Friday, October 5, 2018

ചെറുകഥ: സ്വച്ഛന്ദം

സ്വച്ഛന്ദം 

  കൈകള്‍ കോര്‍ത്തുപിടിച്ച് അടുത്തടുത്ത കിടക്കകളിലാണവര്‍ കിടന്നിരുന്നത്. അപ്പോഴും അവരുടെ ചുണ്ടുകളില്‍ ചെറിയൊരു പുഞ്ചിരി ബാക്കിയുണ്ടായിരുന്നു. രാത്രിയിലെ താങ്ക്സ്ഗിവിംഗ് പാര്‍ട്ടിയ്ക്ക് വിളമ്പിയ മുന്തിയ ഇനം വൈനിന്‍റെ കറയും കേയ്ക്കിന്‍റെ മധുരമുള്ള വെളുത്ത പൊടിയും അവരുടെ ചുണ്ടുകളില്‍ അവശേഷി ച്ചിരുന്നു.

എല്ലാം തയ്യാറാക്കിവച്ചിട്ടാണ് ഡോ. വര്‍മ്മ തലേന്ന് രാത്രി അവിടെനിന്നും ഇറങ്ങിയത്. അമ്മു എന്ന് എല്ലാവരും സ്നേഹ ത്തോടെ വിളിക്കുന്ന എലിസബെത്തും അച്ചായന്‍ എന്ന് മലയാളികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന അവറാച്ചനും എത്രയെത്ര പാര്‍ട്ടി കള്‍ ആ വീട്ടില്‍ വച്ചു തന്നെ നടത്തിയിട്ടുണ്ടാവും! വര്‍മ്മ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും അവറാച്ചനെയും അമ്മുവിനേയും കാണാറുണ്ട്. അതുകൂടാതെ അഞ്ചാറു കൊല്ലങ്ങളായി ഇടയ്ക്കെല്ലാം ‘പിള്ളേച്ചന്‍ ഡാക്ടറെ കാണണം’ എന്ന് പറഞ്ഞ് അവറാച്ചന്‍ വിളിക്കാറുമുണ്ട്. മിക്കവാറും താങ്ക്സ്ഗിവിംഗ് സമയത്താണ് അവറാച്ചന്‍ പാര്‍ട്ടിക്കായി എല്ലാവരെയും ക്ഷണിക്കാറുള്ളത്. മലയാളി താങ്ക്സ്ഗിവിംഗ് എന്നാണ് അദ്ദേഹമതിനെ വിളിക്കാറ്. അല്ലെങ്കിലും നോര്‍ത്ത് അമേരിക്കന്‍ താങ്ക്സ്ഗിവിങ്ങിന്‍റെ പിറകി ലുള്ള ക്രൂരതയെപ്പറ്റി ആലോചിച്ചാല്‍ ഒരിക്കലും അതാഘോഷി ക്കാന്‍ തോന്നില്ല. എല്ലാവര്‍ക്കും ഒത്തു കൂടാനൊരു അവസരം എന്നേ ഇപ്പോള്‍ എല്ലാവരും അതിനെപ്പറ്റി കരുതുന്നുള്ളൂ. ഇന്നത്തെ താങ്ക്സ്ഗിവിംഗ് ഭംഗിയാക്കാന്‍ അവര്‍ ഏല്‍പ്പിച്ചത് ഡോ. വര്‍മ്മയെത്തന്നെയാണ്.

ഡോ. വര്‍മ്മ ലണ്ടനിലേയ്ക്ക് വന്നിട്ട് പത്തുകൊല്ലമേ ആയുള്ളൂ. അതിനുമുന്‍പ്‌ കാനഡയില്‍ത്തന്നെ വാന്‍കൂവറില്‍ ആയിരുന്നു പ്രാക്ടീസ്. നല്ലൊരു ഫാമിലി പ്രാക്ടീസ്, ഓഫീസ് അടക്കം വാങ്ങി ലണ്ടനിലേയ്ക്ക് പോരാന്‍ കാരണങ്ങള്‍ പലതും ഉണ്ടായിരുന്നു. മൂത്തമകന്‍ അരുണിന് അവിടെ വെസ്റ്റേന്‍ യൂനിവേര്‍സിറ്റിയില്‍ അഡ്മിഷനും കിട്ടിയിരുന്നു.

കഴിഞ്ഞ അഞ്ചുകൊല്ലങ്ങളായിട്ട് അമ്മുവിന് കൈവിരലുകള്‍ അനക്കാനാവുന്നില്ല. തൊണ്ണൂറ്റിയെട്ടുവയസ്സായ അവറാച്ചന്‍ തന്‍റെ സ്വന്തം കാര്യങ്ങള്‍ എല്ലാം കഷ്ടിച്ചു ചെയ്യുമായിരുന്നു. അമ്മുവിന്‍റെ കുപ്പായത്തിനു ബട്ടന്‍ ഇട്ടു കൊടുക്കാനും സോക്സ്‌ ഇടുവിക്കാനും തനിക്കുള്ള ബുദ്ധിമുട്ട് അവറാച്ചന്‍ പറഞ്ഞിരുന്നു.

“മോനേ, പിള്ളേച്ചാ, ഇവളുടെ കുപ്പായത്തിന്‍റെ കുടുക്ക് അഴിച്ചാണ് ശീലം. ഇപ്പോ വന്നുവന്ന് അതൊന്നിട്ടു കൊടുക്കാന്‍ വയ്യാതായി. അവള്‍ക്കാണെങ്കില്‍ വിരലുകള്‍ മടങ്ങില്ല. ഇനി എത്ര കാലമെന്ന് വച്ചാ? ആ നേഴ്സ് പെണ്ണ് വന്നു വല്ലതുമൊക്കെ ചെയ്താലും എന്‍റെ അമ്മൂന് പിടിക്കത്തില്ല.”

അപ്പച്ചന് പ്രോസ്റെറ്റ് ക്യാന്‍സറാണ്. പക്ഷെ ആള്‍ക്ക് വേദനയില്ലാത്തതുകൊണ്ട് തമാശയെല്ലാം പറയുന്നു എന്നേയുള്ളു. ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ശരിക്കും ഉണര്‍ന്നിരിക്കൂ. ബാക്കി സമയമെല്ലാം ക്ഷീണത്തില്‍പ്പൊതിഞ്ഞ  പാതി മയക്കമാണ് രണ്ടാളും. അമ്മുവിനാണെങ്കില്‍ അത്രകൂടി ജീവനില്ല. രണ്ടു മാറിടങ്ങളും കാന്‍സര്‍ വന്നു മുറിച്ചു മാറ്റിയതാണ്. ദേഹത്തിന് അവശതയൊക്കെയാണെങ്കിലും അവര്‍ എപ്പോഴും പ്രേമത്തിലാണ്. തമ്മില്‍ത്തമ്മില്‍ നോട്ടം കൊണ്ടുപോലും ഒരു വഴക്കുമില്ല. രണ്ടാളും പല്ലില്ലാത്ത വായ കാട്ടി ചിരിച്ചാണ് കിടപ്പും വര്‍ത്തമാനവുമെല്ലാം. കഴിഞ്ഞ മൂന്നുനാലു കൊല്ലമേ ആയുള്ളൂ അവര്‍ വീട്ടില്‍ നിന്നും കെയര്‍ഹോമിലെയ്ക്ക് മാറിയിട്ട്.

അവിടെയെത്തുമ്പോള്‍ കുറച്ചു ചില കണ്ടീഷനുകള്‍ മാത്രമേ അവര്‍ വച്ചുള്ളു. രണ്ടാളെയും ചേര്‍ത്തു ചേര്‍ത്തുള്ള കട്ടിലുകളില്‍ കിടത്തണം. അവര്‍ക്കായി സ്വകാര്യതയുള്ള ഒരു മുറി വേണം. അവരെ നോക്കാനായി പ്രത്യേകിച്ചൊരു ഒരു നേഴ്സുണ്ട്. അവളും മലയാളിയാണ്. അത്യാവശ്യം ബൈബിള്‍ വായിച്ച് കൊടുക്കാനും വായ്ക്ക് രുചിയായി വല്ലതും വച്ചുണ്ടാ ക്കാന്‍ പറ്റുന്ന ആരെങ്കിലും ഉണ്ടെങ്കിലേ പറ്റൂ എന്ന് അപ്പച്ചന്‍ നേരത്തേ പറഞ്ഞിരുന്നു. രണ്ടു മക്കളും ആറു ചെറുമക്കളും അവരുടെ കുട്ടികളായി രണ്ടുപേരുമാണ് ആ കുടുംബത്തിലുള്ളത്. എല്ലാവരും നല്ല നിലയില്‍. അപ്പനെയും അമ്മയേയും നോക്കാന്‍ എല്ലാവരും സമയം കണ്ടെത്തുന്നുമുണ്ട്.

“നാട്ടിലാണിപ്പോള്‍ അപ്പനേം അമ്മേം നോക്കാന്‍ ആര്‍ക്കും സമയമില്ലാത്തത്” അച്ചായന്‍ പറയാറുണ്ട്.

കഴിഞ്ഞ സമ്മറിലാണ് മാത്യുവും അന്നയും കൂടി വര്‍മ്മയുടെ ക്ലിനിക്കില്‍ വന്ന് കാര്യം അവതരിപ്പിച്ചത്. “ഡോക്ട റേ, അപ്പച്ചനും അമ്മയും ഏതാണ്ടൊക്കെ തീരുമാനിച്ചിരിക്കുന്നു. അടുത്ത താങ്ക്സ്ഗിവിംഗ് പാര്‍ട്ടി ഗംഭീരമാക്കണം എന്നാണു വാശി. അതും വീട്ടില്‍ വച്ച്, എല്ലാവരും കൂടി വേണമെന്ന്!”

“അതിനെന്താ, എല്ലാക്കൊല്ലവും അച്ചായന്‍റെ പാര്‍ട്ടിക്കായി ഞങ്ങളെല്ലാം കാത്തിരിക്കുവല്ലേ? വെജിറ്റേറിയന്‍സായ ഞങ്ങള്‍ക്കു പോലും അച്ചായന്‍റെ പാര്‍ട്ടിയാണ് ഏറ്റവും ഇഷ്ടം. അവര്‍ കെയര്‍ഹോമില്‍ പോയതില്‍പ്പിന്നെ ഒന്നോ രണ്ടോ കൊല്ലം മാത്രമേ അത് മുടങ്ങിയുള്ളൂ അല്ലേ?”

“അതിപ്പോ പിള്ളേച്ചന്‍ ഡോക്ടര്‍ എന്ന് വച്ചാല്‍ അപ്പച്ചനും അമ്മയ്ക്കും ജീവനാണ്. അത് തന്നെയാണ് ഞങ്ങള്‍ ഇപ്പോള്‍ ഇവിടെ വരാനും കാരണം”.

“മനസ്സിലായില്ല. പാര്‍ട്ടിക്ക് ഞങ്ങളെ ക്ഷണിക്കുകയൊന്നും വേണ്ട, ഞങ്ങള്‍ നേരത്തേ അങ്ങ് എത്തിക്കൊള്ളാം.”

“അതല്ല കുമാര്‍. കഴിഞ്ഞദിവസം രണ്ടാളും കൂടി കട്ടിലില്‍ കെട്ടിപ്പിടിച്ച് കിടന്ന് കരയുന്നത് കണ്ടാണ്‌ നഴ്സ് ഞങ്ങളെ വിളിച്ചു പറഞ്ഞത്. “അച്ചായന്‍ അന്നചേച്ചിയെയും കൂട്ടി ഉടനെ വരണം” എന്ന്. ഞാന്‍ ഉടനേ ടോറോന്റ്റോയില്‍ പോയി ഇവളെ വിളിച്ചു കൂട്ടി ക്കൊണ്ടു വന്നു. രണ്ടാള്‍ക്കും പ്രായം ഇത്രേം ആയില്ലേ?. വേഗംതന്നെ അവിടെയെത്തിയപ്പോള്‍ അവര്‍ ചിരിച്ച മുഖത്തോടെയിരിക്കുന്നു. ഞങ്ങള്‍ക്ക് ദേഷ്യം വന്നു. എന്തോ അത്യാവശ്യമു ണ്ടെന്നു പറഞ്ഞിട്ട് അതാ രണ്ടാളും കൂടി ആളെ കളിയാക്കുന്നു. ഡോക്ടര്‍ക്ക് ഞങ്ങളുടെ തിരക്കുകള്‍ അറിയാമല്ലോ. യൂനിവേര്‍സിറ്റിയില്‍ ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാന്‍ ആയതില്‍പ്പിന്നെ എനിക്കാണെങ്കില്‍ തിരക്കോടു തിരക്ക്.”

“എന്നിട്ട്?”

ആദ്യം അപ്പനാണ് പറഞ്ഞത്. “എടാ മക്കളേ, എനിക്ക് വയസ്സ് നൂറിനടുത്തായി. ഇവള്‍ക്ക് തൊണ്ണൂറും കഴിഞ്ഞു. ഇവള്‍ക്ക് ഒരിരുപത് അല്ലെങ്കില്‍ മുപ്പതില്‍ക്കൂടുതല്‍ പറയുകേലാ എന്നതാണ് അവളെ നോക്കുമ്പോ ഇപ്പോഴും എന്‍റെയുള്ളിലെ ഒരു കണക്ക്. എങ്കിലും കല്യാണം കഴിഞ്ഞിട്ട് കൊല്ലം എഴുപതാണ് ആകാന്‍ പോകുന്നത്. നമ്മുടെ അടുത്ത കനേഡിയന്‍ താങ്ക്സ്ഗിവിംഗിന്‍റെ തലേ ദിവസം എഴുപത് കൊല്ലമാവും. നിന്നെയും ഇവളെയും പ്രസവിക്കാന്‍ കിടന്ന ദിവസങ്ങളില്‍ അല്ലാതെ ഞാനിവളെ പിരിഞ്ഞിട്ടില്ല. ഇങ്ങിനെ സുഖമില്ലാതെ മറ്റുള്ളവരെ ആശ്രയിച്ചു കഴിയുന്നതില്‍ ഒരു കാര്യോമില്ല. ഇവിടെയുള്ള ആ പെണ്ണ് നല്ല കൊച്ചാ. പക്ഷെ അതുകൊണ്ടായില്ല. മനസ്സ് പൊങ്ങുന്നി ടത്ത് ദേഹം പൊങ്ങുന്നില്ല. നിനക്കോടാ മത്തായിച്ചാ, നീയും വയസനായി അല്ലേ?

“അപ്പനെന്നാ ഈ നേരത്ത് വിളിച്ചു പറയുന്നത്? എന്തിനാണ് വിളിപ്പിച്ചതെന്നു പറഞ്ഞാട്ടെ.” അറുപതു കഴിഞ്ഞ മാത്യുവിന് കാര്യ മറിയാന്‍ തിടുക്കമായി.

“നമ്മുടെയാ പിള്ളേച്ചന്‍ ഡോക്ടറില്ലേ? ആ വര്‍മ്മ? അയാളോട് ഇവിടെ വരാന്‍ പറയണം. അയാള്‍ വാന്‍കൂവറില്‍ നിന്ന് ഇവിടേയ്ക്ക് വന്ന കാലത്ത് അവിടെ ഒരാളെ സഹായിച്ചു എന്ന് പത്രത്തില്‍ വന്നിരുന്നു. ലണ്ടനില്‍ വന്നു സെറ്റില്‍ ചെയ്തതോടെ അയാള്‍ അത്തരത്തിലുള്ള സഹായങ്ങള്‍ എല്ലാം നിര്‍ത്തി എന്നും കേട്ടതോര്‍ക്കുന്നു. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്ക് അയാളുടെ സഹായം വേണം. ഇനിയിങ്ങിനെ നരകിച്ച്‌ ജീവിക്കേണ്ട കാര്യമില്ല എന്നാണ് ഞങ്ങളുടെ തീരുമാനം. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും എതിര്‍പ്പൊന്നും ഉണ്ടാവില്ല. നിയമവും ഇപ്പോള്‍ അനുകൂലമാണ്. അതിനുള്ള പേപ്പറുകള്‍ ശരിയാക്കേണ്ടത് നിങ്ങളുടെ പണിയാണ്. അതിന് എതിര്‍പ്പോ ചര്‍ച്ചയോ ഒന്നും ഞങ്ങളെ തീരുമാനത്തില്‍ നിന്നും മാറ്റാന്‍ പോണില്ല. പള്ളിക്കാരേയൊന്നും അറിയിക്കേം വേണ്ട. പ്രാര്‍ത്ഥനേം കുര്‍ബാനേം ഒന്നും വലിയ ബഹളമായി വേണ്ട. താങ്ക്സ്ഗിവിംഗ് കഴിയുന്ന രാത്രി, നേരം വെളുക്കുന്നേനു മുന്‍പ് ഞങ്ങള്‍ യാത്രയാവും.”

അപ്പച്ചനോട് എതിര്‍ത്തു പറയാന്‍ വാക്കുകളില്ലാതെ മാത്യുവും അന്നയും കുഴങ്ങി. കാനഡയില്‍ വാര്‍ത്തകളില്‍ നിറയുന്ന ദയാവധം സ്വന്തം വീട്ടിലേയ്ക്ക്, അതും അപ്പനിലും അമ്മയിലും എത്തുന്നത് അവര്‍ക്ക് വിശ്വസിക്കാനായില്ല.

“ഇനിയത് നിങ്ങള്‍ ശരിയാക്കിത്തന്നില്ലെങ്കില്‍ ഞങ്ങള്‍ എങ്ങിനെയെങ്കിലും അതങ്ങ് സാധിക്കും. അതിനു മാറ്റമൊന്നുമില്ല. അല്ലേടീ? എന്ന് അമ്മയോട് പറഞ്ഞ് അവര്‍ പുഞ്ചിരിച്ചു.”

“എടാ ഞങ്ങള്‍ക്ക് ഇനി നേടാനും കൊടുക്കാനും വാങ്ങാനും ഒന്നുമില്ല. ആഗ്രഹങ്ങളായിട്ടും ഒന്നും ബാക്കി വച്ചിട്ടില്ല. ഇപ്പോഴാണെങ്കില്‍ ദേഹത്ത് ദീനമുണ്ടെങ്കിലും ഉള്ളില്‍ അല്പം വെളിവുണ്ട്. അവള്‍ക്കിട്ട്‌ ഒരുമ്മ കൊടുക്കാന്‍ ആരോടും ചോദിക്കേം വേണ്ട. ഇങ്ങിനെ പരസ്പരം നോക്കാന്‍ വയ്യാത്ത അവസ്ഥയില്‍ ഇവിടെയിങ്ങിനെ കിടക്കാന്‍ മനസ്സില്ല. ഇനി ഇതില്‍ കൂടുതല്‍ കൊഴലും ട്യൂബും വച്ചുകെട്ടി ദേഹത്തെ അതിന്‍റെ പാട്ടിനുവിട്ടു മരിപ്പിക്കാതെ കെടന്നിട്ട്‌ എന്തിനാ?”

തികഞ്ഞ ബുദ്ധിയോടെയെടുത്ത തീരുമാനം. പണ്ടും യുക്തിയ്ക്ക് ചേര്‍ന്നമട്ടിലാണ് അപ്പച്ചന്‍റെ എല്ലാ സംഭാഷണങ്ങളും. മാത്യുവിന്‍റെ കണ്ണ് നിറഞ്ഞു. പക്ഷെ അന്നയ്ക്ക് നല്ല മനസ്സുറപ്പാണ്. അവള്‍ അപ്പച്ചന് വാക്ക് കൊടുത്തു. “പപ്പാ, വാട്ടെവര്‍ മേക്സ് യൂ ഹാപ്പി.  എങ്കിലും അപ്പച്ചാ, അപ്പച്ചന് ബ്രിട്ടീഷ് രാജ്ഞിയുടെ കയ്യില്‍ നിന്നും നൂറുവയസ്സിന്റെ ബര്‍ത്ത്ഡേ കാര്‍ഡ് കിട്ടിയേച്ച് പോയാപ്പോരേ? അതിനിപ്പോ രണ്ടു കൊല്ലംകൂടിയല്ലേ ഉള്ളൂ?”

“വേണ്ടെടീ, അമ്മൂന് കിട്ടാത്ത കൂടിയ ബര്‍ത്ത്ഡേ കാര്‍ഡൊന്നും എനിക്ക് വേണ്ട. അതിപ്പോ രാജ്ഞിയുടേതായാലും പോപ്പിന്റെയാണെങ്കിലും.”

അപ്പച്ചനും അമ്മയ്ക്കും ഡോ. വര്‍മ്മ സ്വന്തം മകനെപ്പോലെയാണ്. എന്നാലും പിള്ളേച്ചന്‍ എന്നേ വിളിയ്ക്കൂ. ആവശ്യം അറിയിച്ചപ്പോ ആദ്യംതന്നെ, “അത് ശരിയാവില്ല, അപ്പച്ചാ, ഞാനാ സര്‍വ്വീസ് നിര്‍ത്തിയാണ് വാന്‍കൂവറില്‍ നിന്നും പോന്നത്”, എന്ന് പറഞ്ഞ് ഒഴിയാനാണ് ശ്രമിച്ചത്.

അവിടെ ഫാമിലി പ്രാക്ടീസ് ചെയ്യുന്ന കാലത്ത് വളരെ ക്രിട്ടിക്കലായി കിടന്നിരുന്ന രണ്ടുപേരെ സഹായിച്ച് കഴിഞ്ഞപ്പോഴേയ്ക്ക് രോഗികളെ കൊല്ലാന്‍ നടക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍ എന്ന പേരായി ഡോ. വര്‍മ്മയ്ക്ക്. രോഗികള്‍ക്ക് അയാളുടെ ഫാമിലി ക്ലിനിക്കില്‍ വരാന്‍ മടിയായിത്തുടങ്ങി. ഓരോ കേസിനും വളരെയധികം സമയം ചെലവഴിക്കേണ്ട പണിയാണെങ്കിലും യുതനേഷ്യ ചെയ്യുന്ന ഡോക്ടര്‍ക്ക് കാനഡയിലെ മെഡിക്കല്‍ സര്‍വ്വീസസ് പ്ലാന്‍ കൊടുക്കുന്ന ഫീസ്‌ വളരെ ചെറുതാണ്. അതൊരു സര്‍വ്വീസ് ആയതുകൊണ്ട് മാത്രമായാണ് ഡോക്ടര്‍മാര്‍ യുതനേഷ്യ ചെയ്യുന്നത്. പക്ഷെ ഒരാളെ സഹായിക്കാന്‍ വേണ്ടിയെടുക്കുന്ന സമയം കൊണ്ട് സാധാരണ കണ്സല്‍ട്ടിംഗില്‍ പത്തുപന്ത്രണ്ടുപേരേയെങ്കിലും കാണാം. ന്യൂസ് പരന്നതോടെ വര്‍മ്മയുടെ ക്ലിനിക്കില്‍ തിരക്ക് കുറഞ്ഞുവന്നു. പക്ഷേ യുതനെഷ്യയ്ക്കായി പലരും വര്‍മ്മയെ സമീപിച്ചു തുടങ്ങി.

“അവിടെയുള്ള ഇന്ത്യന്‍സിന്‍റെ ഇടയിലാണെങ്കില്‍ ഒരു യമന്‍റെ സ്ഥാനമായിരുന്നു എനിക്ക്. അവിടെ ഹരേകൃഷ്ണാ ടെമ്പിളില്‍ പോകുമ്പോള്‍ ആളുകള്‍ എന്‍റെയടുക്കല്‍ വരാന്‍ മടിച്ചു. കൂട്ടുകാരാരും ഇല്ലാത്ത അവസ്ഥയായി. മകനെ സ്കൂളില്‍ വച്ച് കുട്ടികള്‍ എന്തോ പേര് വിളിച്ചു എന്ന് കേട്ടത് പിന്നീടാണ്. കുറച്ചു കാലം മുന്‍പ് ഹാലിഫാക്സിലെ ഡോ. കേര്‍വോക്കിയന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് മരണഡോക്ടര്‍ ആയിട്ടാണ്. ഒടുവിലയാള്‍ ഒറ്റപ്പെട്ടാണ് മരിച്ചത്. അന്ന് നിയമവും അയാള്‍ക്ക് അനുകൂലമായിരുന്നില്ലല്ലോ. വാന്കൂവറിലെ തന്നെ പ്രസിദ്ധനായ ഒരിന്ത്യന്‍ പ്രഫസര്‍ ഡോ. താക്കൂര്‍, ഡോ. കേര്‍വോക്കിയന്‍റെ സഹായം തേടി അമേരിക്കയിലോ മറ്റോ പോയിരുന്നു. അവിടെവച്ച് കാര്യം നടന്നതിനുശേഷമേ വീട്ടുകാര്‍ പോലും അറിഞ്ഞുള്ളു. ഏതായാ ലും സമൂഹത്തില്‍ ഒറ്റപ്പെട്ടു എന്നു തോന്നിയപ്പോഴാണ് ഇവിടെ ലണ്ടനിലേയ്ക്ക് പ്രാക്ടീസ് മാറ്റി വരാന്‍ ഒരവസരം കിട്ടിയത്. അതില്‍പ്പിന്നെ അങ്ങിനെയൊരു സര്‍വ്വീസ് ഞാന്‍ ചെയ്തിട്ടില്ല.”

“പക്ഷെ, പിള്ളേച്ചന്‍ ഡോക്ടറേ, നീയും എനിക്കൊരു മകന്‍ തന്നെയാണ്. നാട്ടില്‍ വച്ച് നിന്‍റെ അച്ഛനും അമ്മയും മരിച്ചപ്പോള്‍ കൊള്ളിവച്ചത് നിന്‍റെ മൂത്ത ചേട്ടനല്ലേ? ഇത് നിനക്കുള്ള ഒരവസരമാണെന്ന് കരുതിയാല്‍ മതി. നല്ല മനസ്സോടെ, ഞങ്ങളെ പറഞ്ഞ് വിടാന്‍ ഒരവസരമാണിത്!.” പറഞ്ഞ് തീര്‍ന്നപ്പോഴെയ്ക്ക് അപ്പച്ചന്‍ കുഴഞ്ഞുപോയി. ക്ഷീണം കൊണ്ട് കണ്ണുകള്‍ കൂമ്പിയടഞ്ഞു. അമ്മയാണെങ്കില്‍ നേരത്തേതന്നെ ഉറക്കം പിടിച്ചി രുന്നു. എങ്കിലും സംസാരത്തിനിടയ്ക്ക് നേര്‍ത്ത ശബ്ദത്തില്‍ മൂളുന്നുണ്ടായിരുന്നു.

അവര്‍ കെയര്‍ഹോമില്‍ താമസിക്കാന്‍ പോകുന്നതിനു മുന്‍പ് അപ്പച്ചനുമായി സംസാരിക്കാനുള്ള അവസരങ്ങള്‍ വര്‍മ്മ മുടക്കാറില്ല.
രണ്ടോ മൂന്നോ മാസത്തിനിടയ്ക്ക് വെറുതേ ചെന്നു കാണും. അമ്മുവിനും ഡോക്ടറെ വലിയ കാര്യമാണ്. ഓരോ തവണ കാണുമ്പോഴും അപ്പച്ചന്‍റെ സഭയിലെ ക്രിസ്റ്റോസം തിരുമേനിയെപ്പറ്റി പറയലാണ് അപ്പച്ചന് ഇഷ്ടമുള്ള വിഷയം. അവര്‍ ഒരു നാട്ടുകാരാണ്. കൂട്ടുകാരും. അപ്പച്ചനേക്കാള്‍ രണ്ടോ മൂന്നോ വയസ്സ് മൂത്തതാണ് തിരുമേനി. “ഞങ്ങളൊക്കെ കളിച്ചും കക്കണ്ടികുത്തീം നടക്കുമ്പോ, ചെറുപ്പത്തിത്തന്നെ ദൈവവിളിയു ണ്ടായ മനുഷ്യനാണ് അദ്ദേഹം. ഞങ്ങള്‍ ഫിലിപ്പ് എന്നാ വിളിക്കണത്.  സ്കൂളില്‍ പഠിക്കുമ്പോഴേ ആളൊരു കുഞ്ഞച്ചനാണ്. നല്ലൊരു ദൈവസ്നേഹി. മാത്രമല്ല നായരും നസ്രാണിയും ഈഴവനും പെലയനും എല്ലാം ഒരേ മനുഷ്യരാണെന്ന് കമ്മ്യൂണിസ്റ്റ്കാര് പറയണേനു മുന്‍പേ കണ്ടു ജീവിക്കുന്നയാളാണ് അദ്ദേഹം. നിങ്ങടെ ഭാഗവതം പറയണ ആ വല്യതിരുമേനിയൊണ്ടല്ലോ, ആ, മള്ളിയൂര്‍ തിരുമേനി. അവരൊക്കെ വല്യ കൂട്ടുകാരാ.” തിരുമേനിയുടെ തമാശകള്‍ കിട്ടിയാല്‍ ആദ്യം പിള്ളേച്ചനെ പറഞ്ഞ് കേള്‍പ്പി ക്കലായിരുന്നു അപ്പച്ചന്‍റെ മറ്റൊരു നേരംപോക്ക്.

ക്രിസ്റ്റോസം തിരുമേനിയുടെ സ്വാധീനത്തിലാണെന്ന് തോന്നുന്നു അപ്പച്ചന് നാട്ടിലെ ദേവാലയങ്ങളിലും ആശ്രമങ്ങളിലും നല്ല പിടിപാടായിരുന്നു. അവര്‍ക്കെല്ലാം കയ്യയച്ച് സംഭാവനയും നല്‍കി. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഉണ്ടാക്കിയ വമ്പിച്ച സ്വത്തിന് അവകാശികളായി രണ്ടു മക്കള്‍ മാത്രമേയുള്ളൂ. അവര്‍ക്കാണെങ്കില്‍ സ്വന്തമായി നല്ല പ്രഫഷനും സമ്പാദ്യവും ഉണ്ട്. യൂനിവേര്‍സിറ്റിയില്‍ ഒരു നല്ല തുക കൊടുക്കണം എന്നതാണ് അപ്പച്ചന്‍റെ ആഗ്രഹം. അത് വില്ലില്‍ എഴുതി വച്ചിട്ടുമുണ്ട്. മാത്യുവുമായി ചേര്‍ന്ന് വെസ്റ്റേന്‍ യൂനിവേര്‍സിറ്റിയില്‍ കുറച്ചു സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ഒരിക്കല്‍ അങ്ങിനെയിരുന്നു സംസാരിക്കുമ്പോള്‍ അപ്പച്ചന്‍ പറഞ്ഞു: “നമ്മള്‍ എന്തെങ്കിലും ചാരിറ്റിയായി സ്വത്തില്‍ നിന്നും ഒരു വീതം കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് നമ്മുടെ വില്ലില്‍ വ്യക്തമായി എഴുതിവച്ച് ഭാര്യയും ഭര്‍ത്താവും കൂടി ഒപ്പിട്ട് വക്കീലിനെ ഏല്‍പ്പിക്കണം. ഏറ്റവും നല്ലത്  ജീവിച്ചിരി ക്കുമ്പോള്‍ത്തന്നെ കൊടുക്കാനുള്ളത് കൊടുക്കുകയാണ്. അല്ലെ ങ്കില്‍ ഹാലിഫാക്സിലെ ആ ദാസന്‍ മേനോന് പറ്റിയപോലെ ആവും. ആള്‍ മരിക്കും മുന്‍പ് വില്ലൊക്കെ എഴുതി വച്ചിരുന്നു. ചെറുപ്പത്തില്‍ നാട്ടില്‍ പഠിച്ചിരുന്ന പ്രൈമറി സ്കൂളില്‍ ഇപ്പോഴും നല്ലൊരു ബാത്ത്‌റൂമില്ല എന്നറിഞ്ഞപ്പോള്‍ മേനോന്‍ ഒരു മുപ്പതി നായിരം ഡോളര്‍ സംഭാവനയായി മരണശേഷം ഒരു വര്‍ഷത്തിനുള്ളില്‍ നല്‍കാന്‍ വേണ്ടി വില്ലില്‍ എഴുതി വച്ചിരുന്നു. അതുപോലെ രണ്ടോ മൂന്നോ ചാരിറ്റികള്‍ വേറെയും ഉണ്ടായി രുന്നു. നാലഞ്ച് മില്യന്‍ സ്വത്തുള്ള ആളാണ്‌ കേട്ടോ. പക്ഷെ മരിച്ചുകഴിഞ്ഞപ്പോള്‍ ആ വില്ലില്‍ പറഞ്ഞ സംഭാവനയൊന്നും കൊടുക്കാന്‍ ഭാര്യയും മകളും സമ്മതിച്ചില്ല. അതൊക്കെ അനാവശ്യമാണത്രേ. കേസ് പറഞ്ഞ് ആ തുക വാങ്ങാന്‍ ചെര്‍പ്പുളശ്ശേരിയിലെ ആ ചെറിയ സ്കൂളില്‍ നിന്നും ആരു വരാനാണ്? മേനോന്‍ മരിച്ച വിവരമറിഞ്ഞപ്പോള്‍ സ്കൂളിലെ ഹെഡ്മാഷ്‌ കത്തെഴുതുകയോ മറ്റോ ചെയ്തു. അത്രതന്നെ. അവിടെ ഹാലിഫാക്സില്‍ റിയല്‍ എസ്റ്റേറ്റ് പണി ചെയ്യണ എന്‍റെയൊരു ഒരനന്തിരവന്‍ ചെക്കനൊണ്ട്. അവനാണ് ഈ കഥ പറഞ്ഞത്. അവരുടെ എസ്റ്റേറ്റ് വില്പന അവനാണല്ലോ കൈകാര്യം ചെയ്തത്. അതുകൊണ്ട് എന്‍റെ വില്ലൊക്കെ നന്നായി മുറുക്കിത്തന്നെയാണ് ഞാന്‍ കെട്ടി വെച്ചേക്കുന്നത്."
                     
“ഉറിയിക്കെടക്കണ വെണ്ണ കൊരങ്ങന്മാരും കൂട്ടുകാരുമടക്കം എല്ലാവര്‍ക്കും വീതിച്ചു കൊടുക്കണ ശ്രീകൃഷ്ണനെപ്പറ്റി ക്രിസ്റ്റോസം തിരുമേനി പറയുന്നതെന്നതാന്നു പിള്ളേച്ചന് മനസ്സിലായിട്ടൊണ്ടോ? അത്, സ്വത്തൊന്നും ഇങ്ങിനെ കെട്ടിപ്പിടിച്ച് ഇരിക്കാനുള്ളതല്ല, മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടാന്‍ ഉള്ളതാണ് എന്നാണ്. അതില്‍ ജാതിയും മതവുമൊന്നും നോക്കേണ്ട കാര്യമില്ല. സത്യം ഒന്ന് മാത്രം. അതിനെ ആളുകള്‍ പല പല നിറത്തിലുള്ള കണ്ണാടിയില്‍ക്കൂടി നോക്കി പറയുവാണ് എന്‍റെ ദൈവം നീല, ചുവപ്പ് എന്നൊക്കെ. എല്ലാം മായയല്ലേ! ഒരാള് തന്നെ പലര്‍ക്കും പലതാണ്. ഒരാള്‍ക്ക് അപ്പന്‍, മറ്റൊരാള്‍ക്ക് ഭര്‍ത്താവ്, മറ്റൊരാള്‍ക്ക് ആങ്ങള, അങ്ങിനെയങ്ങിനെ. എന്നാ ഞാന്‍ അത് വല്ലോമാണോ? അതല്ലതാനും! അല്ലെങ്കില്‍ അതിനൊക്കെ മുകളില്‍ എന്തോ ആണ്. അതാണ്‌ ദൈവത്തിന്റെയും സ്ഥിതി.”

ആ അപ്പച്ചനാണ് പറയുന്നത് – “ഞങ്ങള്‍ക്ക് കൊള്ളിവച്ച് സന്തോഷത്തോടെ പറഞ്ഞയക്കാന്‍”. പണ്ടൊരിക്കല്‍ ഹിന്ദു വിശ്വാസങ്ങളെപ്പറ്റിയും പുനര്‍ജന്മത്തെപ്പറ്റിയും അവറാച്ചന്‍ വര്‍മ്മയോട് ചോദിച്ചിരുന്നു. അപ്പോഴാണ്‌ പണ്ട് ഭാഗവതത്തില്‍ വായിച്ച  ചിത്രകേതൂപാഖ്യാനം അപ്പച്ചന് പറഞ്ഞ് കൊടുത്തത്. പുരാണകഥകള്‍ കേള്‍ക്കാന്‍ വയസ്സ് കാലത്തും അപ്പച്ചന് ഉത്സാഹമായിരുന്നു.

“പണ്ടൊന്നും ഞങ്ങള്‍ നസ്രാണിമാര് പുരാണമൊന്നും വായിക്കത്തില്ല. ബൈബിളുപോലും ഒന്നോടിച്ചു വായിച്ചെങ്കിലായി. പിന്നെ അമ്പലത്തില്‍ പൂരക്കാലത്ത് കളിക്കണ ബാലെ കണ്ടാണ്‌ രാമയണകഥയൊക്കെ ഏതാണ്ട് മനസ്സിലായത്. പിള്ളേച്ചന്‍ ചിത്രകേതൂനെപ്പറ്റി പറഞ്ഞാട്ടെ”

“ചിത്രകേതു എന്ന് പേരുള്ള പ്രശസ്തനായ ഒരു രാജാവിന് കുട്ടികൾ ഉണ്ടായിരുന്നില്ല. രാജ്യാവകാശിയായി ഒരു പുത്രനുണ്ടാവാൻ രാജാവ് പല പൂജകളും ചെയ്തു. തപസ്സും ചെയ്തു. പക്ഷെ ഒന്നും ഫലം കണ്ടില്ല. ഒടുവിൽ രാജാവ് കുലഗുരുവായ അംഗിരസ്സിനെ സമീപിച്ചു.  വിപുലമായ ഒരു യാഗം ചെയ്താൽ രാജാവിന് പുത്രഭാഗ്യം ഉണ്ടാവുമെന്ന് ഗുരു ഉറപ്പു നൽകി.  ഒടുവിൽ രാജാവിന്‍റെ പ്രിയപത്നിയായ ചെറുപ്പക്കാരിക്കാണ് പ്രസവിക്കാനുള്ള ഭാഗ്യമുണ്ടായത്. രാജ്ഞി ഒരോമനക്കുഞ്ഞിനു ജന്മം നൽകി. രാജാവ് പുത്രലാഭത്തിൽ മതിമറന്ന് രാജ്ഞിയുമായി സുഖിച്ചു കഴിഞ്ഞു.  കുഞ്ഞ് നാട്ടിലും കൊട്ടാരത്തിലും കണ്ണിലുണ്ണിയായി വളർന്നു.

പക്ഷേ മറ്റു പത്നിമാർ അവളിൽ അസൂയമൂത്ത് ആ ശിശുവിനെ വിഷം കൊടുത്ത് കൊന്നുകളഞ്ഞു. രാജാവിന്‍റെ സങ്കടം അതിരുകവിഞ്ഞു.
അദ്ദേഹം വീണ്ടും അംഗിരസ്സ് മുനിയെ സമീപിച്ചു.

“എന്‍റെ മകനെവിടെപ്പോയി? അങ്ങാണ് എനിക്കവനെ തന്നത്. ഇനിയവനെ തിരിച്ചു കിട്ടാനും അങ്ങെന്നെ സഹായിക്കണം”  എന്നദ്ദേഹം മുനിയെ നിർബ്ബന്ധിച്ചു.

മുനി രാജാവിനോടു് ജനനമരണചക്രത്തിന്‍റെ ഗതിവിഗതികളെപ്പറ്റി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. പക്ഷേ രാജാവിന് മകനെ തിരിച്ചു കിട്ടണം എന്ന വാശിയായിരുന്നു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ മഹർഷി മരിച്ചു കിടന്ന രാജകുമാരന്‍റെ ദേഹത്ത് കുറച്ചു വെള്ളം കുടഞ്ഞു മന്ത്രം ചൊല്ലി ജീവനുണർത്തി. രാജാവ് സ്നേഹവായ്പോടെ കുമാരനെ ആലിംഗനം ചെയ്യാൻ ഓടിച്ചെന്നു. കുമാരൻ അദ്ദേഹത്തെ തടഞ്ഞുകൊണ്ട് തികച്ചും അപരിചിതമായ ഭാവത്തിൽ ചോദിച്ചു.

“ആരാണ് നിങ്ങളൊക്കെ? എന്തിനാണെന്നെ അങ്ങ് ആലിം ഗനം ചെയ്യുന്നത്?”

“ഞങ്ങള്‍ നിന്‍റെ അച്ഛനും അമ്മയുമാണ്. മോനേ, ഇത് നിന്‍റെ രാജ്യമാണ്" എന്നൊക്കെ കേട്ടിട്ടും രാജകുമാരന്‍ തീരെ താല്‍പ്പര്യമില്ലാതെ നിന്നു.
രാജാവാകെ അമ്പരന്നു. കുമാരൻ തുടര്‍ന്നു: “എനിക്കിതിനു മുൻപ് അനേകം ജന്മങ്ങൾ ഉണ്ടായിട്ടുണ്ട്. അവയില്‍ അനേകം  മാതാപിതാക്കളും പല ബന്ധങ്ങളും അപ്പോഴൊക്കെ ഉണ്ടായിട്ടുമുണ്ട്.  അതുകൊണ്ട് നിങ്ങൾ ആരെന്ന് എനിക്ക് തിരിച്ചറിയാൻ ആവുന്നില്ല. ഓരോ ജന്മങ്ങളിലെയും താൽക്കാലികമായ ബന്ധങ്ങൾ മാത്രമാണവ എന്ന് ഞാനറിയുന്നു.  അല്ലെങ്കിൽ പ്രകൃതി യിലുള്ള എല്ലാമെല്ലാമായി നാം സദാ ബന്ധപ്പെട്ടിരിക്കുന്നു എന്നും പറയാം. അതിൽ മനുഷ്യർ മാത്രമല്ലാ പക്ഷിമൃഗാദികളും ചെടികളും മലകളും എല്ലാം പെടും. വെറും ഒരു ജന്മത്തിലെ ബന്ധത്തിന് മാത്രമായി ഞാൻ എങ്ങിനെ വില കൽപ്പിക്കും?. ഞാൻ പോകുന്നു. ഞാനെന്‍റെ എന്‍റെ യാത്ര തുടരട്ടെ.”

“അപ്പോ, ഡോക്ടര്‍ പറഞ്ഞ് വരുന്നത് ജീവൻ ശരീരത്തിൽ നിന്നു വേർപെട്ടശേഷം അന്ത്യമവിധിക്കായി കാത്തിരുന്ന് വിശ്രാന്തിയടയുന്നുവെന്നും ഒടുവിൽ നന്മതിന്മകളുടെ അടിസ്ഥാനത്തിൽ സ്വർഗ്ഗത്തിലോ നരകത്തിലോ സ്ഥിരവാസം കിട്ടുന്നു എന്നുമുള്ള ക്രിസ്തീയ വിശ്വാസം ശരിയല്ല എന്നാണോ?” എന്നായി അപ്പച്ചന്‍.

“അല്ലല്ല, അന്തിമവിധിക്കായി കാത്തിരിക്കുന്ന കല്ലറ എന്ന് പറയുന്നത് ദേഹി പാര്‍ക്കുന്ന ഓരോരോ ദേഹങ്ങള്‍ ആയിക്കൂടെ? ദേഹമെന്ന കല്ലറയില്‍ അടക്കപ്പെട്ട ജീവനല്ലേ, ഓരോ ജീവിയും? അതില്‍ മനുഷ്യദേഹവും മറ്റു ജന്തുക്കളുടെ ദേഹവും അചരങ്ങളായവയും ഒക്കെ ആവാം. അല്ലേ? അങ്ങിനെ നിത്യശാന്തിക്കായി ഓരോരോ ജന്മങ്ങള്‍ എടുത്ത് മുന്നോട്ടു പോയിപ്പോയി ‘ഞാനും എന്‍റെ പിതാവും ഒന്ന്’ എന്ന ഒരു തലത്തില്‍ എത്തിച്ചേരുന്ന ജീവനെപ്പറ്റി അപ്പച്ചന്‍ ആലോചിച്ചിട്ടുണ്ടോ? അതല്ലേ ജീവന്‍റെ ശരിയായ ഉയിര്‍ത്തെഴുന്നേല്‍പ്പ്? യേശു ‘ഞാനും എന്‍റെ പിതാവും ഒന്ന്’ എന്ന് പറഞ്ഞിട്ടില്ലേ അപ്പച്ചാ?”

“പിള്ളേച്ചന്‍ ഡാക്ടറേ, എന്‍റെ ആലോചനയൊന്നും അത്രയ്ക്ക് കടന്നു പോയിട്ടില്ല. ഈ ജീവിതം കഴിഞ്ഞാല്‍ കര്‍ത്താവില്‍ നിദ്ര, എന്നതേ ഞാന്‍ മനസ്സില്‍ കണ്ടിട്ടുള്ളു. പക്ഷെ ഇത് കൊള്ളാമല്ലോ! ആലോചിക്കാനും ആനന്ദിക്കാനും എത്രയെത്ര കാര്യങ്ങളാണീ ലോകത്ത്! അതെ. ഞാനും എന്‍റെ പിതാവും ഒന്ന്.”

അമ്മു അമ്മച്ചി എല്ലാം കേട്ടിരിക്കാറാണ് പതിവ്. പക്ഷെ എല്ലാം മനസ്സിലാക്കിയതുപോലെയൊരു ചിരിയില്‍ എല്ലാം ഒതുക്കും. സ്വച്ഛന്ദമൃത്യു എന്ന ആശയം അപ്പച്ചനെപ്പോലെ തന്നെ അമ്മച്ചിക്കും പ്രിയമായിരിക്കുന്നു. ദേഹത്തെ കൊണ്ട്നടക്കാന്‍ ദേഹിക്കിനി വയ്യ എന്ന് വിളിച്ചു പറയുന്നതുപോലെയാണ് അമ്മയുടെ കിടപ്പ്. “ഒന്നും ആലോചിക്കാനില്ല മോനേ, പോക്ക് മുന്നോട്ടു തന്നെ.”

ഒടുവില്‍ ഡോ. വര്‍മ്മ ആ ദൌത്യം ഏറ്റെടുത്തു. മിനിസ്റ്റീരിയല്‍, മെഡിക്കല്‍, ജുഡിഷ്യല്‍ എന്ന് വേണ്ട എല്ലാ അപ്രൂവല്‍ പ്രോസസ്സിനും ഡോക്ടര്‍ എന്ന നിലയ്ക്ക് സര്‍ട്ടിഫിക്കറ്റു നല്‍കി. അവരുടെ ഫാമിലി ഡോക്ടര്‍ എന്ന ഉത്തരവാദിത്വം ഏറ്റെടുത്തു. അതിനു മുന്‍പ് അവര്‍ക്കായി തലവേദനയ്ക്കുള്ള ഒരു ചെറുമരുന്ന് പോലും വര്‍മ്മ കുറിച്ച് കൊടുത്തിട്ടില്ല.
ഇപ്പോളിതാ ഇതാണ് ഏറ്റവും വലിയ മരുന്ന്. ‘ദയാവധത്തിനുള്ള പെര്‍മിറ്റ്‌ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാനുള്ള അവകാശം രോഗിയ്ക്ക് ഉണ്ടെന്ന്’ അവര്‍ക്ക് വിശദീകരിച്ചു കൊടുത്തപ്പോള്‍ അപ്പച്ചന്‍റെ ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.

“ഇതൊക്കെ വെറും ഫോര്‍മാലിറ്റിയല്ലേ? ജീവിതത്തോടു മുഴുവന്‍, ലോകത്തോട്‌ മുഴുവന്‍ നന്ദി പറയാനുള്ള അവസരമായി അടുത്ത താങ്ക്സ്ഗിവിംഗ് ദിവസം നമ്മള്‍ തീരുമാനിച്ചു കഴിഞ്ഞു എന്ന് ആ നിയമത്തിനു മനസ്സിലാവുന്നതെങ്ങിനെ?”

മാത്യുവും അന്നയും അവരവരുടെ കുടുംബങ്ങളെ കാര്യം പറഞ്ഞ് മനസ്സിലാക്കി. മുതിര്‍ന്ന കുട്ടികളോട് മാത്രം ഡോ. വര്‍മ്മയെ വിളിച്ച കാര്യം അറിയിച്ചു. നിയമാനുസൃതം ആണെങ്കിലും കുടുംബത്തിനു മാത്രമറിയാവുന്ന രഹസ്യമായി അത്. ഡോ. വര്‍മ്മയും അദ്ദേഹത്തിന്‍റെ ക്ലിനിക്കിലെ നേഴ്സു മല്ലാതെ കുടുംബത്തിനു വെളിയില്‍ മറ്റാരും അറിയണ്ട എന്നായിരുന്നു തീരുമാനം.

എഴുപതാം കല്യാണവാര്‍ഷികം പ്രമാണിച്ച് കെയര്‍ഹോമില്‍ നിന്നും വീട്ടിലേയ്ക്ക് വരുന്നതിന്‍റെ ആഘോഷവും താങ്ക്സ്ഗിവിംഗും ചേര്‍ത്ത് ഒരു പാര്‍ട്ടിക്കായാണ് എല്ലാവരേയും ക്ഷണിച്ചത്. അതിനു രണ്ടു ദിവസം മുന്‍പ് അപ്പച്ചനേയും അമ്മയെയും അവര്‍ വീട്ടിലേയ്ക്ക് കൊണ്ടുവന്നു. പാര്‍ട്ടിയുടെ തലേ ദിവസം തന്നെ ആറു കുഞ്ഞ് മക്കളും അവരുടെ രണ്ടു കുഞ്ഞുങ്ങളും വല്യപ്പൂപ്പനെയും അമ്മൂമ്മയെയും കാണാന്‍ എത്തിയിരുന്നു.

കുടുംബത്തില്‍ സ്ഥിരമായി വായിക്കാറുള്ള ബൈബിള്‍ കട്ടിലിനു സമീപം വച്ചു. അപ്പച്ചന് മുടിവെട്ടാനും ഷേവ് ചെയ്യാനും സ്പെഷല്‍ റിക്ക്വസ്റ്റ് അനുസരിച്ച് അടുത്തുള്ള സലൂണില്‍ നിന്ന് ആള്‍ വന്നു. അമ്മുമ്മയ്ക്ക് സ്പെഷല്‍ ട്രീറ്റായി ചെയ്യാറുള്ള മാനിക്യൂറും പെഡിക്യൂറും ചെയ്യിപ്പിക്കാന്‍ അപ്പുപ്പന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. രാവിലെ തന്നെ രണ്ടാളെയും കുളിപ്പിച്ചൊരുക്കാന്‍ ഹോമില്‍ നിന്നു തന്നെ ആളെത്തി.

നേഴ്സ് കെയര്‍ഹോമില്‍ നിന്നും രണ്ടാള്‍ക്കും ഐവി കുത്തി വയ്ക്കാനുള്ള സെറ്റ് കൊടുത്തിരുന്നു. അവിടെയും അതിലൂടെയാണ് രണ്ടാള്‍ക്കും മരുന്ന് കൊടുത്തിരുന്നത്. ആ രണ്ടു സെറ്റുകള്‍ അങ്ങിനെ തന്നെ ബെഡിനു സമീപം വച്ചിരുന്നു. അമ്മുവിന് ഭക്ഷണം വായിലൂടെ കഴിക്കാന്‍ ആവാത്തതുകൊണ്ട് അതിനായി വയറ്റിലേയ്ക്ക് നേരിട്ടൊരു ട്യൂബിലൂടെയായിരുന്നു ദിവസവും ഫീഡിംഗ്. വല്ലപ്പോഴും അപ്പച്ചന്‍ വായില്‍ ഇറ്റിച്ച് കൊടുക്കുന്ന മധുരമുള്ള വീഞ്ഞ് മാത്രം അമ്മച്ചി സ്വാദുനോക്കിയെന്നപോലെ നുണഞ്ഞ് പുഞ്ചിരിക്കാറുണ്ട്.

വര്‍മ്മ എല്ലാ പേപ്പറുകളും തയ്യാറാക്കി നേഴ്സിനെയും മാത്യുവിനെയും അന്നയെയും കാണിച്ചു. ഉച്ചസമയത്തുതന്നെ വന്ന് അപ്പച്ചനെയും അമ്മയെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ഇനി ആഗ്രഹങ്ങള്‍ ബാക്കിയൊന്നുമില്ല എന്നവര്‍ തീര്‍ത്ത്‌ പറഞ്ഞു. സ്വമനസ്സാലെയാണ് ഈ തീരുമാനത്തില്‍ എത്തിയതെന്ന് അവര്‍ ആവര്‍ത്തിച്ചു. അത് ഡോക്ടര്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തെടുത്തു. വര്‍മ്മ അവരുടെ കൈകള്‍ തന്‍റെ തലയില്‍ പിടിച്ചു വച്ചു. “അപ്പച്ചാ, അമ്മച്ചീ, അനുഗ്രഹിക്കണേ”

പാര്‍ട്ടിക്ക് ആളുകള്‍ വരുന്നതിനു മുന്‍പ് മക്കളും കൊച്ചുമക്കളും ചേര്‍ന്ന് അവര്‍ പണ്ട് ഒന്നിച്ചു പാടാറുള്ള പ്രാര്‍ത്ഥനകള്‍ പാടി കൈപിടിച്ച് അപ്പച്ചനും അമ്മച്ചിക്കും ചുറ്റുംനിന്നു. ഡോ വര്‍മ്മയും ഭാര്യ ദേവിയും വന്ന് അപ്പച്ചന്‍റെയും അമ്മയുടെയും  അനുഗ്രഹങ്ങള്‍ വാങ്ങി.

ഡോ.വര്‍മ്മയോട് അപ്പച്ചന്‍ പറഞ്ഞു: “പിള്ളേച്ചന്‍ ഡോക്ടറെ, വിളഞ്ഞു മുറ്റിയ കുമ്പളങ്ങ ഒരു വിഷമവുമില്ലാതെ അതിന്‍റെ വള്ളിയേന്നു വേര്‍പെട്ടു പോകുന്നേനെപ്പറ്റിയൊരു മന്ത്രമില്ലേ, അതൊന്നു പാടിക്കേ” എല്ലാവരും കട്ടിലുകള്‍ക്ക് ചുറ്റും കൂടി നില്‍ക്കെ, വര്‍മ്മയും ദേവിയും “ത്രയംബകം യജാമഹെ സുഗന്ധിം പുഷ്ടിവര്‍ദ്ധനം ഉര്‍വ്വാരുകമിവ ബന്ധനാത് മൃത്യോര്‍ മുക്ഷീയ മാമൃതാത്.....” എന്ന മഹാമൃത്യുന്ജയം ചൊല്ലി. ചുറ്റും നിന്ന കുട്ടികള്‍ക്കായി അതിന്‍റെ അര്‍ത്ഥം പറഞ്ഞ് കൊടുത്തു. മുറിയില്‍ അങ്ങിങ്ങായി ചില തേങ്ങലുകള്‍ അധികം ഒച്ചയില്ലാതെ കേട്ടു.

അപ്പോഴേയ്ക്കും ബന്ധുക്കളും സുഹൃത്തുക്കളും എത്തിത്തുടങ്ങി. പാര്‍ട്ടി. വലിയൊരു കേക്കും, പലതരം വൈനുകളും ഭക്ഷണസാധനങ്ങളും നിറഞ്ഞു. പക്ഷെ ഡോ. വര്‍മ്മയ്ക്ക് ഇന്ന് ഉണ്ണാവ്രതമായിരുന്നു. ജലപാനം മാത്രമേയുള്ളൂ. ദേവിയും പറഞ്ഞു: “ഞാനുമിന്നു വ്രതമെടുക്കാം”. പാര്‍ട്ടിക്ക് വന്നവരോട് കുശലം പറഞ്ഞ് വര്‍മ്മയും ദേവിയും നേരത്തെതന്നെ വീട്ടിലേ യ്ക്ക് പോകാന്‍ തീര്‍ച്ചയാക്കി.

അപ്പച്ചനും അമ്മച്ചിയും ഉറക്കത്തിലേയ്ക്ക് വഴുതി വീഴും മുന്‍പ് വര്‍മ്മയെ നോക്കി പുഞ്ചിരിച്ചു. അപ്പച്ചന്‍ വലം കയ്യിലെ തള്ളവിരല്‍ തമ്പ്സ്അപ് എന്ന് കുറച്ച് ഉയര്‍ത്തിക്കാണിച്ചു.

രണ്ടാളും അവര്‍ക്കിഷ്ടപ്പെട്ട വേഷങ്ങളില്‍ ആയിരുന്നു. അപ്പച്ചന്‍ ഒരു മുണ്ടും ചെറുകസവുള്ള ഒരു നേരിയതും ഉടുത്തിരുന്നു. അമ്മച്ചി ഒരു സെറ്റ്മുണ്ട് ചുറ്റി ഉടുത്തതുപോലെ മേലിട്ട് സുന്ദരിയായിരുന്നു. അപ്പച്ചന്‍റെ ഇടത്തെക്കയ്യ് അമ്മച്ചിയുടെ വലത്തെ കയ്യില്‍പ്പിടിച്ചിരുന്നു. വര്‍മ്മ വീട്ടിലേയ്ക്ക് മടങ്ങി. മാത്യുവിനോട് ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ പറഞ്ഞിരുന്നു.

പാര്‍ട്ടി കഴിഞ്ഞ് എല്ലാവരും മടങ്ങിയപ്പോള്‍ ഡോക്ടര്‍ തിരികെ വന്നു, നാലുമണി കഴിഞ്ഞിരിക്കുന്നു. രണ്ടാളും നല്ല ഉറക്കത്തിലാണ്. ഹോമിലെ നേഴ്സിനു പകരം ഡോക്ടറുടെ ക്ലിനിക്കില്‍ നിന്നും ഒരു സീനിയര്‍ നേഴ്സാണ് കൂടെ വന്നത്. മാത്യുവും അന്നയും മുറിയില്‍ നിന്നും കണ്ണ് തുടച്ച് ഇറങ്ങി പ്പോയി. ഡോ.വര്‍മ്മ നഴ്സിനോട് രണ്ടാളുടെയും പള്‍സും ടെമ്പറെച്ചറും നോക്കി എഴുതിവക്കണം എന്നോര്‍മ്മിപ്പിച്ചു.

നേഴ്സ് മരുന്നും രണ്ടു ഡിസ്പോസബിള്‍ സിറിഞ്ചുകളും ഡോക്ടര്‍ക്ക് നല്‍കി. രണ്ട് ഐവി സെറ്റുകളിലും വര്‍മ്മ ഡിസ്റ്റില്‍ഡ് ജലം നിറഞ്ഞ കുപ്പികള്‍ വച്ചു. മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ച ആ മരുന്ന് ഐവിയിലേയ്ക്ക് ഇഞ്ചെക്റ്റ് ചെയ്യാനായി രണ്ടു സിറിന്‍ജുകളില്‍ നിറച്ചു തയ്യാറാക്കി വച്ചു.

ഡോ വര്‍മ്മ പ്രാര്‍ത്ഥനയോടെ ഒന്ന് കണ്ണടച്ചു. പിന്നീട് അവിടെത്തന്നെ നിലത്തിരുന്ന് തന്‍റെ ഐഫോണില്‍ സേവ് ചെയ്തിരുന്ന രാമായണം ശബ്ദമില്ലാതെ വായിച്ചു. വനത്തില്‍ വച്ച് ഭരതനില്‍നിന്നും ദശരഥന്‍റെ മരണവൃത്താന്തമറിഞ്ഞ രാമന്‍ വിലപിക്കുന്നു. താനാണ് അച്ഛന്‍റെ മരണത്തിനുത്തരവാദി എന്ന് പറഞ്ഞ് കരയുന്ന ഭരതനെ രാമന്‍ സമാധാനിപ്പിക്കുന്നു. “മാറി മാറി വരുന്ന ദേഹത്തെപ്പറ്റി നാം വ്യാകുലപ്പെടുന്നതെന്തിനാണ്? എങ്കിലും മനുഷ്യനെന്ന നിലയില്‍ തെറ്റില്‍ വീഴാനും ഒടുവില്‍ കണ്ണീരണിയാനും നാം വിധിക്കപ്പെട്ടിരിക്കുന്നു.”

നേഴ്സ് പെട്ടെന്നു ഡോക്ടറോട് പറഞ്ഞു: “ഡോ. വര്‍മ്മ, നോക്കൂ അപ്പച്ചന്‍റെ പള്‍സ് കിട്ടുന്നില്ല. ടെമ്പറെച്ചര്‍ വളരെ താഴ്ന്നിരിക്കുന്നു.”

വര്‍മ്മ രണ്ടാളുടെ മുഖത്തേയ്ക്കും സൂക്ഷിച്ചു നോക്കി. പ്രശാന്തമായ ഉറക്കം. പിന്നെ അപ്പച്ചന്‍റെ കഴുത്തില്‍ വിരല്‍ തൊട്ടു പള്‍സ് ചെക്ക് ചെയ്തു. നെഞ്ചില്‍ സ്തെതസ്ക്കോപ്പ് വച്ചു നോക്കി. ഇല്ല, ഇനിയും സ്പന്ദിക്കാന്‍ ആ നാഡികള്‍ക്കാവില്ല. പിന്നെ അമ്മച്ചിയെയും പരിശോധിച്ചു. ആ ചലനവും താനേ നിന്നിട്ട് കുറച്ചു നേരമായിരിക്കുന്നു. രണ്ടാളും ജീവന്‍റെ വള്ളിയുടെ അവസാന കെട്ടും സ്വച്ഛന്ദമായി അഴിച്ചു വിടുവിച്ച് ഒരുമിച്ചു കടന്നു പോയിരിക്കുന്നു. 

നേരം വെളുക്കുന്നതിനു മുന്‍പ് ഡോക്ടര്‍ വര്‍മ്മ തന്നെ ആംബുലന്‍സ് വിളിച്ചു പറഞ്ഞു. പരസ്പരം കൈ പിടിച്ചു കിടക്കുന്ന രണ്ടു ദേഹങ്ങളും വേര്‍പെടുത്താന്‍ പാരാമെഡിക്കല്‍ സ്റ്റാഫിനു കുറച്ചു വിഷമിക്കേണ്ടിവന്നു.

 എത്ര ശ്രമിച്ചാലും ആര്‍ക്കും മായ്ക്കാനാവാത്ത പുഞ്ചിരികള്‍കൊണ്ട് അപ്പച്ചനും അമ്മച്ചിയും ലോകത്തോടുള്ള നന്ദി പ്രസരിപ്പിച്ചുകൊണ്ടേ യിരുന്നു. 

No comments:

Post a Comment