Thursday, April 19, 2012

ക്ഷേത്രം ISO 9000 ക്ഷേത്രപ്രവേശനത്തിലെ മതനിരപേക്ഷതയും വിഗ്രഹാരാധനയും



ക്ഷേത്രം ISO 9000 ക്ഷേത്രപ്രവേശനത്തിലെ മതനിരപേക്ഷതയും വിഗ്രഹാരാധനയും 

ഡോ. എ.പി. സുകുമാർ

ക്ഷേത്രങ്ങളിൽ പോകുന്നതിന്‌ പലർക്കും പല കാരണങ്ങളും ഉണ്ടാവും. വിവിധ ക്ഷേത്രങ്ങളും സ്ഥാപിച്ചിരിക്കുന്നത്‌ പലപല സങ്കൽപ്പങ്ങളിലും ആണു താനും. സങ്കൽപ്പങ്ങളനുസരിച്ച്‌ ആചാരാനുഷ്ഠാനങ്ങൾക്കും വ്യത്യാസമുണ്ടാവും. വൈവിധ്യം തന്നെയാണല്ലോ ക്ഷേത്രങ്ങളെ ഇതമേൽ ആകർഷണീയമാക്കുന്നത്‌. മതവും വിഗ്രഹപൂജയിൽ അധിഷ്ഠിതമായ ക്ഷേത്രാരാധനയും തമ്മിൽ എന്താണു ബന്ധം എന്നതാണിവിടുത്തെ ചർച്ചാവിഷയം.

സനാതനധർമ്മം ഇപ്പോൾ ഹിന്ദുമതം എന്നാണല്ലോ പരക്കേ അറിയപ്പെടുന്നത്‌. ഈ ധർമ്മത്തിന്റെ പ്രത്യേകത ഇതിന്റെ `ചട്ടക്കുട്‌` അതിരുകളില്ലാതെ എന്നു പറയാൻ പോന്നവണ്ണം വിസ്തൃതവും വൈവിധ്യപൂർണ്ണവുമായതാണ്‌ എന്നത്രേ. ഹിന്ദുവിൽ ആസ്തികനും നാസ്തികനും ഉണ്ട്‌. തികഞ്ഞ ആചാരാനുഷ്ഠാനങ്ങളിൽ മുഴുകി ബിംബാരാധനയ്ക്ക്‌ അതീവ പ്രധാന്യം കൊടുക്കുന്നവരും, ഏകവും അദ്വയവുമായ ചൈതന്യവിശേഷമായി ഈശ്വരനെ ദർശിക്കുന്നവരും, മാടനും മറുതയും ചാത്തനും പോലുള്ള താമസഗുണപ്രധാനമായ ദേവതാസങ്കൽപ്പങ്ങളെ പൂജിക്കുന്നവരും ഈശ്വരവിശ്വാസം ഇല്ലാത്തവനുമെല്ലാം ഹിന്ദു തന്നെ. ഹിന്ദു ധർമ്മത്തിൽത്തന്നെ എത്രയോ മതങ്ങളുണ്ട്‌! ദ്വൈതിയും, അദ്വൈതിയും, വിശിഷ്ടാദ്വൈതിയും, ചർവ്വാക സിദ്ധാന്തക്കാരനും, എല്ലാം ഹിന്ദു ധർമ്മത്തിന്റെ ഷഡ്ദർശനപരിധിയിൽ ത്തന്നെയാണല്ലോ. അപ്പോൾ മതനിരപേക്ഷതയെന്നുപറയുമ്പോൾ രണ്ടു തരം മതനിരപേക്ഷത നമുക്ക്‌ പരിശോധിക്കേണ്ടിവരുന്നു. ഒന്ന്‌ ഹിന്ദുധർമ്മത്തിനുള്ളിലെ മതനിരപേക്ഷത. മറ്റേത്‌ ഹിന്ദു ധർമങ്ങളും ഹൈന്ദവേതര മതങ്ങളും തമ്മിലുള്ള അല്ലെങ്കിൽ ഉണ്ടാവേണ്ട മതനിരപേക്ഷത. ഇവയിൽ ഏതെല്ലാം തലങ്ങളിലാണ്‌ ഒരു പരിഷ്കൃതസമൂഹത്തിൽ മതനിരപേക്ഷത പ്രായോഗികമാവുന്നത്‌ എന്നു നോക്കുക.

മതനിരപേക്ഷത ഹിന്ദു ധർമ്മത്തിൽ

ഹിന്ദു ധർമ്മത്തിനുള്ളിൽ ഉള്ള മതനിരപേക്ഷതയ്ക്ക്‌ താരതമ്യേന പ്രായോഗികമായി ബുദ്ധിമുട്ടുകൾ ഇല്ല എന്നു പറയാം. നിർഗ്ഗുണവും നിരാകാരവുമായ പരബ്രഹ്മം എന്ന രീതിയിലുള്ള ഈശ്വരചൈതന്യത്തിൽ വിശ്വസിക്കുന്നവർക്കും ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ ശക്തിവിശേഷമായി, ചൈതന്യമായി ഈശ്വരസാന്നിദ്ധ്യം സചേതനമായി കുടികൊള്ളുന്നു എന്നു വിശ്വസിച്ച്‌ ആരാധിക്കുന്നവർക്കും പല തലങ്ങളിൽ യോജിക്കാൻ സാധ്യതകൾ ഉണ്ട്‌. പരസ്പരം ബഹുമാനമുണ്ടെങ്കിൽ അവർ തമ്മിൽ ഒരു പടലപ്പിണക്കവും ആവശ്യമില്ല. ശൈവ-വൈഷ്ണവ സിദ്ധാന്തങ്ങൾ തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ മറന്നുകൊണ്ടല്ല ഇതു പറയുന്നത്‌. ചില പൊതു ഇടങ്ങൾ കണ്ടെത്താൻ അവർക്കു കഴിയുന്നുണ്ട്‌ എന്നു സൂചിപ്പിക്കുന്നു എന്നു മാത്രം. ശൈവനും വൈഷ്ണവനും വിഗ്രഹാരാധനക്കാർ തന്നെയാണല്ലോ. അപ്പോൾ ഒരു വിഗ്രഹത്തോട്‌ പ്രതിപത്തിയില്ലാത്തവന്‌ ആ സങ്കല്പ്പത്തിലെ ക്ഷേത്രത്തിൽ പൂജ നടത്താതിരിക്കാം തന്റെ ഇഷ്ടദേവതയുടെ കോവിലിൽ പൂജകൾ ചെയ്യാം. ഹിന്ദു രീതിയനുസരിച്ച്‌ ഇടയ്ക്ക്‌ ഒരാഗ്രഹനിവൃത്തിക്കായി അല്ലെങ്കിൽ തന്റെ ആകാംക്ഷ തീർക്കാനായി ശൈവന്‌ വൈഷ്ണവ ക്ഷേത്രത്തിലും തിരിച്ചും കയറാം. അതത്‌ ക്ഷേത്രമര്യാദകൾ പാലിക്കണം എന്നുമാത്രം. അതായത്‌ ആചാരങ്ങളെ ബഹുമാനിച്ച്‌ സമാധാനമായി ദർശനം നടത്തിവരുന്നതിന്‌ തടസ്സങ്ങൾ ഒന്നുമില്ല. ഒരു നിയമവും ശൈവനെയും വൈഷ്ണവനേയും അതാത്‌ വിഗ്രഹങ്ങളിൽ കെട്ടിയിടുന്നില്ല എന്നു സാരം. അതുപോലെ നിർഗ്ഗുണ നിരാകാരമായ പരബ്രഹ്മത്തിൽ അടിയുറച്ച അദ്വൈതവേദാന്തിക്കും ക്ഷേത്രദർശനം നടത്താൻ യാതൊരു തടസ്സങ്ങളും ഇല്ല. വിഗ്രഹം എന്ന വാക്കു വിഗ്രഹിച്ച്‌ വിശേഷാൽ ഗ്രഹിക്കാവുന്ന- ഗ്രഹിക്കേണ്ടുന്ന `ഒന്നിനെ` പലതായി കണ്ട്‌ അയാളും നിർവൃതിയടയുന്നു. ഹിന്ദു ദേവതാസങ്കല്പ്പങ്ങളിൽ ഉള്ള മുപ്പത്തിമുക്കോടി ദൈവങ്ങൾക്കും വിവിധങ്ങളായ ആരാധനാ രീതികളും പൂജാവിധികളും ഉണ്ട്‌. അതുകൊണ്ട്‌ എല്ലാ ക്ഷേത്രങ്ങളേയും ഒരേ നിയമാവലികൊണ്ട്‌ ബന്ധിക്കാൻ സാധ്യമല്ല. 

ഇനി ക്ഷേത്രസങ്കൽപ്പങ്ങളേപ്പറ്റി ആലോചിച്ചാൽ അദ്വൈതവേദാന്തിക്ക്‌ തനിക്ക്‌ അനുഭവവേദ്യമായ എല്ലാം ക്ഷേത്രതുല്യമത്രേ. എന്തും ഏതും അവന്‌ ആ പരബ്രഹ്മത്തിന്റെ പ്രകടിതരൂപമാണ്‌. ബിംബത്താൽ പരിമിതപ്പെട്ടതിനോടും പരിധിയില്ലാത്തതിനോടും അവന്‌ ആരാധനയാണ്‌. ബഹുമാനമാണ്‌. ഈ അദ്വൈതി നിർമ്മിക്കുന്ന ക്ഷേത്രത്തിൽ യാതൊരു വിധത്തിലുള്ള ആചാരനിയന്ത്രണങ്ങളും ആവശ്യമില്ല. എല്ലാവർക്കും അവിടെ പ്രവേശനമാകാം. ഹിന്ദുധർമ്മത്തിലെ ഷഡ്ദർശനക്കാർക്കുമാത്രമല്ല മറ്റു ധർമ്മങ്ങളിലെ വിശ്വാസികൾക്കും അവിശ്വാസികൾക്കും അവിടെ പ്രവേശനത്തിന്‌ തടസ്സങ്ങൾ ഇല്ല. ഇങ്ങിനെയുള്ള ഇടങ്ങൾക്ക്‌ സാമാന്യ മര്യാദകൾ പാലിക്കേണ്ടുന്ന പൊതു സ്ഥലങ്ങളുടെ പ്രാധാന്യമാണുള്ളത്‌. മറ്റു ധർമ്മങ്ങളിലെ ആൾക്കാർക്ക്‌ വിഗ്രഹാരാധനയിൽ വിശ്വാസമില്ലെങ്കിൽ കൂടി ഇത്തരം ക്ഷേത്രങ്ങളിൽ പ്രവേശനമാകാം. ശബരിമലയിലും മറ്റും ഉള്ള ക്ഷേത്രസങ്കൽപ്പങ്ങൾ ഇപ്രകാരമുള്ളതാണ്‌.

ഹിന്ദുക്കളിൽ ക്ഷേത്രസന്ദർശനം നടത്തുന്ന എല്ലാവരും വിഗ്രഹാരാധനയിൽ വിശ്വാസം ഉള്ളവർ ആവണം എന്നില്ല. നിരിശ്വരവാദിയായ ഹിന്ദുവിനും ക്ഷേത്രമര്യാദകൾ പാലിച്ചുകൊണ്ട്‌ ദർശനം നടത്താൻ തടസ്സങ്ങൾ ഇല്ല. അവനും ഹിന്ദുധർമ്മത്തിന്റെ ഷഡ്ദർശനങ്ങളുടെ ഉള്ളിൽത്തന്നെ നിൽക്കുന്നവൻ ആയിരിക്കുമല്ലോ. `ഞാൻ അങ്ങിനെപോലും ഹിന്ദുവല്ല` എന്നു പറഞ്ഞു മാറിനിൽക്കുന്നവൻ ഭാരതീയനാണെങ്കിലും അഹിന്ദു തന്നെ. അവർക്ക്‌ ക്ഷേത്രങ്ങളുടേയോ വിഗ്രഹാരാധനയുടേയോ കാര്യങ്ങളിൽ താല്പ്പര്യമോ അഭിപ്രായമോ ഉണ്ടാവേണ്ടകാര്യം ന്യായമായുമില്ല. വിവിധ പ്രഫഷനിൽ ഉള്ളവർ ഒത്തുചേർന്ന്‌ അവരുടെ നടപടിക്രമങ്ങൾ തീരുമാനിക്കുമ്പോലെയാണത്‌. ഡോക്ടർമാരുടെ സംഘടനയിൽ എഞ്ചിനീയർക്ക്‌ പ്രാതിനിധ്യം വെണമെന്നു ശഠിക്കുന്നത്‌ ബാലിശമാണല്ലോ. അങ്ങിനെ ഇതര പ്രഫഷനിലും പ്രതിനിധ്യം വേണമെന്നുള്ളവർ അതിനുള്ള യോഗ്യതകൾ നേടിയിരിക്കണം എന്നതു ന്യായം മാത്രം. അത്തരം യോഗ്യതകൾ തെളിയിക്കേണ്ടത്‌ അവരുടെ കടമയാണു താനും.

ക്ഷേത്രസങ്കൽപ്പം വിഗ്രഹങ്ങളുടെ `ഗുണ`മനുസരിച്ച്‌

ക്ഷേത്രസ്ഥാപനസമയത്ത്‌ അതിന്റെ നിർമ്മാതാക്കളുടെ സങ്കൽപ്പം അനുസരിച്ചാണ്‌ അതിന്റെ നടത്തിപ്പിനായുള്ള നടപടിക്രമങ്ങളും തീർച്ചപ്പെടുത്തി വയ്ക്കുന്നത്‌. ഒരു ജനാധിപത്യത്തിൽ നിയമസഭയിൽ എല്ലാവർക്കും സന്ദർശകരായി പ്രവേശനമുണ്ടെങ്കിലും ഒരു സാമാജികനാവണമെങ്കിൽ അയാളൊരു ജനാധിപത്യവിശ്വാസി ആയിരിക്കണമല്ലോ. തിരഞ്ഞെടുപ്പിൽ നിൽക്കണം, ജയിക്കാനുള്ള വോട്ടു നേടുകയും വേണം. ജനാധിപത്യത്തിലും തിരഞ്ഞെടുപ്പിലും വിശ്വാസം ഇല്ലാത്ത ഒരുവന്‌ സാമാജികനാവാൻ ന്യായമായ മാർഗ്ഗമൊന്നുമില്ല. 

ബിസിനസ്സ്‌ സ്ഥാപനങ്ങൾ ഐ എസ്സ്‌ ഓ 9000 പോലുള്ള രെജിസ്റ്റ്രേഷനുകൾ എടുക്കാറുണ്ട്‌. `ഞങ്ങളുടെ സ്ഥാപനം ഇന്നയിന്ന ബിസിനസ്സുകൾ ഇന്നയിന്നരീതിയിൽ നടത്താൻ നിശ്ചയിച്ച്‌ ഇപ്രകാരം അതിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതാണ്‌ എന്നൊരു ഉടമ്പടിയിൽ ഏർപ്പെടുന്നതാണീ രെജിസ്റ്റ്രേഷന്റെ സാരം. ഒരിക്കൽ രെജിസ്തർ ചെയ്തുകഴിഞ്ഞാൽ അതിനനസുസരിച്ച്‌ സ്ഥാപനം നടത്തിക്കൊണ്ടുപോവേണ്ടത്‌ മാനേജുമെന്റിന്റെ ചുമതലയാണ്‌. ഏറ്റെടുത്ത ഗുണനിലവാരത്തിൽ നിന്നു മാറിയാൽ സ്ഥാപനത്തിന്റെ രെജിസ്റ്റ്രേഷൻ നഷ്ടപ്പെടാം. പല ഹിന്ദുക്ഷേത്രങ്ങളും ഒരുവിധത്തിൽ പറഞ്ഞാൽ ഇത്തരം `സങ്കൽപ്പകൽപ്പിതമായ` രെജിസ്റ്റ്രേഷനിൽ ഉണ്ടാക്കപ്പെട്ടവയാണ്‌. ആരാധനാക്രമം, ആരാധനായോഗ്യതകൾ, അനുഷ്ഠാനങ്ങൾ , ഉൽസവങ്ങൾ, വേഷക്രമങ്ങൾ എന്നിവ കാലത്തിന്റെ ആവശ്യമനുസരിച്ച്‌ അധികാരപ്പെട്ടവരുടെ അംഗീകാരത്തോടെ മാത്രമേ മാറ്റാൻ സാധിക്കുകയുള്ളു. ഇപ്രകാരം സങ്കൽപ്പിച്ച്‌ സ്ഥാപിച്ച ക്ഷേത്രങ്ങളുടെ നിയമാവലിയിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ ക്ഷേത്രങ്ങളുടെ തനിമയെയും സാംഗത്യതേയും നഷ്ടപ്പെടുത്തുന്നു.

ആരാണ്‌ അഹിന്ദുക്കൾ

ഇങ്ങിനെ പ്രത്യേക സങ്കൽപ്പങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചില ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക്‌ പ്രവേശനം നിഷേധിച്ചിരിക്കുന്നു. ചിലർക്കെങ്കിലും ഇതിൽ പ്രകടമായ അഭിപ്രായ വ്യത്യാസമുണ്ട്‌. എന്നാൽ മിക്കവാറും അമ്പലങ്ങൾ ഹിന്ദുമതത്തിൽ വിശ്വാസിക്കാത്തവർ എന്ന അർത്ഥമാണ്‌ `അഹിന്ദുക്കൾ` എന്നതിനു നല്കിയിട്ടുള്ളത്‌. ഞാൻ ഹിന്ദുമതവിശ്വാസിയാണ്‌ എന്നെഴുതിക്കൊടുത്താൽ അവർക്ക്‌ ക്ഷേത്രദർശനം നല്കാൻ മിക്കവാറും ക്ഷേത്രങ്ങൾ തയ്യാറാണു താനും. എന്തുകൊണ്ടാണിതു ചില ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാന്യമുള്ള കാര്യമാവുന്നത്‌?. സർവ്വവ്യാപിയായ ഈശ്വരന്‌ മതമുണ്ടോ എന്നു തുടങ്ങിയ ചോദ്യങ്ങൾക്ക്‌ ഇവിടെ പ്രസക്തിയില്ലാത്തത്‌ എന്തുകൊണ്ടെന്ന്‌ നമുക്ക്‌ പരിശോധിക്കാം. 

ചിലക്ഷേത്രങ്ങൾ താന്ത്രിക രീതിയിൽ ആണ്‌ സങ്കൽപ്പിച്ചു സ്ഥാപിച്ചിട്ടുള്ളത്‌. അതിലെ വിഗ്രഹത്തിന്‌ ജീവനും മനുഷ്യജീവിതസങ്കൽപ്പത്തിലെന്നപോലെ അച്ഛനും അമ്മയും ഒക്കെ ഉണ്ട്‌ എന്നാണു സങ്കല്പ്പം. മാനുഷീകമായ എല്ലാ പരിഗണനകളും അവിടെയുള്ള വിഗ്രഹങ്ങൾക്ക്‌ നൽകിയാണ്‌ പൂജകളുടെ ക്രമീകരണങ്ങൾ. സമയത്തിനു കുളി, തേവാരം, ഭക്ഷണം എന്നുവേണ്ട എല്ലാ മാനുഷീക ആവശ്യങ്ങളും നിർവ്വഹിക്കുന്ന രാജരാജനാണ്‌ ചില ക്ഷേത്രങ്ങളിലെ ദേവൻ. ദേവീ ക്ഷേത്രങ്ങളിൽ ചിലതിൽ ദേവിയ്ക്കു മാസമുറപോലും സങ്കൽപ്പിക്കുന്നു. അത്രയ്ക്ക്‌ സങ്കൽപ്പാധിഷ്ഠിതമായ ക്ഷേത്രത്തിൽ വിഗ്രഹാരാധനയിൽ വിശ്വാസമില്ലാത്തവരെ പ്രവേശിപ്പിക്കുന്നതിൽ എന്തു കാര്യമാണുള്ളത്‌? ഇതിൽ തെറ്റും ശരിയും ഇല്ല. ഉള്ളത്‌ ഔചിത്യവും മതനിരപേക്ഷമായ ബഹുമാനവും മാത്രം. ആദ്യം പറഞ്ഞപോലെ ഡോക്ടർമാർ തങ്ങളുടെ സമാജത്തിൽ എഞ്ചിനീയർമാരെ ചേർക്കാത്തതിനു കാരണം, അവർക്ക്‌ പ്രഫഷന്റെ കാര്യത്തിൽ ഒരു പൊതു ഇടം ഇല്ല എന്നതുകൊണ്ടാണ്‌. പൊതു ഇടം ഉള്ള പലതിലും അവർക്ക്‌ ഒന്നിച്ചു പ്രവർത്തിക്കാൻ തടസ്സങ്ങൾ ഇല്ല താനും. സേവനപ്രവർത്തനങ്ങൾ, കലാപരിപാടികൾ എന്നിവയ്ക്ക്‌ എല്ലാവർക്കും ഒന്നു ചേരാം. പക്ഷേ അത്‌ ഒരു കൂട്ടരുടെ `ക്ഷേത്ര`ത്തിനകത്താവണം അതെന്ന്‌ നിർബ്ബന്ധബുദ്ധി എന്തിനാണ്‌? (ക്ഷേത്രം: പ്രവൃത്തി ചെയ്യുന്ന സ്ഥലം എന്നും അർത്ഥമുണ്ട്‌)

പുതുതായി പണമുണ്ടാക്കിയ ഒരാൾ വലിയൊരു ക്ഷേത്രം പണിഞ്ഞ്‌ എല്ലാവർക്കും പ്രവേശനം നൽകുമ്പോൾ അത്‌ പ്രശംസനാർഹമാണ്‌. എന്നാൽ കാലാകാലങ്ങളായി നടന്നുവരുന്ന ക്ഷേത്രാചാരക്രമങ്ങളിൽ നിന്നു വ്യതിചലിച്ച്‌ ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങൾ പൊതുസ്ഥലങ്ങളാക്കുന്നത്‌ ഒരു മതനിരപേക്ഷ സംസ്കാരത്തിനെതിരായ നീക്കമായേ കണക്കാക്കാൻ പറ്റൂ. കൃത്യമായ ആചാരക്രമങ്ങളുള്ള ഒരു ക്ഷേത്രത്തിൽ രാഷ്ട്രീയമായ ഇടപെടൽ മൂലമോ മറ്റോ വിഗ്രഹാരാധനാ വിരോധികളടക്കം എല്ലാവർക്കും പ്രവേശനം നല്കിയാൽ എന്താണ്‌ സംഭവിക്കുന്നത്‌? ശരിയാണ്‌ ഭഗവാൻ കൃഷ്ണനും രാധയ്ക്കും മറ്റ്‌ ദേവന്മാർക്കും ഒന്നും സംഭവിക്കാൻ പോവുന്നില്ല. പക്ഷേ ആ ഒരു ക്ഷേത്രസങ്കൽപ്പം തന്നെ അതുമൂലം മുച്ചൂടും ഇല്ലാതാവുന്നു എന്നു മാത്രം. പാന്റ്സും ഷർട്ടും ഷൂസുമിട്ട്‌ പള്ളിയിൽ പോകുന്നതു പോലെ ഗുരുവായൂരമ്പലത്തിൽ പോകാമെങ്കിൽ ആ ക്ഷേത്രത്തിന്റെ ആരാധകർക്ക്‌ അതെങ്ങിനെയായിരിക്കും അനുഭവപ്പെടുക? ആർക്കും എപ്പോഴും വൃത്തിയോ ആചാരങ്ങളോ നോക്കാതെ പോകാവുന്ന ഒരു ടൂറിസ്റ്റു കേന്ദ്രമായാൽ ഗുരുവായൂരിന്റെ സാംഗത്യം എന്തായിരിക്കും? പാരമ്പര്യങ്ങൾക്ക്‌ അതിന്റേതായ സാംഗത്യമുണ്ട്‌. മറ്റു മതങ്ങളെ വിപരീതമായി ബാധിക്കാത്ത ഏതു പാരമ്പര്യവും മതനിരപേക്ഷമായ ഒരു സമൂഹത്തിന്‌ മാറ്റു കൂട്ടുകയാണു ചെയ്യുന്നത്‌. എന്നാൽ ചില ജനങ്ങൾ ഒറ്റക്കെട്ടായി ചേർന്ന്‌ സംസ്കാരങ്ങൾ നശിപ്പിച്ച ചരിത്രങ്ങൾ നമുക്കറിയാം. താലിബാനുകൾ അഫ്ഗാനിസ്ഥാനിലെ ബുദ്ധ പ്രതിമകൾ നശിപ്പിച്ചതുകൊണ്ട്‌ ബുദ്ധനോ ബുദ്ധന്റെ അനുയായികൾക്കോ കുഴപ്പമൊന്നും ഉണ്ടായതായി അറിവില്ല. 

ഇനി ക്ഷേത്രങ്ങളുടെ ഭംഗി ആസ്വദിക്കുന്നവർ, ആർക്കിറ്റെക്ച്ചർ പഠിക്കാൻ താല്പ്പര്യമുള്ളവർ, വെറും കലാസ്വാദകർ എന്നിവർക്കു വേണ്ടി ക്ഷേത്രങ്ങൾ എല്ലാം തുറന്നു കൊടുക്കേണ്ടതല്ലേ, വടക്കേ ഇൻഡ്യയിലെ ക്ഷേത്രങ്ങളിൽ ആർക്കും പ്രവേശനമുണ്ടല്ലോ തുടങ്ങിയ വാദങ്ങൾക്ക്‌ പ്രസക്തിയുണ്ടോ എന്നു നോക്കാം. ആദ്യം പറഞ്ഞപോലെ ക്ഷേത്രങ്ങൾ അനവധിയുണ്ട്‌. അവയിൽ എല്ലാത്തിലും `അഹിന്ദുവിന്‌ പ്രവേശനമില്ല“ എന്ന നിയമം ഇല്ലല്ലോ. അങ്ങിനെയുള്ള ക്ഷേത്രങ്ങളിൽപ്പോയി കലാസ്വാദനം, പഠനം ഒക്കെ നടത്താം എന്നിരിക്കെ സാംസ്കാരികമായും വൈകാരികമായും കുറച്ചുപേർ ആർക്കും ശല്യം കൂടാതെ അനുഷ്ഠിച്ചു വരുന്ന മതത്തെ അതിന്റെ പാട്ടിനു വിടുകയല്ലേ നല്ലത്‌? വിരുന്നുകാർക്ക്‌ വീട്ടിലെ സ്വീകരണമുറിക്കപ്പുറം പ്രവേശനം ഇല്ല എന്നാണ്‌ വീട്ടുടമസ്ഥന്റെ തീരുമാനമെങ്കിൽ അതു മാനിക്കുന്നതാണ്‌ മര്യാദ. ചെരിപ്പഴിച്ചുവെച്ചു മാത്രമേ വീട്ടിനുള്ളിൽ പ്രവേശനമുള്ളു എന്നു പറയുന്ന വീട്ടുടമയുടെ നിയമങ്ങളേയും നാം ബഹുമാനിക്കാറുണ്ടല്ലോ. വൈദികമായ ഹിന്ദു ആചാരക്രമങ്ങൾ പ്രകാരം, ഒരുപക്ഷേ ജനനത്തിനു മുൻപേ തന്നെ അപ്രകാരം വളർന്നുവന്ന ആൾക്കാരാണ്‌ ചില ക്ഷേത്രങ്ങളിൽ പൂജകൾ നടത്തേണ്ടത്‌ എന്നുള്ള ആചാരവും ഇപ്രകാരം ബഹുമാനത്തോടെ കാണേണ്ട ഒന്നാണ്‌. ബീജാധാനവും ഗർഭധാരണവും മുതൽ മരണാനന്തരകർമ്മങ്ങൾ വരെയുള്ള ഷോഡശാചാരങ്ങളിൽക്കൂടി കടന്നു വന്നവർ മാത്രമേ പൂജിക്കാൻ അർഹരാവൂ എന്നുള്ള നിയമങ്ങളെ ബഹുമാനിക്കുകയല്ലേ ഒരു പരിഷ്കൃത മതേതരസമൂഹം ചെയ്യേണ്ടത്‌? എല്ലാ ക്ഷേത്രങ്ങളും ഹിന്ദു ധർമ്മത്തിൽ ഇങ്ങിനെയുള്ളതല്ല. ആവാൻ പാടുള്ളതുമല്ല. നനാത്വത്തിലാണല്ലോ ഏകത്വം.

അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം

ഇനി ഹൈന്ദവേതരമതങ്ങളിലെ ആളുകൾക്ക്‌ ക്ഷേത്രങ്ങളിൽ പ്രവേശനം നൽകുമ്പോൾ അറിഞ്ഞോ അറിയാതെയോ നാം ചില മതങ്ങളുടെ കാര്യത്തിലെങ്കിലും അവരുടെ നിയമാവലികളെയും അനുശാസനങ്ങളേയും തകിടം മറിക്കാൻ ഇടയാക്കുന്നുവോ എന്നും എനിയ്ക്കു സംശയമുണ്ട്‌. വിഗ്രഹാരാധന നിന്ദ്യമാണ്‌ എന്നു പഠിപ്പിച്ച ഒരു മതത്തിൽപ്പെട്ടയാൾ ആ മതത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട്‌ നിയതമായ വിഗ്രഹാരാധനാപദ്ധതികളും ആചാരക്രമങ്ങളുമുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നതും പൂജിക്കുന്നതും അയാളുടെ മതത്തെ നിന്ദിക്കലാവുകയില്ലേ? അയാൾ സാധാരണരീതിയിൽ തന്റെ മതവിശ്വാസത്തിൽ ഉറച്ചുനിൽക്കേ ഒരു ക്ഷേത്രത്തിലേയും വിഗ്രഹത്തെ ഭക്തിബഹുമാനങ്ങളോടെ വീക്ഷിക്കാൻ ഇടയില്ല എന്നും വരാം. എങ്കിലും ആ വിഗ്രഹത്തോട്‌, ക്ഷേത്രത്തോട്‌ തികഞ്ഞ ഭക്തിബഹുമാനങ്ങൾ ഉണ്ടായിട്ടാണ്‌ അവിടെപ്പോകുന്നതെങ്കിൽ തന്റെ മതത്തെ ധിക്കരിച്ചതിന്റെ കുറ്റബോധം അവർക്കുണ്ടാകേണ്ട കാര്യമില്ല. അവർക്ക്‌ തങ്ങൾ ഹിന്ദുമതവിശ്വാസികളാണെന്ന്‌ അല്ലെങ്കിൽ ആ ദേവതകളിൽ അചഞ്ചലമായ വിശ്വാസം ഉള്ളവരാണെന്ന്‌ പ്രസ്താവിക്കാൻ ബുദ്ധിമുട്ടുണ്ടാവുകയുമില്ല. ഒരുപക്ഷേ ഹിന്ദുധർമത്തിലേതുപോലെ പലമതങ്ങളിൽ ഒരേസമയം വിശ്വസിക്കുവാനുള്ള അവസരം ഇതരമതസ്ഥർക്ക്‌ ഇതുമൂലം ലഭിക്കുകയും ചെയ്യും. 

ഒരുഹിന്ദുവായ എനിയ്ക്ക്‌ ഞാൻ ഒരു ക്രിസ്തുവിശ്വാസിയാണ്‌ എന്നുപറഞ്ഞ്‌, അല്ലെങ്കിൽ എഴുതിക്കൊടുത്ത്‌ ഒരു ദേവാലയത്തിൽ പോകുന്നതിൽ ഒരു വിഷമവും ഇല്ല. (ക്രിസ്തുവിൽ മാത്രം വിശ്വസിക്കുന്നയാളാണ്‌ എന്നെഴുതാൻ വയ്യ എന്നിരിക്കിലും) അതുപോലെ വ്യക്തിപരമായി ഒരദ്വൈതി എന്ന നിലയിൽ ക്ഷേത്രങ്ങളിൽ ഇതരമതസ്ഥർ കയറുന്നതിൽ എനിക്ക്‌ യാതൊരു വിഷമവും ഇല്ല. പക്ഷേ എല്ലാ മതങ്ങളേയും ബഹുമാനിയ്ക്കുന്ന മതേതരത്വത്തിന്റെ വക്താവെന്നനിലയ്ക്ക്‌ എല്ലാ മതങ്ങൾക്കും അവരുടേതായ ആചാരാനുഷ്ടാനങ്ങൾ കാത്തു സൂക്ഷിക്കാൻ നമ്മുടെ സമൂഹം അനുവദിക്കുകമാത്രമല്ല സർവ്വത്മനാ ഒത്താശകൾ ചെയ്യണം എന്നുകൂടി എനിക്കഭിപ്രായമുണ്ട്‌. 

പ്രശസ്ത വ്യക്തികളുടെ ക്ഷേത്രപ്രവേശനം

കുറേക്കാലമായി കേരളത്തിലെ വിവാദങ്ങളിലൊന്ന്‌ സുപ്രസിദ്ധ ഗായകൻ യേശുദാസിന്റെ ഗുരുവായൂർ പ്രവേശനത്തെ സംബന്ധിച്ചാണല്ലോ. അദ്ദേഹത്തിന്റെ ഭക്തിവിശ്വാസങ്ങളെപ്പറ്റി അഭിപ്രായം പറയാൻ നമുക്കൊന്നും ആവില്ല. അതൊരു തർക്കവിഷയവും അല്ല. താൻ ഹിന്ദുമതവിശ്വാസിയാണ്‌ അല്ലെങ്കിൽ ഗുരുവായൂരപ്പന്റെ ഭക്തനാണ്‌ എന്ന്‌ പ്രസ്താവിച്ച്‌ ഗുരുവായൂരമ്പലത്തിൽ അദ്ദേഹം കയറുന്ന ആ നല്ല നാളുകൾക്കു വേണ്ടി ഞാൻ കാത്തിരിക്കുന്നു. യേശുദാസിന്‌ വ്യക്തിപരമായി ഗുരുവായൂർ ക്ഷേത്ര പ്രവേശനം അനുവദിക്കാൻ, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ ചേർന്ന ഗുരുവായൂർ ക്ഷേത്ര അധികൃതരുടെ യോഗത്തെപ്പറ്റി അതിൽ പങ്കെടുത്ത ക്ഷേത്രത്തിലെ ജീവനക്കാരുടെ യൂണിയൻ പ്രതിനിധിയായിരുന്ന സുപ്രസിദ്ധ സാഹിത്യകാരൻ ശ്രീ പുതൂർ ഉണ്ണികൃഷണൻ പറയുന്നത്‌ പ്രവേശനത്തിനനുകൂലമായ തീരുമാനം അന്നെടുക്കുമായിരുന്നു എന്നാണ്‌. ശ്രീ വയലാർ രാമവർമ്മയും (ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും?.എഴുതിയ കവി) അന്ന്‌ സന്നിഹിതനായിരുന്നു. എന്നാൽ അതുപോലൊരു തീരുമാനം വൈക്കം മുഹമ്മദു ബഷീറിനു വേണ്ടിയും എടുക്കാൻ അവിടെ ആവശ്യം ഉയരുകയും യോഗം തീരുമാനം ഒന്നും ആവാതെ പിരിയുകയും ചെയ്തു. ക്ഷേത്രവിശ്വാസിയാണെന്ന്‌ എഴുതിക്കൊടുക്കുന്നവർക്ക്‌ പ്രവേശനം എന്ന പ്രാബല്യത്തിലുള്ള നിയമം തുടർന്നു പോവുകയും ചെയ്തു.

ഗുരുവായൂരിന്റെ തനതായ ക്ഷേത്രസങ്കൽപ്പങ്ങൾക്ക്‌ കോട്ടം വരാതെ ദാസേട്ടൻ നടത്തുന്ന ദർശനം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു നേർക്കാഴ്ച്ചയും ആയിരിക്കും. തന്റെ ഭക്തിവിശ്വാസങ്ങൾ മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ബാധ്യത തനിക്കില്ല എന്ന്‌ ആരെങ്കിലും പറഞ്ഞാൽ അങ്ങിനെയുള്ള ആളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കേണ്ട കാര്യമില്ല എന്ന്‌ അധികാരികൾ പറയുന്നത്‌ ന്യായം മാത്രം. മൂകാംബിയിലെ മൂർത്തീസങ്കൽപ്പമോ ശബരിമലയിലെ സങ്കൽപ്പമോ അല്ല താന്ത്രികമായി ഗുരുവായൂരിലേത്‌ എന്നറിയാത്ത ആളല്ല ദാസേട്ടൻ. എന്റെ കൂട്ടുകാരടക്കം പല മതക്കാർ ഒന്നും എഴുതിക്കൊടുക്കാതെ ഗുരുവായൂരിൽ കയറിയിട്ടുണ്ട്‌. അവർക്ക്‌ തങ്ങളുടെ മതങ്ങളെപ്പറ്റി വലിയ അറിവൊന്നുമില്ലാത്തതുകൊണ്ട്‌ വലിയ കുറ്റബോധമൊന്നും തോന്നിയിട്ടുണ്ടാവില്ല. ദാസേട്ടന്റെ സമൂഹത്തിലെ സ്ഥാനമാനങ്ങൾ വെച്ച്‌ അജ്ഞാതനായി അവിടെ ദർശനം നടത്തി വരാൻ അദ്ദേഹത്തിനാവുകയില്ലല്ലോ. നാനാത്വത്തിൽ ഏകത്വം ദർശിക്കുന്ന എല്ലാവർക്കും നാനാത്വത്തെ `എന്റെ രീതിയിലേക്ക്‌ മാത്രമായി` ചുരുക്കണം എന്നു തോന്നുകയില്ല. 

പിന്നെ മറ്റൊരു കാര്യമുള്ളത്‌ എല്ലാവർക്കും വരും ജന്മങ്ങളിൽ എപ്പോഴെങ്കിലും ഇത്തരം ദർശനത്തിനുള്ള സാദ്ധ്യതയുണ്ട്‌ എന്നതാണ്‌. ഹൈന്ദവ തത്വശാസ്ത്രത്തിലും വേദാന്തത്തിലും വിശ്വാസവും ഭക്തിയുമുള്ളയാൾക്ക്‌ പുനർജന്മത്തിലും വിശ്വാസമുണ്ടാവുമല്ലോ. മതനിരപേക്ഷതയിൽ എല്ലാ മതങ്ങൾക്കും തങ്ങളുടെ ആചാരക്രമങ്ങളും വിശ്വാസങ്ങളും ഭംഗിയായി സംരക്ഷിക്കാൻ കഴിയണം. പതിന്നാലു വർഷം വനവാസം കഴിഞ്ഞെത്തിയ ശ്രീരാമൻ ഭരതനോട്‌ ചോദിച്ചത്‌ “നമ്മുടെ രാജ്യത്തിൽ ചർവ്വാകന്മാർക്ക്‌ (നിരീശ്വരവാദികളായ നാസ്തികർ) അവരുടെ മതം ആചരിക്കുന്നതിൽ ആരും തടസ്സം നിൽക്കുന്നില്ലല്ലോ? എന്നാണ്‌. ചുരുക്കത്തിൽ `അവനവന്‌ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന്നു സുഖത്തിനായ്‌ വരേണം - അല്ലെങ്കിൽ അപരന്‌ ദുഖത്തിനായ്‌ വരാനിടയാവരുത്‌”. വിഗ്രഹാരാധനക്കാർക്ക്‌ അത്തരം ആരാധനയിൽ വിശ്വാസമുള്ളവരുമായി ചേർന്ന്‌ അവരുടെ മതമാചരിക്കാൻ തുടർന്നും ഇടവരും എന്നു പ്രത്യാശിക്കട്ടെ. മതേതരത്വത്തിന്റെ കാതൽ `നനാത്വത്തിൽ ഏകത്വം` എന്നതാണല്ലോ.


2 comments:

  1. യേശുദാസിനെപോലുള്ള ഭക്തന്ന് ദര്‍ശനം നിഷേധിക്കുന്നത് മഹാപാപമാണ്. ഗുരുവായൂരപ്പന്‍ ആ അപരാധം ക്ഷമിക്കില്ല.

    ReplyDelete
  2. താന്‍ ഗുരുവായൂരപ്പനിലും ഹിന്ദു മതത്തിലും വിശ്വസിക്കുന്നു എന്നെഴുതിക്കൊടുത്താല്‍ ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാം. ലേഖനം മുഴുവനും വായിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാവും!

    ReplyDelete