Monday, April 27, 2020

തിരുമേനിയില്‍ തെളിഞ്ഞ ദീപപ്രഭ

(ഈ കവിത തിരുമേനിയുടെ നൂറാം പിറന്നാളിന് എഴുതിയതാണ്. ഇന്ന് അദ്ദേഹത്തിനു നൂറ്റിമൂന്നാം പിറന്നാള്‍. ഇനിയും അദ്ദേഹത്തിന്‍റെ അനേകം പിറന്നാളുകള്‍ ആഘോഷിക്കാന്‍ നമുക്കാവട്ടെ.
(കവിത കേള്‍ക്കാം)
https://www.youtube.com/watch?v=xo6JKLfWXJo



നൂറിന്റെ നിറവിലൊരു പുഞ്ചിരിപ്പൂവുമായ്
നില്‍ക്കുന്നു കൈകൂപ്പി നല്ലിടയന്‍
നര്‍മ്മത്തില്‍, നിര്‍മ്മമ സ്നേഹത്തില്‍ നന്മതന്‍
സൌരഭ്യമാര്‍ന്നുള്ള ധന്യതയില്‍
ക്രിസ്തുവിന്‍ നാമം1 സ്വയം വരിച്ചൂ ആ
ഗുരുവിന്‍റെ പാതയില്‍ നൂറു വര്‍ഷം
മറ്റുള്ള കൂട്ടരും താനും വെവ്വേറെ-
യെന്നൊട്ടും കരുതാതെ ചേര്‍ന്നു നിന്നൂ
ഉയിര്‍ത്തെഴുന്നേല്‍പ്പിനും നോമ്പിനുമൊപ്പം
മണ്ഡലക്കാല പവിത്രതയും
പെസഹാ നിവേദിച്ച അപ്പത്തിനൊപ്പമാ
നെയ്യപ്പവും, പിന്നെ അരവണയും2
ഒരുപോലെ കണ്ടൂ തിരുമേനിയാദ്ധ്യാത്മ
ഭാരതപ്പഴമയെ നെഞ്ചിലേറ്റി
മള്ളിയൂരുള്ള സതീര്‍ത്ഥ്യഹംസത്തിനെ3
കണ്ടുമാ കണ്ണന്‍റെ കഥകള്‍ കേട്ടും
ഉറിയുടച്ചതിലുള്ള വെണ്ണയെല്ലാം കണ്ണന്‍
കൂട്ടര്‍ക്ക് നല്‍കും സഹജവായ്പ്പില്‍
യജ്ഞവും കണ്ടു നിരാലംബ സ്നേഹവും4
കണ്ണുനീരൊപ്പുന്ന കൈവല്യവും.
കര്‍മ്മയോഗിനിയാകുമമ്മയെ5 കണ്ടതും
ധര്‍മ്മത്തിനായ്, ലോകകാര്യാര്‍ത്ഥമായ്
ക്രിസ്തുവിന്‍ ദൌത്യം നടപ്പില്‍ വരുത്തുവാന്‍
മാര്‍ഗ്ഗം പലതെന്നു വഴികാട്ടിയായ്.6
ഉപദേശസാരമാം മധുര മരുന്നുകള്‍
എന്നും ചിരിയില്‍ പൊതിഞ്ഞു നല്‍കി
കത്തും നിലവിളക്കേന്തി സന്ധ്യാദീപ
സാന്നിദ്ധ്യമേകുന്ന ധോരണിയില്‍
പ്രകാശപ്രഹര്‍ഷത്തിന്‍ നോബല്‍ പുരസ്കാര7
ജേതാവിന്‍ വാക്കുകള്‍ നെഞ്ചിലേറ്റി 
വേദിയില്‍, നേര്‍ക്കുനേര്‍, വാക്കിലും നോക്കിലും
വാചസ്പതിയായ് ശതാഭിഷിക്തന്‍8
ആത്മീയസായൂജ്യ സംപൂജ്യജീവിതം
സാര്‍ത്ഥകം സഫലമാം പുണ്യജന്മം.

1. ക്രിസോസ്റ്റം എന്നാണല്ലോ തിരുമേനിയുടെ പേര്.
2. അരവണപ്രസാദത്തോടുള്ള തിരുമേനിയുടെ താല്‍പ്പര്യം പ്രസിദ്ധമാണ്.
3. ഭാഗവത ഹംസം എന്ന് പ്രശസ്തനായ മള്ളിയൂര്‍ തിരുമേനിയും ക്രിസോസ്റ്റം തിരുമേനിയും വളരെ അടുത്ത സതീര്‍ത്ഥ്യരായിരുന്നു. അവര്‍ പല ആത്മീയ സമ്മേളനങ്ങളിലും ഒരുമിച്ചു പങ്കെടുത്തു. അതിനെപ്പറ്റി ക്രിസ്റ്റോസം തിരുമേനി ഇങ്ങിനെ തമാശ പറഞ്ഞു. “നമ്മുടെ മള്ളിയൂര്‍ തിരുമേനിക്ക് കുറച്ചു വസ്ത്രമേ ധരിക്കേണ്ടതായുള്ളു. പക്ഷെ ഞാന്‍ അതിനും കൂടിയുള്ള തുണിയെല്ലാം വാരി ചുറ്റിയിട്ടുണ്ട്”.
4. കണ്ണന്‍ ഉറിയുടച്ച് വെണ്ണ വിതരണം ചെയ്യുന്നതിനെപ്പറ്റി തിരുമേനി പ്രസംഗിച്ചിട്ടുണ്ട്. “സമ്പത്തങ്ങിനെ വെറുതേ സൂക്ഷിച്ചു വയ്ക്കാനുള്ളതല്ല, അത് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യേണ്ടതാണ്.”
5. ക്രിസോസ്റ്റം തിരുമേനി മാതാ അമൃതാനന്ദമയിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ആശ്രമം സന്ദര്‍ശിച്ചു. പിന്നീട് അവിടെ പലതവണ പോയി പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു വരുന്നു.
6. ക്രൈസ്തവ വേദചിന്താപദ്ധതികളില്‍ പ്ലൂറലിസത്തിന്റെ വഴിയാണ് ക്രിസ്റ്റോസം തിരുമേനി നടപ്പിലാക്കുന്നത്.
7. തിരുമേനിയും നോബല്‍ ജേതാവ് സര്‍ സി.വി.രാമനുമായുണ്ടായ സംഭാഷണം. പ്രകാശഗവേഷണത്തെപ്പറ്റി സര്‍ സിവി രാമന്‍ തിരുമേനിയോട് പറഞ്ഞത് “ദീപം, ദീപം എന്ന് പറഞ്ഞ് സന്ധ്യയ്ക്ക് നിലവിളക്കു കൊളുത്തുന്ന തന്‍റെ മകള്‍ ആ ദീപപ്രഭയെ അറിയുന്നത്ര തെളിച്ചത്തില്‍ എനിക്കത് മനസ്സിലായിട്ടില്ല” എന്നാണത്രേ!.
8. ശതാഭിഷിക്തന്‍ എന്നാല്‍ സാധാരണ ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ ദര്‍ശിച്ചയാള്‍ (84 വയസ്സ്) എന്ന് പറയും. എന്നാല്‍ നൂറു പിറന്നാളുണ്ടയാള്‍ എന്ന അര്‍ത്ഥമാണിവിടെ. 

No comments:

Post a Comment