Wednesday, May 14, 2025

കവിയാണ് കവിതയുടെ ആദ്യരസികൻ - സുകുമാർ കാനഡയുടെ കവിതാ സമാഹാരം "ഞാനതിൻ രസികനേകൻ"

 Book Review in Manorama Literature Section




കവിയാണ് കവിതയുടെ ആദ്യരസികൻ

ജേക്കബ് ജോൺ, ന്യൂയോർക്ക്

 ഇക്കഴിഞ്ഞ ഒക്ടോബർ 20ന്  ഡോ. സുകുമാർ കാനഡയുടെ കവിതാസമാഹാരം “ഞാനതിൽ രസികനേകൻ” നാഷ് വില്ലിൽ (യു എസ് എ)  നടന്ന ലാനയുടെ  രജതജൂബിലി സമ്മേളനത്തിൽ സുപ്രസിദ്ധ സാഹിത്യകാരൻ ശ്രീ കെ. പി രാമനുണ്ണി പ്രകാശനം ചെയ്യുകയുണ്ടായി.

 ഇരുന്നൂറോളം പേജുകളിൽ കവിതകൾ, ഭാവഗീതങ്ങൾ, ഗാനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി പരന്നു കിടക്കുന്ന രചനകൾ ചേർന്ന ഒരു കാവ്യസരസാണ് ഡോ. സുകുമാർ കാനഡയുടെ 'ഞാനതിൽ രസികനേകൻ' എന്ന കാവ്യസമാഹാരം. അനിൽ കാവാലത്തിന്റെ ആമുഖം, ശ്രീമതി സാവിത്രി പുറത്തിന്റെ അവതാരിക ഇവയോട് കൂടിയാണ് ഈ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്.


“മധുരമ,ൽപ്പം ചവർപ്പും പുളിയുമി,

ത്തിരി കൈപ്പുമാവട്ടെ,

നമ്മിലിഴചേരുന്ന നിത്യജീവിത

ക്കാഴ്ച്ചതന്നുപ്പാവട്ടെ,

കണ്ണുനീരിറ്റുന്ന നീറ്റമാവട്ടെ, നാം

നെഞ്ചേറ്റും  തണുപ്പാവട്ടെ,

സൂര്യനു കീഴിലെന്തിനേയും തുറന്നു

പാടിപ്പരത്താനാഞ്ഞടിക്കുന്ന 

കാറ്റാവട്ടെ; ഭൂമികുലുക്കങ്ങളെ,

മുൻകൂട്ടിക്കണ്ടുണർത്തിക്കുന്ന

തോറ്റമാകട്ടെ, കവിത: മനനത്തിനു

മനുഷ്യനു കൂട്ടായ് തുടരട്ടെ.

നേരിന്റെ ഉർവ്വരതയുമായ് പാടട്ടേ കവി;

കേൾക്കുവാൻ മറ്റാരുമില്ലെങ്കിലും

കവിതന്നെയാണതിന്നാദ്യരസികൻ” 

ഇങ്ങിനെ തനിക്ക് കവിത എന്താണ് എന്ന പ്രസ്താവനയോടെയാണ് കവി തന്റെ സമാഹാരം അവതരിപ്പിക്കുന്നത്.

                  

ഡോ. സുകുമാർജിയുടെ കാവ്യസമാഹാരം, “ഞാനതിൻ രസികനേകൻ” എന്ന തലക്കെട്ടിന്റെ സാരസ്യം രസം,  രസത്തിന് ആധാരമായ വസ്തു,  രസിക്കുന്ന വ്യക്തി ഇത് മൂന്നും മൂന്നല്ല ഏകമാണ് എന്ന ഭാരതീയ ദർശനമാണ്.  അറിവിനെക്കുറിച്ചാണ് സാധാരണ അങ്ങിനെ പറഞ്ഞു നാം കേട്ടിട്ടുള്ളത്. അറിവ്, യാതൊന്നിനെ അറിയാൻ ശ്രമിക്കുന്നുവോ ആ വസ്തു, അറിയാൻ ശ്രമിക്കുന്ന വ്യക്തി ഇത് മൂന്നും ഒന്നാണ് എന്ന് ഒരാൾ തിരിച്ചറിയുമ്പോൾ അയാൾ പരമമായ അറിവിൽ എത്തിച്ചേരുന്നു.  ത്രിപുടി മുടിയുന്ന അവസ്ഥ എന്നാണ് ശ്രീനാരായണ ഗുരു ഇതിനെപ്പറ്റി പറയുന്നത്. ആ ദർശനം തന്നെയാണ് ഈ കാവ്യസമാഹാരത്തിന്റെ അന്തസത്ത.

“കാലദേശാവധിഭ്യാം നിർമുക്തനായ” ഭഗവാനെ അറിഞ്ഞാൽ, ആ ഭഗവാനോട് താദാത്മ്യം പ്രാപിച്ചാൽ, നമ്മുടെ നിത്യപ്രവാസം തീരും എന്ന് കവിക്ക് ഉറപ്പാണ്. ആ ‘ഭഗവാൻ’ സംഘടിത മതങ്ങളുടെ പരിമിതപ്രഭാവമുള്ള ഈശ്വരസങ്കൽപ്പമല്ല സുകുമാറിന്. 

"പ്രവാസം" എന്ന കവിത മനോഹരവും അർത്ഥഗര്‍ഭവുമായിരിക്കുന്നു. അതിൽ

“കേവലം കാലവേഗാദി പ്രവാസമീ

ഉടലിന്നുലാവും പ്രസക്തി”

എന്ന്  കവി തത്വചിന്താത്മകമായി ജീവിതത്തെ സമീപിക്കുന്നു.

മറ്റുചില കവിതകൾ നമ്മിൽ ഗൃഹാതുരത്വം ഉണർത്തുന്നു. പുഞ്ചപ്പാടങ്ങളും തോരാത്ത മഴയും എല്ലാം എല്ലാം ഈ കവിതകളിൽ വന്നു മറയുന്നുമുണ്ട്.

“സുപ്രസാദസങ്കീർത്തനം” എന്ന കവിതയക്ക് കവിയുടെ ജീവിതവീക്ഷണം എന്തെന്നു വായന ക്കാരിലേക്ക്  പകരാൻ കഴിയുന്നുണ്ട്. 

"അപ്രതീക്ഷിതം സുപ്രസന്നമീ

സുപ്രസാദസങ്കീർത്തനം

അപ്രമേയ നിന്നാത്മചൈതന്യ

മാകവേ ഭുവിപൂരിതം

സർവസാഗര, മന്തരീക്ഷദ്യോവിലും

ക്ഷീരപഥത്തിലും

സത്യമാനന്ദ ചിന്തയാലുന്നതം

നിൻ സ്മരണയും ." 

പിന്നീട്  കവി സ്വയം കണ്ടെത്തിയ സനാതനസത്യമായ "ഞാനതിൻ രസികനേകനിൽ” എത്തുമ്പോൾ നിസ്സംഗനായി ജീവിതത്തെ നോക്കികാണുന്ന ഒരുവന്റെ ദാർശനിക ചിന്തയാണ്  തെളിഞ്ഞു കാണുന്നത്.

"നിരനിരയടുക്കിയ ഗ്രന്ഥശേഖരത്തിലൊന്നിൽ

കനമുള്ള പുസ്തകത്തൂവെള്ളത്താൾകളിൽ

ആരെഴുതി വച്ചീ ജീവിതമഹാകാവ്യം?" എന്നാണ് കവി ആശ്ചര്യപ്പെടുന്നത്.

സൂര്യന് കീഴിലുള്ളതെന്തും കവിതയ്ക്ക് വിഷയമാക്കാം എന്ന് കവികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. സൂര്യന് കീഴിലുള്ളത് മാത്രമല്ല സൂര്യന് മുകളിലുള്ളതും താൻ കവിതയ്ക്ക് വിഷയമാക്കും എന്ന് സുകുമാർജി പ്രഖ്യാപിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ച് താൻ എഴുതും എന്നുമാത്രമല്ല അതിന്റെ അർത്ഥം. വേദാന്തഭാഷയിൽ പറഞ്ഞാൽ സൂര്യനും സൂര്യനായിട്ടുള്ളതിനെയും താൻ കവിതയ്ക്ക് വിഷയമാക്കും എന്നാണ് അതിന്റെ അർത്ഥം.  അതിലാണ് കവിയുടെ കാവ്യനിർവൃതി എന്ന് വായനക്കാർ തിരിച്ചറിയുന്നു.

ഏതൊരു കവിക്കും അയാളുടെ കവിതയെ തന്റെ ആത്മാവിനോട് ചേർത്ത് ബന്ധിക്കുന്ന ഒരു പ്രധാന തന്തു അഥവാ ഒരു പൊൻചരടുണ്ടായിരിക്കും. ശ്രീ സുകുമാറിന്റെ കവിതകളിൽ ആ പൊൻചരട് ഭക്തിയാണ് അല്ലെങ്കിൽ ആത്മീയതയാണ് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ഭക്തി എന്ന് പറയുമ്പോൾ ആർഷഭാരതസംസ്ക്കാരത്തിൽ ഉരുത്തിരിഞ്ഞ വേദാന്തപ്രോക്തമായ ഈശ്വരഭക്തി എന്ന് എടുത്ത് പറയണം. ഭക്തകവികൾ നമ്മുടെ ഭാഷാസാഹിത്യത്തിൽ ഒരു പുതുമയല്ല.  എഴുത്തച്ഛൻ ഭക്തകവിയാണ്.  ആശാൻ ഭക്തകവിയാണ്, പിന്നീട് തത്വജ്ഞാനിയായ കവി എന്ന് അദ്ദേഹത്തിനു സ്ഥാനക്കയറ്റം കിട്ടുന്നുണ്ടെങ്കിൽകൂടി തുടക്കം ഭക്തിയിലാണ്.  ഒന്നാന്തരം ഒരു കാൽപ്പനീക കവിയായ പി.  കുഞ്ഞിരാമൻ നായർ ഭക്തകവിയാണ്.  വള്ളത്തോൾ ഭക്തകവിയാണ്, പക്ഷേ അദ്ദേഹത്തിൽ മുന്നിട്ട് നിൽക്കുന്നത് ദേശഭക്തിയാണ് എന്നൊരു വ്യത്യാസം ഉണ്ട്.  

ഭക്തന്മാർ സക്തന്മാരും ആയിരിക്കും എന്ന ഫോർമുല അനുസരിച്ച് ജീവിതാസക്തിയെ വെളിപ്പെടുത്തുന്ന ശൃംഗാരരസപ്രധാനമായ കവിതകളും ഈ സമാഹാരത്തിൽ ഉണ്ട്. 

‘സുഖദം’ എന്ന കവിതയിൽ, 

"പേലവമെങ്കിലും കൈകൾ മുറുകെയെൻ

തനുവിന്റെ ഭൂമികയാകെ തിരഞ്ഞും

തരളിതമാം ഗാത്രമറിയാതെയുതിരുന്ന

പനിനീരരുവിയിൽ മുങ്ങിനീർന്നും

പെട്ടെന്നു പൂത്തും ഉലഞ്ഞും ചിറകടിച്ചാർത്തും

പെരുമ്പറകൊട്ടി മുഴക്കിയും പേർത്തും

പെരുമഴ, യൊഴി, ഞ്ഞഴിഞ്ഞാടിയുലയുന്നതാം

ശാഖിയെപ്പോലൊന്നുലാവി ലാസ്യം." 

എന്ന് പറയുമ്പോൾ വേദന്തത്തിലെന്നപ്പോലെ ജീവിതരതിയിലും ആനന്ദം കണ്ടെത്തുന്ന കവിയെ നമുക്ക് കാണാം. 

എലിസബെത്ത്  രാജ്ഞി അന്തരിച്ചപ്പോൾ “മഹാത്മാ തുന്നിയ കൈത്തൂവാല” എന്ന കവിതയിലൂടെ ബ്രിട്ടീഷ് സാമ്രാജ്യശക്തിക്ക് നഷ്ടമായ ഒരു സന്ദേശത്തിന്റെ കഥയാണ് സുകുമാർ പറയുന്നത്. ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷയും സമാഹാരത്തിൽ കൊടുത്തിട്ടുണ്ട്. 

അവതാരിക എഴുതിയ ശ്രീമതി സാവിത്രി പുറം കവിതകളിൽ  കണ്ടെത്തിയത് ആത്മീയതയുടെ വിവിധ മാനങ്ങളാണ്. അവർ എഴുതുന്നു: “കവിതകളില്‍ വിവേകാനന്ദസ്വാമിയേയും, ചിന്മയാനന്ദസ്വാമിയേയും, മാതാ അമൃതാനന്ദമയിയേയും, ക്രിസോസ്റ്റം തിരുമേനിയേയും എല്ലാം ബഹുമാനപൂർവ്വം സ്മരിച്ചിട്ടുണ്ട്. "അഹം" എന്ന ഓ.എൻ.വി. കവിതയോടുള്ള വിയോജനക്കുറിപ്പായ മറുകവിതയിലെ വരികൾ വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. സുകുമാറിന്റെ സ്വകാര്യനോവ് പലവായനക്കാരേയും സ്പർശിക്കും എന്നതിലെനിക്ക് സംശയമില്ല്യ.”

ആഴമുള്ള ആശയങ്ങൾ ഉൾക്കൊളളുന്ന കവിതകളുടെ കൂടെ ലളിതമായ ഗാനങ്ങളും ഗസലുകളും ഈ സമാഹാരത്തിൽ കാണാം. ഈണമിട്ട് പാടാൻ പറ്റിയ വരികൾ പല കവിതകളിലും ഉണ്ട്. വൃത്തനിബദ്ധമല്ലെങ്കിലും തന്റെ കവിത താളനിബദ്ധമാവണം എന്നൊരു നിർബ്ബന്ധബുദ്ധി കവിക്കുണ്ടെന്ന് തോന്നുന്നു. ഒന്നു രണ്ടു ഗദ്യകവിതകൾ സമാഹാരത്തിൽ ഉള്ളത് വളരെയധികം ശ്രദ്ധിക്കപ്പെടുമെന്ന് തോന്നുന്നില്ല. 

പ്രസിദ്ധ എഴുത്തുകാരൻ അനിൽ  കാവാലം തന്റെ ആമുഖത്തിൽ കാലവറയില്ലാതെ ഈ സമഹാരത്തെ പ്രശംസിക്കുന്നത് ഇങ്ങിനെയാണ്: “കവിതയും അനുവാചകനും തമ്മിലുള്ള ലയനം സാദ്ധ്യമാക്കുന്ന കവിതകൾ രചിക്കുന്ന ഈ കവിക്ക് മലയാളകവിതാവേദിയിൽ കടന്നുനിൽക്കാൻ ഇടമുണ്ട് എന്നുതന്നെ പറയാം. പ്രവാസികളാണ് നാടിനെക്കുറിച്ച് മനോഹരമായി എഴുതുന്നതെന്ന് ഈ കവിതകൾ വിളിച്ചു പറയുന്നുണ്ട്.”

താളത്തിൽ ചൊല്ലാവുന്ന കവിതകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്നാണ് ഈ കവിതാ സമാഹാരം. ഇതിലെ കവിതകളിലൂടെ കടന്നുപോകുമ്പോൾ നാമും അനിൽ കാവാലത്തിന്റെ അഭിപ്രായത്തോട്  യോജിക്കുകതന്നെചെയ്യും.

--------------------------------------------------------------------

“ഞാനതിൻ രസികനേകൻ” - ഡോ സുകുമാർ കാനഡ

www. pothi.com  Alatiyam publication – print & ebook

Rs 299/-