Wednesday, October 9, 2013

ആളാണുദൈവം! - From Mathrubhumi Newspaper 9 October 2013

From Mathrubhumi  Newspaper 9 October 2013
ആളാണുദൈവം!
ഡോ.എ.പി.സുകുമാര്‍ , വാന്‍കൂവര്‍ , കാനഡPosted on: 09 Oct 2013
അല്ലാതെ മറ്റാരാണ് കാണപ്പെട്ട ദൈവം?



ആള്‍ദൈവം, ആളാണുദൈവം. പക്ഷേ 'ആളസുരന്മാര്‍ ' എണ്ണത്തില്‍ കൂടുതലാണണ് എന്നതുകൊണ്ടാവുമോ ആളുകള്‍ക്ക് ആള്‍ദൈവങ്ങളോടിത്ര വിരോധം?' ആളസുരന്മാര്‍ ' എന്നുകേട്ടിട്ടില്ല, അല്ലേ? സാരമില്ല. അതു ഞാനുണ്ടാക്കിയ പദമാണ്!

'ദൈവദശകം' മുതല്‍ ആത്മീയതയുടെ നേരനുഭവം നിറഞ്ഞ അനേകം കൃതികളെഴുതുകയും ആദിശങ്കരന് തുല്യം വേദാന്തത്തിന്റെ വേരുകണ്ടെത്തി നമുക്ക് മനസ്സിലാവുന്ന രീതിയില്‍ പകര്‍ന്നു കരുത്തു നല്‍കുകയും ചെയ്ത ശ്രീനാരായണഗുരുവിനെപ്പോലും ചിലര്‍ 'ആള്‍ ദൈവമെന്ന' പ്രയോഗത്തിലൂടെ വില കുറച്ചു കാണാന്‍ ശ്രുമിക്കുന്നത് പരിതാപകരം എന്നല്ലേ പറയാനാവൂ?

എന്നാല്‍ ആള്‍ദൈവം എന്ന പ്രയോഗം വാസ്തവത്തില്‍ മോശമായ ഒന്നല്ല. എല്ലാ പ്രവാചകന്മാരും ആള്‍ ദൈവങ്ങള്‍ തന്നെയാണ്. അതത് കാലഘട്ടങ്ങളില്‍ മനുഷ്യരാശിക്കു വഴികാട്ടിയായ ഗുരുഭൂതന്മാര്‍ ദൈവതുല്യരാണ്. ദൈവം എന്ന സങ്കല്‍പ്പ സാദ്ധ്യതയെ നേരിട്ടുകാണാന്‍ , അനുഭവിക്കുവാന്‍ കഴിയാത്തിടത്തോളംകാലം നാമീ പ്രവാചക പ്രതീകങ്ങളില്‍ തൃപ്തരാവുകതന്നെ. ഇതിനുനാം ഈശ്വരവിശ്വാസി ആകണമെന്നോ കാണുന്ന'മഹാന്മാരെ'യെല്ലാം കാലില്‍ വീണു നമസ്‌കരിക്കണമെന്നോ അല്ല ഞാന്‍ പറഞ്ഞുവരുന്നത്.

മലയാളഭാഷയിലെ ഏതൊരു പ്രസിദ്ധീകരണമെടുത്താലും 'ആള്‍ദൈവം' എന്ന് പുച്ഛത്തോടെയുള്ള പ്രയോഗം കാണാം. ഏറെപ്പേര്‍ ആദരിക്കുകയും ഒരു പക്ഷേ പൂജിക്കുകയും ചെയ്യുന്ന മഹദ്‌വ്യക്തികളെ പ്രത്യക്ഷമായും പരോക്ഷമായും ഇങ്ങിനെ വില കുറച്ചുപരാമര്‍ശിക്കുന്ന ലേഖനങ്ങള്‍ . യാതൊരു കുറ്റബോധവും കൂടാതെ അതെല്ലാം അച്ചടിച്ചു വില്ക്കുന്ന പത്രാധിപന്മാരുണ്ടെന്നും വ്യക്തം. സാംസ്‌കാരിക നായകന്മാരും വിപ്ലവ പ്രതിവിപ്ലവനേതാക്കന്മാരും ഈ പ്രയോഗത്തില്‍ എന്തോ സുഖം കിട്ടുന്നുണ്ടെന്ന മട്ടില്‍ എഴുതാറുമുണ്ട്. വാസ്തവത്തില്‍ വേദാന്തത്തിന്റെ ഹരിശ്രീ പഠിച്ചവര്‍ക്കെല്ലാമറിയാം ദൈവം എന്നത് 'ആള്‍ദൈവം' അല്ലാതെ മറ്റൊന്നുമാവുക വയ്യ എന്ന്.

എല്ലാവരും ആള്‍ദൈവങ്ങള്‍ തന്നെ. ഒരു നേരിയ വ്യത്യാസമുണ്ട്. എന്തെന്നാല്‍ ചിലര്‍ക്കറിയാം താന്‍ തന്നെയാണ് ദൈവത്വം എന്ന്. മറ്റുള്ളവര്‍ അതുസ്വയം മനസ്സിലാക്കാന്‍ ഏറെക്കാലം, ഒരുപക്ഷേ ഏറെ ജന്മങ്ങള്‍ തന്നെ എടുക്കുമെന്നു മാത്രം. പിന്നെ 'ആള്‍ ' എന്നു പറയുമ്പോള്‍ മനുഷ്യരെ മാത്രമേ പരാമര്‍ശിക്കൂ എന്നൊരു സങ്കുചിത മനസ്സും നമുക്കൊഴിവാക്കാം. സര്‍വചരാചരങ്ങളും ഉള്‍പ്പെട്ട ഒരു ജനാധിപത്യ രീതിയിലാണ് ഉയര്‍ന്ന തലത്തിലുള്ള ആത്മീയതയുടെ സാംഗത്യം.

അഹം ബ്രഹ്മാസ്മി, ഞാന്‍ തന്നെ ബ്രഹ്മം. സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും സാക്ഷി. കാര്യകാരണമായിരിക്കുന്ന ബ്രഹ്മം ഞാനല്ലാതെ മറ്റൊന്നുമല്ല എന്നാണ് ഉപനിഷദ് വാക്യം. രണ്ടില്ല, ഒന്നുമാത്രമേയുള്ളു. അതായത്, ഞാനില്ലെങ്കില്‍ ബ്രഹ്മം ഇല്ല. ബ്രഹ്മമില്ലെങ്കില്‍ ഞാനും. ഞാന്‍ തന്നെയാണു ദൈവത്തെയുണ്ടാക്കുന്നത്, അതേ ദൈവം തന്നെയാണ് എന്നെയുണ്ടാക്കിയതും. ഈ തിരിച്ചറിവ് ഉണരുമ്പോള്‍ ദൈവീകതയ്ക്കു നാം കല്‍പ്പിക്കുന്ന സ്വഭാവ ഗുണഗണങ്ങളില്‍ കുറച്ചെങ്കിലും ഉള്ളവരെ (ആള്‍ ദൈവങ്ങളായി എന്നിരിക്കട്ടെ) നാം തിരിച്ചറിയുന്നത് കണ്ണാടി നോക്കി സ്വന്തം സൗന്ദര്യം ആസ്വദിക്കുന്നതു പോലെ സ്വാഭാവികമെന്നുവേണ്ടേ കരുതാന്‍ ? എന്നിട്ടും വിവരമുള്ളവര്‍ എന്തുകൊണ്ടാണ് ആള്‍െൈദവങ്ങള്‍ക്കു നേരേ വാളോങ്ങിയടുക്കുന്നത്?

ഇതിനൊരു മറുപുറം കൂടിയുണ്ടെന്നുള്ളതാണു സത്യം. ദൈവീകത പോലെ തന്നെ രാക്ഷസീയതയും 'ഞാന്‍ തന്നെ' എന്നുള്ള തിരിച്ചറിവും നമുക്കുണ്ടാവണം. നാമില്ലാതെ ദൈവമില്ലെങ്കില്‍ , നാമില്ലാതെ രാക്ഷസീയതയും ഉണ്ടാവുക വയ്യല്ലോ. അപ്പോള്‍ 'ആള്‍രാക്ഷസന്‍' എന്നോ 'ആളസുരന്‍ ' എന്നോ ഒരു പ്രയോഗം കൂടി നമുക്കുണ്ടാക്കാം. എന്നിട്ട്, ആരൊക്കെയാണ് ഇക്കൂട്ടത്തില്‍പ്പെട്ടവര്‍ എന്നു വിവേകത്തോടെ പരിശോധിക്കയുമാകാം. തീര്‍ച്ചയായും അവര്‍ക്കും കിട്ടുന്നുണ്ട് നിറയെ അനുയായികളും ആരാധകവൃന്ദവും! ആളസുരന്മാരുടെ കൂട്ടത്തിലുള്ളവരെ കണ്ടുപിടിക്കാന്‍ നമുക്കൊന്ന് ചുറ്റും കണ്ണോടിക്കാം; പത്രങ്ങളിലും മറ്റും അവരങ്ങിനെ നിറഞ്ഞുവിളങ്ങുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കി, ദു:ഖിതര്‍ക്ക് സാന്ത്വനം നല്‍കി കുറച്ചു പേര്‍ ആള്‍ദൈവങ്ങളും ആയിക്കൊള്ളട്ടെ.

നാം കണ്ണാടിയില്‍ നോക്കുമ്പോള്‍ നമുക്കു താല്‍പ്പര്യമുള്ള കാര്യങ്ങളാണു ശ്രദ്ധിക്കുക. എത്ര വിരൂപമാണെങ്കിലും സ്വന്തം മുഖത്തിന്റെ സൗന്ദര്യം ആസ്വദിക്കാത്തവര്‍ ആരുണ്ട്? കണ്ണില്‍ കരടുള്ളവര്‍ അതെടുത്തുമാറ്റും. മുഖത്തുള്ള വൈരൂപ്യം മനസ്സിലുമുള്ളവര്‍ അതുമാത്രം ശ്രദ്ധിക്കും. അതേപ്പറ്റി വേവലാതിപ്പെട്ടു കൊണ്ടേയിരിക്കും. നമ്മുടെ നോട്ടത്തില്‍ സൗന്ദര്യം മാത്രം കാണാറാവുമ്പോള്‍ അത് ദൈവീകതയുമായി അടുത്ത ഒന്നാണ്. അങ്ങിനെ നാം മഹാത്മാക്കളിലേക്ക് ആകൃഷ്ടരാവുന്നു. നമ്മിലെ തന്നെ ദൈവീകതയെ തിരിച്ചറിയുന്നു എന്നര്‍ത്ഥം.

കണ്ണാടി പോലെയാണ് ലോകം. നമ്മെത്തന്നെ പ്രതിഫലിപ്പിക്കുന്ന ഒരുപ്രതിഭാസം. എന്നാല്‍ എല്ലും മാംസവും തൊലികൊണ്ടു മൂടിയ ഒരു മനുഷ്യരൂപം തന്നില്‍നിന്നും ഉയരത്തിലെത്തി നില്‍ക്കുന്നുവെന്നും തനിക്കു മനസ്സിലാവാത്ത 'ഭാഷ' പറയുന്നു എന്നതും, 'ആള്‍ദൈവത്തെ' മനസ്സിലാക്കാന്‍ പലര്‍ക്കും തടസ്സമാകുന്നു. എത്ര നോബ് തിരിച്ചാലും കേടുവന്നതോ ബാറ്ററിയില്ലാത്തതോ ആയ റേഡിയോവില്‍ പാട്ടു കേള്‍ക്കാത്തത് റേഡിയോ നിലയത്തിന്റെ കുഴപ്പമല്ലല്ലോ. മഹാത്മാക്കളുടെ പ്രവര്‍ത്തനാനുഭവങ്ങളില്‍ എപ്പോഴെങ്കിലും പാളിച്ചയുണ്ടായി എന്നതുകൊണ്ട് അവര്‍ അതുവരെ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ല എന്നര്‍ത്ഥവുമില്ല. അതിനാണല്ലോ വിവേചനബുദ്ധിയും വിവേകവും നമുക്കുള്ളത് (അല്ലെങ്കില്‍ നമുക്കുണ്ടാവേണ്ടത്!).

ഭഗവദ്ഗീതയിലെ പതിനാറാം അദ്ധ്യായം ദൈവാസുര സമ്പത്ത് വിഭാഗയോഗത്തില്‍ ദൈവീകതയും ആസുരീകതയും ആത്യന്തികമായി വെളുപ്പ് കറുപ്പ് എന്ന രീതിയിലുള്ള 'വിപരീതദ്വന്ദങ്ങളുടെ' ദര്‍ശനമായല്ല പറയുന്നത്. മറിച്ച് കാലദേശ നിബദ്ധമായി മനുഷ്യരില്‍ കാണപ്പെടുന്നത് നന്മതിന്മകളുടെ വിവിധ അനുപാതങ്ങളിലുള്ള ഏറ്റക്കുറച്ചിലുകളാണെന്നും അവയെ എങ്ങിനെ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ കൈകാര്യം ചെയ്യണമെന്നുമാണ്. നന്മകളുടെ എണ്ണം തുലോം കുറവും തിന്മകളുടെ എണ്ണവും വണ്ണവും വളരെ വിപുലവുമാണെന്നു ഗീതാകാരന്‍ പറഞ്ഞു വയ്ക്കുന്നുമുണ്ട്. ഭയരാഹിത്യം, മന:ശ്ശുദ്ധി, ആര്‍ജ്ജവം, ജ്ഞാനം, അഹിംസ, മാന്യത തുടങ്ങിയ സദ്ഗുണങ്ങളും കാമാക്രോധലോഭ മദ മാല്‍സര്യാദി തിന്മകളും നമ്മില്‍ ഇപ്പോഴും പുറത്തുവരാന്‍ തയ്യാറായി ഇരിക്കുന്നു. ഇവയില്‍ ഏതിനെയൊക്കെയാണ് തിരിച്ചറിഞ്ഞു നാം പ്രോജ്വലിപ്പിക്കേണ്ടത്?

'ആളുക' എന്നതിന് ജ്വലിക്കുക എന്നൊരര്‍ത്ഥവുമുണ്ട്. പ്രപഞ്ചത്തിന്റെ തേജസ്സ് ആരിലാണോ (എന്തിലാണോ) ജ്വലിച്ചുനില്ക്കുന്നതായി കാണപ്പെടുന്നത്, അവരത്രേ ദൈവതേജസ്സുള്ളവര്‍ , ആള്‍ദൈവങ്ങള്‍ . എല്ലാ സമുദായസമ്പ്രദായങ്ങളിലും ഇത്തരം ദൈവീകതയേ പറ്റി പരാമര്‍ശമുണ്ട്. പൊതുവേയൊരു ധാരണയുള്ളത് ഇസ്ലാമിക സമ്പ്രദായത്തില്‍ ബഹുദൈവാരാധന നിന്ദ്യമാണെന്നാണ്. എന്നാല്‍ അവിടെയും ദൈവീകത മനുഷ്യനിലൂടെ പ്രകടമാകുന്നതിനെപ്പറ്റി 'വഹ്ദതുല്‍വുജൂദ്' പോലുള്ള ദര്‍ശനങ്ങളില്‍ കാണാം.

യേശുവും പറഞ്ഞിട്ടുണ്ട് 'ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ അതിന്റെ ശാഖകളും ആണെന്ന് (യോഹന്നാന്‍ 15:5)' എല്ലാവരിലും ഉള്ള ഈശ്വരസത്ത ചിലരില്‍ ആളുന്നു. അല്ലെങ്കില്‍ ജ്വലിച്ചു കാണപ്പെടുന്നു, അത്രതന്നെ. സൂഫിയോഗികള്‍ പലരും (ഉദാഹരണത്തിന് മണ്‌സൂര്‍ ) തങ്ങള്‍ സ്വയം ദൈവമാണെന്നു പറഞ്ഞിട്ടുള്ളതും ഈ അര്‍ത്ഥത്തിലാണ്. പ്രപഞ്ചതേജസ്സ് മനുഷ്യനിലൂടെ പ്രകടമാവുന്നതിനെപ്പറ്റി സായിബാബ പറയുന്നത് 'കല്ലിനെ ദൈവമാക്കാം, എന്നാല്‍ ദൈവത്തെ കല്ലാക്കരുത് എന്നാണ്'.

മനുഷ്യന്‍ ദൈവമാണ്, എന്നാല്‍ ദൈവം മനുഷ്യന്‍ മാത്രമല്ല, പ്രപഞ്ചത്തിലെ എല്ലാമെല്ലാമാണ്. സത്യമാണ് ദൈവം എന്നു മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാല്‍ 'ദൈവം സത്യമാണ്' എന്ന് ദൈവത്തെ 'നിര്‍വചിക്കാന്‍' ഗാന്ധി തയ്യാറായില്ല. കാരണം നിര്‍വചനങ്ങളാല്‍ തളക്കപ്പെടേണ്ട ഒരു സങ്കല്പ്പമല്ല അത്.



ഇനി ആദ്ധ്യാത്മികവിഷയങ്ങള്‍ സംസാരിക്കുകയും മനുഷ്യരെ പറ്റിക്കുകയും ചെയ്യുന്ന ചെറിയൊരു വിഭാഗം ആള്‍ക്കാരുണ്ടെന്നുള്ളതാണ്. ഏതു രംഗത്താണ് അത്തരക്കാര്‍ ഇല്ലാത്തത്? വ്യാജ ഡോക്ടര്‍മാര്‍ക്കും മറ്റു പ്രൊഫഷനില്‍ ഉള്ള വ്യാജന്മാര്‍ക്കും പഞ്ഞമുണ്ടോ? അത്തരം ആള്‍ക്കാര്‍ ഉണ്ടെന്നു കരുതി ഒരു വിഭാഗത്തിലുള്ള എല്ലാവരും പറ്റിക്കുന്നവരാണ് എന്നു കരുതരുത്. കള്ള സ്വാമി എന്നൊരു പ്രയോഗം പത്രങ്ങളില്‍ കണ്ടിട്ടുണ്ട്. കള്ളന്‍ സ്വാമിയെന്നുപറഞ്ഞു നടന്നെങ്കില്‍ അതിന്റെ നാണക്കേട് കള്ളനോ അതുപറഞ്ഞു നടന്നവനോ?

നല്ല സ്വാമിമാരൊന്നും കള്ളനായ ചരിത്രമില്ല. എന്നാല്‍ കള്ളന്മാര്‍ക്കും പിടിച്ചുപറിക്കാര്‍ക്കും സ്വാമിയാവാന്‍ തടസ്സമൊന്നുമില്ല. വാല്മീകിയുടെ ചരിതം എല്ലാവര്‍ക്കും അറിയാമല്ലോ. പക്ഷെ ഇപ്പോള്‍ എല്ലാവരും 'മറ്റുള്ളവരെ' നന്നാക്കാനുള്ള തിരക്കിലാണ്. 'നിസ്സ്വാര്‍ത്ഥമതികള്‍ ' എന്നാണ് അവരറിയപ്പെടുന്നത്. മറ്റുള്ളവര്‍ നന്നാവണം, അല്ലെങ്കില്‍ 'ഞാന്‍ അവരെ നന്നാക്കും' എന്നാണവരുടെ മുദ്രാവാക്യം. ഞാന്‍ സ്വാര്‍ഥനായതുകൊണ്ട് 'സ്വയം നന്നായി നശിക്കാന്‍ ' അവര്‍ തയ്യാറല്ലതന്നെ.

ആള്‍ദൈവങ്ങള്‍ വാസ്തവത്തില്‍ ഗുരുക്കന്മാരാണ്. ഓരോരുത്തരുടെ മാനസികനിലയ്ക്കനുസരിച്ച് അവരെ ബഹുമാനിക്കാം, പൂജിക്കാം. എന്നാല്‍ അവരോടുള്ള ശരിയായ ഭക്തി, അവര്‍ കാണിച്ചുതന്ന പാതയില്‍ ജീവിക്കാനുള്ള ആര്‍ജ്ജവം ഉണ്ടാവുക എന്നതാണ്. ഗുരുവിനെ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സില്‍ കരുതുന്നത് നന്നായിരിക്കും. ഏറ്റവും വലിയ 'സ്വാര്‍ത്ഥനെ'യാണ് ഗുരുവായി തിരഞ്ഞെടുക്കേണ്ടത്. തെറ്റിദ്ധരിക്കണ്ട. സ്വാര്‍ത്ഥത നല്ലൊരുഗുണം തന്നെയാണ്. അവനവന്‍ നന്നാവുക എന്നാല്‍ ഉത്തമനാവുക എന്നാണര്‍ത്ഥം.

അതായത് ആകാവുന്നതില്‍ ഏറ്റവും നല്ലവനാവുക, ഉന്നതനാവുക. അക്കാര്യത്തില്‍ ഒരു വൈരാഗ്യബുദ്ധി തന്നെ നല്ലതാണ്. ഭഗവദ്ഗീതയിലെ 'ഉദ്ധരേത് ആത്മനാത്മാനം, ന:ആത്മാനം അവസാധയേത്, ആത്മനൈവഹിബന്ധു:ആത്മൈവരിപുരാത്മന:' എന്ന തത്വവും ഇതിനോടു ചേര്‍ത്തു വായിക്കുമല്ലോ. തന്നെ, താന്തന്നെയാണ് ഉയര്‍ത്തി ക്കൊണ്ടു വരേണ്ടതെന്നും ഒരു വിധത്തിലും സ്വന്തം അപചയത്തിനു വഴി തെളിക്കരുതെന്നുമാണിതിന്റെ അര്‍ത്ഥം. മനുഷ്യന് ദൈവീകതയിലേയ്ക്കു കടക്കാന്‍ ഉള്ള ഒരു വഴിയും ഇതത്രേ.

ഒരുചോദ്യം എല്ലായ്‌പ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കണം. താന്‍ മറ്റുള്ളവരുടെ എന്തെങ്കിലും അനാവശ്യമായോ അവകാശമില്ലാതെയോ കൈവശമാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന്. തനിക്കുള്ള പങ്കിനേക്കാള്‍ കൂടുതല്‍ വസൂലാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന്. സാധാരണ സ്വാര്‍ത്ഥതയില്‍ നാം എല്ലാം സ്വന്തമാക്കാന്‍ ശ്രമിക്കുകയാണല്ലോ ചെയ്യുക. ചെറിയൊരു ഭാഗം മാത്രമായി സ്വന്തമാക്കുന്നതല്ല ശരിയായ 'സ്വാര്‍ത്ഥകത', ഈ വിശ്വം മുഴുവനും സ്വന്തമാക്കുക.

ഇതില്‍ വസ്തുക്കളായവ മാത്രമല്ല, സമയവും പെടുന്നു. 'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നുസുഖത്തിനായ് വരേണം' എന്നു നാരായണഗുരു പറയുമ്പോള്‍ നമ്മോട് സുഖം തേടി പോകേണ്ട എന്നല്ല പറയുന്നത്. അപരന്റെ കാര്യത്തില്‍ ഒരു കരുതലും ശ്രദ്ധയും എപ്പോഴുംവേണം എന്നാണ്. അവനുള്ളതു കൂടി തനിക്കാക്കുക എന്നല്ല, അവനേക്കൂടി തന്റേതാക്കുക എന്നാണ്. എന്നാല്‍ ഈ 'അപരന്‍ ' ആരാണ് എന്നതാണ് പ്രശ്‌നം. തന്നില്‍നിന്നും വേറിട്ട ഒന്നാണോ അവന്‍ ?

ഗുരുക്കന്മാരില്‍ ചിലരെങ്കിലും സ്വയം പൂജാവിഗ്രഹങ്ങളാക്കാന്‍ ഭക്തന്മാരെ അനുവദിക്കാറില്ല. യശ:ശരീരനായ ചിന്മയാനന്ദസ്വാമികളോട് ഒരു ഗൃഹസ്ഥന്‍ അതിനുള്ള അനുവാദം ചോദിച്ചതിന് ഈ ലേഖകന്‍ സാക്ഷിയാണ്. 'അങ്ങയുടെ ഗീതാപ്രഭാഷണങ്ങളും ചിന്തകളും എല്ലാം എനിയ്ക്കും കുടുംബത്തിനും വളരെ 'ഇന്‍സ്പിരേഷണല്‍ ' ആണ്. മറ്റു ദേവതകള്‍ക്കൊന്നുമില്ലാത്ത സ്ഥാനം ഞങ്ങളുടെ മനസ്സില്‍ അങ്ങേയ്ക്കുണ്ട്. ഞങ്ങളുടെ വീട്ടില്‍ നിത്യവും അങ്ങയുടെ പടം വെച്ചു പൂജിക്കാന്‍ അുനുവദിയ്ക്കുമോ എന്ന്. സ്വാമിജി മറുപടിയായി പറഞ്ഞു. 'ഒരു ഗുരുവിന് താന്‍ മജ്ജയും മാംസവും ഉള്ള മനുഷ്യനായി ജീവിച്ചിരിക്കുമ്പോള്‍ തെറ്റുകള്‍ പറ്റാം. പക്ഷേ, വ്യാസപീഠത്തില്‍ ഇരുന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വേദപ്രോക്തങ്ങളായ നിത്യസത്യമാണ്. അതാണ് നിങ്ങള്‍ മനസ്സിലാക്കി ജീവിക്കേണ്ടത്. വെറുതേ ഗുരുവിനെ അനുകരിക്കുന്നത് കൊണ്ടോ പടംവെച്ച് പൂജിക്കുന്നത് കൊണ്ടോ ആര്‍ക്കും പ്രയോജനമൊന്നുമില്ല. ഇനി അത്ര നിര്‍ബ്ബന്ധമാണെങ്കില്‍ എന്റെ ഗുരുവായ തപോവനാനന്ദസ്വാമിയുടെ പടംവെച്ചു പൂജിച്ചുകൊള്ളുക. ദേഹം ഉപേക്ഷിച്ചുവെങ്കിലും നിത്യസത്യത്തിന്റെ കെടാത്തവിളക്കായി എന്റെ ഗുരുവരന്‍ എന്നും ഉണ്ടല്ലോ? ' ഇവിടെയാണ് ദൈവികത ആളുന്നത്. ആള്‍ദൈവമായി മറ്റുള്ളവര്‍ അനുഭവവേദ്യമാവുന്നത്.

എന്നുവെച്ച് ജീവിക്കുന്ന മഹാത്മാക്കളെ പൂജിക്കുന്നത് തെറ്റാണെന്ന് പറയാനും വയ്യ. ഇപ്പോള്‍ നമ്മുടെ കൂട്ടത്തില്‍ ക്രിസ്തുവോ നബിയോ ബുദ്ധനോ ഉണ്ടായിരുന്നുവെങ്കില്‍, ദൈവികതയുടെ എല്ലാ അടയാളങ്ങളും കാണിച്ചാല്‍പ്പോലും നമ്മില്‍ എത്രപേര്‍ അവരെ തിരിച്ചറിയും? ബഹുമാനിക്കും?

'ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി നാരായിടുന്നു, കുടവും പാരായിടുന്നു' എന്നൊക്കെയുള്ള തെളിമയാര്‍ന്ന നേരറിവ് ശ്രീനാരായണഗുരു കലവറ കൂടാതെ നമുക്കായി വിളമ്പുന്നുണ്ട്. 'ആരായുകില്‍ ' (അന്വേഷിക്കുകില്‍ ) മാത്രം എത്തിച്ചേരുന്ന അറിവാണ് (ജ്ഞാനം) ഈശ്വരനെന്നുളളതു ഭാരതീയ സംസ്‌കാരത്തിലെ പ്രധാനപ്പെട്ട ഒരുള്‍ക്കാഴ്ച്ചയാണല്ലോ. 'അഹം ബ്രഹ്മാസ്മി' എന്ന തിരിച്ചറിവ്. 'താനും അവനും', 'അതും ഇതുമെല്ലാം' ഞാനാണെന്ന, ഒന്നാണെന്ന നിറവ്.

ഹരിനാമകീര്‍ത്താനത്തില്‍ എഴുത്തശ്ശന്‍ അര്‍ത്ഥശങ്കക്കിടമില്ലാത്ത വണ്ണം പറയുന്നു

'ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ;
തോന്നുന്നതാകില്‍ അഖിലം ഞാനിതെന്ന
വഴി തോന്നേണമേ വരദനാരായണായ നമ'.

അപ്പോള്‍ നാരായണഗുരുപറഞ്ഞ ഈ അപരന്‍ , ഞാന്‍ തന്നെ എന്ന ഉള്‍ക്കാഴ്ച്ചയുണ്ടായാല്‍ എല്ലാറ്റിനും പരിഹാരമായി. സ്വന്തം അവയവങ്ങളെ നാം കുരുത്തക്കേടിനു ശിക്ഷിക്കാറുണ്ടോ? പെട്ടെന്ന് നാവിനെ അറിയാതെ കടിച്ച പല്ലിനേയോ മരം വെട്ടുമ്പോള്‍ അശ്രദ്ധയാല്‍ സ്വന്തം കാലു മുറിഞ്ഞതിനു കയ്യിനേയോ നാം ശിക്ഷിക്കാറുണ്ടോ? പക്ഷേ മുറിവില്‍ മരുന്നുവെയ്ക്കാം. വേണ്ടി വന്നാല്‍ ശസ്ത്രക്രിയകളും ആവാം.

'ഞാനാര്' എന്ന ചിന്താപദത്തിലേക്കുള്ള കാല്‍ വെയ്പ്പ് 'സത്വസ്വാര്‍ത്ഥക'ത്തിന്റെ ആദ്യപടിയാണ്. ആയതറിഞ്ഞ് അറിവുറച്ചയാളാണ്'ഗുരു'. അതായത് ലഘുവായ സ്വാര്‍ത്ഥത്തിനടിമപ്പെടാത്തയാള്‍ . ഇത്തരത്തിലൊരു സമ്പൂര്‍ണസ്വാര്‍ത്ഥത ലക്ഷ്യമാക്കിയാല്‍ സമ്പൂര്‍ണ സാക്ഷരരായ നമുക്കും ആള്‍ദൈവങ്ങള്‍ തന്നെ ആവാം. മറ്റുള്ള ആള്‍ദൈവങ്ങളെപ്പറ്റി പേടിക്കാതെയുമിരിക്കാം. അവരില്‍ നമുക്കു ഗുരുക്കന്മാരെ ദര്‍ശിക്കാം. നമുക്കുചുറ്റും അങ്ങിനെയുള്ള ഗുരുസ്ഥാനീയര്‍ കുറച്ചുപേരെങ്കിലും ഉണ്ട്. മറിച്ച് നാം അല്പ സ്വാര്‍ത്ഥികള്‍ ആയി മാറിയാല്‍ നമുക്ക് 'ആളസുരന്മാരും' ആവാം.

'ആളസുരന്‍ 'മാരാണ് ഇവിടെ എണ്ണത്തിലധികം എന്നതുകൊണ്ട് സാധാ ജനാധിപത്യരീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് അപേക്ഷ. ഇക്കാര്യത്തില്‍ എന്നെ ഒരു ജനാധിപത്യവിരോധിയായി കണക്കാക്കിയാലും കുഴപ്പമില്ല.