Tuesday, December 25, 2018

കാവ്യവൃക്ഷത്തിലൊരു കുയിൽ പാടുമ്പോൾ

 ഡോ സുകുമാര്‍ കാനഡയുടെ  “ഞാനതിന്‍ രസികനേകന്‍” 

                                  - കാവാലം അനിൽ 


 "പേലവമെങ്കിലും കൈകൾ മുറുകെയെൻ
തനുവിന്റെ ഭൂമികയാകെ തിരഞ്ഞും
തളരളിതമാം ഗാത്രമറിയാതെയുതിരുന്ന
പനിനീരരുവിൽ മുങ്ങിനീർന്നും
പെട്ടെന്നു പൂത്തും ഉലഞ്ഞും ചിറകടിച്ചാർത്തും
പെരുമ്പറകൊട്ടി മുഴക്കിയും പേർത്തും
പെരുമഴ, യൊഴി, ഞ്ഞഴിഞ്ഞാടിയുലയുന്നതാം
ശാഖിയെപ്പോലൊന്നുലാവിലാസ്യം."

ഡോ. സുകുമാർ കാനഡയുടെ  "സുഖദം " എന്ന കവിതയിൽ നിന്നുമുള്ള ഉദ്ധരണിയാണിത്. കവിതയെന്നത് വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമായിരിക്കെ, ഇത്തരം വരികൾ ഒരു വായനക്കാരനെ സംബന്ധിച്ചടത്തോളം ആനന്ദദായകമാണ്.

ഒരു  കവി സഞ്ചരിക്കുന്ന വഴികളിലെല്ലാം  പുഷ്പദളങ്ങൾ ദർശിക്കാനാവുക അപൂർവമാണ്. എന്തെന്നാൽ കൂരിരുട്ടിന്റെ രാത്രികൾ അയാൾക്കായി / അവൾക്കായി കാത്തിരിക്കുന്നുണ്ടാവും.  സങ്കല്പവും യാഥാർത്ഥ്യവും തമ്മിൽ കെട്ടുപിണയുന്ന നേരത്ത്  ബാഹ്യാഢംബരങ്ങളൊഴിഞ്ഞ്, തന്നെ ഏതൊരുവനും അറിയുന്ന പോലെതന്നെ കവിയും അറിയുന്നുണ്ട്. പക്ഷേ, ഈ അറിവുകൾ തമ്മിൽ വ്യത്യാസമുണ്ട്. അമൂർത്തതലത്തിന്റെ പ്രജ്ഞയിലാണ് കവി അത് തിരിച്ചറിയുന്നതെന്നതിനാൽ  കവിയിലെ സാധാരണക്കാരനവിടെ ഒഴിവാക്കപ്പെടുകയും , വിശ്വചേതനയുമായി സാത്മ്യം പ്രാപിക്കുകയുമാണ് ഒരു കവി പ്രാഥമികമായി ചെയ്യുന്നത്. ചെയ്യുക എന്നു പറയാൻ സാധ്യമാകാത്തവിധം ഒരു ലയനമാണവിടെ സംഭവിക്കുന്നത്. അത്തരമൊരു ലയം ഈ കവിത കളുടെ ആന്തരശോഭയായി വർത്തിക്കുന്നു എന്നു പറയാൻ സന്തോഷമേയുള്ളൂ.  

കഴിഞ്ഞ ഒന്നര വർഷമായി കൈവശം ഉണ്ടായിരുന്നിട്ടും ഈ കവിതകൾ മുഴുവൻ ശാന്തമായി വായിക്കുവാൻ ഇന്നാണ് നേരമൊത്തത്. 184 പേജുകളുള്ള "ഞാനതിൻ രസികനേകൻ "  എന്ന സമാഹാരത്തിൽ കവിതകൾ, ഗീതകങ്ങൾ, ഭക്തിഭാവഗാനങ്ങൾ എന്നിങ്ങനെയാണ്  ഉള്ളടക്കം. പിഴവ് പറ്റാൻ എളുപ്പമായ കാവ്യാനുപദ്ധതികൾ നന്നായി കൈകാര്യം ചെയ്യുവാനായത് ശ്രദ്ധേയം. 

ഒന്നാമതായി ചേർത്തിരിക്കുന്ന സുപ്രസാദ സങ്കീർത്തനം കവിത്വശക്തിക്കുദാഹരണമാണ്. 

" അപ്രതീക്ഷിതം സുപ്രസന്നമീ
സുപ്രസാദ സങ്കീർത്തനം
അപ്രമേയ നിന്നാത്മചൈതന്യ
മാകവേ ഭുവിപൂരിതം
സർവസാഗര, മന്തരീക്ഷദ്യോവിലും
ക്ഷീരപഥത്തിലും
സത്യമാനന്ദ ചിന്തയാലുന്നതം
നിൻ സ്മരണയം."

ഇത്തരത്തിൽ ധ്യാനം തുടരുകയാണ്. 
"ഞാനതിൻ രസികനേകനി " ൽ എത്തുമ്പോൾ  നിസംഗനായി ജീവിതത്തെ നോക്കിനിൽക്കുന്ന ദാർശനിക ചിന്ത തെളിയുന്നു.

"നിരനിരയടുക്കിയ ഗ്രന്ഥശേഖരത്തിലൊന്നിൽ
കനമുള്ള പുസ്തകത്തൂവെള്ളത്താൾകളിൽ
ആരെഴുതി വച്ചീ ജീവിതമഹാകാവ്യം?"

- എന്നത്ഭുതപ്പെടുന്ന കവിയെ നമുക്കിവിടെ കാണാം. പ്രണയസുരഭിലം എന്ന കവിത അവസാനിപ്പിച്ചിരിക്കുന്നത്  കണ്ടുമുട്ടാനിടയില്ലാത്ത ഭാവഗരിമയിലാണ്. 

" ആടിയുലയും വേഷധവളിമ
യാകെയുടലിനു കാമ്യമാം
കൂടകന്നു പിടഞ്ഞു പാറിയ
ശലഭശോഭയിതെന്നപോൽ
നാലുപേരറിയാതെ നമ്മളി - 
ലാർത്തിരമ്പിയ സാഗരം
അലകളലറിയമർന്നടങ്ങിയ
സാന്ദ്രനീലിമയായ് ചിരം."

ഇത്തരത്തിൽ കവിതയും അനുവാചകനും തമ്മിലുള്ള ലയനം സാദ്ധ്യമാക്കുന്ന കവിതകൾ രചിക്കുന്ന ഒരു കവിക്ക് മലയാളകവിതാവേദിയിൽ കടന്നുനിൽക്കാൻ ഇടമുണ്ട് എന്നുതന്നെ പറയാം. പ്രവാസികളാണ് നാടിനെക്കുറിച്ച് മനോഹരമായി എഴുതുന്നതെന്നും ഈ കവിതകൾ വിളിച്ചു പറയുന്നു.

( @ 2018 ഡിസംബർ 25 - Fb )

No comments:

Post a Comment