Sunday, February 24, 2019

“ഹൌ ഈസ്‌ ദി ജോഷ്‌?” ... “ഹൈ സര്‍”


Uri: The Surgical Strike 
  “ഹൌ ഈസ്‌ ദി ജോഷ്‌?” ... “ഹൈ സര്‍”
– രണ്ടു ചെറു വാചകങ്ങളില്‍ ഒരു സിനിമാ റിവ്യൂ. 

ജോഷ്‌ എന്ന ഹിന്ദി വാക്കിനു പറ്റിയ മലയാളം വാക്ക് ഇന്നലെ മുതല്‍ തപ്പി നോക്കിയിട്ട് ഇതുവരെ കിട്ടിയില്ല. ‘അത്യുത്സാഹം’, ‘ഉല്‍സാഹഭരിതമായ അവസ്ഥ’ എന്നിങ്ങിനെയൊക്കെയാണ് ആ വാക്കിനു കിട്ടിയ വിശദീകരണങ്ങള്‍. ഇന്ത്യന്‍ പട്ടാളത്തിന്റെ കൃത്യമായ പ്ലാനിംഗിന്റെയും കൂട്ടായ വിജയത്തിന്‍റെയും നേട്ടത്തിന്റെയും കഥപറയുന്ന പുതിയ ഹിന്ദി സിനിമ, “ഉറി-ദി സര്‍ജിക്കല്‍ സ്ട്രൈക്ക്”, ഇന്ത്യ എന്ന വാക്കിനെ വെറും ഭൂപടത്തിലെ വലിയൊരു രാജ്യം എന്നതിലുപരി ഒരു വികാരമായി കൊണ്ട് നടക്കുന്നവര്‍ക്ക് അത് നല്‍കുന്ന വികാരവിസ്ഫോടനത്തിനെ “ജോഷ്‌” എന്ന് തന്നെ വിളിക്കാനാണ് എനിക്കിഷ്ടം. “ഹൌ ഈസ്‌ ജോഷ്‌?” എന്ന് ചോദിച്ചാല്‍, അറിയാതെ “ഹൈ സര്‍” എന്ന് പറഞ്ഞു പോകും നമ്മള്‍ ഈ സിനിമ കണ്ടാല്‍.
യുദ്ധം ഒരിക്കലും ഒന്നിനും ഒരു ശാശ്വത പരിഹാരമല്ല. ഒരു യുദ്ധത്തിലും ആരും ജയിക്കുന്നുമില്ല. എന്നാല്‍ അതിനര്‍ത്ഥം എപ്പോഴും തോറ്റുകൊടുക്കുന്നത് ആത്യന്തികമായി  നന്മയാണെന്നുമല്ല. 2016 ജൂണില്‍ ഉറി എന്ന മിലിട്ടറി കാമ്പില്‍ നുഴഞ്ഞുകയറി പത്തൊന്‍പത് ഇന്ത്യന്‍ പട്ടാളക്കാരെ വധിച്ച പാകിസ്ഥാന്‍ ആസ്ഥാനമാക്കിയ തീവ്രവാദികള്‍ക്ക് എതിരേ ഭാരതം  2016 സെപ്തംബറില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ആണ് സിനിമയുടെ ഇതിവൃത്തം. ആദിത്യ ധര്‍ സംവിധാനം ചെയ്ത ഈ സിനിമ ഇന്ത്യന്‍ പട്ടാളത്തിന്റെ ദേശഭക്തിയുടെയും ദൃഢനിശ്ചിതത്വത്തിന്റെയും കഥയാണ് പറയുന്നത്. വിക്കി കൌശല്‍ അവതരിപ്പിക്കുന്ന മേജര്‍ വിഹാന്‍ ഷെര്‍ഗില്‍, മോഹിത് റൈനയുടെ മേജര്‍ കരന്‍ കശ്യപ് എന്നിവര്‍ പട്ടാളത്തെ ഭംഗിയായി അവതരിപ്പിച്ചപ്പോള്‍ പരേഷ് റാവലും ‘സംഘവും’ സീനിയര്‍ പൊളിറ്റിക്കല്‍ നേതാക്കളെ അതിഗംഭീരമായി അവതരിപ്പിച്ചു.
 
ഇന്ത്യന്‍ പട്ടാളത്തിനു പാക്കിസ്ഥാന്‍ ജനതയോട് യാതൊരു ശത്രുതയും ഇല്ലെന്നും എന്നാല്‍ ആ നാട്ടിലെ തീവ്രവാദികളോട് യാതൊരു ദയവും ഉണ്ടാവില്ലെന്നുമുള്ള സമകാലീന രാഷ്ട്രീയം ഈ സിനിമയിലൂടെ ഭംഗിയായി വെളിവാക്കപ്പെടുന്നു.

നായകന്‍റെ കുടുംബത്തിന് നേരിട്ടുണ്ടാകുന്ന ദുരനുഭവം സര്‍ജ്ജിക്കല്‍ സ്ട്രൈക്കിനു കൂടുതല്‍ കരുത്തു നല്‍കുന്നുണ്ട്. സ്പേസ് റിസര്‍ച്ച് സെന്ററിലെ ഇന്‍റേര്‍ണ്‍ സമയം പോക്കാന്‍ ഉണ്ടാക്കുന്ന ഒരു “ഗരുഡ” ഡ്രോണ്‍ യഥാസമയം പട്ടാളത്തെ വിവരമറിയിക്കാനും നിയന്ത്രിക്കാനും ഉപകാരപ്പെടുന്നത് സിനിമയിലെ വഴിത്തിരിവായിരുന്നു. പ്രാചീന ഭാരതത്തിലെ കണ്ടുപിടുത്തങ്ങളെ ഏറെ സംശയത്തോടെ കാണുന്ന ആധുനീകരോട് ‘വിഷ്ണുപുരാണത്തില്‍ പറയുന്ന ഗരുഡനെയാണ്’ ഞാന്‍ നേരമ്പോക്കിനായി ഉണ്ടാക്കിയത് എന്നാണ് ഇന്‍റേര്‍ണ്‍ പയ്യന്‍ പറയുന്നത്. 
ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ ഉള്ള യുദ്ധ ചിത്രീകരണവും, കാമറാ വര്‍ക്കും ചടുലമായ സംഗീതവും ഏതൊരു ഹോളിവുഡ് സിനിമയോടും കിടപിടിക്കാന്‍ പോന്നതാണ്. ഇത് അമേരിക്കയില്‍ നടന്ന ഒരു സംഭവവും അവിടുത്തെ പ്രൊഡക്ഷനും ആയിരുന്നെങ്കില്‍ ഉറി ഓസ്കാറില്‍ തിളങ്ങിയേനെ. (2008 ലെ ഹര്‍ട്ട് ലോക്കര്‍  പോലെ) യുദ്ധരംഗങ്ങളിലെ പെര്‍ക്കഷന്‍ ബാക്ഗ്രൌണ്ട് കേട്ടാല്‍ അതിദ്രുത താളത്തില്‍, നല്ല ബേസോടെ  മിഴാവു കൊട്ടുന്നത് പോലെ തോന്നും.

സിനിമ കണ്ടിരിക്കുമ്പോള്‍ പലപ്പോഴും കണ്ണ് നിറയുന്നത് ഇന്ത്യയെന്ന വികാരത്തോടുള്ള സ്നേഹം കൊണ്ടാണ് എന്ന് സമ്മതിക്കുന്നു. എന്നാല്‍ കേരളം പോലുള്ള ഒരു സംസ്ഥാനം ഈ സിനിമയെ തിയേറ്ററില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് മര്യാദകേടാണ്. വളര്‍ന്നു വരുന്ന തലമുറയ്ക്ക് നമ്മുടെ പട്ടാളത്തിന്റെ മിടുക്കിനെപ്പറ്റി അഭിമാനമുണ്ടാക്കുന്നതും ‘നവോത്ഥാനം” തന്നെയാണ് എന്നെനിക്കു തോന്നുന്നു. ഏറെ വരിക്കാറുള്ള പത്രങ്ങളില്‍ ഇതിന്റെയൊരു റിവ്യൂ പോലും വരുന്നില്ല. നമ്മുടെ ലാലേട്ടനും മേജര്‍ രവിയും മറ്റും ഈ സിനിമയെ നെഞ്ചോടു ചേര്‍ത്തു വച്ചു പ്രോല്‍സാഹിപ്പിക്കണം എന്നാണെനിക്കു പറയാനുള്ളത്.
 
കാനഡയില്‍ റിലീസിംഗിന്റെ മൂന്നാം ആഴ്ചയിലും തിയേറ്ററുകള്‍ നിറഞ്ഞിരിക്കുന്നു. സിനിമ കാണാന്‍ ഞങ്ങള്‍ക്ക് കിട്ടിയത് ഏറ്റവും മുന്നിലെ സീറ്റാണ്. കഴുത്ത് ഇപ്പോഴും വേദനിക്കുന്നു. പക്ഷെ സമയവും പൈസയും നഷ്ടമാക്കിയ എത്രയോ പോപ്പുലര്‍ സിനിമകളില്‍ ഒന്നായി എഴുതി തള്ളേണ്ട ഒന്നല്ല ഈ “ഹൈ ജോഷ്‌”. 

4.5 / 5.0       



No comments:

Post a Comment