Wednesday, April 22, 2020

ഓർമ്മകൾ ഉണ്ടായിരിക്കണം


ർമ്മകൾ ഉണ്ടായിരിക്കണം!
നമ്മെ ഒരു "പാഠം പഠിപ്പിക്കുക " എന്ന ലക്ഷ്യമാണ് പലപ്പോഴും രാഷ്ട്രീയക്കാരും മതമേലദ്ധ്യക്ഷന്മാരും അവരുടെ പ്രവർത്തനങ്ങൾ കൊണ്ടുദ്ദേശിക്കുന്നത്. പ്രഗത്ഭനായ ഒരദ്ധ്യാപകൻ അദ്ദേഹത്തിൻ്റെ അദ്ധ്യാപന ജീവിതത്തിൻ്റെ ആർജ്ജവത്തിന് യാതൊരു കുറവും വരാത്ത രീതിയിൽ ക്ലാസ്സ് റൂമിൽ വച്ച് ചെയ്ത ഒരു സാധാരണ പ്രവൃത്തിയിൽ സാമുദായിക രാഷ്ട്രീയം കണ്ടു പിടിച്ചവർ അദ്ദേഹത്തെ ക്രൂരമായി ആക്രമിച്ച് അവരുടെ സങ്കൽപ്പത്തിലുള്ള ''ഈശ്വര സന്ദേശവും ആദേശവും" നടപ്പിലാക്കി. അതിലൂടെ അവർ നടപ്പിലാക്കാൻ ശ്രമിച്ചത് സമൂഹത്തെ ഒന്നു "പഠിപ്പിച്ചെടുക്കല്‍" മാത്രമാണ്. മാസശമ്പളം കൊണ്ട് മാത്രം ജീവിക്കുന്ന, സാധാരണക്കാരനായ ഒരു വാദ്ധ്യാർ ആക്രമികൾക്ക് ഒരു ഭീഷണിയുമല്ല. അദ്ദേഹത്തിന് ദൂരവ്യാപകമായ ഒരു പ്രശ്നവും ഉണ്ടാക്കാൻ ആവില്ല എന്ന് അക്രമികൾക്ക് നന്നായറിയാം . എന്നാൽ അതൊരു symbolic action മാത്രമാണ്. 9/11 ന് വലിയൊരു അക്രമം ഉണ്ടായതിൻ്റെ പരിണിത ഫലം ലോകമെമ്പാടും സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിച്ചു എന്നതാണല്ലോ. മനുഷ്യർക്ക് എത്ര വിലപ്പെട്ട സമയവും സ്വത്തുമാണ് ഇപ്പോഴും അതുമൂലം ചിലവാകുന്നത്! അതെന്നും ഓര്‍മ്മിക്കപ്പെടണം എന്ന് അക്രമികള്‍ക്ക് നിര്‍ബ്ബന്ധമുണ്ട്.
ജോസഫ് സാറിൻ്റെ കൈകാലുകൾ വെട്ടിനുറുക്കിയ അക്രമികൾക്ക് കൂട്ടായി എന്ന പോലെ അദ്ദേഹത്തിൻ്റെ സ്വന്തമതത്തിലെ, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ 'സ്നേഹസമ്പന്നർ ' നടത്തിയ 'വെട്ടിക്കൂട്ടലുകൾ' ആയിരിക്കണം അറ്റുപോകാത്ത ഓർമ്മകളായി ജോസഫ് സാറിനെ ഇപ്പോഴും അലട്ടുന്നത്. ആത്മകഥയിലെ എഴുത്തിൻ്റെ ഒഴുക്ക് അനുഭവങ്ങളിലെ നേരു കൊണ്ടാവണം വളരെ ഹൃദയാവർജകമാണ്. 'കഥ' പറയുന്നതിൻ്റെ ഇടയിൽ കടന്നു വരുന്ന നർമ്മം വായനക്കാർക്കും ഒരാശ്വാസം തന്നെയാണ്. മലയാളം അദ്ധ്യാപകനായത് മറ്റൊന്നും കിട്ടാത്തതു കൊണ്ടല്ല, ഭാഷയോടുള്ള സ്നേഹം കൊണ്ടു തന്നെയാണെന്ന് നമുക്ക് പുസ്തകത്തിൻ്റെ തുടക്കത്തിലേ മനസ്സിലാവുന്നു. ഒളിവിൽ താമസിക്കുന്നതും തുടർന്ന് പോലീസ് കസ്റ്റഡിയിൽ കഴിയുന്നതും , ജെയിൽവാസവും, അക്രമികളുടെ വെട്ടിനിരത്തലും, ജോലിയിൽ നിന്നുള്ള പിരിച്ചുവിടലും, ആശുപത്രി വാസവും,, പ്രത്യാശയാടെ അന്യേഷണ കമ്മീഷനുകളുമായി സഹകരിക്കുന്നതും, ഇതൊക്കെക്കഴിഞ്ഞിട്ടും നീതി കിട്ടാതെ തൻ്റെ ഭാര്യ ആത്മഹത്യ ചെയ്യുന്നതും, എല്ലാം വായിക്കുമ്പോൾ 'വിധി വിഹിതമേവനും ലംഘിച്ചു കൂടുമോ " എന്നു മാത്രമേ ആ നെടുവീർപ്പോടെ നമുക്കും അദ്ദേഹത്തിൻ്റെ ജീവിതത്തെക്കുറിച്ച് പറയാനാവൂ.

താനറിയാത്ത 'കുറ്റം' മൂലമുണ്ടായ ദുർഘട അവസ്ഥകളിൽ സാംസ്ക്കാരിക നായകൻമാരും, നായൻമാരും, നസ്രാണികളും, ഒന്നും ജോസഫ് സാറിനെ തുണച്ചില്ല. കൈകാലുകൾ മുറിക്കാൻ നിയോഗിക്കപ്പെട്ടവർ വെറും കൂലിപ്പടയാളികൾ ആയതുകൊണ്ടാവും അവരോട് ക്ഷമിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത്. പക്ഷേ ശമ്പളമില്ലാതെ വിഷമിച്ച് കൂലിപ്പണിക്ക് പോവാൻ തയ്യാറായിരുന്ന മാഷ്ക്ക് കൊടുക്കാനായി ഒരു മറുനാടൻ മലയാളി സംഘടന കൊടുത്ത ധനസഹായം മാഷിലേക്ക് എത്തിക്കാതെ തിരിച്ചയച്ച സംസ്ക്കാരിക നായകനെ നമുക്ക് മറക്കാനാവില്ല. പിന്നെ മാഷിൻ്റെ സ്വന്തം സമുദായത്തിൽപ്പെട്ട അത്യാധുനികനും പ്രസിദ്ധനുമായ എഴുത്തുകാരനെ ഞാനും മറക്കില്ല. ജോസഫ് സാറിനെ അക്രമിച്ച സംഭവം കഴിഞ്ഞ് അധികം ആവും മുൻപേ ഇദ്ദേഹം കാനഡയിലും വന്നു. വായനാ ദുശ്ശീലമുള്ള സാധാരണ മലയാളിയായ എനിക്ക് അദ്ദേഹത്തെ കൊണ്ടു നടക്കാനുള്ള യോഗമുണ്ടായി.ഓടിക്കുന്ന വാനില്‍ തനിച്ച് കിട്ടിയപ്പോൾ "സാറിനെപ്പോലുള്ളവർ ജോസഫ് സാറിൻ്റെ കൈ വെട്ടിയ സംഭവത്തിൽ പ്രതികരിക്കാതിരുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി ' എന്ന് ഞാൻ വിഷയം അവതരിപ്പിച്ചു. 'ഞാനൊക്കെ അതിനെതിരെ എഴുതി അങ്ങിനെയുള്ള അക്രമികൾക്ക് മൈലേജുണ്ടാക്കി കൊടുക്കണോ" എന്നദ്ദേഹം പൊടുന്നനെ ക്രുദ്ധനായി. 'അല്ലാതെ പേടിച്ചിട്ടൊന്നും അല്ലല്ലോ അല്ലേ സർ ', എന്ന് ഞാന്‍ വിനയാന്വിതനായി ചർച്ച അവസാനിപ്പിച്ചു. ദോഷം പറയരുതല്ലോ 'അറ്റു പോകാത്ത ഓർമകൾ " പ്രകാശിപ്പിക്കാൻ ഇദ്ദേഹം മുന്നിൽത്തനെ ഉണ്ടായിരുന്നു. അപ്പോഴേക്ക് ജോസഫ് സാറും ഒരു സെലിബ്രിറ്റി ആയി മാറിയിരുന്നു.

ഒറ്റയിരുപ്പിന് വായിച്ചു തീർക്കാവുന്ന 'ഓർമ്മകളിൽ'. കേരളത്തിലെ 1970- മുതൽ 2010 വരെയുള്ള വിദ്യാഭ്യാസ രംഗത്തിൻ്റെയും ഇടത്തരക്കാരൻ്റെ ജീവിതത്തിൻ്റെയും കാഴ്ചയും നിസ്സഹായതയും തെളിഞ്ഞു കാണാം.


No comments:

Post a Comment