Monday, September 16, 2019

മരട് പ്രശ്നത്തിന് “ബ്ലഡ് മണി” ഒരു പരിഹാരം


മരട് പ്രശ്നത്തിന്  “ബ്ലഡ് മണി”  ഒരു പരിഹാരം 

ഡോ സുകുമാര്‍ കാനഡ 
ഗള്‍ഫിലും മറ്റും കൊലക്കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍  അവസാനത്തെ പ്രതീക്ഷയായി കണക്കാക്കുന്നത് കൊലചെയ്യപ്പെട്ടയാളിന്റെ കുടുംബത്തിന്‍റെ ദയാവായ്പ്പോടെ വലിയൊരു തുക അവര്‍ക്ക്  ബ്ലഡ് മണിയായി നല്‍കി കൊലക്കയറില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടാം എന്നതാണ്. മരടില്‍ ഫ്ലാറ്റുകള്‍ പണിതത് ഗുരുതരമായ കുറ്റം തന്നെയാണ്. അതിനുള്ള ശിക്ഷയായി കെട്ടിടങ്ങള്‍ പോളിച്ചുമാറ്റുക എന്നത് സുപ്രീം കോടതിയുടെ വിധിയനുസരിച്ച് ഉടനെ നടത്തേണ്ടതുമാണ്. ഈ കുറ്റത്തിലെ പ്രതികള്‍ ആരൊക്കെയാണ്? കെട്ടിടം നിര്‍മ്മാണം ബിസിനസ് ആക്കിയവര്‍, കരാറുകാര്‍, എന്‍ജിനീയര്‍മാര്‍, ആര്‍ക്കിട്ടെക്ടുകള്‍, മുനിസിപ്പാലിറ്റി-പഞ്ചായത്ത്, ഉദ്യോഗസ്ഥന്മാര്‍, ബില്‍ഡിംഗ് പെര്‍മിറ്റ്‌ നല്‍കിയവര്‍, അതിന് ഒത്താശ ചെയ്ത രാഷ്ട്രീയക്കാര്‍, ഓരോ ഫ്ലാറ്റുകളും വാങ്ങിയ ഉടമകള്‍, ഇങ്ങിനെ അനേകം പേര്‍ ഇതില്‍ പ്രതികളാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ നിയമം ഉണ്ടാക്കിയിട്ട് അത് നടപ്പിലാക്കാന്‍ ചുമതലയുണ്ടായിട്ടും നടപ്പിലാക്കാത്ത, അല്ലെങ്കില്‍ അതിനു കഴിവില്ലാത്ത, ഓരോ ഉദ്യോഗസ്ഥരും ഇതിനുത്തരം പറയാന്‍ ബാദ്ധ്യസ്ഥരാണ്‌. വാദികളോ? ഇന്ത്യന്‍ പൌരന്മാര്‍ എല്ലാവരും ഇതില്‍ വാദികളാണ്. പ്രകൃതിയെ വഞ്ചിച്ചും ചൂഷണം ചെയ്തും നാട്ടിലെ എല്ലാവരെയും ഒരുപോലെ വഞ്ചിച്ച പ്രതികള്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷ കിട്ടുക തന്നെ വേണം. എന്നാല്‍ കെട്ടിട സമുച്ചയം പോളിച്ചുമാറ്റുക എന്ന ‘ശിക്ഷ’ നടപ്പിലാക്കിയാല്‍ ഉണ്ടാവുന്ന അപകടം എത്ര വലുതാണെന്ന് വിശദമായി പഠിക്കേണ്ടതുണ്ട്. സാമൂഹ്യപരമായും പരിസ്ഥിതിപരമായും ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന ഒരു നടപടിയാവും അതെന്നു തോന്നുന്നു.

പ്രകൃതിയെ വീണ്ടും പൂര്‍വ്വ സ്ഥിതിയിലാക്കുക, കുറ്റവാളികളെ ഒരു പാഠം പഠിപ്പിക്കുക, നിയമം അതിന്‍റെ വഴിയേ നടപ്പിലക്കുന്നതുവഴി ഭാവിയില്‍ ഇങ്ങിനെയൊരു കുറ്റകൃത്യം നാട്ടില്‍ ഉണ്ടാവാതിരിക്കുക എന്നതെല്ലാം വളരെ നല്ല കാര്യമാണ്. പക്ഷെ ഇനി ഇതിന്റെ പേരില്‍ പൊതുഖജനാവില്‍ നിന്നും വലിയൊരു തുക ചിലവാക്കുന്നതിന്റെ ഔചിത്യം കൂടി കണക്കാക്കേണ്ടതുണ്ട്.

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് ഉടന്‍ നടപ്പാക്കാന്‍ പോവുന്നു എന്നെല്ലാം വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ നിര്‍മ്മാണം നടന്നു കഴിഞ്ഞ സ്ഥിതിക്ക് ഇനിയെന്ത് നടപടികളാണ് മൊത്തത്തില്‍ സമൂഹത്തിനു ഗുണകരം (common good) എന്നത് വളരെ ആലോചിച്ച് ചെയ്യേണ്ട കാര്യമാണ്. കെട്ടിടങ്ങള്‍ പൊളിച്ചാല്‍ ഉണ്ടാവുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ എന്തൊക്കെ എന്ന് വിശദമായി ആലോചിച്ച് വേണം ഇക്കാര്യങ്ങള്‍ ചെയ്യാന്‍. പണിയുന്നതുപോലെ തന്നെ എന്ജിനീയറിംഗ് വൈദഗ്ധ്യം ആവശ്യമുള്ള കാര്യമാണ് പൊളിക്കുക എന്നതും. പൊളിച്ചു കഴിഞ്ഞു വരുന്ന കോണ്‍ക്രീറ്റ് വേസ്റ്റ് എവിടെ എങ്ങിനെ വേണ്ട രീതിയില്‍ ഒഴിവാക്കും എന്നതൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. റോഡുപണി (കേരളത്തിലെ മിക്കവാറും എല്ലാ റോഡുകളും),  പാലം പണി (പാലാരിവട്ടം ഉദാഹരണം), ടണല്‍ പണി (കുതിരാന്‍), കെട്ടിട നിര്‍മ്മാണം (കോണ്‍ക്രീറ്റ് ടെറസ്സിന്  മുകളില്‍ ഉള്ള സ്റ്റീല്‍ റൂഫ്) ഇവയില്‍ ഒക്കെ ഒരു സിവില്‍ എന്‍ജിനീയര്‍ എന്ന നിലയില്‍ എനിക്ക് വിഷമം (അതോ നാണക്കേടോ?) തോന്നിയ അനേക ഉദാഹരണങ്ങള്‍ ഈയിടെ നാട്ടില്‍ വന്നപ്പോള്‍ കാണുകയുണ്ടായി. അതൊന്നും സാമ്പത്തീകമായി ഇന്ത്യ ക്ഷീണിതമായതുകൊണ്ടല്ല, കാര്യപ്രാപ്തിയും ആത്മാര്‍ഥതയും ചുമതലാബോധവും കുറവായതുകൊണ്ട് തന്നെയാവുമെന്ന് തോന്നുന്നു. അങ്ങിനെയുള്ള ഒരിടത്ത് കെട്ടിടം പൊളിക്കാന്‍ 30 കോടി അനുവദിച്ചാല്‍ അത് പൂര്‍ണ്ണമായും വേണ്ട രീതിയില്‍ വിനിയോഗിക്കും എന്ന് എങ്ങിനെ ഉറപ്പാക്കും?. പാതി പൊളിഞ്ഞു നശിച്ച ഒരിടമായി മരട് ഫ്ലാറ്റ് നിലകൊണ്ട സ്ഥലം മാറും എന്നല്ലാതെ പഴയ രീതിയില്‍ പ്രകൃതി വൈവിദ്ധ്യം പുനസ്ഥാപിക്കപ്പെടും എന്നതിന് വിശ്വാസയോഗ്യമായ ഒരുദാഹരണവും എനിക്കറിയില്ല. ഈ സാദ്ധ്യതയും സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തണം.

അതുകൊണ്ട് മരട് കെട്ടിടം പൊളിക്കല്‍ പദ്ധതിയെപ്പറ്റി സമഗ്രമായി പഠിച്ചതിനുശേഷം മാത്രം ഒരു തീരുമാനത്തില്‍ എത്തണം എന്നുള്ളതാണ് എന്‍റെ അഭിപ്രായം. പ്രധാനമായും ഒരു കെട്ടിട നിര്‍മ്മിതി അല്ലെങ്കില്‍ കെട്ടിടം പൊളിക്കല്‍ നടത്തുന്നത് മൂന്നു പ്രധാനപ്പെട്ട കാര്യങ്ങളെ അവലംബിച്ചാണ്. 1. സാമ്പത്തീകം, 2, സാമുദായികം, 3. പരിസ്ഥിതി. ഈ മൂന്നു പ്രധാന കാര്യങ്ങളാണ് നാടിനു സുസ്ഥിരമായി നിലനിര്‍ത്താനാവുന്ന (sustainable) വികസനത്തിന്റെ മാനദണ്ഡം. മരട് കെട്ടിടസമുച്ചയത്തെപ്പറ്റി ഈ മൂന്നു കാര്യങ്ങളിലും രാഷ്ട്രീയം, മതം എന്നിവയൊന്നും ചേര്‍ക്കാതെ, സങ്കുചിതമായ വികാരങ്ങള്‍ക്ക് വഴിപ്പെടാതെ, മുഴുവന്‍ സാദ്ധ്യതകളും പരിശോധിക്കുക. എന്നിട്ട് ആ സാദ്ധ്യതകളുടെ വരും വരായ്കകള്‍ (consequences) വിശദമായിത്തന്നെ ചര്‍ച്ചചെയ്ത് അവയ്ക്കെല്ലാം പൊതുവേ സമ്മതമായ വിലയിടുക. അങ്ങിനെ ഓരോരോ സാദ്ധ്യതകള്‍ക്കും (options) സമഗ്രമായി കണക്കാക്കി കിട്ടുന്ന തുകകള്‍ തമ്മില്‍ താരതമ്യം ചെയ്ത് ഒരു സമവായത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. എന്നിട്ട് ഏറ്റവും സമ്മതമായ ഓപ്ഷന്‍ അനുസരിച്ചുള്ള തുക പ്രതികളില്‍ നിന്നും ഈടാക്കുക. ഈ ഓപ്ഷന്‍ സുപ്രീംകോടതിയില്‍ അവതരിപ്പിച്ച് അംഗീകരിപ്പിച്ച് നടപ്പിലാക്കുക. ഏതൊരു പ്രശ്നത്തിന്‍റെയും പരിഹാരത്തിനായി  തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുവാനായി പരക്കെ അംഗീകരിച്ച മാര്‍ഗ്ഗമാണ് ഇത് (strategic dicision making methodology). അത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന്‍റെ രീതി മനസ്സിലാക്കാന്‍ ഒരു സാമ്പിള്‍ താഴെ കൊടുത്തിട്ടുണ്ട്. അതിലെ തുകയും മറ്റും വെറും സങ്കല്‍പ്പം മാത്രമാണ്. വേണ്ടത്ര പഠനം നടത്തിയാല്‍ മാത്രമേ ശരിയായ തുക എത്രയെന്നുപോലും എസ്റ്റിമേറ്റ് ചെയ്യാന്‍ സാധിക്കൂ.

ഈ പ്രശ്നത്തിന് പരിഹാരമായി  പ്രതികളില്‍ നിന്നും ഈടാക്കേണ്ടത് വലിയൊരു തുകയായിരിക്കും. പ്രതികള്‍ എല്ലാവരും  വ്യക്തിപരമായി അവരവരുടെ വിഹിതം അടയ്ക്കാന്‍ കോടതി ഉത്തരവുണ്ടാവണം. അവര്‍ തുക അടയ്ക്കുന്നതുവരെ അവരുടെ സ്വത്ത് വകകള്‍ മരവിപ്പിക്കണം. ഇങ്ങിനെ എല്ലാ പ്രതികളില്‍ നിന്നുമായി സമയബദ്ധമായി സമാഹരിക്കുന്ന തുക പൊതു ഖജനാവിലേയ്ക്ക് പോവാതെ ഉത്തരവാദിത്വമുള്ള ഒരു ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കൈകാര്യം ചെയ്യണം. അത് മരടിനും ചുറ്റുപാടുമുള്ള സമാനമായ സ്ഥലങ്ങളുടെ പ്രകൃതിസമതുലിതാവസ്ഥ നിലനിര്‍ത്താനുള്ള പദ്ധതികള്‍ക്കായി ഉപയോഗിക്കണം. നമ്മുടെ മെട്രോ ശ്രീധരന്‍സാറിനെ പോലെ സമ്മതരായ ആളുകള്‍ വേണം ട്രസ്റ്റിന്റെ ചുമതലയേല്‍ക്കാന്‍. സുപ്രീംകോടതി വഴി, ഈ കേസിന്‍റെ വിധി ഒരു കീഴ് വഴക്കം (precedent) ആവാത്ത രീതിയില്‍ നിയമം ബലപ്പെടുത്തണം. അതായത് മരട് കേസില്‍ കെട്ടിടം പൊളിച്ചില്ല എന്നത് ദൃഷ്ടാന്തമായി ആരും കാണിക്കരുത് എന്നര്‍ത്ഥം. പിന്നെ കൊച്ചിന്‍ യൂനിവെര്‍സിറ്റിയിലോ മറ്റോ നല്ലൊരു അക്കാദമിക് ചെയര്‍ സ്ഥാപിച്ച് കായല്‍ തീരങ്ങളുടെ ലോലപരിസ്ഥിതി പഠനങ്ങള്‍ നടത്തണം. ഈ “ബ്ലഡ് മണി”യും ഇതിലൂടെ നാം പഠിച്ച പാഠവും ഒരിക്കലും വൃഥാവിലാവരുത്. 

27 സെപ്തംബര്‍  2019 
ഇന്ന് കിട്ടിയ വിവരം അനുസരിച്ച് സുപ്രീംകോടതി വിധിയനുസരിച്ച് ഓരോ ഫ്ലാറ്റ് ഉടമയ്ക്കും സര്‍ക്കാറില്‍ നിന്നും  25 ലക്ഷം രൂപ വീതം നല്കുമത്രേ! അതും പൊതുജനം വഹിക്കണം. ! അപ്പോള്‍ താഴെ കൊടുത്തിരിക്കുന്ന സാമ്പിള്‍ കണക്കില്‍ ഏകദേശം 100 കോടി രൂപ കൂടി ചേര്‍ക്കാം.  ഈ കേസിലെ പ്രതികള്‍ എല്ലാവരും അങ്ങിനെ രക്ഷപ്പെട്ടു!  


ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത എന്‍ജിനീയറും പ്രോജക്റ്റ് മാനെജരുമാണ്. മരട് ഫ്ലാറ്റ് നിർമിതിയുമായോ ഉടമസ്ഥരായോ യാതൊരു ബന്ധവും ഇല്ല.

Wednesday, June 26, 2019

ആളൊരുക്കം – വൈകിപ്പോയ ഒരാസ്വാദനം.







































ഇത്തരം നല്ല സിനിമകൾക്കായി സിനിമാ കുത്തക മുതലാളിയായ നെറ്റ് ഫ്ലിക്സിനെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. ജനകീയ തിയ്യേറ്ററുകൾക്ക് ഇവയൊന്നും വേണ്ടല്ലോ!

അടിയിടി വീരൻമാർക്കും "ഇല്യൂമിനാറ്റി" മിത്തുകളെ എണ്ണം പറഞ്ഞ് കാശാക്കുന്ന വമ്പൻ മെഗാഹിറ്റ് സിനിമകൾക്കും ഇടയിൽ ഇതാ മനസ്സുണർത്തുന്ന മനോഹരമായ ഒരു സിനിമ. ആളൊരുക്കം.

നമ്മുടെ ആളുകൾ ഒരുങ്ങാൻ തയ്യാറാവാൻ സാദ്ധ്യതയില്ലാത്ത അല്ലെങ്കിൽ അതിനിനിയും പാകം വരാത്ത സമൂഹത്തിനെ നമുക്ക് കാണിച്ചുതരുന്നത് ഇന്ദ്രൻസ് എന്ന അതുല്യ നടന്റെ സൂക്ഷ്മ ചലനങ്ങളിലൂടെയും അഭിനയത്തികവിലൂടെയുമാണ്. ഇതുവരെ കേട്ടും കണ്ടും പരിചയമില്ലാത്ത സംവിധായകനും നടീനടന്മാരും സമൂഹത്തിലെ നന്മ മരങ്ങളെ അതിഭാവുകത്വമില്ലാതെ ഇതിൽ വരച്ചുകാട്ടുന്നു. പ്രത്യേകിച്ചു പറയേണ്ട കാര്യം ഈ സിനിമയിലെ ചെറുവേഷക്കാരടക്കം എല്ലാവരും (പുതുമുഖങ്ങളാണ് പലരും) ഏറെ ശ്രദ്ധിക്കപ്പെടാൻ യോഗ്യരാണെന്നതാണ്. കാസ്റ്റിംഗ് ഇത്രയേറെ ഉചിതമായി ചെയ്ത മറ്റേറെ സിനിമകൾ ഓർമ്മയിൽ ഇല്ല. നല്ല ചൈതന്യമുള്ള സുന്ദരൻമാരും സുന്ദരികളും നിറഞ്ഞ സിനിമ. അവരുടെ ദേഹസൗന്ദര്യത്തേക്കാൾ ഭാവസൗന്ദര്യം മുന്തി  നിന്നു. ശ്രീകാന്ത് മേനോന്‍റെ  (പുതുമുഖം?) വേഷപ്പകര്‍ച്ച ശ്രദ്ധേയമാണ്. അതേപ്പറ്റി കൂടുതല്‍ പറഞ്ഞ് സിനിമ കാണാന്‍ പോകുന്നവരുടെ ആകാംഷ നശിപ്പിക്കുന്നില്ല.

പ്രഫ. അലിയാർ സാറിനെ ( സിനിമയിൽ പോലീസ് ഉദ്യോഗസ്ഥൻ) മലയാള സിനിമയും ടീവിയും ശബ്ദത്തിനു മാത്രമായി ഉപയോഗിക്കുന്നത് മര്യാദകേടാണ്. നരേന്ദ്രപ്രസാദ് സാറിനൊപ്പം നാടകങ്ങളിൽ നിറഞ്ഞാടിയ 'അലിയാർ' ശബ്ദത്തിന്റെ ഗാംഭീര്യത്തിന്‍റെ പോലെ തന്നെ അഭിനയത്തികവിന്റെയും ഉദാഹരണമാണ്. പണ്ടൊരിക്കൽ 80 ലോ മറ്റോ സാറിന്റെ ഒരു ക്ലാസ്സ് നെയ്യാർ ഡാമിലെ കേരളാ യൂണിവേർസിറ്റി സാഹിത്യക്കളരിയിൽ പങ്കെടുക്കാൻ യോഗമുണ്ടായ കാര്യം സിനിമ കാണുമ്പോൾ ഞാൻ ഒർമ്മിച്ചു.

പോയ കാലത്തെ പ്രതാപിയായ തുള്ളൽ കലാകാരൻ പപ്പു പിഷാരടി പതിനാറ് കൊല്ലം മുൻപ്  ഇരുപതു വയസ്സിൽ പിണങ്ങിപ്പോയ മകനെത്തേടി നടക്കുമ്പോൾ ഒരു വീഴ്ച പറ്റി. ഓർമ്മ വരുമ്പോൾ അദ്ദേഹം ഒരാശുപത്രിയിലാണ്. മനുഷ്യപ്പറ്റുള്ള ഡോക്ടറും നേഴ്സ്മാരും സഹരോഗികളും കൂട്ടുകാരും ചേർന്ന് തുള്ളൽക്കാരൻ പിഷാരടിയെ ഒരുവിധം സുഖമാക്കി പറഞ്ഞയക്കുന്നത് ആളിന്റെ ഒരുക്കത്തിന്റെ പകുതിയേ ആകുന്നുള്ളു. ഇനിയുള്ള പകുതിയിലാണ് ആളിനെ ഏത് അപ്രതീക്ഷിത അനുഭവങ്ങള്‍ക്കും പാകത്തിന്  ഒരുക്കിയെടുക്കാൻ, അങ്ങിനെ ആളിന്റെ മനസ്സൊരുക്കാൻ സംവിധായകൻ  വി.സി, അഭിലാഷ്  പാടുപെട്ടു സാധിച്ചെടുക്കുന്നത്. ആശുപത്രിയിലെ നേഴ്സ്മാർ ഡോക്ടറെ "ഡോക്ടർ സീതേച്ചി " എന്നു വിളിക്കുന്നുവെങ്കിൽ അവർ തമ്മിലുള്ള പാരസ്പര്യം എത്ര മനോഹരം!

ഇന്ദ്രൻസ് പണ്ടുമുതലേ എനിക്ക് പ്രിയപ്പെട്ട നടനാണ്. ശരിക്കും ഉപയോഗിക്കാൻ സംവിധായകർക്ക് കഴിയാത്തതുകൊണ്ടു മാത്രം ഇതുവരെ തിളങ്ങാൻ ആവാതിരുന്ന, a star among actors തന്നെയാണ് ഇന്ദ്രൻസ്. ഈ സിനിമയിൽ അദ്ദേഹത്തിന് നാഷണൽ അവാർഡാണ് ലഭിക്കേണ്ടിയിരുന്നത്!  ഈയിടയ്ക്കും വലിയൊരു ഫെസ്റ്റിവലിൽ (ഷാങ്ഹായ് ആണെന്നു തോന്നുന്നു.) അവാർഡും റെഡ് കാർപ്പറ്റ് സ്വീകരണവും അദേഹം നേടിയത് മലയാളത്തിന് തന്നെ അഭിമാനമാനകരമാണ്.

വിദ്യാധരൻ മാഷ് പാടിയ 'അകലത്തൊരു പുഴയുണ്ടേ... ' എന്ന  "പുഴപ്പാട്ട് " ഒരു haunting meloncholic melody ആയി നിറഞ്ഞുനിന്നു. റോണി രാഫേലിന്റെ സംഗീതം. കവിത: അജേഷ് ചന്ദ്രന്‍.   സിത്താരയും അവസാനക്രെഡിറ്റിൽ നമ്മെയത് ഓർമപ്പെടുത്തുന്നുണ്ട്.

ആളൊരുക്കം കാണാത്തവർ നെറ്റ് ഫ്ലിക്സിൽ കയറി അതൊന്നു കണ്ടുനോക്കൂ. വലിയ മാലപ്പടക്കവും ആലക്തികദീപപ്രഭയും ഗുണ്ടും പുകയുമില്ല. പക്ഷെ മുനിഞ്ഞു കത്തുന്ന ഒരു നിലവിളക്കിന്റെ ഇത്തിരിവെട്ടം നിങ്ങളിലെ 'ആളെയും'  ചെറുതായെങ്കിലും ഒന്നൊരുക്കിയെടുക്കും.

അവാർഡുപടം എന്ന പേരിൽ തട്ടിക്കൂട്ടുന്ന കപട "ബുജി" സിനിമകൾ കാണുമ്പോൾ ബോറടിക്കുന്ന എന്റെ മനസ്സിനെയും  ഈ സിനിമ ഒന്നൊരുക്കുക തന്നെ ചെയ്തു.

Wednesday, June 12, 2019

പാലം പണി അത്ര വലിയ ബ്രഹ്മവിദ്യയൊന്നുമല്ല!

പാലം പണി അത്ര വലിയ ബ്രഹ്മവിദ്യയൊന്നുമല്ല! 
എന്‍ജിനീയര്‍മാരുടെ ധാര്‍മ്മിക ചുമതലയും നൈതികതയും
(engineering ethics)

ഡോ സുകുമാര്‍ കാനഡ




ഇവിടെ കാനഡയില്‍ ഞാനറിയുന്ന ഒരു സീനിയര്‍ സിവില്‍ എന്‍ജിനീയര്‍ അടുത്തകാലത്ത് അന്തരിച്ചു. എന്‍റെയൊരു മെന്റര്‍ ആയിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭക്ഷണത്തോടു വലിയ പ്രിയമുണ്ടായിരുന്ന ബ്രിട്ടീഷ് കാരന്‍.  ടോം എന്നദ്ദേഹത്തെ വിളിക്കാം (ശരിയായ പേരല്ല). ബ്രിട്ടനിലെ പ്രശസ്തമായ ഒരു യൂനിവേര്‍സിറ്റിയില്‍ നിന്നും ബിരുദം, കാനഡയില്‍ നിന്നും ബിരുദാനന്തര ബിരുദം, നാല്‍പ്പത്തിയഞ്ച് വര്‍ഷത്തോളം പല തരത്തിലും പെട്ട എന്ജിനീയറിംഗ് പ്രോജക്റ്റുകള്‍ ചെയ്ത പരിചയം. – ഇങ്ങിനെയുള്ള ആള്‍ മരിക്കുന്നതുവരെ തനിക്ക് കിട്ടുന്ന പെന്‍ഷന്‍ വരുമാനത്തില്‍ നിന്ന് മാസം തോറും ആയിരത്തിനടുത്ത്‌ വരുന്ന ഒരു തുക കോടതിയില്‍ അടയ്ക്കുന്നുണ്ടായിരുന്നു. അത്രയും ഡോളര്‍ എടുത്തിട്ടുള്ള ബാക്കി തുകയേ അദ്ദേഹത്തിന് ചിലവുകള്‍ക്കായി കിട്ടിയിരുന്നുള്ളു.

എന്തിനാണ് കോടതി ഇരുപത്തിയെട്ടുകൊല്ലക്കാലം മാസം തോറും അദ്ദേഹത്തിന്‍റെ പക്കല്‍ നിന്നും ഈ തുക പിഴയായി ചുമത്തിയത്? അദ്ദേഹം മുപ്പതുകൊല്ലം മുന്‍പ് ചെയ്ത ഒരു എന്ജിനീയറിംഗ് ഡിസൈന്‍ പണിയില്‍ അറിയാതെ പറ്റിയ ഒരബദ്ധത്തിന്‍റെ പേരില്‍ കിട്ടിയ ശിക്ഷയാണത്‌. ടോമിന്‍റെ ലൈസന്‍സ് നാലുകൊല്ലം റദ്ദാക്കപ്പെട്ടു. വീണ്ടും ചില പരീക്ഷകള്‍ എഴുതിവേണ്ടിവന്നു ലൈസന്‍സ് വീണ്ടും കിട്ടാന്‍. കേവലം അയ്യായിരം ഡോളറോളം മാത്രം കോണ്ട്രാക്റ്റ് തുകയുള്ള ഒരു ചെറിയ ഡിസൈന്‍ സബ്കണ്‍സല്‍ട്ടന്സി പണിയില്‍ അദ്ദേഹത്തിന്‍റെ കീഴില്‍ ജോലി ചെയ്ത ഒരാള്‍ വരുത്തിയ അബദ്ധം, സൂപ്പര്‍വൈസര്‍ എന്ന നിലയില്‍ ടോമിന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു കുറ്റം.

സംഭവം ഇങ്ങിനെയാണ്‌: പെട്ടെന്നൊരു ദിവസം രാത്രിയില്‍ നല്ലൊരു മഞ്ഞുപെയ്ത് അദ്ദേഹം ഡിസൈന്‍ ചെയ്യാന്‍ സഹായിച്ച ആ കെട്ടിടത്തിന്‍റെ മേല്‍ക്കൂര പതിയെ നിലം പൊത്തി. ആളപായം ഒന്നും ഉണ്ടായില്ല. പക്ഷെ കെട്ടിടം പണിത കൊണ്ട്രാക്ടര്‍, അതിന്‍റെ പ്രധാന കണ്‍സല്‍ട്ടന്റ്, പിന്നെ ടോം എന്നിവരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ട് വന്നു. കെട്ടിടത്തിനു പണിയാന്‍ പെര്‍മിറ്റു നല്‍കിയ സിറ്റി എന്ജിനീയറെയും വിചാരണ ചെയ്തു. ഇന്ഷുറന്സ് കമ്പനി പുതിയ കെട്ടിടം പണിതു കൊടുത്തു. പക്ഷെ എന്‍ജിനീയര്‍മാരുടെ ഉത്തരവാദിത്വം (insurance deductable) മരിക്കുന്നതുവരെ നീണ്ടു നിന്നു. പ്രധാന എന്ജിനീയര്‍ക്ക് ജോലിയും ലൈസന്‍സും നഷ്ടപ്പെട്ടു. അയാള്‍ കാര്‍ സെയില്‍സില്‍ മിടുക്കനായി, അതില്‍ നിന്നുമുള്ള വരുമാനത്തില്‍ ഒരു പങ്ക് തുക ഇപ്പോഴും അയാള്‍ അടച്ചുകൊണ്ടിരിക്കുന്നു.

അത്ര ശുഭോദര്‍ക്കമല്ലാത്ത ഈ കഥ എന്തിനിവിടെ പറയുന്നു?

എറണാകുളം പാലാരിവട്ടത്തെ മേല്‍പ്പാലം പൊളിഞ്ഞ വാര്‍ത്ത വന്നതില്‍പ്പിന്നെ അതിന്‍റെ ചുമതലയുണ്ടായിരുന്ന എന്ജിനീയര്‍മാരെല്ലാം മൌനവ്രതത്തിലാണെന്നു തോന്നുന്നു. പൊതുമരാമത്ത് വകുപ്പാണോ, മന്ത്രിമാര്‍ നേരിട്ടാണോ ഈ പണികള്‍ നടത്തിക്കുന്നതെന്ന് എനിക്കറിയില്ല. അതോ കണ്‍സല്‍ട്ടന്സികള്‍ ഏറ്റെടുത്ത് നടത്തുന്നതാണോ? പക്ഷെ, ഇതുപോലുള്ള പൊതുനിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട പ്രഫഷണല്‍ മര്യാദകള്‍ ലംഘിച്ചതിന്റെ ഫലം തന്നെയാണ് പാലം നിര്‍മ്മാണത്തിലെ അപാകത എന്നു തോന്നുന്നു. പലതരത്തിലുള്ള പൊതുനിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സ്വന്തം പേര് എഴുതി ഒപ്പിട്ട് സര്‍ട്ടിഫിക്കേഷന്‍ കൊടുക്കുന്ന ഒരെന്ജിനീയര്‍ എന്ന നിലയില്‍ ഞാന്‍ ചില അഭിപ്രായങ്ങള്‍ എഴുതുന്നതില്‍ അപാകതയില്ല എന്ന് തോന്നുന്നു. കാനഡയിലും അമേരിക്കയിലും രജിസ്ട്രേഷന്‍ ഉള്ള പ്രഫഷണല്‍ എന്ജിനീയറും പ്രോജക്റ്റ് മാനേജറുമാണ് ഞാന്‍.

പണ്ടൊക്കെ നാട്ടില്‍ ഒരു പാലം പണികഴിയുമ്പോള്‍ രാജാവ് പാലത്തിന്‍റെ പണി പരിശോധിക്കാന്‍ വരുമായിരുന്നു. ആനപ്പുറത്താണ് വരവ്. പാലത്തിനു താഴെയിട്ട കസേരകളില്‍ പാലം പണിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട എല്ലാവരെയും കെട്ടിയിട്ടിട്ടുണ്ടാവും. “സ്കെച്ചും പ്ലാനും” വരച്ചയാളും മേസ്തിരിയും എല്ലാം ഈ കൂട്ടത്തിലുണ്ട്. രാജാവും പരിവാരങ്ങളും ആനപ്പുറത്തു കയറി പാലത്തിന്‍റെ  ഒരറ്റം മുതല്‍ മറ്റേയറ്റംവരെ കടന്ന് പോയി ആ പരിശോധനയില്‍ വിജയിച്ചാല്‍ എല്ലാവര്‍ക്കും നല്ല സമ്മാനങ്ങളുണ്ട്. അഥവാ പാലം നിലനിന്നില്ലെങ്കില്‍ ഉള്ള കഥ പറയേണ്ടല്ലോ! ഇപ്പോള്‍ അത്തരം പരിശോധന നടത്താന്‍ യോഗ്യരായ രാജാവോ (ജനാധിപത്യമന്ത്രിയായാലും മതി) ഉത്തമ ബോദ്ധ്യത്തോടെ പാലത്തിനടിയില്‍ ഇരിക്കാന്‍ ധൈര്യമുള്ള എന്ജിനീയര്‍മാരോ നാട്ടില്‍ ഉണ്ടോ എന്നെനിക്ക് സംശയമുണ്ട്.  എന്നാല്‍ എന്ജിനീയറിംഗ് regulated profession”  ആക്കിയിട്ടുള്ള നാടുകളില്‍ ഇത് പോലുള്ള “accountability check” നടക്കുന്നുണ്ട്. എന്‍ജിനീയര്‍മാര്‍ അവരുടെ ധാര്‍മ്മികമായ ചുമതല വഹിക്കുന്നു. അത് സാധിച്ചില്ലെങ്കില്‍ അവര്‍ക്ക് കിട്ടുന്ന ശിക്ഷയും മാതൃകാപരമാണ്. എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ മനുഷ്യര്‍ക്ക് ജീവഹാനി സംഭവിക്കാന്‍ ഇടയുള്ള മരാമത്ത് പണികള്‍ നടത്തുമ്പോള്‍ വേണ്ടത്ര അവധാനതയോടെയല്ലാതെ ബന്ധപ്പെട്ട ആരും ഇടപെടാറില്ലതാനും. എന്നാല്‍ ബഡ്ജറ്റ് അനുവദിച്ച ശേഷം രാഷ്ട്രീയക്കാര്‍ പണിയുടെ പുരോഗതി അന്വേഷിക്കുകയും റിപ്പോര്‍ട്ടുകള്‍ പൊതുവേദിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാറുമുണ്ട്. പറഞ്ഞ സമയത്തിനു പണി ചെയ്തു തീര്‍ക്കാഞ്ഞാല്‍ അവര്‍ പ്രശ്നമുണ്ടാക്കും എങ്കിലും അനാവശ്യമായി അവര്‍ ഒന്നിലും ഇടപെടുകയില്ല. ഉത്ഘാടനം നടത്താനും ഫോട്ടോയെടുക്കാനും തിക്കിത്തിരക്കാറുമില്ല.

നാട്ടിലുള്ള എന്ജിനീയര്‍മാരുടെ കഴിവിനെപ്പറ്റി എനിക്ക് നല്ല അഭിപ്രായം തന്നെയാണ്. പക്ഷെ അവര്‍ക്ക് സ്വന്തം കഴിവുകള്‍ സധൈര്യം പ്രകടിപ്പിക്കാന്‍ സാധിക്കുന്നുണ്ടോ എന്നെനിക്ക് സംശയമുണ്ട്. സാങ്കേതികജ്ഞാനം ഉള്ള ആളുകളെ കിട്ടാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ അവര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടോ എന്നാണു സംശയം. കുറച്ചുനാള്‍ മുന്‍പ് കേരളത്തിലെ ഒരു എന്ജിനീയറിംഗ് സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചു. നല്ല വിവരവും സേവനമനസ്ഥിതിയുമുള്ള കുറച്ചു ചെറുപ്പക്കാരാണ് എന്നെ ക്ഷണിച്ചത്. ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ അക്കൂട്ടത്തിലെ സീനിയറായ ഒരാള്‍ക്ക് ഒരു ഫോണ്‍ വന്നു. വളരെ ഭവ്യതയോടെ, സര്‍ എന്ന് ഒരു പത്തു തവണയെങ്കിലും വിളിച്ച് ഫോണില്‍ അദ്ദേഹം മറുപടി പറയുന്നു. “ശരി സര്‍, ശരിയാക്കാം സര്‍, എല്ലാം റെഡിയാണ് സര്‍, വന്നോളൂ സര്‍. ആയിക്കോട്ടെ സര്‍...” ഇങ്ങിനെ നീണ്ടു പോയി ആ സംസാരം. പിന്നീട് ചോദിച്ചപ്പോഴാണ് അറിഞ്ഞത്, അതിലെ പോകുന്ന ഒരു മന്ത്രിക്ക് ഉച്ചയൂണ് തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത് ഈ സീനിയര്‍ എന്‍ജിനീയറെയാണ്. അത് ശരിയായോ എന്ന് തിരക്കിയ മന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയോടാണ് അദ്ദേഹം ഈ വിധേയത്വമൊക്കെ കാണിച്ചത്! ഈ തിരക്കില്‍ പാലം പണിയൊക്കെ കൃത്യമാണോ എന്ന് നോക്കാന്‍ അവര്‍ക്ക് നേരമെവിടെ? പിന്നെ മറ്റൊരു കാര്യം കൂടി അറിഞ്ഞു – ആ ഉച്ചയൂണിനു ചിലവായ തുക - ഏകദേശം നാലായിരം രൂപ -  എന്‍ജിനീയര്‍ കയ്യില്‍ നിന്നും മുടക്കിയത്രേ! അത് മാസം തോറും കൃത്യമായി കിട്ടുന്ന ശമ്പളത്തില്‍ നിന്നുതന്നെ  കൊടുക്കുമായിരിക്കും അല്ലേ?

പാലാരിവട്ടം പാലത്തിനെന്തു പറ്റി എന്നതൊന്നും എനിക്ക് അറിയില്ല. എന്നാല്‍ ഏതൊരു പൊതുനിര്‍മ്മാണപ്രവര്‍ത്തനത്തിനും ചേരുന്ന ധാര്‍മ്മീകമായ എന്ജിനീയറിംഗ് മര്യാദകള്‍ പാലിച്ചിരുന്നുവെങ്കില്‍ ഇപ്പോഴും പാലത്തിലൂടെ വണ്ടികള്‍ പോകുമായിരുന്നു. ഇതിനെക്കുറിച്ച്‌ എനിക്ക് കുറച്ചു സംശയങ്ങള്‍ ഉള്ളത് ഇതൊക്കെയാണ്.

പാലം ഡിസൈന്‍ ചെയ്ത, അതിന്‍റെ ചുമതലയുള്ള വ്യക്തി സമ്പൂര്‍ണ്ണ accountability യോടെ സ്വന്തം പേരെഴുതി ഒപ്പിട്ട് പാലം സെര്‍ട്ടിഫൈ ചെയ്തിട്ടുണ്ടോ?  ഈ ഡിസൈന്‍ ഏതെങ്കിലും സമാനമായ യോഗ്യതയുള്ള എന്‍ജിനീയര്‍ പരിശോധിച്ച് അംഗീകരിച്ചിട്ടുണ്ടോ? ഈ എന്ജിനീയര്‍മാര്‍ക്ക് പ്രഫഷണല്‍ ലയബിലിറ്റി ഇന്ഷുറന്സ് ഉണ്ടോ?

പാലം പണിയുമായി ബന്ധപ്പെട്ട ഗുണനിലവാരപരിശോധനയുടെ (quality control and quality assurance documents) എല്ലാ രേഖകളും സൂക്ഷിച്ചു വച്ചിട്ടുണ്ടോ? ആരാണ് അതിന്‍റെ custodian?

പാലം പണിയുടെ കോണ്ട്രാക്റ്റ് പണം മുഴുവനും സമയാസമയം ജോലി ചെയ്ത കോണ്‍ട്രാക്ടര്‍ക്ക് കൊടുത്തു തീര്‍ത്തിട്ടുണ്ടോ?

പാലം പണിത കോണ്‍ട്രാക്ട് കമ്പനിക്ക് ലയബിലിറ്റി ഇന്ഷുറന്സ് ഉണ്ടോ?

പുതുതായി നിര്‍മ്മിക്കുന്ന പ്രോജക്ടുകള്‍ക്ക് വേണ്ടതായ “new construction warranty” ഈ പാലത്തിന് ഉണ്ടോ? അതെത്ര കൊല്ലത്തേക്ക് പ്രാബല്യത്തില്‍ ഉണ്ട്?

എന്ജിനീയറിംഗ് തീരുമാനങ്ങളില്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ? അതിന്‍റെ രേഖകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ എന്‍ജിനീയര്‍മാര്‍ അവ പൊതുജനത്തിന് (മീഡിയക്ക്) കാണിച്ചു കൊടുക്കണം.

ഏതായാലും പൊതുജനത്തിന്റെ പണം എടുത്ത് വീണ്ടും ഈ പാലം പണിയുന്നത് മര്യാദകേടാണ്. ആരെങ്കിലും പൊതു താല്പ്പര്യ ഹര്‍ജി കൊടുത്ത് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണം.
ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഓരോ പണി തുടങ്ങുമ്പോഴും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പ്ലാനിംഗ് സമയത്തേ ഉറപ്പാക്കിയാല്‍ മതിയാകും. പിന്നെ പൊതുമുതലില്‍ നിന്നും പണം എടുക്കുന്നതും, പണിയാന്‍ വച്ചിരിക്കുന്ന അളവില്‍ നിന്നും സിമന്‍റ്, കമ്പി, എന്നിവയിലൊക്കെ കുറവ് വരുത്തുന്നതും മോഷണം തന്നെയാണ് എന്നൊരു അറിവ് നമുക്കെല്ലാവര്‍ക്കും ഉണ്ടാവണം. ഇപ്പോഴത്തെ ശമ്പള നിലവാരം വച്ചു നോക്കിയാല്‍ എല്ലാവര്‍ക്കും മോഷണമൊന്നും കൂടാതെ തന്നെ ജീവിക്കാനുള്ള വക കിട്ടുന്നുണ്ടാവുമെന്നു കരുതുന്നു.

പാലം പണി അത്ര വലിയ ബ്രഹ്മവിദ്യയൊന്നുമല്ല! ഒരുവിധം പണി പഠിച്ചവര്‍ക്ക് ചെയ്യാനുള്ളതേയുള്ളു. പക്ഷെ ചെയ്യുന്ന പണിയെപ്പറ്റി സ്വാഭിമാനം വേണം. “Every job is a self-portrait of the person who does it” ഇത് മേസ്തിരിക്കും, ആര്‍ക്കിറ്റെക്ട്ടിനും, മന്ത്രിക്കും, തന്ത്രിക്കും  എന്‍ജിനീയര്‍ക്കും എന്നുവേണ്ട എല്ലാം ബാധകമാണ്. ഇനിയെങ്കിലും ഇങ്ങിനെ “പാലാരിവട്ടം പാലം” പോലെയുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരാതിരിക്കട്ടെ.



 

Sunday, February 24, 2019

“ഹൌ ഈസ്‌ ദി ജോഷ്‌?” ... “ഹൈ സര്‍”


Uri: The Surgical Strike 
  “ഹൌ ഈസ്‌ ദി ജോഷ്‌?” ... “ഹൈ സര്‍”
– രണ്ടു ചെറു വാചകങ്ങളില്‍ ഒരു സിനിമാ റിവ്യൂ. 

ജോഷ്‌ എന്ന ഹിന്ദി വാക്കിനു പറ്റിയ മലയാളം വാക്ക് ഇന്നലെ മുതല്‍ തപ്പി നോക്കിയിട്ട് ഇതുവരെ കിട്ടിയില്ല. ‘അത്യുത്സാഹം’, ‘ഉല്‍സാഹഭരിതമായ അവസ്ഥ’ എന്നിങ്ങിനെയൊക്കെയാണ് ആ വാക്കിനു കിട്ടിയ വിശദീകരണങ്ങള്‍. ഇന്ത്യന്‍ പട്ടാളത്തിന്റെ കൃത്യമായ പ്ലാനിംഗിന്റെയും കൂട്ടായ വിജയത്തിന്‍റെയും നേട്ടത്തിന്റെയും കഥപറയുന്ന പുതിയ ഹിന്ദി സിനിമ, “ഉറി-ദി സര്‍ജിക്കല്‍ സ്ട്രൈക്ക്”, ഇന്ത്യ എന്ന വാക്കിനെ വെറും ഭൂപടത്തിലെ വലിയൊരു രാജ്യം എന്നതിലുപരി ഒരു വികാരമായി കൊണ്ട് നടക്കുന്നവര്‍ക്ക് അത് നല്‍കുന്ന വികാരവിസ്ഫോടനത്തിനെ “ജോഷ്‌” എന്ന് തന്നെ വിളിക്കാനാണ് എനിക്കിഷ്ടം. “ഹൌ ഈസ്‌ ജോഷ്‌?” എന്ന് ചോദിച്ചാല്‍, അറിയാതെ “ഹൈ സര്‍” എന്ന് പറഞ്ഞു പോകും നമ്മള്‍ ഈ സിനിമ കണ്ടാല്‍.
യുദ്ധം ഒരിക്കലും ഒന്നിനും ഒരു ശാശ്വത പരിഹാരമല്ല. ഒരു യുദ്ധത്തിലും ആരും ജയിക്കുന്നുമില്ല. എന്നാല്‍ അതിനര്‍ത്ഥം എപ്പോഴും തോറ്റുകൊടുക്കുന്നത് ആത്യന്തികമായി  നന്മയാണെന്നുമല്ല. 2016 ജൂണില്‍ ഉറി എന്ന മിലിട്ടറി കാമ്പില്‍ നുഴഞ്ഞുകയറി പത്തൊന്‍പത് ഇന്ത്യന്‍ പട്ടാളക്കാരെ വധിച്ച പാകിസ്ഥാന്‍ ആസ്ഥാനമാക്കിയ തീവ്രവാദികള്‍ക്ക് എതിരേ ഭാരതം  2016 സെപ്തംബറില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ആണ് സിനിമയുടെ ഇതിവൃത്തം. ആദിത്യ ധര്‍ സംവിധാനം ചെയ്ത ഈ സിനിമ ഇന്ത്യന്‍ പട്ടാളത്തിന്റെ ദേശഭക്തിയുടെയും ദൃഢനിശ്ചിതത്വത്തിന്റെയും കഥയാണ് പറയുന്നത്. വിക്കി കൌശല്‍ അവതരിപ്പിക്കുന്ന മേജര്‍ വിഹാന്‍ ഷെര്‍ഗില്‍, മോഹിത് റൈനയുടെ മേജര്‍ കരന്‍ കശ്യപ് എന്നിവര്‍ പട്ടാളത്തെ ഭംഗിയായി അവതരിപ്പിച്ചപ്പോള്‍ പരേഷ് റാവലും ‘സംഘവും’ സീനിയര്‍ പൊളിറ്റിക്കല്‍ നേതാക്കളെ അതിഗംഭീരമായി അവതരിപ്പിച്ചു.
 
ഇന്ത്യന്‍ പട്ടാളത്തിനു പാക്കിസ്ഥാന്‍ ജനതയോട് യാതൊരു ശത്രുതയും ഇല്ലെന്നും എന്നാല്‍ ആ നാട്ടിലെ തീവ്രവാദികളോട് യാതൊരു ദയവും ഉണ്ടാവില്ലെന്നുമുള്ള സമകാലീന രാഷ്ട്രീയം ഈ സിനിമയിലൂടെ ഭംഗിയായി വെളിവാക്കപ്പെടുന്നു.

നായകന്‍റെ കുടുംബത്തിന് നേരിട്ടുണ്ടാകുന്ന ദുരനുഭവം സര്‍ജ്ജിക്കല്‍ സ്ട്രൈക്കിനു കൂടുതല്‍ കരുത്തു നല്‍കുന്നുണ്ട്. സ്പേസ് റിസര്‍ച്ച് സെന്ററിലെ ഇന്‍റേര്‍ണ്‍ സമയം പോക്കാന്‍ ഉണ്ടാക്കുന്ന ഒരു “ഗരുഡ” ഡ്രോണ്‍ യഥാസമയം പട്ടാളത്തെ വിവരമറിയിക്കാനും നിയന്ത്രിക്കാനും ഉപകാരപ്പെടുന്നത് സിനിമയിലെ വഴിത്തിരിവായിരുന്നു. പ്രാചീന ഭാരതത്തിലെ കണ്ടുപിടുത്തങ്ങളെ ഏറെ സംശയത്തോടെ കാണുന്ന ആധുനീകരോട് ‘വിഷ്ണുപുരാണത്തില്‍ പറയുന്ന ഗരുഡനെയാണ്’ ഞാന്‍ നേരമ്പോക്കിനായി ഉണ്ടാക്കിയത് എന്നാണ് ഇന്‍റേര്‍ണ്‍ പയ്യന്‍ പറയുന്നത്. 
ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ ഉള്ള യുദ്ധ ചിത്രീകരണവും, കാമറാ വര്‍ക്കും ചടുലമായ സംഗീതവും ഏതൊരു ഹോളിവുഡ് സിനിമയോടും കിടപിടിക്കാന്‍ പോന്നതാണ്. ഇത് അമേരിക്കയില്‍ നടന്ന ഒരു സംഭവവും അവിടുത്തെ പ്രൊഡക്ഷനും ആയിരുന്നെങ്കില്‍ ഉറി ഓസ്കാറില്‍ തിളങ്ങിയേനെ. (2008 ലെ ഹര്‍ട്ട് ലോക്കര്‍  പോലെ) യുദ്ധരംഗങ്ങളിലെ പെര്‍ക്കഷന്‍ ബാക്ഗ്രൌണ്ട് കേട്ടാല്‍ അതിദ്രുത താളത്തില്‍, നല്ല ബേസോടെ  മിഴാവു കൊട്ടുന്നത് പോലെ തോന്നും.

സിനിമ കണ്ടിരിക്കുമ്പോള്‍ പലപ്പോഴും കണ്ണ് നിറയുന്നത് ഇന്ത്യയെന്ന വികാരത്തോടുള്ള സ്നേഹം കൊണ്ടാണ് എന്ന് സമ്മതിക്കുന്നു. എന്നാല്‍ കേരളം പോലുള്ള ഒരു സംസ്ഥാനം ഈ സിനിമയെ തിയേറ്ററില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് മര്യാദകേടാണ്. വളര്‍ന്നു വരുന്ന തലമുറയ്ക്ക് നമ്മുടെ പട്ടാളത്തിന്റെ മിടുക്കിനെപ്പറ്റി അഭിമാനമുണ്ടാക്കുന്നതും ‘നവോത്ഥാനം” തന്നെയാണ് എന്നെനിക്കു തോന്നുന്നു. ഏറെ വരിക്കാറുള്ള പത്രങ്ങളില്‍ ഇതിന്റെയൊരു റിവ്യൂ പോലും വരുന്നില്ല. നമ്മുടെ ലാലേട്ടനും മേജര്‍ രവിയും മറ്റും ഈ സിനിമയെ നെഞ്ചോടു ചേര്‍ത്തു വച്ചു പ്രോല്‍സാഹിപ്പിക്കണം എന്നാണെനിക്കു പറയാനുള്ളത്.
 
കാനഡയില്‍ റിലീസിംഗിന്റെ മൂന്നാം ആഴ്ചയിലും തിയേറ്ററുകള്‍ നിറഞ്ഞിരിക്കുന്നു. സിനിമ കാണാന്‍ ഞങ്ങള്‍ക്ക് കിട്ടിയത് ഏറ്റവും മുന്നിലെ സീറ്റാണ്. കഴുത്ത് ഇപ്പോഴും വേദനിക്കുന്നു. പക്ഷെ സമയവും പൈസയും നഷ്ടമാക്കിയ എത്രയോ പോപ്പുലര്‍ സിനിമകളില്‍ ഒന്നായി എഴുതി തള്ളേണ്ട ഒന്നല്ല ഈ “ഹൈ ജോഷ്‌”. 

4.5 / 5.0       



Saturday, February 16, 2019

അദൃഷ്ടമെന്ന അനന്തസാദ്ധ്യതയിലൂടെ ഒരാത്മീയസഞ്ചാരം


വായനാനുഭവം
അദൃഷ്ടമെന്ന അനന്തസാദ്ധ്യതയിലൂടെ  ഒരാത്മീയസഞ്ചാരം
വി. ജെ ജെയിംസിന്റെ നിരീശ്വരന്‍

ഡോ. സുകുമാര്‍ കാനഡ

2019ലെ വയലാര്‍ അവാര്‍ഡു കിട്ടിയ വി. ജെ. ജെയിംസിന്റെ നോവല്‍  "നിരീശ്വരന്‍" അവാര്ഡുകള്‍ക്ക് മൂല്യമേറ്റുന്നു.  ഈ വര്‍ഷത്തെ കേരളാ സാഹിത്യഅക്കാദമി പുരസ്കാരവും നിരീശ്വരനാണ് ലഭിച്ചത്. 

ഒരാള്‍ക്കും ആത്മീയതയുടെ ഉള്ളറകള്‍ ഏറെയൊന്നും അന്യമല്ല. എന്നാല്‍ ഒരിക്കലും അതില്‍ ഞാന്‍ അഭിരമിക്കുകയില്ല എന്ന് വാശിപിടിക്കുന്നവരെ പിറകേ നടന്നു ബോദ്ധ്യപ്പെടുത്തല്‍ ആത്മീയതയുടെ സ്വഭാവമല്ല താനും. അത് സംഘടിതമത സ്വഭാവമാണ്. പലപ്പോഴും ആത്മീയത പ്രകടമാകുന്നത് അദൃഷ്ടമായ ചിലതിലൂടെയാവും. ചിലര്‍ക്കത് കണ്ണാടി കാണുംപോലെ തെളിഞ്ഞും മറ്റുചിലര്‍ക്ക് ഉള്ളുലയുന്ന അനുഭവസാക്ഷ്യത്തിലൂടെ വേദനയായും പ്രകടമായേക്കാം. എന്നാല്‍ സാര്‍വ്വഭൌമവും സാരസര്‍വ്വസ്വവുമായ ഉണ്മയെ കണ്ടെത്താനും അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്താനും ആധുനികശാസ്ത്രത്തെ നിരാകരിക്കേണ്ട കാര്യമൊന്നുമില്ല എന്ന് ഈ നോവലിലും ജെയിംസ് പറഞ്ഞു വയ്ക്കുന്നത് ആര്‍ജ്ജവമുള്ള ഒരു ശാസ്ത്രകുതുകിക്ക് ചേര്‍ന്ന മട്ടില്‍ തന്നെയാണ്. എന്നുമെപ്പോഴും ഉണ്ടായിരുന്നതും ഒരിക്കലും ഇല്ലാതാവാത്തതുമായ ഉണ്മ ‘അണുവിലും അണുവും മഹത്തിലും മഹത്തുമാണെന്ന്’ അറിയുന്നതുവരെ മാത്രമേ നാമരൂപപരിമിതങ്ങളായ വ്യതിരിക്തതകള്‍ക്ക് സ്ഥാനമുള്ളൂ. 

ജൈവസ്വഭാവത്തില്‍ തനിമയോടെ തഴച്ചു വളര്‍ന്നുമുറ്റിയ കാടുപോലെ സഹജമാണ് ആത്മീയതയുടെ വളര്‍ച്ചയും സാക്ഷാത്കാരവും. മതമോ തോട്ടവിളകള്‍ നിരനിരയായി നട്ടുവളര്‍ത്തി പരിപാലിച്ചു വെടിപ്പാക്കിയ എസ്റ്റേറ്റുകളാണ്. അവിടെ ജൈവവൈവിദ്ധ്യമില്ല. പലപ്പോഴും മനം മടുപ്പിക്കുന്ന സഹനവും നിയന്ത്രണവും നിര്‍ബ്ബന്ധിത വിശ്വാസസംരക്ഷണവുമാണ് നടപ്പിലാവുന്നത്. ഒരു പക്ഷെ കൃത്യമായ അളവില്‍ കാലാകാലങ്ങളില്‍ കിട്ടിയേക്കാവുന്ന വെള്ളവും വളവും അവയെ നിലനിത്തിക്കൊണ്ടുപോവാന്‍ സഹായിക്കുന്നുമുണ്ട്. എന്നാല്‍ കാടു കാടാവുന്നത് പരിമിതികള്‍ക്കു വിധേയമാവാതെ സര്‍വ്വസ്വതന്ത്രമായാണ്. കാടുകളെ എസ്റ്റേറ്റുകളാക്കാന്‍ മതങ്ങള്‍ എത്ര ശ്രമിച്ചാലും ചില വനങ്ങള്‍ താനേ പ്രത്യക്ഷമാവുകതന്നെ ചെയ്യും.
          
ഈശ്വരസങ്കല്‍പ്പങ്ങളുടെ കുത്തൊഴുക്കില്‍ വിവിധങ്ങളായ ആരാധനാ സമ്പ്രദായങ്ങളും പുരോഹിതവര്‍ഗ്ഗങ്ങളും ക്ഷേത്രങ്ങളും സമൂഹത്തെ വല്ലാതെ വശീകരിക്കുന്നു അല്ലെങ്കില്‍ വഴിതെറ്റിക്കുന്നു എന്ന് കണ്ടു ഖിന്നരായ മൂന്നു ചെറുപ്പക്കാര്‍ ആ സങ്കല്‍പ്പങ്ങളുടെ കടപുഴക്കാന്‍ പോന്ന ‘നിരീശ്വരനെ’ ആലും മാവും സ്വരുമയോടെ തഴച്ചുപന്തലിച്ചു വളര്‍ന്നു നിന്ന ഒരു തറയില്‍ ഒരു വിഗ്രഹമായി പ്രതിഷ്ഠിക്കുകയാണ്. ഒരിക്കലും സാമ്പ്രദായികമായ ക്ഷേത്ര ചടങ്ങുകളോ പ്രാര്‍ത്ഥനകളോ നാടിനെ മലിനീകരിക്കരുത് എന്ന ലക്ഷ്യത്തിലാണ് ചെറുപ്പക്കാര്‍ ഉടലുടഞ്ഞ വികലമായ ഒരു വിഗ്രഹത്തെ അവിടെ പ്രതിഷ്ഠിക്കുന്നത്. പക്ഷെ അവരുടെ എല്ലാ പ്രതീക്ഷകളെയും തകര്‍ത്തുകൊണ്ട് നിരീശ്വരപ്രതിഷ്ഠ ഏതൊരു ഈശ്വരപ്രതിഷ്ഠയെക്കാളും തേജസ്സോടെ ഭക്തജനങ്ങള്‍ക്ക് പ്രതീക്ഷാനിര്‍ഭരമായ ഒരു സാന്നിദ്ധ്യമായി തീരുകയാണ്.

ഈ മറിമായത്തിന്റെ ഉള്ളറകളിലേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നു ചേരുന്ന കുറെപ്പേരാണ് നമുക്കു മുന്നില്‍ അപരിമിതമായ ചിന്തകളുടെ വാതായനങ്ങള്‍ പരക്കെ തുറന്നിടുന്നത്. പഞ്ചഭൂതങ്ങളുടെ പ്രകടിതഭാവങ്ങളായ ശബ്ദ, രൂപ, രസ, സ്പര്‍ശങ്ങള്‍ ശാസ്ത്രത്തിനു ഒരുവിധം പിടി കിട്ടിയിട്ടുണ്ടെന്ന് പൊതുവേ പറയാം. പക്ഷെ ഗന്ധം മനുഷ്യനെ എന്നും പിടികൊടുക്കാതെ വഴുതിപ്പോയിട്ടുണ്ട്. ശാസ്ത്രജ്ഞനായ റോബര്‍ട്ടും ഗ്രാമത്തിലെ ‘മഗ്ദലനമറിയം’ ആയ ജാനകിയും തമ്മിലുണ്ടാകുന്ന തികച്ചും ലൈംഗിഗേതര പ്രഫഷണല്‍ പാരസ്പര്യം ഗന്ധസംബന്ധിയായ ഗവേഷണത്തിന് ഏറെ പുരോഗതി നല്‍കുന്നുണ്ട്. മനുഷ്യമനസ്സും മനുഷ്യഗന്ധവും പരസ്പരാകര്‍ഷണവും എങ്ങിനെ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഏറ്റവും കൂടുതല്‍ മനസ്സിലാവുന്നത് പലരുമായി പല തരത്തില്‍ ബന്ധപ്പെടുന്ന ഗ്രാമവേശ്യയ്ക്ക് മാത്രമാണല്ലോ.

ശസ്ത്രജ്ഞന്റെ സഹായിയായി കൂടിയ ജാനകിയ്ക്ക് ഗ്രാമവേശ്യ എന്ന സ്ഥാനമേ എല്ലാവരും കല്‍പ്പിച്ചു നല്‍കിയിട്ടുള്ളൂ. അതില്‍ കൂടുതല്‍ അവള്‍ ആഗ്രഹിച്ചുമില്ല. എന്നാല്‍ സദുദ്ദേശത്തോടെയാണെങ്കിലും അവളുടെ  കച്ചവടത്തില്‍ അവശ്യം വേണ്ട ഗുണനിലവാര മേന്മയെങ്ങിനെ വര്‍ദ്ധിപ്പിക്കാം എന്നതിനെപ്പറ്റി റോബര്‍ട്ട് നല്‍കുന്ന “മാനേജുമെന്റ്റ് കണ്‍സല്‍ട്ടേഷന്‍” അസ്ഥാനത്തു ചെന്ന് തറച്ച് വേശ്യയുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതും ജാനകിയുടെ കയ്യിന്‍റെ ചൂടയാള്‍ അനുഭവിച്ചറിയുന്നതും ആര്‍ജ്ജവമുള്ള ഫെമിനിസം തന്നെയാണ്. അസഹ്യമായ ദേഹഗന്ധം കാരണം ജാനകി തന്റെ ഒരു കസ്റ്റമറോട് വേണ്ടപോലെ സഹകരിക്കാന്‍ തയ്യാറാകാത്തതും പിന്നീട് അതേയാള്‍ മനസ്സ് തണുത്തു ശാന്തനായപ്പോള്‍ സുഗന്ധമുള്ള പുരുഷനായി മാറി അവള്‍ക്ക് സ്വീകാര്യനായതും ശാസ്ത്രജ്ഞന് ഏറെ വിലപിടിപ്പുള്ള അറിവായി.  

ഇരുപത്തിനാലുകൊല്ലം ബോധമറ്റു കോമയില്‍ കിടന്ന ഇന്ദ്രജിത്ത് ഭാര്യയായ സുധയുടെ അതീവതാല്‍പര്യത്തോടെയുള്ള  ശുശ്രൂഷയില്‍ ജീവന്‍റെ വാഴനാര് പൊട്ടാതെ അതിസൂക്ഷ്മഗതിയില്‍ ശ്വാസോച്ഛ്വാസം കഴിച്ചിരുന്നു. ഈ മൌനകാലം കടന്നുപോയ്ക്കൊണ്ടിരിക്കെ പൊടുന്നനെ ‘നിരീശ്വരകാരുണ്യത്താല്‍’ ഇന്ദ്രജിത്തിന് ബോധമുണരുന്നത് നോവലിലെ വലിയൊരു വഴിത്തിരിവാണ്. ഇരുപത്തിനാല് വര്‍ഷം അയാളിലെ ദേഹത്തിനു പ്രായം വരുത്തിയില്ല. ശ്വാസഗതിയാണ് ദേഹത്തിനു വയസ്സു കൂട്ടുന്നത് എന്നൊരു സിദ്ധാന്തം വന്ദ്യവയോധികനായ ഡോക്ടര്‍ കൃഷ്ണന്‍ എഴുത്തശ്ശന്‍ റോബര്‍ട്ടിനു മനസ്സിലാക്കി കൊടുക്കുന്നുണ്ട്. “”ഏറ്റോം വേഗത്തി ശ്വാസമെടുക്കേണ്ടിവരുന്നതെപ്പോഴാന്നറിയ്യോ മനുഷ്യന്? ദേഷ്യം വരുമ്പോഴും, രതിമൂര്‍ച്ഛേലും. രണ്ടും അനിയന്ത്രിതമായാ ആയുസ്സെത്താണ്ട് മരിക്കുംന്നാ. രണ്ടീന്നും മാറിനില്‍ക്കലാ ദീര്‍ഘായുസ്സ്” ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്ന കായകല്‍പ്പ ചികിത്സ ചെയ്യാതെ തന്നെ ആകസ്മികമായി മനസ്സിന്‍റെ ഉള്ളറകളിലെങ്ങോ നിന്നും ഉല്‍പ്പന്നമായ ശക്തിക്ക് ഇന്ദ്രജിത്തിലെ ഇന്ദ്രിയങ്ങളെ സൂക്ഷ്മമായി നിയന്ത്രിക്കാന്‍ സാധിച്ചിരിക്കുന്നു. എന്നാല്‍ ഒടുവില്‍ ഇതേ നിരീശ്വരനോടു പ്രാര്‍ത്ഥിച്ചു തന്നെയാണ് അയാള്‍ വീണ്ടും കോമയിലേയ്ക്ക് മടങ്ങിപ്പോകുന്നതും. അത്യസാധാരണമായ രതിചിന്തയും തദ്ജന്യമായ ആകുലതകളും സുധയെയും പെട്ടെന്ന് ചെറുപ്പക്കാരനായി മടങ്ങിയെത്തിയ ഇന്ദ്രജിത്തിനെയും ബാധിക്കുന്നതെങ്ങിനെയെന്ന് നോവലിസ്റ്റ് വിവരിക്കുന്നത് അതീവസൂക്ഷ്മതയാര്‍ന്ന  കൈത്തഴക്കത്തോടെയാണ്.

നിരീശ്വരപ്രതിഷ്ഠനടത്താനായി ആഭാസന്മാര്‍ (ആന്റണി, ഭാസ്കരന്‍, സഹീര്‍ എന്നിവര്‍) ഏല്‍പ്പിച്ചത് നാട്ടുക്ഷേത്രത്തില്‍ നിന്നും മോഷണംപോയ സ്വത്തിനെപ്രതി കള്ളനായി മുദ്രകുത്തപ്പെട്ട നിരപരാധിയായ പാവം “ഈശ്വരന്‍” എമ്പ്രാന്തിരിയാണ്. അദ്ദേഹമാണ് ഈശ്വരനും നിരീശ്വരനും മനുഷ്യസങ്കല്പങ്ങള്‍ തന്നെയാണെന്ന് ആഭാസന്മാര്‍ക്ക് പറഞ്ഞു കൊടുക്കുന്നത്. “മന:കൃതകൃതം രാമ:” എന്ന് യോഗവാസിഷ്ഠത്തില്‍ രാമനോട് വസിഷ്ടന്‍ പറയുന്നുണ്ടല്ലോ. എല്ലാം മനസ്സാണ്. എല്ലാം സങ്കല്‍പ്പത്തില്‍ അധിഷ്ടിതമാണ്. ഒരിക്കല്‍ സങ്കല്‍പ്പിച്ചാല്‍ അതിനെ കൊണ്ടാടുകയേ നിവൃത്തിയുള്ളൂ. സങ്കല്‍പ്പകല്‍പ്പനകള്‍ ഒഴിഞ്ഞ നിര്‍മനമെന്ന അവസ്ഥയില്‍ ലോകമില്ല. “സങ്കല്‍പ്പിക്കാനുള്ള ഒരുവന്‍റെ ശേഷ്യാ ഇക്കാണായ പ്രപഞ്ചം തന്നെ. പ്രപഞ്ചത്തെക്കാള്‍ എന്തത്ഭുതമാ ഉള്ളത്” എമ്പ്രാന്തിരി നവോത്ഥാനികളായ ചെറുപ്പക്കാരെ മനസ്സിലാക്കിക്കാന്‍ വൃഥാ ശ്രമിച്ചു.  “ഈശ്വര വിശ്വാസത്തെ എതിര്‍ത്തിട്ട് ഇപ്പോള്‍ നിരീശ്വരവിശ്വാസത്തെയും എതിര്‍ക്കേണ്ടി വന്നൂ, ല്ലേ?” കാരണം രണ്ടും വിശ്വാസം മാത്രമാണല്ലോ. വിശ്വാസത്തില്‍ എപ്പോഴും സംശയത്തിന്‍റെ കറ പറ്റിയിട്ടുണ്ടാവും.  സത്യത്തിന്‍റെ സ്ഥാനം ഇതിനിടയില്‍ എവിടെയോ ആണെന്ന് തങ്ങള്‍ തന്നെ ഉണ്ടാക്കിയെടുത്ത നിരീശ്വരപ്രതിഷ്ഠയെ തച്ചുടയ്ക്കാന്‍ കഠിനപ്രയത്നം ചെയ്ത് തീവ്രവാദികളായി അഴിക്കുള്ളിലായ നവോത്ഥാനക്കാര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചതുമില്ല. “ആപ്പിള്‍ തലേല്‍ വീഴുന്നതിനുമുന്പും ഗുരുത്വാകര്‍ഷണം നിലനിന്നിരുന്നു എന്ന് പറയാറുള്ളതുപോലെ ശാസ്ത്രവിശദീകരണം ഉണ്ടാവും വരെ മാത്രമേ ഓരോ അസാധാരണതയ്ക്കും നിലനില്‍പ്പുള്ളൂ” റോബര്‍ട്ട് അവര്‍ക്ക് പറഞ്ഞുകൊടുത്തു. മൂവരിലും ആ അറിവ് വെവ്വേറെ തലങ്ങളിലാണ് പതിഞ്ഞിറങ്ങിയത് എന്ന് മാത്രം.

നാമറിയുന്ന ‘സാദാ’ നിരീശ്വരവാദത്തിന്‍റെ നിരര്‍ത്ഥകത ജെയിംസ് എത്ര ഭംഗിയായാണ് വിശ്വസനീയമായ രീതിയില്‍ റോബര്‍ട്ടിനെക്കൊണ്ട് പറയിക്കുന്നത്! “നിരീശ്വരവാദികള്‍ക്കിടയില്‍ അങ്ങിനെയൊരു (സൂക്ഷ്മവും ആര്‍ജ്ജവമുള്ളതുമായ) അന്വേഷണം നടക്കുന്നില്ല. അവര്‍ ചില കൊച്ചുകൊച്ചു തട്ടിപ്പുകളുടെ പിറകേ സഞ്ചരിച്ച് തൊലിപ്പുറമേയുള്ള ഇക്കിളി അനുഭവിച്ചു നിര്‍വൃതിയടയുന്നു. അതിനപ്പുറമുള്ള ആഴമേറിയ സാദ്ധ്യതേ ഒന്ന് തൊടാന്‍ പോലും മെനക്കെടുന്നില്ല”. എന്തിന്റെ കാര്യത്തിലാണെങ്കിലും, തനിക്ക് താല്‍പ്പര്യമോ അറിവോ ഇല്ലാത്ത കാര്യത്തില്‍പ്പോലും അവയുടെ  സാദ്ധ്യതാസാന്നിദ്ധ്യത്തെപ്പറ്റി അവമതിപ്പില്ലാതെ, അവയെ തീര്‍ത്തും നിരാകരിക്കാതെ, ആ സാദ്ധ്യതകളെക്കുറിച്ച് പഠിക്കുന്നവരെ അതിന്‍റെ പാട്ടിനു വിടുക എന്നതും ആര്‍ജ്ജവമുള്ള ഒരു ശാസ്ത്രാന്വേഷിയുടെ മാന്യതയാണ്. “എനിക്ക് പൂര്‍ണ്ണമായി മനസ്സിലാവാത്ത ചിലത് ഇതിലുണ്ട്. മനസ്സിലാവാത്തത് എന്നേ ഞാന്‍ പറയുന്നുള്ളൂ. മനസ്സിലാവാത്തത് എല്ലാം തെറ്റാണെന്ന് ഒരു യഥാര്‍ത്ഥ സത്യാന്വേഷകന് ശഠിക്കാനാവില്ല.” 

നിരീശ്വരന്റെ വിഗ്രഹം സ്ഥാപിച്ചതിനു ശേഷം നാട്ടിലുണ്ടാവുന്ന മാറ്റങ്ങളോട് ആളുകള്‍ പ്രതികരിക്കുന്ന കാര്യത്തില്‍ ഒരു പ്രത്യേകതരം ശ്രദ്ധ അദൃഷ്ടമായി വന്നു ചേരുന്നു. അവയെല്ലാം ഈ പ്രതിഷ്ഠയുടെ മഹത്വമായി നാട്ടുകാര്‍ കൊണ്ടാടുകായും ചെയ്യുന്നു. ബുദ്ധിമാന്ദ്യമുള്ള ‘കൊഞ്ഞ’ വ്യക്തമായി സംസാരിക്കാന്‍ തുടങ്ങിയതും, കോമയില്‍ കിടന്നയാള്‍ ഉണര്‍ന്നതും, ഗ്രാമവേശ്യ പണിയുപേക്ഷിച്ചതുമെല്ലാം ഭംഗിയായി നോവലില്‍ അനാവരണം ചെയ്തിട്ടുണ്ടെങ്കിലും അവയില്‍ ഏറ്റവും ചാരുതയും മനുഷ്യത്വവുമുള്ള അദ്ഭുതം ബാര്‍ബര്‍ മണിയന് ഘോഷയാത്ര അന്നമ്മയോടും അവരുടെ നാല് പെണ്മക്കളോടുമുണ്ടായിരുന്ന വൈരം തീര്‍ന്ന് ശുദ്ധസ്നേഹത്തിലേയ്ക്ക് മുന്നേറിയത് തന്നെയാണ്. 

ആത്മീയതയില്‍ മതസങ്കുചിത ചിന്താഗതികള്‍ അധികപ്പറ്റാണ്. നോവലിലെ നവോത്ഥാനികളായ ചെറുപ്പക്കാര്‍ നോട്ടമിടുന്നതു വികലമായ ഒരു വിഗ്രഹം പ്രതിഷ്ഠിച്ച് സ്വയം വിഗ്രഹഭഞ്ജകരെന്നു പേരെടുക്കാനാണ്. എന്നാല്‍ അതേ വിഗ്രഹം അവരുടെ നവോത്ഥാനമോഹങ്ങളെ കൂച്ചുവിലങ്ങിട്ട് നശിപ്പിക്കുകയാണ്. നാടന്‍ ബോംബു പൊട്ടിച്ചുള്ള തീവ്രവാദത്തിലൂടെയെങ്കിലും അന്ധവിശ്വാസം നശിപ്പിക്കാനായി ക്ഷേത്രധ്വംസനമെന്ന നവോത്ഥാനം നടത്തിയേ തീരൂ എന്നുള്ള അവരുടെ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ ഒടുവിലവര്‍ നിര്‍ബ്ബന്ധിതരായിത്തീരുകയും ചെയ്തു. ഭാസ്കരന്‍റെ ബോംബിന് അവന്‍റെ കയ്യിലിരുന്ന് ഒരല്‍പം നേരത്തെ പൊട്ടാനാണ് തോന്നിയത്. 

ജെയിംസ്, കഥാപാത്രങ്ങളിലൂടെ പറഞ്ഞു വയ്ക്കുന്ന വിശാലമായൊരു ആത്മീയതയുടെ അടിത്തറ ഭാരതീയ ദര്‍ശനങ്ങളുടെ കാതല്‍ തന്നെയാണ്. “ഗോതമ്പുപൊടികൊണ്ട് ഉണ്ടാക്കിയ രൂപങ്ങളെല്ലാം ഗോതമ്പ് പൊടി തന്നെയാണ്”. “ബ്രഹ്മസത്യം ജഗദ്‌ മിഥ്യ” എന്ന് വേദാന്തിയായ  ശങ്കരന്‍ പറഞ്ഞ ദര്‍ശനത്തെ വളരെ അനായാസമായി “ഊര്‍ജ്ജസത്യം വസ്തു മിഥ്യ” എന്ന ശാസ്ത്രസത്യത്തിലേയ്ക്ക് നയിക്കുന്ന കാഴ്ച അതിലളിതവും എന്നാല്‍ വളരെ ഗഹനവുമത്രേ. “ഈശാവാസ്യമിദം സര്‍വ്വം” എന്ന ഉപനിഷദ് വാക്യം “നിരീശ്വരാവാസ്യമിദം സര്‍വ്വം” എന്നാക്കിയാലും വേദാന്തിക്ക് വഴക്കില്ല. ശാസ്ത്രവും ആത്മീയതയും തമ്മിലുള്ള അന്തരം ഇല്ലാതാക്കാന്‍ രണ്ടും മുന്‍വിധികളില്ലാതെ പഠിക്കുക എന്നത് മാത്രമേ മാര്‍ഗ്ഗമുള്ളു. വേണ്ടത് കൊള്ളാനും വേണ്ടാത്തത് തള്ളാനും അവസരം നല്‍കുന്ന ഒരു തത്വചിന്താപദ്ധതിക്കു മാത്രമേ ബഹുസ്വരവും വിശാലവുമായ അപരിമേയത്വം സങ്കല്‍പ്പിക്കാന്‍ പോലുമാവൂ.

 “വ്യസോച്ഛിഷ്ടം ജഗദ്‌സര്‍വ്വം” എന്ന് പറയാറുണ്ട്.  വ്യാസന്‍ സങ്കല്പ്പിച്ചുണ്ടാക്കിയതിന്റെ അനുരണനങ്ങള്‍ മാത്രമാണ് ഏതൊരു സര്‍ഗ്ഗ സൃഷ്ടിയും എന്നാണതിന്‍റെ പൊരുള്‍. ശ്രീ ലളിതാ സഹസ്രനാമത്തിലെ നൂറ്റി അന്പത്തിയഞ്ചാമത് നാമം “ഓം നിരീശ്വരായൈ നമ:” എന്നാണല്ലോ. ഈശ്വരനായാലും നിരീശ്വരനായാലും രണ്ടും മനുഷ്യസങ്കല്‍പ്പജന്യങ്ങളാണ്. അവയുടെ മൂര്‍ത്തീകരണം ശിലയിലായാലും തടിയിലായാലും ജീവനുള്ള ഉടലിലായാലും മൂര്‍ത്തമായ എന്തിനും കുറച്ചു കാലമെങ്കിലും അസ്തിത്വമുണ്ടാവും. എഴുതി പ്രസിദ്ധീകരിച്ച ഒരു കൃതി എഴുത്തുകാരനെ അതിജീവിച്ച് അയാളുടെ പിടിയില്‍ നിന്നും വിട്ടു പോകുന്നതുപോലെ തന്നെയാണ് വിഗ്രഹസ്ഥാപനവും. “വിശേഷേണ ഗ്രാഹയതി ഇതി വിഗ്രഹ:” എന്നാണല്ലോ. നോവലിലെ ഭൂമിക വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതായ മതം, ആത്മീയത, എന്നീ വിഷയങ്ങളില്‍ ആയതുകൊണ്ട് സെമിറ്റിക് മതങ്ങളുടെ സങ്കല്‍പ്പവിഗ്രഹങ്ങളെ തച്ചുടയ്ക്കാന്‍ ജെയിംസ് ശ്രമിക്കുന്നില്ല. അത് ബുദ്ധിപരവും തികച്ചും പ്രായോഗികവും ആണ് താനും. നോവലിലെ നിരീശ്വരപ്രതിഷ്ഠാ സ്ഥാപനവും ക്ഷേത്രനിര്‍മ്മാണവും എല്ലാം ഹൈന്ദവമായ രീതികളിലാണ്. എന്നാല്‍ ഏതൊരു പുതുക്ഷേത്രത്തെയും പോലെ ഈ നിരീശ്വരക്ഷേത്രത്തിലും  ജാതിമതഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനമുണ്ട്. നോവലിലെ പുരോഗമന ചിന്താഗതിക്കാരനായ അര്‍ണ്ണോസും ഒരു സൂഫിയുടെ വിവേകതലത്തിലാണെങ്കിലും ജീവിതായോധനത്തിനായി മദ്രസനടത്തുന്ന സെയ്ദും നാട്ടിലെ നവോത്ഥാനക്കാഴ്ചകളില്‍ ആകൃഷ്ടരാണ്. എന്നാല്‍ അതില്‍ ആമഗ്നനനായി മാറ്റത്തിലൂടെ മാറ്റമില്ലായ്മയുടെ ആത്മീയതയില്‍ അഭിരമിച്ചത് വേദാന്തിയായ ഈശ്വരന്‍ എമ്പ്രാന്തിരി മാത്രമാണ്. അദ്ദേഹമാണല്ലോ ഈശ്വരപൂജയില്‍ നിന്നും നിരീശ്വരപൂജയിലേയ്ക്ക് കളം മാറ്റി ചവിട്ടിയിട്ടും അക്ഷോഭ്യനായി നിലകൊണ്ടത്. അര്‍ണ്ണോസും സെയ്ദും സ്വമതസംസ്കാരങ്ങളിലെ വിഗ്രഹങ്ങളെ ഭഞ്ജിക്കുന്നതില്‍ സാംഗത്യം കണ്ടെത്തുന്നുമില്ല. 

ജെയിംസിന്റെ നോവല്‍ ഈ കാലഘട്ടത്തിന്‍റെ മുഴുവന്‍ വായന ആവശ്യപ്പെടുന്ന ഒരപൂര്‍വ്വ കൃതിയാണ്. മലയാളത്തിന്‍റെ പരിമിത മാനങ്ങള്‍ക്ക് അപ്പുറം മനസ്സിന്‍റെ ജാലകങ്ങള്‍ മലര്‍ക്കെ തുറന്ന ഒരന്വേഷണത്വര സാര്‍വ്വദേശീയമായ ഒരു മാനുഷികതയുടെ അമൂല്യതയോടെ ഈ കൃതിയെ ഒരു ക്ലാസിക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നുണ്ട്. അദൃഷ്ടമായ ആകസ്മികതകളിലൂടെ, അനന്തമായ സാദ്ധ്യതാസാന്നിദ്ധ്യങ്ങളെ  അടയാളപ്പെടുത്തി ആത്മീയസഞ്ചാരം ചെയ്യുന്ന  ഒരവധൂതന്റെ ആത്മഹര്‍ഷം ‘നിരീശ്വരനില്‍’ ഞാന്‍ അനുഭവിച്ചറിയുന്നു.