Wednesday, May 4, 2011

ആള്‍ദൈവം- ആളാണു ദൈവം!.



ആള്‍ദൈവം-
ആളാണു ദൈവം!. അഹം ബ്രഹ്മാസ്മി
ഡോ. എ.പി. സുകുമാര്‍, വാങ്കൂവര്‍, കാനഡ

ആള്‍ദൈവം-ആളാണു ദൈവം പക്ഷേ 'ആളസുരന്മാര്‍ ' എണ്ണത്തില്‍ കൂടുതലാണ്‌.. (ആളസുരന്മാര്‍ എന്നു കേട്ടിട്ടില്ല, അല്ലേ? സാരമില്ല. അതു ഞാന്‍ ഉണ്ടാക്കിയ പദമാണ്‌).

ഇപ്പോള്‍ മലയാള ഭാഷയിലെ ഏതൊരു പ്രസിദ്ധീകരണമെടുത്താലും "ആള്‍ ദൈവം" എന്ന് പുച്ഛത്തോടെയുള്ള ഒരു പ്രയോഗം കാണാം. ഏറെപ്പേര്‍ ആദരിക്കുകയും ഒരു പക്ഷേ പൂജിക്കുകയും ചെയ്യുന്ന മഹദ്‌ വ്യക്തികളെ പ്രത്യക്ഷമായും പരോക്ഷമായും പരാമര്‍ശിക്കുന്ന ലേഖനങ്ങള്‍ എല്ലാടത്തും കാണാം. ഒരു ചിന്തയും കൂടാതെ അതച്ചടിച്ചു വില്‍ക്കുന്ന പത്രാധിപന്മാരുണ്ടെന്നും വ്യക്തം.

സാംസ്കാരീക നായകന്മാരും വിപ്ലവ പ്രതി വിപ്ലവ നേതാക്കന്മാരും ഈ പ്രയോഗത്തില്‍ എന്തോ ഒരു സുഖം താനറിയാതെയോ അറിഞ്ഞോ കിട്ടുന്നുണ്ടെന്ന മട്ടില്‍ എഴുതാറുമൂണ്ട്‌.. വാസ്തവത്തില്‍ വേദാന്തത്തിന്റെ ഹരിശ്രീ പഠിച്ചവര്‍ക്കറിയാം ദൈവം എന്നത്‌ 'ആള്‍ ദൈവം' അല്ലാതെ മറ്റൊന്നുമാവുക വയ്യ, എന്ന്. എല്ലാവരും ആള്‍ ദൈവങ്ങള്‍ തന്നെ. ഒരേ ഒരു നേരിയ വ്യത്യാസം, എന്തെന്നാല്‍ ചിലര്‍ക്കറിയാം താന്‍ തന്നെ ദൈവത്ത്വം എന്ന്. മറ്റുള്ളവര്‍ അതു സ്വയം മനസ്സിലാക്കാന്‍ ഏറെക്കാലം, ഒരു പക്ഷേ ഏറെ ജന്മങ്ങള്‍ തന്നെ എടുക്കുന്നു എന്നു മാത്രം. പിന്നെ 'ആള്‍' എന്നുപറയുമ്പോള്‍ മനുഷ്യരെ മാത്രമേ പരാമര്‍ശിക്കൂ എന്നൊരു സങ്കുചിത മനസ്സും നമുക്കൊഴിവാകാം.

അഹം ബ്രഹ്മാസ്മി - ഞാന്‍ തന്നെ ബ്രഹ്മം - സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും സാക്ഷി-കാര്യ-കാരണമായിരിക്കുന്ന ബ്രഹ്മം ഞാനല്ലാതെ മറ്റൊന്നുമല്ല- എന്നാണ്‌ ഉപനിഷദ്‌ വാക്യം. രണ്ടില്ല, ഒന്നു മാത്രമേയുള്ളു. അതായത്‌, ഞാനില്ലെങ്കില്‍ ബ്രഹ്മവും ഇല്ല- ബ്രഹ്മമില്ലെങ്കില്‍ ഞാനും. ഞാന്‍ തന്നെയാണു ദൈവത്തെയുണ്ടാക്കുന്നത്‌, അതേ ദൈവം തന്നെയാണ്‌ എന്നെയുണ്ടാക്കിയതും. ഈ തിരിച്ചറിവ്‌ ഉണര്‍വ്വാകുമ്പോള്‍ ദൈവീകതയ്ക്കു നാം കല്‍പ്പിക്കുന്ന സ്വഭാവ ഗുണഗണങ്ങളില്‍ കുറച്ചെങ്കിലും ഉള്ളവരെ (ആള്‍ദൈവങ്ങളായി) നാം തിരിച്ചറിയുന്നത്‌ കണ്ണാടി നോക്കി സ്വന്തം സൌന്ദര്യം ആസ്വദിക്കുന്നതു പോലെ സ്വാഭാവികമെന്നു വേണ്ടേ കരുതാന്‍? എന്നിട്ടും വിവരമുള്ളവര്‍ എന്തുകൊണ്ടാണ്‌ ആള്‍ദൈവങ്ങള്‍ക്കു നേരേ വാളോങ്ങിയടുക്കുന്നത്‌? ഇതിനൊരു മറുപുറം കൂടിയുണ്ടെന്നുള്ളതാണു സത്യം. ദൈവീകതപോലെതന്നെ രാക്ഷസീയതയും ഞാന്‍ തന്നെ എന്നുള്ള തിരിച്ചറിവും നമുക്കുണ്ടാവണം. നാമില്ലാതെ ദൈവമില്ലെങ്കില്‍ , നാമില്ലാതെ രാക്ഷസീയതയും ഉണ്ടാവുക വയ്യല്ലോ. അപ്പോള്‍ "ആള്‍ രാക്ഷസന്‍" എന്നോ "ആളസുരന്‍" എന്നോ ഒരു പ്രയോഗം കൂടി നമുക്കുണ്ടാക്കാം. എന്നിട്ട്‌, ആരൊക്കെയാണ്‌ ഇക്കൂട്ടത്തില്‍പ്പെട്ടവര്‍ എന്നു വിവേകത്തോടെ പരിശോധിക്കയുമാകാം. തീര്‍ച്ചയായും അവര്‍ക്കും കിട്ടുന്നുണ്ട്‌ നിറയെ അനുയായികളും ആരാധക വൃന്ദവും !

നാം കണ്ണാടിയില്‍ നോക്കുമ്പോള്‍ നമുക്കു താല്‍പ്പര്യമുള്ള കാര്യങ്ങളാണു ശ്രദ്ധിക്കുക. കണ്ണില്‍ കരടുള്ളവര്‍ അതെടുത്തുമാറ്റും. മുഖത്തുള്ള വൈരൂപ്യം കാണുന്നവര്‍ അതു മാത്രം ശ്രദ്ധിക്കും. അതേപ്പറ്റി വേവലാതിപ്പെട്ടുകൊണ്ടേയിരിക്കും. അതുപോലെ സൌന്ദര്യം മാത്രം നമുക്കു കാണാറാവുമ്പോള്‍ ആയത്‌ ദൈവീകതയുമായി അടുത്ത ഒന്നാണ്‌.. അങ്ങിനെ നാം മഹാത്മാക്കളിലേക്ക്‌ ആകൃഷ്ടരാവുന്നു. നമ്മിലെ തന്നെ ദൈവീകതയെ തിരിച്ചറിയുന്നു എന്നര്‍ത്ഥം. എന്നാല്‍ എല്ലും മാംസവും തൊലികൊണ്ടു മൂടിയ ഒരു മനുഷ്യരൂപം തന്നില്‍ നിന്നു ഉയരത്തില്‍ വര്‍ത്തിക്കുന്നുവെന്നും വിഭിന്നമാണെന്നതും തനിക്കു മനസ്സിലാവാത്ത ഭാഷ പറയുന്നു എന്നതും, ആള്‍ ദൈവത്തെ മനസ്സിലാക്കാന്‍ പലര്‍ക്കും തടസ്സമാകുന്നു. എത്ര നോബ്‌ തിരിച്ചാലും കേടുവന്നതോ ബാറ്ററിയില്ലാത്തതോ ആയ റേഡിയോവില്‍ പാട്ടു കേള്‍ക്കാത്തത്‌ റേഡിയോ നിലയത്തിന്റെ കുഴപ്പമല്ലല്ലോ. മഹാത്മാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴെങ്കിലും പാളിച്ചയുണ്ടായി എന്നതുകൊണ്ട്‌ അവര്‍ അതുവരെ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ല എന്നര്‍ത്ഥവുമില്ല.  അതിനാണല്ലോ വിവേചന ബുദ്ധിയും വിവേകവും നമുക്കുള്ളത്‌.

'ആളുക' എന്നതിന്‌ ജ്വലിക്കുക എന്നൊരര്‍ത്ഥവുമുണ്ട്‌. പ്രപഞ്ചത്തിന്റെ തേജസ്സ്‌ ആരിലാണോ (എന്തിലാണോ) ജ്വലിച്ചു നില്‍ക്കുന്നതായി കാണപ്പെടുന്നത്‌, അവരത്രേ ദൈവതേജസ്സുള്ളവര്‍ - ആള്‍ദൈവങ്ങള്‍ . എല്ലാ സമുദായസമ്പ്രദായങ്ങളിലും ഇത്തരം ദൈവീകതയേപറ്റി പരാമര്‍ശമുണ്ട്‌.പൊതുവേയൊരു ധാരണയുള്ളത്‌ ഇസ്ലാമീക രീതിയില്‍ ബഹുദൈവാരാധന നിന്ദ്യമാണെന്നാണ്‌. എന്നാല്‍ അവിടെയും ദൈവീകത മനുഷ്യനിലൂടെ പ്രകടമാകുന്നതിനെപ്പറ്റി 'വഹ്‌ദതുല്‍വുജൂദ്‌"' പോലുള്ള ദര്‍ശനങ്ങളില്‍ കാണാം. യേശുവും പറഞ്ഞിട്ടുണ്ട്‌ "ഞാന്‍ മുന്തിരി വള്ളിയും നിങ്ങള്‍ അതിന്റെ ശാഖകളും ആണെന്ന് (യോഹന്നാന്‍ 15:5)" എല്ലാവരിലും ഉള്ള ഈശ്വരസത്ത ചിലരില്‍ ആളുന്നു അല്ലെങ്കില്‍ ജ്വലിച്ചു കാണപ്പെടുന്നു, അത്ര തന്നെ. സൂഫി യോഗികള്‍ പലരും (ഉദാഹരണത്തിന്‌ മണ്‍സൂര്‍ ) തങ്ങള്‍ സ്വയം ദൈവമാണെന്നു പറഞ്ഞിട്ടുള്ളതും ഈ അര്‍ത്ഥത്തിലാണ്‌.. പ്രപഞ്ച തേജസ്സ്‌ മനുഷ്യനിലൂടെ പ്രകടമാവുന്നതിനെപ്പറ്റി സായിബാബ പറയുന്നത്‌ "കല്ലിനെ ദൈവമാക്കാം എന്നാല്‍ ദൈവത്തെ കല്ലാക്കരുത്‌ എന്നാണ്‌"-. മനുഷ്യന്‍ ദൈവമാണ്‌ എന്നാല്‍ ദൈവം മനുഷ്യന്‍ മാത്രമല്ല. പ്രപഞ്ചത്തിലെ എല്ലാമെല്ലാമാണ്‌..

ഇനി ആദ്ധ്യാത്മീയ വിഷയങ്ങള്‍ സംസാരിക്കുകയും മനുഷ്യരെ പറ്റിക്കുകയും ചെയ്യുന്ന ചെറിയൊരു വിഭാഗം ആള്‍ക്കാരുണ്ടെന്നുള്ളതാണ്‌... ഏതു രംഗത്താണ്‌ അത്തരക്കാര്‍ ഇല്ലാത്തത്‌? വ്യാജ ഡോക്ടര്‍മാര്‍ക്കും മറ്റു പ്രഫഷനില്‍ ഉള്ള വ്യാജന്മാര്‍ക്കും പഞ്ഞമുണ്ടോ? അത്തരം ആള്‍ക്കാര്‍ ഉണ്ടെന്നു കരുതി ഒരു വിഭാഗത്തിലുള്ള എല്ലാവരും പറ്റിക്കാന്‍ നടക്കുന്നവരാണ്‌ എന്നുകരുതരുത്‌.. കള്ളസ്വാമി എന്നൊരു പ്രയോഗം കണ്ടിട്ടുണ്ട്‌. കള്ളനെ സ്വാമിയെന്നു പറഞ്ഞു കൊണ്ടു നടന്നെങ്കില്‍ നാണക്കേട്‌ കള്ളനോ അതു പറഞ്ഞു കൊണ്ടു നടന്നവനോ? നല്ല സ്വാമിമാരൊന്നും കള്ളനായ ചരിത്രമില്ല. എന്നാല്‍ കള്ളന്മാര്‍ക്കും പിടിച്ചുപറിക്കാര്‍ക്കും സ്വാമിയാവാന്‍ തടസ്സമൊന്നുമില്ല. വാല്മീകിയുടെ ചരിതം  എല്ലാവര്‍ക്കും  അറിയാമല്ലോ. 

ഇപ്പോള്‍ ബഹുജനങ്ങള്‍ പലരും മറ്റുള്ളവരെ നന്നാക്കാനുള്ള തിരക്കിലാണ്‌.. 'നിസ്സ്വാര്‍ത്ഥമതി'കള്‍ എന്നാണ്‌ അവരറിയപ്പെടുന്നത്‌. മറ്റുള്ളവര്‍ നന്നാവണം, അല്ലെങ്കില്‍ 'ഞാന്‍ അവരെ നന്നാക്കും' എന്നാണവരുടെ മുദ്രാവാക്യം. 'ഞാന്‍ നിസ്വാര്‍ത്ഥനായതു കൊണ്ട്‌' സ്വയം നന്നായി 'നശിക്കാന്‍' അവര്‍ തയ്യാറല്ല തന്നെ.

ഗുരുക്കന്മാരെ തിരഞ്ഞെടുക്കുമ്പോള്‍ ചിലകാര്യങ്ങള്‍ മനസ്സില്‍ കരുതുന്നത്‌ നന്നായിരിക്കും. ഏറ്റവും 'വലിയ സ്വാര്‍ത്ഥനെ'യാണ്‌ ഗുരുവായി തിരഞ്ഞെടുക്കേണ്ടത്‌.. തെറ്റിധരിക്കണ്ട. സ്വാര്‍ത്ഥത നല്ലൊരു ഗുണം തന്നെയാണ്‌.. അവനവന്‍ നന്നാവുക എന്നാല്‍ ഉത്തമനാവുക എന്നാണര്‍ത്ഥം അതായത്‌ ആകാവുന്നതില്‍ ഏറ്റവും നല്ലവനാവുക, ഉന്നതനാവുക. അക്കാര്യത്തില്‍ ഒരു വൈരാഗ്യബുദ്ധിതന്നെ നല്ലതാണ്‌. ഭഗവദ്‌ ഗീതയിലെ "ഉദ്ധരേത്‌ ആത്മനാത്മാനം" ന: ആത്മാനം" അവസാധയേത്‌, ആത്മനൈവ ഹി ബന്ധു:, ആത്മൈവ രിപുരാത്മന:" എന്ന തത്വവും ഇതിനോടു ചേര്‍ത്തു വായിക്കുമല്ലോ. തന്നെ താന്‍ തന്നെയാണ്‌ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതെന്നും ഒരുവിധത്തിലും സ്വന്തം അപചയത്തിനു വഴി തെളിക്കരുതെന്നുമാണിതിന്റെ അര്‍ത്ഥം. മനുഷ്യന്‌ ദൈവീകതയിലേയ്ക്കു കടക്കാന്‍ ഉള്ള ഒരുപായവും വഴിയും ഇതത്രേ.

ഗുരുക്കന്മാരില്‍ ചിലരെങ്കിലും സ്വയം പൂജാവിഗ്രഹങ്ങാളാക്കാന്‍ ഭക്തന്മാരെ അനുവദിയ്ക്കാറില്ല. ചിന്മയാനന്ദ സ്വാമികളോട്‌ ഒരു ഗൃഹസ്ഥന്‍ അതിനുള്ള അനുവാദം ചോദിച്ചതിന്‌ ഈ ലേഖകന്‍ സാക്ഷിയാണ്‌. "അങ്ങയുടെ വേദാന്ത പ്രഭാഷണങ്ങളും ചിന്തകളും എല്ലാം എനിയ്ക്കും കുടുംബത്തിനും വളരെ 'ഇന്‍സ്പിരേഷണല്‍ ' ആണ്‌. മറ്റു ദേവതകള്‍ക്കൊന്നുമില്ലാത്ത സ്ഥാനം ഞങ്ങളുടെ മനസ്സില്‍ അങ്ങേയ്ക്കുണ്ട്‌.. ഞങ്ങളുടെ വീട്ടില്‍ നിത്യവും അങ്ങയുടെ പടം വെച്ചു പൂജിക്കാന്‍ അനുവദിയ്ക്കുമോ?" എന്ന്. സ്വാമിജി മറുപടിയായി പറഞ്ഞു. "ഒരു ഗുരുവിന്‌ താന്‍ മജ്ജയും മാംസവും ആയിരിക്കുമ്പോള്‍ , അതായത്‌ ജീവിച്ചിരിക്കുമ്പോള്‍ തെറ്റുകള്‍ പറ്റാം പക്ഷേ വ്യാസപീഠത്തില്‍ ഇരുന്ന് ഞാന്‍ പറഞ്ഞകാര്യങ്ങള്‍ നിത്യ സത്യങ്ങളാണ്‌. അതാണ്‌ നിങ്ങള്‍ മനസ്സിലാക്കി അനുവര്‍ത്തിക്കേണ്ടത്‌.. വെറുതേ ഗുരുവിനെ അനുകരിക്കുന്നത്‌ കൊണ്ടോ പൂജിക്കുന്നത്‌ കൊണ്ടോ ആര്‍ക്കും പ്രയോജനമൊന്നുമില്ല. ഇനി അത്ര നിര്‍ബ്ബന്ധമാണെങ്കില്‍ എന്റെ ഗുരുവായ തപോവനാനന്ദസ്വാമിയുടെ പടം വെച്ചു പൂജിച്ചുകൊള്ളുക. നിത്യസത്യത്തിന്റെ കെടാത്ത വിളക്കായി എന്റെ ഗുരുവരന്‍ എന്നും ഉണ്ടല്ലോ?" ഇവിടെയാണ്‌ ദൈവീകത ആളുന്നത്‌. ആള്‌ ദൈവമായി മറ്റുള്ളവര്‍ക്ക്‌ അനുഭവവേദ്യമാവുന്നത്‌..

ഒരു ചോദ്യം എല്ലായ്പ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കണം. താന്‍ മറ്റുള്ളവരുടെ എന്തെങ്കിലും അനാവശ്യമായോ അവകാശമില്ലാതെയോ കൈവശമാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന്. തനിക്കുള്ളപങ്കിനേക്കാള്‍ കൂടുതല്‍ വസൂലാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന്. സാധാരണ സ്വാര്‍ത്ഥതയില്‍ നാം എല്ലാം സ്വന്തമാക്കാന്‍ ശ്രമിക്കുകയാണല്ലോ ചെയ്യുക- ചെറിയൊരു ഭാഗം മാത്രമായി സ്വന്തമാകുന്നതല്ല ശരിയായ 'സ്വാര്‍ത്ഥത', ഈ വിശ്വം മുഴുവനും സ്വന്തമാക്കുക. ഇതില്‍ വസ്തുവകകള്‍ മാത്രമല്ല, സമയവും പെടുന്നു. "അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ്‌ വരേണം" എന്നു നാരായണഗുരു പറയുമ്പോള്‍ നമ്മോട്‌ സുഖം തേടി പോകേണ്ട എന്നല്ല പറയുന്നത്‌.. അപരന്റെ കാര്യത്തില്‍ ഒരു കരുതലും ശ്രദ്ധയും എപ്പോഴും വേണം എന്നാണ്‌.. അവനുള്ളതുകൂടി തനിക്കാക്കുക എന്നല്ല, അവനേക്കൂടി തന്റേതാക്കുക എന്നാണ്‌. എന്നാല്‍ ഈ 'അപരന്‍' ആരാണ്‌ എന്നതാണ്‌ പ്രശ്നം. തന്നില്‍ നിന്നും വേറിട്ട ഒന്നാണോ അവന്‍? 'ഞാനാര്‌' എന്ന ചിന്താ പദത്തിലേക്കുള്ള കാല്‍ വെയ്പ്പ്‌ സത്വ സ്വാര്‍ത്ഥത്തിന്റെ ആദ്യപടിയാണ്‌.. ആയതറിഞ്ഞ്‌ അറിവുറച്ചയാളാണ്‌ 'ഗുരു'. അതായത്‌ 'ലഘു'വായ സ്വാര്‍ത്ഥത്തിനടിമപ്പെടാത്തയാള്‍ . ഇത്തരത്തിലൊരു 'സമ്പൂര്‍ണ്ണസ്വാര്‍ത്ഥത' ലക്ഷ്യമാക്കിയാല്‍ 'സമ്പൂര്‍ണ്ണസാക്ഷരരായ' നമുക്കും 'ആള്‍ദൈവങ്ങള്‍ ' തന്നെ ആവാം. മറ്റുള്ള ആള്‍ദൈവങ്ങളെപ്പറ്റി പേടിക്കാതെയുമിരിക്കാം. അവരില്‍ നമുക്കു ഗുരുക്കന്മാരെ ദര്‍ശിക്കാം. നമുക്കു ചുറ്റും അങ്ങിനെയുള്ള ഗുരുസ്ഥാനീയര്‍ കുറച്ചുപേരെങ്കിലും ഉണ്ട്‌. മറിച്ച്‌ നാം 'അല്‍പസ്വാര്‍ത്ഥികള്‍ 'ആയി മാറിയാല്‍ നമുക്ക്‌ 'ആളസുരന്മാരും' ആവാം.

ഹരിനാമകീര്‍ത്തനത്തില്‍ എഴുത്തശ്ശന്‍ അര്‍ത്ഥശങ്കക്കിടമില്ലാത്തവണ്ണം പറയുന്നു "ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ; തോന്നുന്നതാകില്‍ അഖിലം ഞാനിതെന്ന വഴി തോന്നേണമേ വരദ നാരായണായ നമ". അപ്പോള്‍ നാരായണഗുരു പറഞ്ഞ ഈ 'അപരന്‍', 'ഞാന്‍' തന്നെ എന്ന് ഉള്‍ക്കാഴ്ച്ചയുണ്ടായാല്‍ എല്ലാറ്റിനും പരിഹാരമായി. സ്വന്തം അവയവങ്ങളെ നാം കുരുത്തക്കേടിനു ശിക്ഷിക്കാറുണ്ടോ? നാവറിയാതെ കടിച്ച പല്ലിനേയോ മരം വെട്ടുമ്പോള്‍ അശ്രദ്ധയാല്‍ സ്വന്തം കാലുമുറിഞ്ഞതിനു കയ്യിനേയോ നാം ശിക്ഷിക്കാറുണ്ടോ? പക്ഷേ മുറിവില്‍ മരുന്നു വെയ്ക്കാം. വേണ്ടിവന്നാല്‍ ശസ്ത്രക്രിയകളും ആവാം.

'ആളസുരന്‍'മാരാണ്‌ ഇവിടെ എണ്ണത്തിലധികം എന്നതുകൊണ്ട്‌ ജനാധിപത്യപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് അപേക്ഷ. എന്നെ ഒരു ജനാധിപത്യ വിരോധിയായി കണക്കാക്കിയാലും  കുഴപ്പമില്ല.








1 comment:

  1. ഇന്നത്തെ ജനാധിപത്യം ജനാധിപത്യം (ജനങള്‍ സ്വമേധയാ സ്വന്തം കാര്യങ്ങള്‍ നടത്തുന്ന പരിപാടി) അല്ല. ജനാധി പത്യം (അഥവാ ജനങ്ങളെ പതിപ്പിക്കുന്ന) ഒന്നാണ്‍ എന്നു എനിക്കു തോന്നുന്നു. ഇതു എന്റെ തോന്നല്‍ മാത്രമാണോ?
    ചന്ദ്രശേഖരന്

    ReplyDelete