ശ്രീരാമചരിതം നാരായണീയത്തില്‍
ഡോ സുകുമാർ കാനഡ
--------------------
പണ്ഡിതാഗ്രഗണ്യനായ ശ്രീ മേല്‍പ്പുത്തുര്‍
നാരായണ ഭട്ടതിരി നാരായണീയത്തിലെ മുപ്പത്തിനാലും മുപ്പത്തിയഞ്ചും ദശകങ്ങളിലൂടെ ശ്രീരാമചരിതം
മുഴുവനും സംഗ്രഹിച്ചു വിവരിച്ചിരിക്കുന്നു. പ്രധാനപ്പെട്ട സംഭവങ്ങൾ ഒന്നും വിടാതെ എത്ര
സംക്ഷിപ്തമായാണ് അദ്ദേഹം രാമായണ കഥ വിവരിക്കുന്നത്
എന്നു നമുക്ക് നോക്കാം.
നാരായണീയത്തിലെ
രാമകഥ ആരംഭിക്കുന്നത് ഇങ്ങിനെയാണ്: ഗീർവാണൈരർത്ഥ്യമാനോ ദശമുഖനിധനം കോസലേഷു
ഋശ്യശൃംഗേ
പുത്രീയാമിഷ്ടിമിഷ്ട്വാ ദദുഷി
ദശരഥ ക്ഷ്മാഭൃതേ പായസാഗ്ര്യം
തദ്ഭുക്ത്യാ തത്പുരന്ധ്രീഷ്വപി
തിസൃഷു സമം ജാത ഗർഭാസു ജാതോ
രാമസ്ത്വം ലക്ഷ്മണേന സ്വയമഥ
ഭരതേ നാപി ശത്രുഘ്നനാമ്നാ (നാരായണീയം 34-1)
"രക്ഷിക്കവേണം വിഭോ" എന്നിങ്ങിനെ
ദേവഗണം വന്നു
ഭഗവാനോടർത്ഥിച്ചവാറേ "രാവണനിഗ്രഹാർത്ഥം
ഞാൻ ജനിക്കാം
ഭൂമിയിൽ ദശരഥപുത്രനായുടനേ"
എന്നോതി ഭഗവാൻ.
അതിന്നായി നടത്തിച്ചൂ
ഋശ്യശൃംഗമുനിയാൽ പുത്രകാമേഷ്ടി യാഗം;
തദ് പ്രസാദം പായസം രാജാ ദശരഥൻ
പത്നിമാർക്കേകിയപ്പോൾ
രാജ്ഞിമാർ, കൌസല്യ, സുമിത്ര, കൈകേയിയും ഗർഭം ധരിച്ചൂ,
അവർക്കുണ്ടായ് നാലു പുത്രന്മാർ; അവരിലഗ്രജനായ് അവതരിച്ചൂ
ശ്രീരാമൻ; പിന്നെ ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നനും. (34-1)
“ഞങ്ങളെ
രക്ഷിച്ചു ധര്‍മ്മം പുനസ്ഥാപിക്കണമെന്ന്” ദേവഗണം വന്നു
വിഷ്ണുഭഗവാനോടർത്ഥിച്ചപ്പോള്‍ “രാവണനിഗ്രഹാർത്ഥം ദശരഥപുത്രനായുടനേ ഞാൻ ജനിക്കാം”
എന്നു വാക്കുനല്‍കി ഭഗവാൻ അതിന്നായുള്ള കാര്യങ്ങള്‍ നിര്‍വ്വഹിച്ചു. ഋശ്യശൃംഗമുനിയെക്കൊണ്ട് പുത്രകാമേഷ്ടി യാഗം
നടത്തിച്ചത്തിന്റെ ഫലമായി ദശരഥരാജാവിന്റെ
പത്നിമാരായ കൌസല്യ, സുമിത്ര, കൈകേയി എന്നിവരില്‍ രാജാവിന് നാലു പുത്രന്മാർ ഉണ്ടായി.
അവരിൽ അഗ്രജനായി കൌസല്യാദേവിയിൽ ശ്രീരാമചന്ദ്രൻ അവതരിച്ചു. അനുജന്മാരായി ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിവരും
ജനിച്ചു. ദശരഥന്റെയും വസിഷ്ഠമുനിയുടെയും അനുഗ്രഹത്തോടെ ശ്രീരാമന്‍ ലക്ഷ്മണനോടുകൂടി
മഹർഷിയായ വിശ്വാമിത്രന്റെ കൂടെ വനയാത്രയ്ക്ക് പുറപ്പെടുന്നതിന്റെ കഥയാണ് രണ്ടാം
ശ്ലോകത്തില്‍ പറയുന്നത്. ദൈവാനുഗ്രഹത്തോടെ
സമസ്ത പ്രതിബന്ധങ്ങളെയും ജയിക്കാൻ സമർത്ഥനായ രാമൻ, താടക എന്ന രാക്ഷസസ്ത്രീയെ
സംഹരിക്കുകയും യജ്ഞങ്ങൾ നിർവഹിക്കുന്ന മാമുനിമാരെ സംരക്ഷിക്കുകയും ചെയ്യുന്നു. യാത്രാമദ്ധ്യത്തില്‍
ശ്രീരാമന്‍ തന്റെ പാദങ്ങളുടെ മൃദുസ്പർശനം ഒന്നുകൊണ്ടുതന്നെ ശാപഗ്രസ്തയായി
കിടന്ന അഹല്യയ്ക്ക് ശാപമോചനം നല്‍കുന്നു. പിന്നീട് ജനകമഹാരാജാവിന്റെ കൊട്ടാരത്തിലെ
സ്വയംവര മഹോത്സവത്തില്‍ ശിവധനുസ്സ്
നിഷ്പ്രയാസം ഭേദിച്ചു ലക്ഷ്മീദേവിയുടെ
അവതാരമായ സീതാദേവിയെ ശ്രീരാമൻ വധുവായി
സ്വീകരിക്കുന്നു. വിവാഹാനന്തരം അയോദ്ധ്യയിലേയ്ക്കു പോവുന്ന ശ്രീരാമൻ പരശുരാമനെ
കണ്ടുമുട്ടി അദ്ദേഹത്തിന്റെ തപ:ശ്ശക്തിയെല്ലാം തന്നിലേക്ക് സ്വീകരിക്കുന്നു. കൊട്ടാരത്തിൽ ദശരഥൻ നിശ്ചയിച്ച ശ്രീരാമപട്ടാഭിഷേകം
കൈകേയിയമ്മയുടെ ഇടപെടൽ മൂലം തടസ്സപ്പെടുന്നു. പിതൃവാക്യം
പാലിക്കുവാൻ,
സീതയേയും ലക്ഷ്മണനെയും കൂട്ടി പതിന്നാലുവർഷം വനവാസം സ്വീകരിക്കുന്നതിലൂടെ രാമൻ
തന്റെ ജീവിതത്തിന്റെ ലക്ഷ്യമായ ധർമ്മനിഷ്ഠ പൂർണ്ണമായും പരിപാലിച്ചു ലോകത്തിന് മാതൃകയാവുന്നു. രാമസഹോദരനായ ഭരതൻ രാമന്റെ പ്രതിപുരുഷനായിമാത്രം താൽക്കാലികമായി
രാജ്യഭാരം ഏറ്റെടുക്കുന്നു. രാമന്‍ ചിത്രകൂടത്തിൽ അരണ്യജീവിതം നയിച്ചുകൊണ്ട് പിതാവിന്റെ
ശ്രാദ്ധകർമ്മങ്ങൾ നിർവഹിക്കുകയും ദുഷ്ടശക്തികളെ സംഹരിക്കുവാൻ സജ്ജനാവുകയും ചെയ്യുന്നു.
ആരണ്യവാസകാലത്ത്, വിരാധൻ, ഖരൻ, ദൂഷണൻ എന്നിവരടക്കം അനേകം അസുരന്മാരെ സംഹരിച്ച രാമൻ, അഗസ്ത്യമുനിപോലുള്ള മഹർഷിമാരുടെ അനുഗ്രഹത്തോടെ
ദിവ്യായുധങ്ങൾ നേടുന്നു. ജഡായുവെന്ന
വിശ്വസ്തനായ ഒരു പക്ഷിശ്രേഷ്ഠനും വനവാസിനിയായ ശബരിയെന്ന ഭക്തയും ശ്രീരാമന്റെ കരുണയ്ക്ക്
പാത്രമാവുന്നു. തന്റെ സഹോദരിയായ ശൂർപ്പണഖയ്ക്കുണ്ടായ അപമാനത്തിൽ നിന്നുയർന്ന വിദ്വേഷം
മൂലം രാവണൻ സീതയെ അപഹരിച്ചതോടെ, ധർമ്മസംസ്ഥാപനത്തിനായുള്ള
രാമന്റെ അവതാരദൗത്യനിർവ്വഹണം ആരംഭിക്കുന്നു.
മുപ്പത്തിയഞ്ചാമത്തെ ദശകത്തിൽ ശ്രീരാമന്റെ ജീവിതത്തിലെ പ്രധാന
സംഭവങ്ങൾ വിവരിച്ചുകൊണ്ട്, സീതാദേവിയെ
രക്ഷിക്കുവാനുള്ള മഹായുദ്ധവും മറ്റുമാണ് പ്രതിപാദിക്കുന്നത്. ഹനുമാന്റെ സഹായത്തോടെ
രാമൻ സുഗ്രീവനോടു സൗഹൃദം സ്ഥാപിക്കുകയും, ശ്രീരാമൻ തന്റെ അസാമാന്യബലം തെളിയിക്കുന്നതിനായി ദുന്ദുഭിയെന്ന അസുരന്റെ പിണം
പാദാംഗുലിയാൽ ഉയർത്തി എറിയുകയും, ഒരേയൊരു
അസ്ത്രത്താൽ ഏഴു സാലവൃക്ഷങ്ങളെ അമ്പെയ്തു വീഴ്ത്തുകയും ചെയ്യുന്നു. സുഗ്രീവനെ സഹായിക്കാനായി അവന്റെ സഹോദരന്‍ ബാലിയെ
സംഹരിച്ചശേഷം, രാമന്‍ ഒരു മഴക്കാലം മുഴുവൻ സീതയെ
ഓർത്തു വിഷണ്ണനായി സാധാരണ മനുഷ്യനെപ്പോലെ കഴിയുന്നു. സുഗ്രീവൻ വാനരസേനയെ
സീതാന്വേഷണത്തിനായി നിയോഗിക്കുകയും, രാമന്‍ ഹനുമാനെ തന്റെ മുദ്രികയും
സന്ദേശവും നൽകി പറഞ്ഞയക്കുകയും ചെയ്യുന്നു.
പിന്നീട് രാമായണത്തിലെന്നപോലെ ഹനുമാന്റെ
ലങ്കായാത്ര സവിശേഷമായി നാരായണീയത്തിലും വിവരിക്കുന്നതായി കാണാം. ഹനുമാന്‍ നൂറുയോജന
നീളമുള്ള സമുദ്രം കടന്നു ലങ്കയിൽ എത്തി, സീതയെ കണ്ടു രാമന്റെ അടയാളമുദ്ര സീതയ്ക്ക് സമർപ്പിക്കുകയും പിന്നീട് രാവണന്റെ പടയാളികളാല്‍ പിടിക്കപ്പെട്ടശേഷം ശത്രുക്കൾ
തന്റെ വാലിൽ തീകൊളുത്തിയപ്പോൾ, ഹനുമാൻ അതേ
തീകൊണ്ട്തന്നെ ലങ്കയെ ദഹിപ്പിച്ചശേഷം, സീതയുടെ സ്ഥിതിവിവരം മനസ്സിലാക്കി മടങ്ങിവന്നു രാമനെ ധരിപ്പിക്കുകയും ചെയ്യുന്നു.
തുടര്‍ന്ന് രാവണ സഹോദരനായ വിഭീഷണന്റെ ശരണാഗതിയും ലങ്കയെ ഭേദിക്കുവാനുള്ള മാർഗ്ഗനിർദ്ദേശവും
രാമൻ സ്വീകരിക്കുന്നു. സുഗ്രീവൻ, അംഗദൻ എന്നിവരുടെ നേതൃത്വത്തില്‍ അനേകായിരം വാനരപ്പടയോടെ ശ്രീരാമൻ
ലങ്കയിലേക്കു പുറപ്പെടുന്നു. സേനയ്ക്ക് കടന്നുപോകാന്‍ സമുദ്രത്തിൽ വഴി നൽകാതെ ശങ്കിച്ച്
നിന്ന വരുണദേവൻ, രാമന്റെ കോപം ഭയന്ന് പെട്ടെന്നു വഴിയൊരുക്കുകയും, വാനരസേന ഒരു ചിറപണിത് അതിലൂടെ നടന്നുചെന്ന് ലങ്കയിൽ
പ്രവേശിക്കുകയും ചെയ്യുന്നു. പിന്നീടുണ്ടായ
മഹായുദ്ധത്തിൽ, ഇന്ദ്രജിത്തിന്റെ നാഗാസ്ത്രബന്ധനത്തിൽ
രാമനും ലക്ഷ്മണനും പെട്ടുവെങ്കിലും, ഗരുഡൻ അവരെ
മോചിപ്പിക്കുന്നു. ഹനുമാൻ കൊണ്ടുവന്ന ദിവ്യൌഷധങ്ങളാൽ
ലക്ഷ്മണന്റെ ജീവൻ തിരികെ കിട്ടുകയും പിന്നീട് അവര്‍ ഇന്ദ്രജിത്തിനെ സംഹരിക്കുകയും
ചെയ്യുന്നു. കുംഭകർണ്ണനെയും അവസാനമായി രാവണനെയും രാമൻ ദിവ്യാസ്ത്രങ്ങളാൽ ഘോരയുദ്ധത്തിലൂടെ
സംഹരിക്കുന്നു, അങ്ങിനെ തന്റെ അവതാരലക്ഷ്യം
നിറവേറ്റി ധര്‍മ്മം പുനസ്ഥാപിക്കുന്നു. യുദ്ധാനന്തരം, സീത അഗ്നിപരീക്ഷയിലൂടെ ശുദ്ധീകരിക്കപ്പെട്ട് രാമനോടു
ചേരുന്നു. രാമൻ സീതയോടും വിഭീഷണനോടും
വാനരസേനകളോടും കൂടി അയോദ്ധ്യയിലേക്കു മടങ്ങുന്നു. രാമന്‍ പതിനായിരം വർഷം ഏറെ കാര്യക്ഷമതയോടെ
രാജ്യം ഭരിച്ചശേഷം, അപവാദഭയം മൂലം സീതയെ
കാട്ടില്‍ ഉപേക്ഷിക്കുന്ന കഥയും
നാരായണീയത്തില്‍ ചുരുക്കി പറയുന്നുണ്ട് (ദശകം 35-8&9). വാൽമീകിമുനിയുടെ ആശ്രമത്തിൽ സീത ഇരട്ടകളായ പുത്രന്മാരെ പെറ്റുവളർത്തുന്നു.
തുടർന്ന്, സീത ഭൂമിയിലേക്കു മടങ്ങിപ്പോവുകയും, ലക്ഷ്മണനോട് വിടപറഞ്ഞ് രാമൻ വൈകുണ്ഠത്തിലേക്കു മടങ്ങുകയും
ചെയ്യുന്നു.
മനുഷ്യകുലത്തെ ധർമ്മം
പഠിപ്പിക്കുവാനാണ് രാമാവതാരം ഉണ്ടായതെന്നും അതിനായാണ് ഭഗവാന്‍ സാധാരണ
മനുഷ്യരെപ്പോലെ ജീവിതത്തിലെ കഷ്ടപ്പാടുകൾ
സഹിച്ച് ഒരു മാതൃകാപുരുഷനായി എങ്ങിനെ ജീവിതം നായിക്കണമെന്ന് കാട്ടിത്തന്നതെന്നും നമ്മെ
ഉദ്ബോധിപ്പിച്ചുകൊണ്ടാണ് മുപ്പത്തിയഞ്ചാം ദശകത്തിൽ നാരായണീയത്തിലെ രാമായണ കഥ
സമാപിക്കുന്നത്.
ശ്രീമദ്‌ഭാഗവതത്തിലെ രാമായണകഥനമാണ്
നാരായണീയത്തിലും ഭട്ടതിരിപ്പാട് പിന്തുടർന്ന് സംക്ഷിപ്തമാക്കി അവതരിപ്പിച്ചിരിക്കുന്നതെന്ന്
നമുക്ക് മനസ്സിലാക്കാം.
|
വിഷയം |
നാരായണീയം |
ഭാഗവതത്തിലെ
രാമായണ വിഷയം സ്കന്ദം-9;
അദ്ധ്യായം 9. 10 |
|
രാമാവതാരം |
34/1 |
ദശരഥഗൃഹത്തിൽ
മഹാവിഷ്ണു ശ്രീരാമനായി അവതരിക്കുന്നു |
|
വിശ്വാമിത്രയാഗരക്ഷ |
34/2 |
താടകാവധം, യജ്ഞസംരക്ഷണം |
|
അഹല്യാമോക്ഷം
/ സീതാസ്വയംവരം |
34/3 |
അഹല്യാശാപമോക്ഷം, ശിവധനുസ്
ഭംഗം |
|
വനവാസം |
34/5 |
പിതൃവാക്യപാലനം, അരണ്യഗമനം |
|
ഖരദൂഷണവധം |
34/8 |
ശൂർപ്പണഖാപ്രവവേശം
അസുരസംഹാരം |
|
സീതാപഹരണം |
34/9 |
മാരീചന്‍, മായാമൃഗം, സീതാ
പഹരണം |
|
ജഡായു, കബന്ധൻ, ശബരി, ഹനുമാൻ |
34/10 |
സീതാന്വേഷണത്തിന്റെ
ആരംഭം |
|
സുഗ്രീവസഖ്യം, ബാലിവധം |
35/1 |
കിഷ്കിന്ദാ
കാണ്ഡസാരം |
|
ഹനുമാൻ
ലങ്കയിൽ |
35/3 |
സുന്ദരകാണ്ഡസാരം |
|
സേതുബന്ധനം, യുദ്ധം |
35/4–6 |
യുദ്ധകാണ്ഡസാരം |
|
രാവണവധം |
35/7 |
ധർമ്മസ്ഥാപനം |
|
സീതാപരിത്യാഗം, വൈകുണ്ഠപ്രാപ്തി |
35/8–9 |
ഉത്തരരാമകഥ |
|
അവതാരതത്വം |
35/10 |
മനുഷ്യജീവിതത്തിലൂടെ
ധർമ്മശിക്ഷ |
സോഽയം മർത്ത്യാവതാര: തവ ഖലു നിയതം മർത്ത്യശിക്ഷാർത്ഥമേവം
വിശ്ലേഷാർത്തി: നിരാഗസ്ത്യജനമപി ഭവേത്
കാമധർമ്മാതിസക്ത്യാ
നോ ചേത് സ്വാത്മാനുഭൂതേ: ക്വ നു തവ
മനസോ വിക്രിയാ ചക്രപാണേ
സ ത്വം സത്ത്വൈകമൂർത്തേ പവനപുരപതേ
വ്യാധുനു വ്യാധി താപാൻ
(നാരായണീയം 35-10)
അറിയുന്നൂ ഞങ്ങൾ അങ്ങേ രാമാവതാരം മർത്യന്നു
മാതൃകാ പഠനത്തിന്നായി മാത്രം! ആസക്തികൾ
വിരഹദു:ഖഹേതുവെന്നും, ധർമ്മനിഷ്ഠക്കായ്
ത്യാഗങ്ങൾ
അനിവാര്യമെന്നും പഠിപ്പിക്കുന്നൂ രാമകഥ
നമ്മെ നന്നായ്.
ലോകശിക്ഷണാർത്ഥമല്ലെങ്കിൽ
പരമപ്രകാശസ്വരൂപനാം ഭഗവാൻ
എന്തിനിങ്ങിനെ വികാരവിക്ഷുബ്ധമാം
മർത്യജന്മമെടുക്കണം?
ദുരിതങ്ങൾ സഹിക്കണം? ഏവം മർത്യനു
മാതൃകയായ്
മനുഷ്യവേഷം പൂണ്ടവതരിച്ച
ഭഗവാനേ! ഗുരുവായൂരപ്പാ,
കാരുണ്യമൂർത്തേ, രോഗങ്ങൾ
മാറ്റിയെന്നെ അനുഗ്രഹിക്കണേ! (35-10)
രാമവതാരത്തിനു
നാന്നിയായി ദേവഗണത്തിന്റെ അഭ്യര്‍ത്ഥനയെ മാനിച്ച് രാവണ നിഗ്രഹത്തിന്നായി സാക്ഷാല്‍
മഹാവിഷ്ണു അവതരമെടുക്കുകയാണല്ലോ ഉണ്ടായത്?. ഇത്രയധികം മഹിമാ വിശേഷങ്ങൾ ഉള്ള,
ആറുഭഗകളും (ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം) തികഞ്ഞ ഭഗവാന് ദുഷ്ടനിഗ്രഹം പെട്ടെന്ന് തന്നെ നടപ്പിലാക്കാവുന്നതല്ലേയുള്ളൂ? മറ്റ് അവതാരങ്ങളിൽ ഭഗവാൻ അങ്ങിനെയാണ്
ചെയ്തിട്ടുള്ളത് (വരാഹം, നരസിംഹം, വാമനൻ) പിന്നെയെന്തിനാണ് ഇത്ര നീണ്ടൊരു ജീവിതയാത്ര
നയിച്ച് അതും ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച്, രാമനെന്ന മനുഷ്യനായി ഭഗവാൻ ജീവിച്ചത്? അതിന്റെ ഉത്തരമാണ് നാരായണീയത്തിലെ മുപ്പത്തിയഞ്ചാം
ദശകത്തിലെ അവസാനശ്ലോകത്തില്‍ നാം കാണുന്നത്. മാനവ ജീവിതം എന്തെന്നും എങ്ങിനെയെന്നും ധാര്‍മ്മിക
ജീവിതം നയിക്കുന്നവര്‍ക്കുപോലും കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവരുമെന്നും മനുഷ്യനെ
മനസ്സിലാക്കിത്തരാനാണ് ഭഗവാന്‍ മനുഷ്യനായി അവതരിച്ചത്. പൂര്‍ണ്ണനായ
മനുഷ്യാവതാരമാണ് ശ്രീരാമന്‍. ദുഃഖം വരുമ്പോള്‍ കരയുന്ന, സ്നേഹത്താല്‍ ബന്ധിതനാവുന്ന, കോപം വരുന്ന, വീരശൂരപരാക്രമിയായ രാമന്‍ മര്യാദാപുരുഷോത്തമന്‍
തന്നെയാണ്. മനുഷ്യന് പിന്തുടരാന്‍ പറ്റുന്ന ജീവിതം ശ്രീരാമന്‍ തന്റെ ‘ജീവിത അയന’ത്തിലൂടെ
കാണിച്ചുതന്നു.
(മനുഷ്യന്‍
ശ്രീരാമന്റെ ജീവിതരീതി പിന്തുടരണമെന്നും ശ്രീകൃഷ്ണന്‍ പഠിപ്പിച്ച തത്വങ്ങള്‍
അനുസരിക്കുകയും വേണം എന്നാണ് പറയുന്നത്. പൂര്‍ണ്ണപുണ്യാവതാരമായ - ശ്രീകൃഷ്ണന്റെ
ലീലകള്‍ മനുഷ്യന് പിന്തുടരാന്‍ ആവില്ല. എന്നാല്‍ ശ്രീകൃഷ്ണഭഗവാന്‍ അരുളിയ
തത്വങ്ങള്‍ നമുക്ക് മാര്‍ഗ്ഗദർശകങ്ങളാണ്.)
മേൽപ്പുത്തൂരിന്റെ സൂക്ഷ്മദര്‍ശനങ്ങൾ
രാമായണകഥ
പറയുമ്പോള്‍ മേല്‍പ്പുത്തൂര്‍ എത്ര ഭംഗിയായും വിദഗ്ധമായുമാണ് വിഷയം കൈകാര്യം
ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ ശൂർപ്പണഖാവൃത്താന്തമെന്ന ഒരുദാഹരണം മാത്രം മതി
(ദശകം 34-8). അദ്ദേഹത്തിന്റെ
സൂക്ഷ്മദര്‍ശനത്തിന്റെയും സാഹിത്യകൌശലത്തിന്റെയും നിദാനമായി, വലിയൊരു കഥാപ്രപഞ്ചം,
ആശയഗരിമയോടെ, നാലുവരികളിൽ അദ്ദേഹം എത്ര വിദഗ്ധമായാണ് സന്നിവേശിപ്പിച്ചിരിക്കുന്നത് എന്ന് ഇതിൽ
നമുക്ക് കാണുവാനാകും.
പ്രാപ്തായാ: ശൂർപ്പനഖ്യാ
മദനചലധൃതേരർത്ഥനൈർനിസ്സഹാത്മാ
താം സൗമിത്രൗ വിസൃജ്യ പ്രബലതമരുഷാ തേന
നിർലൂനനാസാം
ദൃഷ്ട്വൈനാം രുഷ്ടചിത്തം ഖരമഭിപതിതം
ദൂഷണം ച ത്രിമൂർദ്ധം
വ്യാഹിംസീരാ ശരാനപ്യയുത സമധികാം
സ്തത്ക്ഷണാദക്ഷതോഷ്മാ (നാരായണീയം 34-8)
പഞ്ചവടിയിൽ രാമാന്തികേ, കാമാവേശാൽ
മനോനിലതെറ്റിയെത്തിയ രാക്ഷസിയാം“ശൂർപ്പനഖി”,
കാമപൂർത്തിക്കായ് അഭ്യർത്ഥിച്ചൂ, ഭവാനോടപ്പോൾ
അവളെയങ്ങ് പറഞ്ഞയച്ചൂ നയത്തിലങ്ങു
ലക്ഷ്മണസമീപേ.
ക്രുദ്ധനായ് ലക്ഷ്മണൻ ക്ഷണത്തിലവളുടെ
നാസികാഛേദനം ചെയ്തയച്ചൂ; അപ്പോളവൾ
ഖര,ദൂഷണ,ത്രിശിരസ്സാദികളാം
സോദരരെ
പോരിന്നയച്ചൂ, പതിനാലായിരം
പടയോടെ.
അവരെയെല്ലാം കാലപുരിക്കയച്ചൂ, ഭവാനേകൻ,
വെറും മൂന്നേമുക്കാൽ നാഴിക
നേരത്തിനുള്ളിൽ ! (34-8)
കാമവിവശയായി
വന്നുചേർന്ന ആ ശൂർപനഖിയുടെ (ശ്രദ്ധിക്കുക ശൂർപ്പ‘നഖി’ - ശൂർപ്പണഖ അല്ല ഇവിടെ ശ്ലോകത്തിൽ
പറഞ്ഞിരിക്കുന്നത്) അപേക്ഷ കേട്ട്, സഹിക്കാനാവാതെ, അങ്ങവളെ
അനുജനായ ലക്ഷ്മണന്റെ സമീപത്തേക്കയച്ചു. ശല്യം
സഹിയാതെ ലക്ഷ്മണൻ ക്രുദ്ധനായി അവളുടെ നാസികയും ചെവിയും മുറിച്ചു പറഞ്ഞയച്ചു.
വികൃതമായ രൂപത്തോടുകൂടിയ അവളെ കണ്ടു കോപാകുലരായി എതിർത്തു വന്ന ഖരൻ, ദൂഷണൻ, ത്രിശിരസ്സ്
എന്നീ രാക്ഷസന്മാരെയും പതിനായിരക്കണക്കിന് സൈന്യങ്ങളെയും ക്ഷണത്തിൽത്തന്നെ ശ്രീരാമന്‍
രണത്തിൽ കൊന്നുകളയുകയും ചെയ്തു!
ഒരു സ്ത്രീ
ഒരു പുരുഷനെ ഇഷ്ടപ്പെട്ട് അയാളെ സമീപിക്കുമ്പോൾ, അതിൽ
തെറ്റൊന്നുമില്ല. ഒന്നുകില്‍ അവളെ സ്വീകരിക്കുക, അല്ലെങ്കിൽ, നല്ല വാക്ക് പറഞ്ഞുവിടുക
എന്നതാണ് മാന്യത. പക്ഷേ അവളെ മറ്റൊരാളുടെ
അടുത്തേക്ക് അയയ്ക്കുകയും ഒടുവിൽ അവളെ വിരൂപയാക്കി പറഞ്ഞയക്കുകയും ചെയ്യുക എന്നത്
വലിയ അനീതിയല്ലേ? സ്ത്രീകളും പുരുഷന്മാരും പരസ്പരം വിവാഹാഭ്യർത്ഥന നടത്തുക
എന്നത് സ്വാഭാവികമാണ്. അവയിൽ സ്വീകരണവും തിരസ്കരണവും ഉണ്ടാകാം. പക്ഷേ, തിരസ്കാരമാണെങ്കിലും
അതിലും ഒരു സാമാന്യ മര്യാദ പാലിക്കണമല്ലോ. ശ്രീരാമൻ ശൂർപ്പണഖ എന്ന ‘സ്ത്രീ’യോട് മര്യാദയോടെയാണ് പെരുമാറേണ്ടിയിരുന്നത്, എന്നാൽ
ഇവിടെയീ കഥാപാത്രം ഒരു സാധാരണ സ്ത്രീയല്ല, അവൾ
“ശൂർപ്പനഖി”യാണ് — ശൂർപ്പം പോലെ നഖങ്ങളോടുകൂടിയവളാണ്. ഈ ഒരൊറ്റ പ്രയോഗത്താൽ തന്നെ
അവളിലെ രാക്ഷസീയ ഭാവം മേല്പുത്തൂർ സ്പഷ്ടമാക്കുന്നു. രാക്ഷസരെ നിഗ്രഹിച്ച് അവതാരധര്‍മ്മം
നിറവേറ്റുന്ന രാമന് ഇങ്ങിനെ പെരുമാറുകയേ കാരണീയമായുള്ളൂ. മുറം പോലെയുള്ള നഖവുമായി
സമീപിക്കുന്നവൾ എന്ന് പറയുമ്പോൾ അവളുടെ ലക്ഷ്യം രാമനുമായി വിവാഹബന്ധം സ്ഥാപിക്കുക
എന്നതല്ല. അവള്‍ക്ക് സംഭവിച്ച വൈരൂപ്യത്തിന് കാരണം അവളുടെ രക്ഷസീയതതന്നെയാണ് എന്ന്
രാക്ഷസസ്ത്രീയുടെ പേര് ഒരേയൊരക്ഷരത്തിന്റെ വ്യത്യാസത്തില്‍ പറയുകവഴി എത്ര കൃത്യമായ
വ്യംഗാര്‍ത്ഥമാണ് ഈ ശ്ലോകത്തിലൂടെ മേല്പുത്തൂർ പ്രയോഗിച്ചിരിക്കുന്നത്!
പിന്നെ രാമന്റെ
ഭാഗത്തുനിന്നും നോക്കുമ്പോൾ, മറ്റൊരു കാര്യമുള്ളത് ഏകപത്നീവ്രതനായ ശ്രീരാമൻ സീതയെ
വീര്യശുല്കയായാണ് സ്വീകരിച്ചിട്ടുള്ളത് എന്നതാണ്. ശുല്കം, വിവാഹം
നടക്കുന്ന സമയത്തു വരൻ വധുവിന്റെ അച്ഛന്നു നൽകുന്ന ധനമോ, വാഗ്ദാനമോ ആകാം.
അത് പൂർണ്ണമായും വധുവിന്റെ അവകാശമാണ്. അപ്പോൾ സീതക്കു ശുല്കമായി നൽകിയ വീര്യം
മറ്റൊരു സ്ത്രീയുടെ വികാരശമനത്തിന്നായി വിനിയോഗിക്കുവാൻ പാടില്ല. കേവലം
വികാരപരമാണ് ശൂർപ്പണഖയുടെ സമീപനം എന്നു
നമുക്കറിയാം. എന്നാൽ വിവാഹ സമയത്ത് അങ്ങനെയൊരുടമ്പടിയാൽ ബന്ധിതനല്ലാത്ത
ലക്ഷ്മണന്നു വേണമെങ്കിൽ ശൂർപണഖയെ സ്വീകരിക്കാം എന്നതുകൊണ്ടാണ്
മര്യാദാപുരുഷോത്തമനായ ശ്രീരാമൻ അവളെ ലക്ഷ്മണസമീപത്തേക്കയക്കുന്നത്. ലക്ഷ്മണനാണെങ്കിൽ
പൂർണമായും ബ്രഹ്മചര്യം അനുഷ്ഠിച്ചു കാട്ടിൽ രാമനൊപ്പം ജീവിക്കുകയാണ്. ശൂർപ്പണഖയ്ക്ക്
വരനായി രാമനെത്തന്നെ വേണമെന്നില്ല, ലക്ഷ്മണനെ ലഭിച്ചാലും മതി; കാരണം അവളുടെ
ലക്ഷ്യം തന്റെ കാമപൂരണം മാത്രമാണല്ലോ! അത് നടക്കില്ലെന്ന് വന്നപ്പോൾ അവൾ
ക്രോധപരപശയായി, സീതയെ ദ്രോഹിക്കാൻ തുടങ്ങുമ്പോഴാണ് ലക്ഷ്മണൻ അവളുടെ കർണ്ണനാസികകൾ വിരൂപമാക്കിയത്. വാല്മീകി
രാമായണം അനുസരിച്ച് ലക്ഷ്മണൻ ശുർപ്പണഖയുടെ ചെവിയും മൂക്കുമാണ് വിച്ഛേദിക്കുന്നത്. (മൂക്കും
മുലയും മുറിച്ചു എന്ന് അദ്ധ്യാത്മരാമായണത്തിൽ ഒരു പ്രാസത്തിന് വേണ്ടിയെന്നപ്പോലെ പറയുന്നുണ്ടെങ്കിലും
സ്ത്രീയുടെ സ്വത്വമായ സ്തനകേശങ്ങൾ സ്പർശിക്കുവാൻ ഒരു രാജാവിനും അധികാരമില്ല
എന്നതുകൊണ്ട് ആക്രമണോന്മുഖയായ അവളുടെ കർണ്ണവും നാസികയും മുറിച്ച് പറഞ്ഞയക്കുകയാണ്
ചെയ്തത്). കഥയിലെ ഈ കാര്യം പരിഗണിക്കാത്തതിനാലാവാം നാരായണീയത്തിലെ പല പാഠഭേങ്ങളിലും ഈ ശ്ലോകത്തിൽ ‘ന’
ക്കു പകരം ‘ണ’ ennu അച്ചടിച്ചതായിക്കാണാം.
നാരായണീയത്തിലെ
രാമചരിതം, രാമായണകഥയുടെ വെറും സംക്ഷേപമല്ല. ശ്രീ നാരായണ ഭട്ടതിരി അതിനെ രാമാവതാരതത്വത്തിന്റെ
ആത്മീയപാഠം തന്നെയാക്കിയാണ്
അവതരിപ്പിച്ചിരിക്കുന്നത്. രാമന്റെ പൂർണ്ണ മര്‍ത്ത്യവതാരം മനുഷ്യനെ
പഠിപ്പിക്കാനായുള്ളതാണെന്ന് അസന്നിഗ്ദ്ധമായി അദ്ദേഹം പ്രഖ്യാപിക്കുന്നു. വിരഹം, ധർമ്മസങ്കടം, രാജധർമ്മം,
ലോകാപവാദം, പ്രിയവിയോഗം—ഇവയെല്ലാം ഭഗവാന്റെ സ്വരൂപദുഃഖമല്ല; മനുഷ്യന് വേണ്ടി ധർമ്മത്തിന്റെ സൂക്ഷ്മതയും
വ്യവഹാരസവിശേഷതകളും പഠിപ്പിക്കുവാനുള്ള ലീലാവ്യവഹാരമാണ്. അദ്വൈതദൃഷ്ടിയിൽ, സ്വാത്മാനുഭൂതിയിൽ നിലകൊള്ളുന്ന ചക്രപാണിക്ക് മനുഷ്യനെന്ന മട്ടിലുള്ള മനോവികാരം എങ്ങനെ സംഭവിക്കും? അതുകൊണ്ടുതന്നെ ഭട്ടതിരി ചോദിക്കുന്നു:
“സ്വാത്മാനുഭൂതേഃ ക്വ നു തവ മനസോ വിക്രിയാ?” — സ്വരൂപത്തിൽ പൂർണ്ണനായ ഭഗവാനിൽ ദുഃഖം യാഥാർത്ഥ്യമായി ഇല്ല. എന്നാൽ ഭഗവാൻ വളരെ ഭംഗിയിൽ നമുക്ക് രാമായണത്തിലൂടെ
അനുഭവവേദ്യമാക്കി. ഇതാണ് നാരായണീയത്തിലെ
രാമതത്വം: പരബ്രഹ്മം
മനുഷ്യരൂപത്തിൽ ഇറങ്ങിവന്നു നമുക്ക് വഴികാട്ടിയായി വർത്തിച്ച്, മനുഷ്യജീവിതത്തെ
നമുക്ക് എക്കാലവും പിന്തുടരുവാൻ ഉതകുന്ന പ്രായോഗിക ധർമ്മശാസ്ത്രമാക്കുകയാണ്. രാമൻ
ധർമ്മവിഗ്രഹം തന്നെയാണെന്നു നമ്മെ ഉദ്ബോധിപ്പിക്കുവാൻ നാരായണീയത്തിലെ രാമകഥയ്ക്ക്
സാധിക്കുന്നു.
സൂചിക:
നാരായണീയം – മൂലം, ദശകം 34, 35
നാരായണീയം ഭാഷാ വിവർത്തനം – സുകുമാർ
കാനഡ
നാരായണീയം നൽകുന്ന സാന്ദ്രമായ സൗഖ്യം – ലേഖനം:
ഡോ സി. ടി. ഫ്രാൻസിസ്









