ്ഞു “സ്യൂട്ട് വേറൊരാൾക്ക് വാടകയ്ക്ക് കൊടുത്തു.”

“നിങ്ങളും മറ്റുള്ളവരെപ്പോലെ തന്നെ! വെള്ളക്കാരും നിങ്ങളും തമ്മിൽ ഒരു വ്യത്യാസവുമില്ല അല്ലേ? പുറത്തുനിന്നു വന്ന് കാനഡയിൽ താമസിക്കുന്ന നിങ്ങൾക്കെങ്കിലും ഞങ്ങളുടെ കാര്യം മനസിലാവും എന്നാണ് കരുതിയത്! സിറിയയിൽ നിന്നും ജീവിതം പറിച്ചുനടാനായി കാനഡയിൽ വന്നതാണ്, പക്ഷേ ആരും അതിന് സമ്മതിക്കുന്നില്ല. താങ്ക് യു ഫോർ നത്തിംഗ്” അവളുടെ ശബ്ദത്തിൽ നീരസം പ്രകടമായിരുന്നു.

മാലതിയോട് പറഞ്ഞപ്പോൾ അവളും നിസ്സഹായയായി “നമുക്ക് എന്തു ചെയ്യാൻ പറ്റും? ഇപ്പോൾ നാം സൂക്ഷിച്ചില്ലെങ്കിൽ പിന്നെ പറഞ്ഞിട്ടെന്തു കാര്യം? അല്ലേ?”

രണ്ടാഴ്ചകൂടി കഴിഞ്ഞപ്പോഴേക്ക് കൊറോണാ ഭീതിയായി. എല്ലായിടത്തും ലോക്ഡൌണും മാസ്ക് ധരിക്കലുമായി കൊല്ലമൊന്ന് കടന്നു പോയി. കൊറോണയുടെ തീവ്രതയേറിനിന്ന കാലം മുഴുവൻ ബേസ്മെന്റ് ഒഴിഞ്ഞുതന്നെ കിടന്നു. ഇൻഡ്യയിൽ നിന്നും വന്ന വാക്സീനാണ് പ്രധാനമന്ത്രി ജസ്റ്റീൻ ട്രൂഡോ അടക്കം പലർക്കും കിട്ടിയത്. എനിക്കും മാലതിക്കും ആദ്യത്തെ ഡോസ് കിട്ടിയത് അതിൽ നിന്നാണ്. കാനഡയുടെ “അമേരിക്കൻ ബ്രദർ” ബൈഡൻ പറഞ്ഞത് അമേരിക്കയിലെ ആവശ്യം കഴിഞ്ഞിട്ട് ബാക്കിയുണ്ടെങ്കിൽ കാനഡയ്ക്ക് വാക്സിൻ തരാം എന്നാണ്.

അസ്ട്ര സെനക്ക വാക്സിനുവേണ്ടി ക്യൂ നിലക്കുന്ന സമയത്താണ് സനാ മുസ്തഫയെ പിന്നീട് കണ്ടത്. പർദ്ദ ഉണ്ടായിരുന്നില്ല. എങ്കിലും മാസ്ക് ഉള്ളതുകൊണ്ട് ആദ്യം അവരെ തിരിച്ചറിയാൻ ആയില്ല. മാലതി, ദൂരെ നിൽക്കുന്ന അവളെ കണ്ടു സംശയം പറഞ്ഞു. “അത് സനാ മുസ്തഫയല്ലേ? ഇപ്പോൾ പർദ്ദയൊന്നും ഇല്ലല്ലോ!”

കുറച്ച് കഴിഞ്ഞപ്പോൾ അവൾ ഞങ്ങളെ കണ്ട് അടുത്ത് വന്നു. ആറേഴടി അകലത്തിൽ നിന്നു പറഞ്ഞു. “എനിക്കറിയാം നിങ്ങൾക്ക് പേടിയായിരുന്നു, അല്ലേ?”

മറുപടി പറയുന്നതിന് മുൻപേ സനാ തുടർന്നു. “മുസ്തഫയെ കൊറോണ കൊണ്ടുപോയി.” ആ പള്ളിയിൽ കൂട്ടമായി താമസിച്ചിരുന്ന പതിന്നാലുപേർ ഒരാഴ്ചയിൽത്തന്നെ കൊറോണ വന്നു മരിച്ച വിവരം മാസങ്ങൾക്ക് മുൻപ് സീബീസി റേഡിയോവിൽ കേട്ടിരുന്നു. എല്ലാവർക്കും സമയത്തിന് വെന്റിലേറ്റർ കിട്ടിയിരുന്നില്ല എന്നാണ് അറിഞ്ഞത്. പക്ഷേ സനായ്ക്കും കുട്ടികൾക്കും ഒന്നും കൊറോണയുടെ ശല്യം ഉണ്ടായില്ല.

“ആളെ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് അവസാനമായി കണ്ടതാണ്. പിന്നെ വിവരം അറിയുന്നത് മരണം കഴിഞ്ഞിട്ടാണ്. ദേഹം മറവ് ചെയ്തപ്പോൾ പോലും പോവാൻ പറ്റിയില്ല.” വലിയ ഭാവവ്യത്യാസം ഒന്നുമില്ലാതെയാണ് അവളത് പറഞ്ഞത്.

പെട്ടെന്ന് മാലതി പതുക്കെ എന്നോടു ചോദിച്ചു “സനായ്ക്കും കുട്ടികൾക്കും താമസിക്കാൻ നമ്മുടെ സ്യൂട്ട് കൊടുത്താലോ?” അങ്ങിനെയാവാം എന്ന് എനിക്കും തോന്നി. സനായോട് “ആ ബേസ്മെന്റ് സ്യൂട്ട് ഇപ്പോൾ വേക്കന്റ് ആണ്. നിങ്ങൾക്ക് വേണമെങ്കിൽ തരാം.”

“വേണ്ട. മുസ്തഫ മരിച്ചപ്പോൾ സോഷ്യൽ സർവ്വീസുകാർ വന്ന് ഞങ്ങളെ കൊണ്ടുപോയി ഒരു ഹോട്ടലിൽ ആക്കി. പിന്നെ ക്വാറന്റീൻ കഴിഞ്ഞപ്പോൾ നല്ലൊരു റ്റു ബെഡ്രൂം അപ്പാർട്ടുമെന്റിലേക്ക് മാറ്റി താമസിപ്പിച്ചു. അവിടെ എല്ലാ സൌകര്യങ്ങളും ഉണ്ട്. സ്കൂളിന് അടുത്താണ്. റെഫ്യൂജി ആയതുകൊണ്ട് വാടക കൊടുക്കേണ്ട, മാത്രമല്ല, മാസം തോറും ചിലവിനുള്ള പൈസ തരികയും ചെയ്യും. ഇനി എനിക്കും എന്തെങ്കിലും പഠിക്കാൻ നോക്കണം. അതിന് വേണ്ടി മാഡത്തിന് എന്നെ സഹായിക്കാമോ?”

“തീർച്ചയായും, സനാ. പലതരം കോഴ്സുകൾ ഉണ്ട്. പാൻഡമിക്കിന്റെ വലിയ പ്രശ്നങ്ങൾ കഴിഞ്ഞു നമുക്ക് ഒന്നിച്ചിരിക്കാം. ഞാൻ അപ്പോഴേക്ക് കുറച്ച് കോഴ്സുകളുടെ വിവരം കണ്ടുപിടിച്ച് വയ്ക്കുകയും ചെയ്യാം. ആൾ ദി ബെസ്റ്റ്. ടേക് കെയർ.” മാലതി പറഞ്ഞു.

സനായും മാലതിയും പലതവണ ഫോണിൽ സംസാരിച്ചു. അവൾ ഏതോ കോഴ്സിന് ചേർന്നു എന്നാണ് പറഞ്ഞത്.

ബേസ്മെന്റ് സ്യൂട്ട് ജൂലായ് മാസം അവസാനം വരെ ഒഴിഞ്ഞുതന്നെ കിടന്നു. ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളാവുമ്പോഴേക്ക് യൂണിവേർസീറ്റികളിൽ ചേരുന്ന കുട്ടികൾ  വടകയ്ക്കായി സ്ഥലം അന്വോഷിച്ചു തുടങ്ങും. എങ്കിലും ഇത്തവണ അധികം കോളുകൾ ഉണ്ടായില്ല. ഒരു ഈമെയിൽ വന്നത് ടർക്കിയിലെ ആങ്കറയിൽ നിന്നുള്ള മെൽവിൻ യൂസഫ്ന്റെയാണ്. പുതുതായി സൈമൺ ഫ്രേസർ യൂണിവേർസിറ്റിയിൽ ഡോക്ടറൽ സ്റ്റഡീസിന് വരുന്നയാളാണ്. നല്ല റെഫറൻസും ഫൈനാൻഷ്യൽ ഗാരന്റിയും തരാം എന്നാണ് ഈമെയിലിൽ എഴുതിയിരുന്നത്. ഒടുവിൽ ഒരു സൂം കോൾ ബുക്ക് ചെയ്ത് രാവിലെ എട്ടുമണിക്ക് മെൽവിനുമായി സംസാരിച്ചു. എല്ലാം കൊണ്ടും നല്ലൊരു ടെനന്റ് തന്നെ. ഇംഗ്ലീഷിൽ നന്നായി സംസാരിക്കുന്ന, നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരൻ. ചെറിയൊരു മിഡിൽ ഈസ്റ്റേൺ അക്സൻറ്റ് ഉണ്ട്.

“സോ, മെൽവിൻ, സ്യൂട്ടിൽ കൂടെ താമസിക്കാൻ റൂംമേറ്റോ മറ്റോ ഉണ്ടോ, അതോ താങ്കൾ തനിച്ചാണോ ഉണ്ടാവുക? രണ്ടുബെഡ്റൂമുള്ള സാമാന്യം വലിയ ഫ്ലാറ്റാണല്ലോ ഇത്.”

“ഒരാൾ കൂടിയുണ്ടാവും. എന്റെ പാർട്ട്ണർ, അരീഷ് അബ്ദുൾസർദ്ദാരി. ഇപ്പോൾ അവനവിടെ വാൻകൂവറിൽത്തന്നെയുണ്ട്. വിസിറ്റർ ആയി വന്നിട്ട് ഇപ്പോൾ ഒരു കോഫീഹൌസിൽ ജോലി ചെയ്യുന്നുമുണ്ട്. വർക്ക് പെർമിറ്റൊന്നുമായില്ല. പാൻഡമിക് ആയതുകൊണ്ട് അവിടെനിന്നു മടങ്ങാൻ പറ്റിയില്ല അവന്. ഞാൻ എത്തുന്നതും പ്രതീക്ഷിച്ച് ഇരിക്കുകയാണ്. ഞങ്ങൾ സ്കൂൾ മുതൽ ഒന്നിച്ചായിരുന്നു. ഞാൻ വന്നു കഴിഞ്ഞാൽ എന്റെ സപൌസ് എന്ന നിലയ്ക്ക് അവന് വർക്ക് പെർമിറ്റ് കിട്ടും. ഇപ്പോൾ അവൻ പെർമിറ്റില്ലാതെയാണ് ജോലിചെയ്യുന്നത്. കോഫീ ഹൌസിന്റെ ഉടമസ്ഥൻ മി. സിംഗ്, കാഷ് ബേസിസിലാണ് അവന് ജോലി കൊടുത്തത്. ഇവിടെ ആങ്കറയിൽ ഞങ്ങൾക്ക് ഒരുമിച്ച് കപ്പിൾ ആയി ജീവിക്കാൻ പറ്റില്ല. സൊസൈറ്റി ഞങ്ങളെ അതിന് അനുവദിക്കില്ല. കാനഡയിൽ അങ്ങിനെയുള്ള പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ? നിങ്ങൾക്ക് സമ്മതമാണെങ്കിൽ മാത്രം. വൈഫിനോടും കൂടി ആലോചിച്ച് ലീസ് ഡോക്യുമെൻറ്സ് അയച്ചുതന്നാൽ മതി. അത്കഴിഞ്ഞ് ഞാൻ ഡെപ്പോസിറ്റ് മണി അയക്കാം, ഓക്കെ?.”

ഓക്കേ! ഞാൻ ഉടനെ അറിയിക്കാം. രണ്ടാൾക്കും വാക്സിനേഷൻ കിട്ടിയല്ലോ, അല്ലേ? മാസ്ക് നിർബന്ധമില്ല, എങ്കിലും ഇവിടെ എല്ലാവരും മാസ്ക് ധരിക്കുന്നുണ്ട്.”

“ഞങ്ങൾക്ക് രണ്ടു വാക്സീനും കിട്ടിയതാണ്. മാസ്കും ഞങ്ങൾക്ക് ഓക്കേയാണ്.” 

മാലതിയോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു: ബേസ്മെൻറ് സ്യൂട്ട് അവർക്ക് കൊടുക്കാം. അവരുടെ ജീവിതശൈലി എന്തായാലും നമുക്കെന്താ, അല്ലേ?.”

Tuesday, February 14, 2023

എന്തുരസമായിരുന്നു, അവരുടെവരവ്. Kavalam Sasikumar, Deputy Editor, Janmabhumi

 FB post of Kavalam Sasikumar 

14 Feb 2023


എന്തുരസമായിരുന്നു, അവരുടെവരവ്. 

കാനഡയിലാണ് ഡോ. എ.പി. സുകുമാര്‍. സ്ട്രക്ചറല്‍ എഞ്ചിനീയറിങ്ങില്‍ മാസ്റ്റര്‍. സഹപാഠിയും സഹപ്രവര്‍ത്തകനുമായ പ്രൊ. പി.എ. മുഹമ്മദ് ബഷീറുമായാണ് സുകുമാര്‍ സാര്‍ ഇന്നലെ (13-02-2023) കോഴിക്കോട്ട് ജന്മഭൂമിയില്‍ വന്നത്. 

ഇത്തവണ കണ്ടിട്ടുതന്നെ എന്നു പറഞ്ഞാണ് സുകുമാര്‍സാര്‍ വന്നത്. ബഷീര്‍ സാര്‍ ബ്രിട്ടണില്‍ യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ അധ്യാപകനാണ്.  അടുത്തിടെവരെ സ്ട്രക്ചറല്‍ എഞ്ചിനീയറിങ് ചെയറിന്റെ തലവനായിരുന്നു. സുകുമാര്‍സാര്‍ ഇപ്പോള്‍ അധ്യാപനം നിര്‍ത്തി, നിര്‍മാണമേഖലയിലെ മികച്ച ഉപദേശകനും മാര്‍ഗ ദര്‍ശിയുമാണ്. 

ഇരുവരുടെയും ഒഫീഷ്യല്‍ -അക്കാദമിക്- അനുഭവ യോഗ്യതകളുടെ വിവരം ലിങ്ക്ഡ് ഇന്‍ പ്രൊഫഷണല്‍ സാമൂഹ്യ മാധ്യമത്തിലുണ്ട്. ഞാന്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ എന്റെ മകളെ കാണിച്ചു. അവള്‍ക്ക് ഇന്‍സ്പിരേഷന്‍ ആവട്ടെ എന്ന് കരുതി. കക്ഷി ബോധം കെട്ടില്ലെന്നുമാത്രം...(എനിക്ക് ആ പ്രശ്‌നമുണ്ടായില്ല, അമ്പരപ്പിലൊതുങ്ങി. നമ്മള്‍ പോളി ടെക്‌നിക്കല്ലാത്തതിന്റെ ഗുണം).

36 വര്‍ഷം മുമ്പ് രണ്ടുപേരും കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിങ് കോളെജ് വിട്ടതാണ്. പിന്നെ ഇന്നലെയാണ് അവര്‍ ഒന്നിച്ച് കോഴിക്കോട്ട്. 

രണ്ടുപേരും എന്‍ഐഐടി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) യിലും ആര്‍ഇസിയിലും (റീജിയണല്‍ എഞ്ചിനീയറിജ് കോളെജ്) ക്ലാസെടുക്കാന്‍ വന്നതാണ്. സുകുമാര്‍ സാര്‍ ചെന്നൈ ഐഐടിയിലെ (ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജി) ക്ലാസ് കഴിഞ്ഞാണ് കോഴിക്കോട്ടേക്ക് വന്നത്. 

എന്റെ അടുത്തിരിക്കുമ്പോള്‍ അവര്‍ പരസ്പരം കളിയാക്കി, തമാശ പറഞ്ഞ്, ആസ്വദിച്ച്, പൊട്ടിച്ചിരിച്ച് ആഘോഷിക്കുകയായിരുന്നു. ചില പഴയകാല സംഭവങ്ങള്‍ എനിക്ക് പങ്കുവെച്ചു. ഇരട്ടപ്പേര്, കളിതമാശകള്‍, ക്ലാസ് മുറിയിലെ സംഭവങ്ങള്‍.... 

ഡോ. സുകുമാര്‍: കേട്ടോ ശശികുമാര്‍, ഞങ്ങള്‍ ക്ലാസൊക്കെ കഴിഞ്ഞിറങ്ങുമ്പോള്‍ ഇങ്ങോട്ടു പോരാന്‍ ആര്‍ഇസി ഒരു വണ്ടിവിട്ടുതന്നു. വണ്ടിയില്‍ കയറിയപ്പോള്‍ മുതല്‍ ഞങ്ങള്‍ പഴയകാല തമാശയും പഴയ പാട്ടും ഒക്കെ പാടാന്‍ തുടങ്ങി. അതുവരെ കണ്ടവരല്ലല്ലോ എന്ന ഭാവത്തില്‍ ഡ്രൈവര്‍ തിരിഞ്ഞു നോക്കി. ഞങ്ങള്‍ പഴയ കോഴിക്കോട്ടുകാരായതാണെന്ന് പറഞ്ഞു സമാധാനിപ്പിച്ചു.

പ്രൊഫ. ബഷീര്‍: എയര്‍പോര്‍ട്ടില്‍നിന്ന് വന്നപ്പോള്‍ ഞങ്ങളെ കണ്ട് കാര്‍ ഡ്രൈവര്‍ ചോദിച്ചു, 'അച്ചന്മാ'രാണോ എന്ന്. രണ്ടുപേരുടെയും വട്ടത്താടിയും ഇംഗ്ലീഷും ഒക്കെ അറിഞ്ഞിട്ടാവും. അതെ അച്ചന്മാരാ, പള്ളീലച്ചന്മാരല്ല എന്ന് പറഞ്ഞു. 

എന്നിട്ട് 35 വര്‍ഷം മുമ്പ് ഇവരുടെ കൂട്ടുകെട്ടിന് കാമ്പസില്‍ വീണ ഇരട്ടപ്പേരും പറഞ്ഞു. സുകുമാര്‍ സാര്‍ മുന്നറിയിപ്പുകൊടുത്തു, 'ബഷീര്‍, ഡോണ്ട് റിവീല്‍ എവരിതിങ് ടു ഹിം, ആഫ്റ്ററാള്‍ ഹീ ഈസ് ജേണലിസ്റ്റ്.... '

അവര്‍ എന്നെ കണ്ടുകഴിഞ്ഞുള്ള പരിപാടി വെളിപ്പെടുത്തി, മിഠായിത്തെരുവിലൂടെ നടക്കണം, 35 വര്‍ഷം മുമ്പാണ് ഞാന്‍ അവസാനം കണ്ടത്, ഡോ. സുകുമാര്‍ പറഞ്ഞു. 

തൊട്ടടുത്തുള്ള മാഗ്‌കോം കണ്ടാണ് മടങ്ങിയത്. 

ഡോ. സുകുമാറിനെ പരിചയപ്പെട്ടത് പത്തു വര്‍ഷം മുമ്പാണ്. ജന്മഭൂമിയിലെ പി. ശ്രീകുമാറിലൂടെ. ആദ്ധ്യാത്മിക വിഷയങ്ങളില്‍ ചില ലേഖനങ്ങള്‍, കവിതകള്‍ ഒക്കെ പ്രസിദ്ധീകരിക്കുന്നതുസംബന്ധിച്ചായിരുന്നു തുടക്കം. പിന്നീട് അത് 'യോഗവാസിഷ്ഠം' മലയാളമാക്കിയത് ജന്മഭൂമി സംസ്കൃതി പേജിലൂടെ പ്രസിദ്ധീകരിക്കുന്നതുവഴി ദൃഢമായി. എഞ്ചിനീയര്‍, അമേരിക്കയില്‍, അധ്യാപകന്‍, സംസ്‌കൃതം, മലയാളം, ഇംഗ്ലീഷ്, സാങ്കേതിക, കവിത, നര്‍മ്മം, അങ്ങനെയങ്ങനെ സൗഹാര്‍ദ്ദം വളര്‍ന്നു, ഈ മനുഷ്യനെക്കുറിച്ചുള്ള കൗതുകവും. 

ചിലപ്പോള്‍ പെട്ടെന്നൊരു പ്രസ്താവനയാകും, ഞാന്‍ അടുത്ത ദവസം കേരളത്തില്‍ വരുന്നു. നമുക്ക് കാണണം. നമുക്ക് ഒന്നിച്ച് അക്കിത്തത്തെ കാണണം, നമുക്ക് ഒന്നിച്ച് അവിടെ പോകണം, ഇന്നയാളെ കാണണം. പല വട്ടം ഈ സംഭാഷണങ്ങളും പരിപാടി നിശ്ചയിക്കലും നടന്നു. നിര്‍ഭാഗ്യത്തിന് കൂടിക്കാഴ്ച നടന്നില്ല. 

യോഗവാസിഷ്ഠം ഒരു മാഹയജ്ഞമായിരുന്നു. നിത്യവും അതിലെ ഭാഗങ്ങള്‍ വ്യാഖ്യാനിച്ച് വിശദീകരിച്ച്, സാധാരണക്കാര്‍ക്കും മനസിലാക്കാന്‍ പാകത്തില്‍ ലളിത ഭാഷയില്‍ എഴുതി. ദേവീ ഭാഗവതം നിത്യപാരായണവും ജന്മഭൂമി സംസ്‌കൃതി പേജില്‍ പ്രസിദ്ധീകരിച്ചു. അത് മറ്റൊരു ബൃഹദ് യജ്ഞമായിരുന്നു. അത് പുസ്തകമായിപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവതാരിക എഴുതാന്‍ എന്നെ നിര്‍ബന്ധിച്ചു. 

ആയിരത്തോളം പേജുള്ള പുസ്തകത്തിന്റെ കോപ്പി നല്‍കാന്‍ സാര്‍ കൊച്ചി ജന്മഭൂമി ഓഫീസില്‍ വന്നു. അറിയിച്ചിട്ട്, പറഞ്ഞിട്ട് ഒക്കെയായിരുന്നു വരവ്. പക്ഷേ, കഷ്ടം, എനിക്ക് എവിടെയോ പോകേണ്ടിവന്നു. കാണാനായില്ല.

അങ്ങനെ പലവട്ടം. ഭാഗ്യത്തിന് ഇന്നലെ അത് സംഭവിച്ചു. ഹൃദ്യമായിരുന്നു. ശാന്തനായ, പ്രസന്നനായ, കുസൃതിച്ചിരിക്കാരനായ സുകുമാര്‍സാര്‍. ഹസ്തദാനവും ആലിംഗനവും... 

എന്റെ രണ്ട് പുസ്തകങ്ങള്‍ സമ്മാനിച്ചു; പുതിയ കവിതാ പുസ്തകമായ 'തുന്നിച്ചേര്‍ക്കണമീ ഭൂമി'യും അഭിമുഖങ്ങളടങ്ങിയ 'മുഖാമുഖ'വും. 

ഇന്നത്തെ ജന്മഭൂമി വേണം. നിത്യവും ഓണ്‍ലൈനിലാണ് വായിക്കുന്നത്. അച്ചടിച്ച കോപ്പി വായിക്കുന്നത് സുഖമാണ്,  എന്ന് സുകുമാർ സാര്‍.

ബഷീര്‍ സാറും ഒരു കോപ്പി കൈപ്പറ്റിയാണ് പിരിഞ്ഞത്. 

അതിനു മുമ്പ് സെല്‍ഫി വേണമെന്ന് സുകുമാര്‍ സാര്‍. ഫോട്ടോ മതിയെങ്കില്‍ ഞാന്‍ പിടിക്കാമെന്ന് ബഷീര്‍ സാര്‍. നമുക്ക് ഒന്നിച്ച് പിടിക്കാമെന്ന് ഡോ.സു... അങ്ങനെ സെല്‍ഫിയും പിറന്നു...

അവര്‍ ലിഫ്റ്റിലൂടെ 

ഓടിക്കയറിപ്പോയി, 

മിഠായിത്തെരുവിലേക്ക്... 

അവരുടെ സ്വര്‍ഗത്തിലെ കട്ടുറുമ്പാകാതിരിക്കാന്‍ ഞാന്‍ വിട്ടുനിന്നു...

----------------------------------------

A.P. Sukumar

അതീവ ഹൃദ്യമായ ഒരു സായാഹ്നം! പഴകിപ്പതിഞ്ഞ ഒരു സൌഹൃദവും, പരസ്പരം ഇതുവരെ കണ്ടിട്ടില്ലെങ്കിലും അങ്ങിനെ തോന്നാത്ത ശശികുമാര്‍ജിയുമായുള്ള കൂട്ടും ചേര്‍ന്ന സമയം! ഞാനെഴുതാന്‍ വിചാരിച്ചതാണ്! ഇതാണ് വാലന്റൈന്‍ ദിവസത്തില്‍ കിട്ടിയ വലിയ സ്നേഹ സമ്മാനം. കോഴിക്കോട് വരുന്നതിന്റെ തലേ ആഴ്ച ഞങ്ങള്‍ രണ്ടാളും മദ്രാസ്‌ IIT യില്‍ structural symposium ല്‍ പ്രഭാഷണത്തിനായി വന്നതാണ്. പണ്ടത്തെ ആറീസിയില്‍ പോയി, അവിടെയും മീറ്റിങ്ങുകള്‍ ഉണ്ടായിരുന്നു. ഞങ്ങളെ ഞങ്ങളാക്കിയ സീനിയര്‍ അദ്ധ്യാപകര്‍, NIT ഡയരക്ടര്‍, പണ്ട് ഒരുമിച്ചു പഠിപ്പിച്ചവര്‍... ഇങ്ങിനെയിങ്ങനെ... അടുത്തൂണ്‍ പറ്റും മുന്‍പ് കോഴിക്കോടന്‍ സ്നേഹം അനുഭവിക്കാന്‍ വേണ്ടി വന്നതാണ് രണ്ടാളും. വേണ്ടുവോളം കിട്ടി. "മ്മടെ കോയിക്കോട്" എന്ന് പറയുന്നത് വെറുതെയാണോ!