Sunday, September 16, 2012

മഹാബലി കേരളത്തില്‍ മാത്രം വന്നതെങ്ങിനെ? ? വീണ്ടും ചില മഹാബലിച്ചിന്തകൾ (Kalakoumudi August 2012)



മഹാബലി കേരളത്തില്‍ മാത്രം വന്നതെങ്ങിനെ? ?

വീണ്ടും ചില മഹാബലിച്ചിന്തകൾ

ഡോ. എ. പി സുകുമാർ

തിരുവോണത്തെപ്പറ്റി നമ്മൾ ഏറെ കേട്ടിരിക്കുന്നു. പലരും എഴുതിയും പറഞ്ഞും മാധമങ്ങൾ ചമൽക്കാരത്തോടെ പൊയ്പ്പോയ നല്ല നാളെപ്പറ്റി ഓർത്തോർത്തും ഒരു വിധത്തിൽ നാലു വരികൾ പാട്ടായി എഴുതാവുന്നവർ പാട്ടുകളുണ്ടാക്കിയും നമുക്കെല്ലാം സുപരിചിതമാണ്‌ മഹാബലിയുടെ കഥ. എന്നാൽ നമുക്കത്‌ ശരിയായ രീതിയിൽ മനസ്സിലായിട്ടുണ്ടോ എന്നനോഷിക്കാനാണ്‌ ഈ ചെറിയ ലേഖനം. പ്രജാക്ഷേമതൽപ്പരനായ ഒരു രാജാവിനെ, തന്റെ രാജത്തു പൊന്നുവിളയിച്ച, ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കിയ ഒരു മന്നനെ ദേവന്മാരുടെ ഏഷണി പ്രകാരം ഭഗവാൻ വിഷ്ണു പാതാളത്തിലേയ്ക്കു താഴ്ത്തിയത്രേ. ആ 'ചതി' യുടെ കഥ എല്ലാ വർഷവും നമ്മൾ ആഘോഷിക്കുകയാണ്‌, കാരണം മാവേലിമന്നൻ പ്രജകളെക്കാണാൻ വർഷാവർഷം വന്നുകൊണ്ടേയിരിക്കുന്നുവല്ലോ. 

പുരാണകഥകൾ മനസ്സിലാക്കാൻ, പ്രത്യേകിച്ച്‌ അതിൽ അർത്ഥതലങ്ങൾ ഉണ്ടെന്നു കരുതിവരുമ്പോൾ ബുദ്ധിയുള്ളവർ ആ കഥകളുടെ ഭൂമിക - കാല ദേശപരിസരങ്ങൾ- മനസ്സിലാക്കാൻ ശ്രമിക്കും. എന്തെന്നാൽ ഇത്‌ ഒരു അടിപൊളിപ്പടത്തിലെ രാഷ്ര്ട്ടീയക്കാരന്റെ വാചക കസർത്തോ വിവരമില്ലാത്ത സംവിധായകന്റെ വിളമ്പലോ അല്ല. മറിച്ച്‌ തികച്ചും തത്വചിന്തയിൽ അധിഷ്ടിതമായ, ശിൽപ്പഭദ്രമായ ഒരു ഗ്രന്ഥത്തിലാണ്‌ (ഭാഗവതം, എട്ടാം സ്കന്ഥം, അദ്ധ്യായം 15) ഈ കഥ അവതരിപ്പിച്ചിട്ടുള്ളത്‌. കേരളവുമായി ഇതിന്‌ പ്രതേകിച്ച്‌ ബന്ധമൊന്നുമില്ല. മഹാബലിയുടെ 'കാലത്ത്‌' (കൃതയുഗം) നിലവിലുണ്ടായിരുന്ന സാമൂഹസ്ഥിതി, മനുഷന്റെ ഉൽകൃഷ്ടതയിലേക്കുയർന്നുയർന്നു പോവാനുള്ള അഭിവാഞ്ഛ എല്ലാം കണക്കിലെടുക്കുമ്പോൾ വെറും ഭൗതീകമായ സുഖങ്ങളിൽ അഭിരമിക്കുന്നവരെയും അതു നേടിക്കൊടുക്കുന്ന രാജാവിനേയും ഉയർന്ന തട്ടിൽ പ്രതിഷ്ഠിക്കുക വയ്യ. മഹാബലി തന്റെ നാട്ടുകാർക്ക്‌ എല്ലാവിധ സൗകരങ്ങളും ചെയ്തു കൊടുത്തു. അത്‌ അങ്ങിനെയുള്ള ഒരു രാജാവിൽ നിന്നു പ്രതീക്ഷിക്കുന്ന ഒന്നു തന്നെയായിരുന്നു താനും. എന്നാൽ രാജാവെന്ന നിലയിൽ, ഒരച്ഛൻ മക്കൾക്കു നൽകേണ്ടുന്ന ശിക്ഷണം പോലെ ജീവിതത്തിന്റെ ഉന്നതമൂലങ്ങളെപ്പറ്റി തന്റെ പ്രജകൾക്കു മനസ്സിലാക്കി കൊടുക്കേണ്ട ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. ഉയർന്ന അറിവുണ്ടായിട്ടു കൂടി അതിനു കൂട്ടാക്കാതെ ജനങ്ങളെ ഭൗതീക സുഖത്തിന്റെ തലത്തിൽ നിലനിർത്തിയെന്നതാണ്‌ മഹാബലിയുടെ പിഴ. നമ്മുടെ ഇന്നത്തെ മൂലവിചാ രത്തിനു നിരക്കുന്നതല്ല ഇത്‌. കാരണം, കൈക്കൂലി മേടിക്കുക, പിടിക്കപ്പെടാത്ത അഴിമതിയിൽ പങ്കെടുക്കുക ഒക്കെ ജീവിതത്തിന്റെ ഭാഗമാക്കിയവർക്ക്‌ ഭൗതീകതയിൽ കവിഞ്ഞൊരു ഉന്നതമൂല്യം ഉണ്ടാവുകയില്ല. പുരാണത്തിൽ പറയുന്ന 'അസുര വർഗ്ഗം' ഇവരത്രെ. 'അസുരനെങ്കിലും' മഹാബലി ദാനനിഷ്ടനായിരുന്നു. അതിനെപ്പറ്റി അദ്ദേഹം അഭിമാനിക്കുകയും ചെയ്തിരുന്നു. അങ്ങിനെയുള്ള ചിലരെയെങ്കിലും നമുക്കു പരിചയമുണ്ടാവും. 'താൻ അതീവ വിനയവാനാണ്‌' എന്ന്‌ അഭിമാനിക്കുന്നവർ. മഹാബലിയുടെ ഉന്നമനത്തിനു തടസ്സമായത്‌ ഈയൊരു ഗർവ്വു മാത്രമാണെന്നറിഞ്ഞ്‌ ഭഗവാൻ വിഷ്ണു വാമനരൂപത്തിൽ വന്ന്‌ അഹങ്കാരത്തിന്റെ അവസാന കണികകൂടിക്കളഞ്ഞ്‌ അദ്ദേഹത്തെ അനുഗ്രഹിക്കുകയാണ്‌ ചെയ്തത്‌. മൂന്നടി മണ്ണു ചോദിച്ച ബ്രാഹ്മണകുമാരനോട്‌ "അഹോ കുമാര, അങ്ങ്‌ വന്നിട്ടുള്ളത്‌ ദാനനിഷ്ടനും ലോകേശ്വരനുമായ മഹാബലിയുടെ മുന്നിലാണെന്നറിയില്ലേ? എന്റെ അടുത്തു കൈനീട്ടിയവർ ഇനി മറ്റൊരിടത്തും കൈ നീട്ടാൻ ഇടയാവരുത്‌. ചോദിക്കൂ എന്തു വേണമെ ങ്കിലും, ഞാനതു നിവർത്തിച്ചു തരും". ഇത്തരത്തിലുള്ള ഗർവ്വു മാത്രമേ ബലിയിൽ ആസുരീകമായ ഒന്നായി അവശേഷിച്ചിരുന്നുള്ളു. തന്റേതെന്ന്‌ ഇതുവരെ കരുതിയതെല്ലാം ഭഗവാന്‌ ദാനം ചെയ്തപ്പോൾ (രണ്ടു ചുവടിൽ ഭൂമിയടക്കം എല്ലാം സമർപ്പിതമായപ്പോൾ) ബലിയുടെ ഭക്തി ഭാവം പൂർണ്ണമായി. എന്നാൽ തന്നെത്തന്നെ സമർപ്പിക്കുകവഴി (മൂന്നാമത്തെ ചുവട്‌) അദേഹം ജ്ഞാനിയുമായിത്തീർന്നു. തലയിൽ കാൽവയ്ക്കുക എന്നുപറഞ്ഞാൽ അഹങ്കാരത്തെ പരിപൂർണ്ണമായി ഭഗവാന്റെ കാൽക്കൽ സമർപ്പിക്കുക എന്നർത്ഥം.

സുതലം എന്ന ഉചിതമായൊരു ലോകത്താണ്‌ പുരാണപ്രകാരം മഹാബലിയുടെ വാസം. സാവർണ്ണി മന്വന്തരത്തിൽ അദ്ദേഹത്തിന്‌ ഇന്ദ്രന്റെ പദവി (ദേവന്മാരുടെ രാജാവ്‌ - ഇന്ദ്രപദവി കേവലം താൽക്കാലികമായ ഒന്നത്രേ. നമ്മുടെ പ്രസിഡന്റ്‌, പ്രധാനമന്ത്രി എന്നിവരേപ്പോലെ) ഭഗവാൻ വാഗ്ദാനം ചെയ്തു. അതായത്‌ ഏതൊരു അസുരനും ഉത്തമമായ മാർഗ്ഗത്തിലൂടെ ദേവന്മാരുടെ രാജാവാകാൻ പോലും കഴിയും എന്ന്‌ ഭഗവാൻ കാണിച്ചുകോടുത്തു. ഭഗവാന്റെ 'സാമീപ്യം' എപ്പോഴും ഉണ്ടാവാനും വർഷാവർഷം കൂടെ യാത്ര പോവാനും മഹാബലിയ്ക്ക്‌ അനുഗ്രഹം കിട്ടി. സുതലത്തിന്റെ കാവൽ സാക്ഷാൽ വാമനമൂർത്തിയത്രേ. എപ്പോൾ വേണമെങ്കിലും ഭഗവാനെ കാണാനും അദ്ദേഹത്തിന്‌ അനുഗ്രഹം നൽകി. വർഷത്തിലൊരിക്കൽ അദ്ദേഹം വരുന്നത്‌ തനിക്കു മുക്തിതന്ന ഭഗവാനെ പൂജിക്കാനും തന്റെ പ്രജകൾ തന്റെ അനുഭവത്തിൽ നിന്ന്‌ എന്തെങ്കിലും മനസ്സിലാക്കി "യഥാ രാജാ തഥാപ്രജാ" എന്ന മട്ടിൽ അഹങ്കാരവിമുക്തരാവുന്നുണ്ടോ എന്നു നോക്കാനുമാണ്‌. മഹാബലി നല്ലൊരു ഭക്തനായിരുന്നു. ഭക്തനിലെ ഭാവം 'തന്റേതെല്ലാം' ഭഗവാന്റേതാണ്‌ എന്നതാണ്‌. താനെന്ന ഭാവം തന്നെ ഇല്ലാതാവുന്നതത്രെ വിജ്ഞാനം. മഹാബലിക്കുണ്ടായ ഈ വിജ്ഞാനവിശേഷത്തിന്റെ പിറന്നാളാണ്‌ തിരുവോണം. തൃക്കാക്കരയപ്പന്റെ (മഹാവിഷ്ണുവിന്റെ) പൂജയ്ക്കുള്ള അവസരം.

ഏതായാലും കേരളവുമായി മഹാബലിക്കെങ്ങിനെ ബന്ധമുണ്ടായി എന്നത്‌ വലിയൊരു ചോദ്യച്ഛിന്നമാണ്‌. മറ്റൊരു കഥയും പുരാണങ്ങളിൽ നിന്നെടുക്കാതെ ഭാഗവതത്തിലെ ഒരു പ്രത്യേക കഥാഭാഗം മാത്രം വികലമായി ജനകീയവൽക്കരിക്കുകവഴി മലയാളിക്ക്‌ വലിയൊരറിവിന്റെ ഖനിയാണ്‌ നഷ്ടപ്പെത്‌. ഭാരതത്തിന്റെ മറ്റൊരു ഭാഗത്തും മഹബലി നായകനായുള്ള കഥ പറയപ്പെടുന്നില്ല. അവിടെയെല്ലാം നായകൻ ഭഗവാൻ വിഷ്ണുതന്നെയാണ്‌. എന്നാൽ സിനിമയായാലും നാടകമായാലും വിജയിക്കണമെങ്കിൽ കുറച്ച്‌ വില്ലത്തരം കാണിക്കണം എന്ന ഒരു നിർബ്ബന്ധ ബുദ്ധി മലയാളികൾക്കുണ്ടല്ലോ. അങ്ങിനെ നോക്കുമ്പോൾ ഓണത്തിനെപ്പറ്റിയുള്ള ജനകീയസാഹിത്യം വികലമല്ലെങ്കിലേ അത്ഭുതത്തിന്‌ അവകാശമുള്ളു. 

(Kalakoumudi August 2012)