Wednesday, October 9, 2013

ആളാണുദൈവം! - From Mathrubhumi Newspaper 9 October 2013

From Mathrubhumi  Newspaper 9 October 2013
ആളാണുദൈവം!
ഡോ.എ.പി.സുകുമാര്‍ , വാന്‍കൂവര്‍ , കാനഡPosted on: 09 Oct 2013
അല്ലാതെ മറ്റാരാണ് കാണപ്പെട്ട ദൈവം?



ആള്‍ദൈവം, ആളാണുദൈവം. പക്ഷേ 'ആളസുരന്മാര്‍ ' എണ്ണത്തില്‍ കൂടുതലാണണ് എന്നതുകൊണ്ടാവുമോ ആളുകള്‍ക്ക് ആള്‍ദൈവങ്ങളോടിത്ര വിരോധം?' ആളസുരന്മാര്‍ ' എന്നുകേട്ടിട്ടില്ല, അല്ലേ? സാരമില്ല. അതു ഞാനുണ്ടാക്കിയ പദമാണ്!

'ദൈവദശകം' മുതല്‍ ആത്മീയതയുടെ നേരനുഭവം നിറഞ്ഞ അനേകം കൃതികളെഴുതുകയും ആദിശങ്കരന് തുല്യം വേദാന്തത്തിന്റെ വേരുകണ്ടെത്തി നമുക്ക് മനസ്സിലാവുന്ന രീതിയില്‍ പകര്‍ന്നു കരുത്തു നല്‍കുകയും ചെയ്ത ശ്രീനാരായണഗുരുവിനെപ്പോലും ചിലര്‍ 'ആള്‍ ദൈവമെന്ന' പ്രയോഗത്തിലൂടെ വില കുറച്ചു കാണാന്‍ ശ്രുമിക്കുന്നത് പരിതാപകരം എന്നല്ലേ പറയാനാവൂ?

എന്നാല്‍ ആള്‍ദൈവം എന്ന പ്രയോഗം വാസ്തവത്തില്‍ മോശമായ ഒന്നല്ല. എല്ലാ പ്രവാചകന്മാരും ആള്‍ ദൈവങ്ങള്‍ തന്നെയാണ്. അതത് കാലഘട്ടങ്ങളില്‍ മനുഷ്യരാശിക്കു വഴികാട്ടിയായ ഗുരുഭൂതന്മാര്‍ ദൈവതുല്യരാണ്. ദൈവം എന്ന സങ്കല്‍പ്പ സാദ്ധ്യതയെ നേരിട്ടുകാണാന്‍ , അനുഭവിക്കുവാന്‍ കഴിയാത്തിടത്തോളംകാലം നാമീ പ്രവാചക പ്രതീകങ്ങളില്‍ തൃപ്തരാവുകതന്നെ. ഇതിനുനാം ഈശ്വരവിശ്വാസി ആകണമെന്നോ കാണുന്ന'മഹാന്മാരെ'യെല്ലാം കാലില്‍ വീണു നമസ്‌കരിക്കണമെന്നോ അല്ല ഞാന്‍ പറഞ്ഞുവരുന്നത്.

മലയാളഭാഷയിലെ ഏതൊരു പ്രസിദ്ധീകരണമെടുത്താലും 'ആള്‍ദൈവം' എന്ന് പുച്ഛത്തോടെയുള്ള പ്രയോഗം കാണാം. ഏറെപ്പേര്‍ ആദരിക്കുകയും ഒരു പക്ഷേ പൂജിക്കുകയും ചെയ്യുന്ന മഹദ്‌വ്യക്തികളെ പ്രത്യക്ഷമായും പരോക്ഷമായും ഇങ്ങിനെ വില കുറച്ചുപരാമര്‍ശിക്കുന്ന ലേഖനങ്ങള്‍ . യാതൊരു കുറ്റബോധവും കൂടാതെ അതെല്ലാം അച്ചടിച്ചു വില്ക്കുന്ന പത്രാധിപന്മാരുണ്ടെന്നും വ്യക്തം. സാംസ്‌കാരിക നായകന്മാരും വിപ്ലവ പ്രതിവിപ്ലവനേതാക്കന്മാരും ഈ പ്രയോഗത്തില്‍ എന്തോ സുഖം കിട്ടുന്നുണ്ടെന്ന മട്ടില്‍ എഴുതാറുമുണ്ട്. വാസ്തവത്തില്‍ വേദാന്തത്തിന്റെ ഹരിശ്രീ പഠിച്ചവര്‍ക്കെല്ലാമറിയാം ദൈവം എന്നത് 'ആള്‍ദൈവം' അല്ലാതെ മറ്റൊന്നുമാവുക വയ്യ എന്ന്.

എല്ലാവരും ആള്‍ദൈവങ്ങള്‍ തന്നെ. ഒരു നേരിയ വ്യത്യാസമുണ്ട്. എന്തെന്നാല്‍ ചിലര്‍ക്കറിയാം താന്‍ തന്നെയാണ് ദൈവത്വം എന്ന്. മറ്റുള്ളവര്‍ അതുസ്വയം മനസ്സിലാക്കാന്‍ ഏറെക്കാലം, ഒരുപക്ഷേ ഏറെ ജന്മങ്ങള്‍ തന്നെ എടുക്കുമെന്നു മാത്രം. പിന്നെ 'ആള്‍ ' എന്നു പറയുമ്പോള്‍ മനുഷ്യരെ മാത്രമേ പരാമര്‍ശിക്കൂ എന്നൊരു സങ്കുചിത മനസ്സും നമുക്കൊഴിവാക്കാം. സര്‍വചരാചരങ്ങളും ഉള്‍പ്പെട്ട ഒരു ജനാധിപത്യ രീതിയിലാണ് ഉയര്‍ന്ന തലത്തിലുള്ള ആത്മീയതയുടെ സാംഗത്യം.

അഹം ബ്രഹ്മാസ്മി, ഞാന്‍ തന്നെ ബ്രഹ്മം. സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും സാക്ഷി. കാര്യകാരണമായിരിക്കുന്ന ബ്രഹ്മം ഞാനല്ലാതെ മറ്റൊന്നുമല്ല എന്നാണ് ഉപനിഷദ് വാക്യം. രണ്ടില്ല, ഒന്നുമാത്രമേയുള്ളു. അതായത്, ഞാനില്ലെങ്കില്‍ ബ്രഹ്മം ഇല്ല. ബ്രഹ്മമില്ലെങ്കില്‍ ഞാനും. ഞാന്‍ തന്നെയാണു ദൈവത്തെയുണ്ടാക്കുന്നത്, അതേ ദൈവം തന്നെയാണ് എന്നെയുണ്ടാക്കിയതും. ഈ തിരിച്ചറിവ് ഉണരുമ്പോള്‍ ദൈവീകതയ്ക്കു നാം കല്‍പ്പിക്കുന്ന സ്വഭാവ ഗുണഗണങ്ങളില്‍ കുറച്ചെങ്കിലും ഉള്ളവരെ (ആള്‍ ദൈവങ്ങളായി എന്നിരിക്കട്ടെ) നാം തിരിച്ചറിയുന്നത് കണ്ണാടി നോക്കി സ്വന്തം സൗന്ദര്യം ആസ്വദിക്കുന്നതു പോലെ സ്വാഭാവികമെന്നുവേണ്ടേ കരുതാന്‍ ? എന്നിട്ടും വിവരമുള്ളവര്‍ എന്തുകൊണ്ടാണ് ആള്‍െൈദവങ്ങള്‍ക്കു നേരേ വാളോങ്ങിയടുക്കുന്നത്?

ഇതിനൊരു മറുപുറം കൂടിയുണ്ടെന്നുള്ളതാണു സത്യം. ദൈവീകത പോലെ തന്നെ രാക്ഷസീയതയും 'ഞാന്‍ തന്നെ' എന്നുള്ള തിരിച്ചറിവും നമുക്കുണ്ടാവണം. നാമില്ലാതെ ദൈവമില്ലെങ്കില്‍ , നാമില്ലാതെ രാക്ഷസീയതയും ഉണ്ടാവുക വയ്യല്ലോ. അപ്പോള്‍ 'ആള്‍രാക്ഷസന്‍' എന്നോ 'ആളസുരന്‍ ' എന്നോ ഒരു പ്രയോഗം കൂടി നമുക്കുണ്ടാക്കാം. എന്നിട്ട്, ആരൊക്കെയാണ് ഇക്കൂട്ടത്തില്‍പ്പെട്ടവര്‍ എന്നു വിവേകത്തോടെ പരിശോധിക്കയുമാകാം. തീര്‍ച്ചയായും അവര്‍ക്കും കിട്ടുന്നുണ്ട് നിറയെ അനുയായികളും ആരാധകവൃന്ദവും! ആളസുരന്മാരുടെ കൂട്ടത്തിലുള്ളവരെ കണ്ടുപിടിക്കാന്‍ നമുക്കൊന്ന് ചുറ്റും കണ്ണോടിക്കാം; പത്രങ്ങളിലും മറ്റും അവരങ്ങിനെ നിറഞ്ഞുവിളങ്ങുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കി, ദു:ഖിതര്‍ക്ക് സാന്ത്വനം നല്‍കി കുറച്ചു പേര്‍ ആള്‍ദൈവങ്ങളും ആയിക്കൊള്ളട്ടെ.

നാം കണ്ണാടിയില്‍ നോക്കുമ്പോള്‍ നമുക്കു താല്‍പ്പര്യമുള്ള കാര്യങ്ങളാണു ശ്രദ്ധിക്കുക. എത്ര വിരൂപമാണെങ്കിലും സ്വന്തം മുഖത്തിന്റെ സൗന്ദര്യം ആസ്വദിക്കാത്തവര്‍ ആരുണ്ട്? കണ്ണില്‍ കരടുള്ളവര്‍ അതെടുത്തുമാറ്റും. മുഖത്തുള്ള വൈരൂപ്യം മനസ്സിലുമുള്ളവര്‍ അതുമാത്രം ശ്രദ്ധിക്കും. അതേപ്പറ്റി വേവലാതിപ്പെട്ടു കൊണ്ടേയിരിക്കും. നമ്മുടെ നോട്ടത്തില്‍ സൗന്ദര്യം മാത്രം കാണാറാവുമ്പോള്‍ അത് ദൈവീകതയുമായി അടുത്ത ഒന്നാണ്. അങ്ങിനെ നാം മഹാത്മാക്കളിലേക്ക് ആകൃഷ്ടരാവുന്നു. നമ്മിലെ തന്നെ ദൈവീകതയെ തിരിച്ചറിയുന്നു എന്നര്‍ത്ഥം.

കണ്ണാടി പോലെയാണ് ലോകം. നമ്മെത്തന്നെ പ്രതിഫലിപ്പിക്കുന്ന ഒരുപ്രതിഭാസം. എന്നാല്‍ എല്ലും മാംസവും തൊലികൊണ്ടു മൂടിയ ഒരു മനുഷ്യരൂപം തന്നില്‍നിന്നും ഉയരത്തിലെത്തി നില്‍ക്കുന്നുവെന്നും തനിക്കു മനസ്സിലാവാത്ത 'ഭാഷ' പറയുന്നു എന്നതും, 'ആള്‍ദൈവത്തെ' മനസ്സിലാക്കാന്‍ പലര്‍ക്കും തടസ്സമാകുന്നു. എത്ര നോബ് തിരിച്ചാലും കേടുവന്നതോ ബാറ്ററിയില്ലാത്തതോ ആയ റേഡിയോവില്‍ പാട്ടു കേള്‍ക്കാത്തത് റേഡിയോ നിലയത്തിന്റെ കുഴപ്പമല്ലല്ലോ. മഹാത്മാക്കളുടെ പ്രവര്‍ത്തനാനുഭവങ്ങളില്‍ എപ്പോഴെങ്കിലും പാളിച്ചയുണ്ടായി എന്നതുകൊണ്ട് അവര്‍ അതുവരെ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ല എന്നര്‍ത്ഥവുമില്ല. അതിനാണല്ലോ വിവേചനബുദ്ധിയും വിവേകവും നമുക്കുള്ളത് (അല്ലെങ്കില്‍ നമുക്കുണ്ടാവേണ്ടത്!).

ഭഗവദ്ഗീതയിലെ പതിനാറാം അദ്ധ്യായം ദൈവാസുര സമ്പത്ത് വിഭാഗയോഗത്തില്‍ ദൈവീകതയും ആസുരീകതയും ആത്യന്തികമായി വെളുപ്പ് കറുപ്പ് എന്ന രീതിയിലുള്ള 'വിപരീതദ്വന്ദങ്ങളുടെ' ദര്‍ശനമായല്ല പറയുന്നത്. മറിച്ച് കാലദേശ നിബദ്ധമായി മനുഷ്യരില്‍ കാണപ്പെടുന്നത് നന്മതിന്മകളുടെ വിവിധ അനുപാതങ്ങളിലുള്ള ഏറ്റക്കുറച്ചിലുകളാണെന്നും അവയെ എങ്ങിനെ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ കൈകാര്യം ചെയ്യണമെന്നുമാണ്. നന്മകളുടെ എണ്ണം തുലോം കുറവും തിന്മകളുടെ എണ്ണവും വണ്ണവും വളരെ വിപുലവുമാണെന്നു ഗീതാകാരന്‍ പറഞ്ഞു വയ്ക്കുന്നുമുണ്ട്. ഭയരാഹിത്യം, മന:ശ്ശുദ്ധി, ആര്‍ജ്ജവം, ജ്ഞാനം, അഹിംസ, മാന്യത തുടങ്ങിയ സദ്ഗുണങ്ങളും കാമാക്രോധലോഭ മദ മാല്‍സര്യാദി തിന്മകളും നമ്മില്‍ ഇപ്പോഴും പുറത്തുവരാന്‍ തയ്യാറായി ഇരിക്കുന്നു. ഇവയില്‍ ഏതിനെയൊക്കെയാണ് തിരിച്ചറിഞ്ഞു നാം പ്രോജ്വലിപ്പിക്കേണ്ടത്?

'ആളുക' എന്നതിന് ജ്വലിക്കുക എന്നൊരര്‍ത്ഥവുമുണ്ട്. പ്രപഞ്ചത്തിന്റെ തേജസ്സ് ആരിലാണോ (എന്തിലാണോ) ജ്വലിച്ചുനില്ക്കുന്നതായി കാണപ്പെടുന്നത്, അവരത്രേ ദൈവതേജസ്സുള്ളവര്‍ , ആള്‍ദൈവങ്ങള്‍ . എല്ലാ സമുദായസമ്പ്രദായങ്ങളിലും ഇത്തരം ദൈവീകതയേ പറ്റി പരാമര്‍ശമുണ്ട്. പൊതുവേയൊരു ധാരണയുള്ളത് ഇസ്ലാമിക സമ്പ്രദായത്തില്‍ ബഹുദൈവാരാധന നിന്ദ്യമാണെന്നാണ്. എന്നാല്‍ അവിടെയും ദൈവീകത മനുഷ്യനിലൂടെ പ്രകടമാകുന്നതിനെപ്പറ്റി 'വഹ്ദതുല്‍വുജൂദ്' പോലുള്ള ദര്‍ശനങ്ങളില്‍ കാണാം.

യേശുവും പറഞ്ഞിട്ടുണ്ട് 'ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ അതിന്റെ ശാഖകളും ആണെന്ന് (യോഹന്നാന്‍ 15:5)' എല്ലാവരിലും ഉള്ള ഈശ്വരസത്ത ചിലരില്‍ ആളുന്നു. അല്ലെങ്കില്‍ ജ്വലിച്ചു കാണപ്പെടുന്നു, അത്രതന്നെ. സൂഫിയോഗികള്‍ പലരും (ഉദാഹരണത്തിന് മണ്‌സൂര്‍ ) തങ്ങള്‍ സ്വയം ദൈവമാണെന്നു പറഞ്ഞിട്ടുള്ളതും ഈ അര്‍ത്ഥത്തിലാണ്. പ്രപഞ്ചതേജസ്സ് മനുഷ്യനിലൂടെ പ്രകടമാവുന്നതിനെപ്പറ്റി സായിബാബ പറയുന്നത് 'കല്ലിനെ ദൈവമാക്കാം, എന്നാല്‍ ദൈവത്തെ കല്ലാക്കരുത് എന്നാണ്'.

മനുഷ്യന്‍ ദൈവമാണ്, എന്നാല്‍ ദൈവം മനുഷ്യന്‍ മാത്രമല്ല, പ്രപഞ്ചത്തിലെ എല്ലാമെല്ലാമാണ്. സത്യമാണ് ദൈവം എന്നു മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാല്‍ 'ദൈവം സത്യമാണ്' എന്ന് ദൈവത്തെ 'നിര്‍വചിക്കാന്‍' ഗാന്ധി തയ്യാറായില്ല. കാരണം നിര്‍വചനങ്ങളാല്‍ തളക്കപ്പെടേണ്ട ഒരു സങ്കല്പ്പമല്ല അത്.



ഇനി ആദ്ധ്യാത്മികവിഷയങ്ങള്‍ സംസാരിക്കുകയും മനുഷ്യരെ പറ്റിക്കുകയും ചെയ്യുന്ന ചെറിയൊരു വിഭാഗം ആള്‍ക്കാരുണ്ടെന്നുള്ളതാണ്. ഏതു രംഗത്താണ് അത്തരക്കാര്‍ ഇല്ലാത്തത്? വ്യാജ ഡോക്ടര്‍മാര്‍ക്കും മറ്റു പ്രൊഫഷനില്‍ ഉള്ള വ്യാജന്മാര്‍ക്കും പഞ്ഞമുണ്ടോ? അത്തരം ആള്‍ക്കാര്‍ ഉണ്ടെന്നു കരുതി ഒരു വിഭാഗത്തിലുള്ള എല്ലാവരും പറ്റിക്കുന്നവരാണ് എന്നു കരുതരുത്. കള്ള സ്വാമി എന്നൊരു പ്രയോഗം പത്രങ്ങളില്‍ കണ്ടിട്ടുണ്ട്. കള്ളന്‍ സ്വാമിയെന്നുപറഞ്ഞു നടന്നെങ്കില്‍ അതിന്റെ നാണക്കേട് കള്ളനോ അതുപറഞ്ഞു നടന്നവനോ?

നല്ല സ്വാമിമാരൊന്നും കള്ളനായ ചരിത്രമില്ല. എന്നാല്‍ കള്ളന്മാര്‍ക്കും പിടിച്ചുപറിക്കാര്‍ക്കും സ്വാമിയാവാന്‍ തടസ്സമൊന്നുമില്ല. വാല്മീകിയുടെ ചരിതം എല്ലാവര്‍ക്കും അറിയാമല്ലോ. പക്ഷെ ഇപ്പോള്‍ എല്ലാവരും 'മറ്റുള്ളവരെ' നന്നാക്കാനുള്ള തിരക്കിലാണ്. 'നിസ്സ്വാര്‍ത്ഥമതികള്‍ ' എന്നാണ് അവരറിയപ്പെടുന്നത്. മറ്റുള്ളവര്‍ നന്നാവണം, അല്ലെങ്കില്‍ 'ഞാന്‍ അവരെ നന്നാക്കും' എന്നാണവരുടെ മുദ്രാവാക്യം. ഞാന്‍ സ്വാര്‍ഥനായതുകൊണ്ട് 'സ്വയം നന്നായി നശിക്കാന്‍ ' അവര്‍ തയ്യാറല്ലതന്നെ.

ആള്‍ദൈവങ്ങള്‍ വാസ്തവത്തില്‍ ഗുരുക്കന്മാരാണ്. ഓരോരുത്തരുടെ മാനസികനിലയ്ക്കനുസരിച്ച് അവരെ ബഹുമാനിക്കാം, പൂജിക്കാം. എന്നാല്‍ അവരോടുള്ള ശരിയായ ഭക്തി, അവര്‍ കാണിച്ചുതന്ന പാതയില്‍ ജീവിക്കാനുള്ള ആര്‍ജ്ജവം ഉണ്ടാവുക എന്നതാണ്. ഗുരുവിനെ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സില്‍ കരുതുന്നത് നന്നായിരിക്കും. ഏറ്റവും വലിയ 'സ്വാര്‍ത്ഥനെ'യാണ് ഗുരുവായി തിരഞ്ഞെടുക്കേണ്ടത്. തെറ്റിദ്ധരിക്കണ്ട. സ്വാര്‍ത്ഥത നല്ലൊരുഗുണം തന്നെയാണ്. അവനവന്‍ നന്നാവുക എന്നാല്‍ ഉത്തമനാവുക എന്നാണര്‍ത്ഥം.

അതായത് ആകാവുന്നതില്‍ ഏറ്റവും നല്ലവനാവുക, ഉന്നതനാവുക. അക്കാര്യത്തില്‍ ഒരു വൈരാഗ്യബുദ്ധി തന്നെ നല്ലതാണ്. ഭഗവദ്ഗീതയിലെ 'ഉദ്ധരേത് ആത്മനാത്മാനം, ന:ആത്മാനം അവസാധയേത്, ആത്മനൈവഹിബന്ധു:ആത്മൈവരിപുരാത്മന:' എന്ന തത്വവും ഇതിനോടു ചേര്‍ത്തു വായിക്കുമല്ലോ. തന്നെ, താന്തന്നെയാണ് ഉയര്‍ത്തി ക്കൊണ്ടു വരേണ്ടതെന്നും ഒരു വിധത്തിലും സ്വന്തം അപചയത്തിനു വഴി തെളിക്കരുതെന്നുമാണിതിന്റെ അര്‍ത്ഥം. മനുഷ്യന് ദൈവീകതയിലേയ്ക്കു കടക്കാന്‍ ഉള്ള ഒരു വഴിയും ഇതത്രേ.

ഒരുചോദ്യം എല്ലായ്‌പ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കണം. താന്‍ മറ്റുള്ളവരുടെ എന്തെങ്കിലും അനാവശ്യമായോ അവകാശമില്ലാതെയോ കൈവശമാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന്. തനിക്കുള്ള പങ്കിനേക്കാള്‍ കൂടുതല്‍ വസൂലാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന്. സാധാരണ സ്വാര്‍ത്ഥതയില്‍ നാം എല്ലാം സ്വന്തമാക്കാന്‍ ശ്രമിക്കുകയാണല്ലോ ചെയ്യുക. ചെറിയൊരു ഭാഗം മാത്രമായി സ്വന്തമാക്കുന്നതല്ല ശരിയായ 'സ്വാര്‍ത്ഥകത', ഈ വിശ്വം മുഴുവനും സ്വന്തമാക്കുക.

ഇതില്‍ വസ്തുക്കളായവ മാത്രമല്ല, സമയവും പെടുന്നു. 'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നുസുഖത്തിനായ് വരേണം' എന്നു നാരായണഗുരു പറയുമ്പോള്‍ നമ്മോട് സുഖം തേടി പോകേണ്ട എന്നല്ല പറയുന്നത്. അപരന്റെ കാര്യത്തില്‍ ഒരു കരുതലും ശ്രദ്ധയും എപ്പോഴുംവേണം എന്നാണ്. അവനുള്ളതു കൂടി തനിക്കാക്കുക എന്നല്ല, അവനേക്കൂടി തന്റേതാക്കുക എന്നാണ്. എന്നാല്‍ ഈ 'അപരന്‍ ' ആരാണ് എന്നതാണ് പ്രശ്‌നം. തന്നില്‍നിന്നും വേറിട്ട ഒന്നാണോ അവന്‍ ?

ഗുരുക്കന്മാരില്‍ ചിലരെങ്കിലും സ്വയം പൂജാവിഗ്രഹങ്ങളാക്കാന്‍ ഭക്തന്മാരെ അനുവദിക്കാറില്ല. യശ:ശരീരനായ ചിന്മയാനന്ദസ്വാമികളോട് ഒരു ഗൃഹസ്ഥന്‍ അതിനുള്ള അനുവാദം ചോദിച്ചതിന് ഈ ലേഖകന്‍ സാക്ഷിയാണ്. 'അങ്ങയുടെ ഗീതാപ്രഭാഷണങ്ങളും ചിന്തകളും എല്ലാം എനിയ്ക്കും കുടുംബത്തിനും വളരെ 'ഇന്‍സ്പിരേഷണല്‍ ' ആണ്. മറ്റു ദേവതകള്‍ക്കൊന്നുമില്ലാത്ത സ്ഥാനം ഞങ്ങളുടെ മനസ്സില്‍ അങ്ങേയ്ക്കുണ്ട്. ഞങ്ങളുടെ വീട്ടില്‍ നിത്യവും അങ്ങയുടെ പടം വെച്ചു പൂജിക്കാന്‍ അുനുവദിയ്ക്കുമോ എന്ന്. സ്വാമിജി മറുപടിയായി പറഞ്ഞു. 'ഒരു ഗുരുവിന് താന്‍ മജ്ജയും മാംസവും ഉള്ള മനുഷ്യനായി ജീവിച്ചിരിക്കുമ്പോള്‍ തെറ്റുകള്‍ പറ്റാം. പക്ഷേ, വ്യാസപീഠത്തില്‍ ഇരുന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വേദപ്രോക്തങ്ങളായ നിത്യസത്യമാണ്. അതാണ് നിങ്ങള്‍ മനസ്സിലാക്കി ജീവിക്കേണ്ടത്. വെറുതേ ഗുരുവിനെ അനുകരിക്കുന്നത് കൊണ്ടോ പടംവെച്ച് പൂജിക്കുന്നത് കൊണ്ടോ ആര്‍ക്കും പ്രയോജനമൊന്നുമില്ല. ഇനി അത്ര നിര്‍ബ്ബന്ധമാണെങ്കില്‍ എന്റെ ഗുരുവായ തപോവനാനന്ദസ്വാമിയുടെ പടംവെച്ചു പൂജിച്ചുകൊള്ളുക. ദേഹം ഉപേക്ഷിച്ചുവെങ്കിലും നിത്യസത്യത്തിന്റെ കെടാത്തവിളക്കായി എന്റെ ഗുരുവരന്‍ എന്നും ഉണ്ടല്ലോ? ' ഇവിടെയാണ് ദൈവികത ആളുന്നത്. ആള്‍ദൈവമായി മറ്റുള്ളവര്‍ അനുഭവവേദ്യമാവുന്നത്.

എന്നുവെച്ച് ജീവിക്കുന്ന മഹാത്മാക്കളെ പൂജിക്കുന്നത് തെറ്റാണെന്ന് പറയാനും വയ്യ. ഇപ്പോള്‍ നമ്മുടെ കൂട്ടത്തില്‍ ക്രിസ്തുവോ നബിയോ ബുദ്ധനോ ഉണ്ടായിരുന്നുവെങ്കില്‍, ദൈവികതയുടെ എല്ലാ അടയാളങ്ങളും കാണിച്ചാല്‍പ്പോലും നമ്മില്‍ എത്രപേര്‍ അവരെ തിരിച്ചറിയും? ബഹുമാനിക്കും?

'ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി നാരായിടുന്നു, കുടവും പാരായിടുന്നു' എന്നൊക്കെയുള്ള തെളിമയാര്‍ന്ന നേരറിവ് ശ്രീനാരായണഗുരു കലവറ കൂടാതെ നമുക്കായി വിളമ്പുന്നുണ്ട്. 'ആരായുകില്‍ ' (അന്വേഷിക്കുകില്‍ ) മാത്രം എത്തിച്ചേരുന്ന അറിവാണ് (ജ്ഞാനം) ഈശ്വരനെന്നുളളതു ഭാരതീയ സംസ്‌കാരത്തിലെ പ്രധാനപ്പെട്ട ഒരുള്‍ക്കാഴ്ച്ചയാണല്ലോ. 'അഹം ബ്രഹ്മാസ്മി' എന്ന തിരിച്ചറിവ്. 'താനും അവനും', 'അതും ഇതുമെല്ലാം' ഞാനാണെന്ന, ഒന്നാണെന്ന നിറവ്.

ഹരിനാമകീര്‍ത്താനത്തില്‍ എഴുത്തശ്ശന്‍ അര്‍ത്ഥശങ്കക്കിടമില്ലാത്ത വണ്ണം പറയുന്നു

'ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ;
തോന്നുന്നതാകില്‍ അഖിലം ഞാനിതെന്ന
വഴി തോന്നേണമേ വരദനാരായണായ നമ'.

അപ്പോള്‍ നാരായണഗുരുപറഞ്ഞ ഈ അപരന്‍ , ഞാന്‍ തന്നെ എന്ന ഉള്‍ക്കാഴ്ച്ചയുണ്ടായാല്‍ എല്ലാറ്റിനും പരിഹാരമായി. സ്വന്തം അവയവങ്ങളെ നാം കുരുത്തക്കേടിനു ശിക്ഷിക്കാറുണ്ടോ? പെട്ടെന്ന് നാവിനെ അറിയാതെ കടിച്ച പല്ലിനേയോ മരം വെട്ടുമ്പോള്‍ അശ്രദ്ധയാല്‍ സ്വന്തം കാലു മുറിഞ്ഞതിനു കയ്യിനേയോ നാം ശിക്ഷിക്കാറുണ്ടോ? പക്ഷേ മുറിവില്‍ മരുന്നുവെയ്ക്കാം. വേണ്ടി വന്നാല്‍ ശസ്ത്രക്രിയകളും ആവാം.

'ഞാനാര്' എന്ന ചിന്താപദത്തിലേക്കുള്ള കാല്‍ വെയ്പ്പ് 'സത്വസ്വാര്‍ത്ഥക'ത്തിന്റെ ആദ്യപടിയാണ്. ആയതറിഞ്ഞ് അറിവുറച്ചയാളാണ്'ഗുരു'. അതായത് ലഘുവായ സ്വാര്‍ത്ഥത്തിനടിമപ്പെടാത്തയാള്‍ . ഇത്തരത്തിലൊരു സമ്പൂര്‍ണസ്വാര്‍ത്ഥത ലക്ഷ്യമാക്കിയാല്‍ സമ്പൂര്‍ണ സാക്ഷരരായ നമുക്കും ആള്‍ദൈവങ്ങള്‍ തന്നെ ആവാം. മറ്റുള്ള ആള്‍ദൈവങ്ങളെപ്പറ്റി പേടിക്കാതെയുമിരിക്കാം. അവരില്‍ നമുക്കു ഗുരുക്കന്മാരെ ദര്‍ശിക്കാം. നമുക്കുചുറ്റും അങ്ങിനെയുള്ള ഗുരുസ്ഥാനീയര്‍ കുറച്ചുപേരെങ്കിലും ഉണ്ട്. മറിച്ച് നാം അല്പ സ്വാര്‍ത്ഥികള്‍ ആയി മാറിയാല്‍ നമുക്ക് 'ആളസുരന്മാരും' ആവാം.

'ആളസുരന്‍ 'മാരാണ് ഇവിടെ എണ്ണത്തിലധികം എന്നതുകൊണ്ട് സാധാ ജനാധിപത്യരീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് അപേക്ഷ. ഇക്കാര്യത്തില്‍ എന്നെ ഒരു ജനാധിപത്യവിരോധിയായി കണക്കാക്കിയാലും കുഴപ്പമില്ല.

Saturday, September 7, 2013

മഹാബലി – ശ്രീരാമനുപോലും മാതൃകാപുരുഷന്‍.

മഹാബലി – ശ്രീരാമനുപോലും മാതൃകാപുരുഷന്‍.
ഡോ. എ. പി. സുകുമാര്‍ 



  
അസുരചക്രവര്‍ത്തിയായിരുന്ന മഹാബലിയുടെ ചരിതത്തില്‍ നിന്നും മര്യാദാപുരുഷോത്തമനായ ശ്രീരാമന്‍ അതിഗുഹ്യവും അതിപ്രധാനവുമായ ജ്ഞാനം ഗ്രഹിക്കുകയുണ്ടായി. അതദ്ദേഹത്തിന്റെ ജീവിതത്തിനു വഴികാട്ടിയായിത്തീരുകയും ചെയ്തു. അസുരരാജാവ് ശ്രീരാമന് മാതൃകയോ?. കേട്ടാല്‍ തികച്ചും അവിശ്വസനീയം എന്ന് തോന്നാം! തിരുവോണത്തിന്റെ നാടന്‍ കഥകളിലും പുതുപുത്തന്‍ കച്ചവടക്കഥകളിലും മഹാബലിയോട് അനീതി ചെയ്ത മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീരാമന്‍. ആ രാമന്‍ സ്വയം  അസുരചക്രവര്‍ത്തിയായ ബലിയില്‍ നിന്നും എന്ത് പഠിക്കാനാണ്? അതിന്റെ കഥ യോഗവാസിഷ്ഠത്തിലെ ഉപശമ പ്രകരണത്തില്‍ നമുക്ക് കാണാം.

ദേവന്മാര്‍ കറയേശാത്ത വെളുപ്പിന്റെയും അസുരന്മാര്‍ പ്രകാശലേശമേല്‍ക്കാത്ത കറുപ്പിന്റെയും പ്രതിനിധികളാണെന്ന് പുരാണങ്ങളുടെ പുറംതോടുമാത്രം വായിച്ചവര്‍ക്കേ തോന്നുകയുള്ളൂ. ദേവാസുരന്മാരുടെ സ്വഭാവത്തിലെ കറുപ്പും വെളുപ്പും ഇടകലര്‍ന്ന നിറഭേദങ്ങളില്‍ ചിലസമയത്ത് വെളിച്ചത്തിനും മറ്റുചിലപ്പോള്‍ ഇരുട്ടിനും പ്രാമുഖ്യം ഉണ്ടായിരുന്നു എന്നതാണ് അവരെ വേര്‍തിരിക്കുന്ന കാര്യം. ഈ തരംതിരിവാകട്ടെ നൂറുശതമാനം ദേവന്‍, അല്ലെങ്കില്‍ നൂറുശതമാനം അസുരന്‍ എന്ന തരത്തില്‍ ആയിരുന്നിട്ടില്ല - ഒരിക്കലും. രാവണനു പത്തുതലയോളം പോന്ന ബുദ്ധിയും ശിവപാര്‍വ്വതിമാരെ പ്രീതിപ്പെടുത്താനായ ഭക്തിയും, നാരദതുല്യമായ സംഗീതജ്ഞാനവും ഉണ്ടായിരുന്നല്ലോ. കൂട്ടത്തില്‍ വിട്ടുപോവാനാകാത്ത ഒരല്‍പ്പം അഹന്തയും കാമവും ഉണ്ടായിരുന്നുവെന്നു മാത്രം. മറ്റസുരന്മാരും അങ്ങിനെയൊക്കെത്തന്നെയാണ്. ഭാഗവതത്തിലെ വൃത്രാസുരന്റെ പ്രഭാഷണം (ആറാം സ്കന്ധം) കേട്ടാല്‍ എന്ത്?, ഇദ്ദേഹം അസുരനോ എന്ന് നാം വിസ്മയിക്കുകതന്നെ ചെയ്യും. കംസന്‍, ദേവകീവസുദേവന്മാര്‍ക്ക് നല്‍കുന്ന ഉപദേശവും ഒട്ടും ആസുരീകമേ അല്ലല്ലോ. ബലിയുടെ അച്ഛനായ വിരോചനന്‍, വിരോചനന്റെ അച്ഛനായ പ്രഹ്ലാദന്‍ എന്നിവരുടെ മാഹാത്മ്യവും നമുക്കറിയാം. വിഷ്ണുഭക്തിയിലും ആത്മാന്വേഷണത്തിലും  അഗ്രഗണ്യന്മാരായ ഇവരില്‍ നിന്നും നമുക്കേറെ പഠിക്കാനുണ്ട്.

പുരാണകഥകളിലും അതിന്റെ പിറകിലുള്ള ചിന്തകളിലും, നന്മയും തിന്മയും എന്നത് ആത്യന്തികമായ ഒരവസാന വാക്കല്ല. അത് വായനക്കാരനില്‍, അല്ലെങ്കില്‍ സാധകനില്‍ ഉളവാക്കാനിടയുള്ള നന്മ-തിന്മ എന്നീ ദ്വന്ദഭാവങ്ങള്‍ മൂര്‍ത്തീകരിക്കുന്നതിലെ സാദ്ധ്യതകള്‍ മാത്രമാണ്. നായകനിലും പ്രതിനായകനിലും നന്മയുടെയും തിന്മയുടെയും അംശങ്ങള്‍ വിവിധ തോതുകളില്‍ ഉണ്ട്. അത് കാലദേശങ്ങള്‍ക്കനുസരിച്ചു മാറിക്കൊണ്ടിരിക്കുകയും ചെയ്യും. സാധകനിലെ (വായനക്കാരനിലെ) നന്മതിന്മകളുടെ നിറക്കൂട്ടുകളില്‍ പ്രതിഫലിക്കുന്നതനുസരിച്ചാണ് കഥയിലെ നായകന്റെയും പ്രതിനായകന്റെയും വളര്‍ച്ച. ഇത്തരം പുരാണകഥകളില്‍ ഒരിക്കലും ‘വില്ലന്മാര്‍’ ഉണ്ടായിരുന്നിട്ടില്ല എന്നതും ഒരു പ്രത്യേകതയാണ്.

ഇനി നമുക്ക് ശ്രീരാമനിലേയ്ക്ക് വരാം. വാല്മീകി മഹര്‍ഷി ഇരുപത്തിനാലായിരം ശ്ലോകങ്ങളില്‍ രാമായണം എഴുതിയത് തികച്ചും വായനാക്ഷമമായ കഥാരൂപത്തിലാണ്. എന്നാല്‍ അതിലെ അയോദ്ധ്യാകാണ്ഡത്തില്‍ മുപ്പത്തീരായിരം ശ്ലോകങ്ങളിലായി യോഗവാസിഷ്ഠം എന്ന അതിബ്രഹത്തായ ഒരു ഭാഗവും ഉള്‍ക്കൊള്ളിച്ചിരുന്നു. അതിന്റെ വായനാക്ഷമത അത്ര ജനകീയമല്ല എന്ന് പറയാം. രാമായണകഥയില്‍ ആളുകള്‍ക്ക് താല്‍പ്പര്യം കുറഞ്ഞുവെങ്കിലോ എന്ന് കരുതിയാവണം തത്വചിന്താപരമായ ഈ ബ്രഹദ്ഭാഗം രാമായണത്തില്‍ നിന്നും അടര്‍ത്തിമാറ്റി മറ്റൊരു കൃതിയാക്കിയത്. ഏതായാലും യോഗവാസിഷ്ഠാരംഭത്തിലെ രാമന്‍ ഒരു സാധാരണ രാജകുമാരന്‍ മാത്രമായിരുന്നു. അതിബുദ്ധിശാലിയെങ്കിലും ഏറെ സംശയങ്ങള്‍ക്ക് വിധേയനായി ആകെ ‘അര്‍ജ്ജുനവിഷാദി’യായിരുന്ന രാമനെ ആ വിഷാദത്തില്‍ നിന്നും കരകയറ്റി ഊര്‍ജ്ജ്വസ്വലനായ ഒരു കര്‍മ്മയോഗിയാക്കി മാറ്റുക എന്നതായിരുന്നു വസിഷ്ഠന്റെ നിയോഗം. മഹാബലിയുടെ കഥ അങ്ങിനെയാണ് രാമന് ഒരു പാഠമായിത്തീര്‍ന്നത്. രാമനോടുള്ള വസിഷ്ഠന്‍റെ ആഹ്വാനം ‘നീയും മഹാബലിയെപ്പോലെയാവൂ’ എന്നാണ്. മഹാബലിയെപ്പോലെയുള്ള ജീവിതം നയിക്കുന്നതിലൂടെ നിനക്കും മൂന്നുലോകങ്ങളെക്കുറിച്ചും യാതൊരു വ്യാകുലതകളുമില്ലാതെ ചക്രവര്‍ത്തിപദം കയ്യാളാം എന്നാണ് മഹര്‍ഷി ഉപദേശിച്ചത്. ആ സ്ഥാനം  പോയാലും നിന്നില്‍ ആകുലതകള്‍ ഉണ്ടാവുകയില്ല. ചക്രവര്‍ത്തിയായ ബലി, വാമനാവതാരത്തിനു മുന്‍പേ തന്നെ മൂന്നുലോകങ്ങളിലെ വ്യാപാരങ്ങളും തന്നെ ബാധിക്കാത്ത രീതിയില്‍ ആത്മസാക്ഷാത്ക്കാരത്തിന്റെ നിറവില്‍ വിരാജിച്ചിരുന്നു. പിന്നീട് വാമനനായി വന്ന് മഹാവിഷ്ണു തന്നില്‍നിന്നും മൂന്നു ലോകങ്ങളെയും ദാനമായി വാങ്ങിക്കൊണ്ടുപോയപ്പോഴും ബലിയുടെ സ്ഥിതപ്രജ്ഞ ഭാവത്തിന് യാതൊരു കോട്ടവും ഉണ്ടായില്ല. താന്‍ സ്വയം ഇന്ദ്രപദവിയില്‍ ഇരുന്നപ്പോഴും ഇനിയും എത്രയോ യുഗങ്ങള്‍ ആ പദവി തിരികെ കിട്ടാനായി കാത്തിരിക്കേണ്ടി വരുമെന്നറിയുമ്പോഴും ബലിയില്‍ യാതൊരു ചാഞ്ചല്യവും ഉണ്ടായിരുന്നില്ല. അങ്ങിനെയാണ് ബലിചക്രവര്‍ത്തി ‘മഹാബലി’യായത്. മര്യാദാ പുരുഷോത്തമന്റെ മാതൃകാ പുരുഷനാണ് മഹാബലി. അതിന്റെ കഥയെന്തെന്ന് നമുക്ക്  യോഗവാസിഷ്ഠത്തില്‍ നോക്കാം. കഥകള്‍ക്കുള്ളില്‍ ഉള്‍പ്പിരിവുകളായാണ് വാസിഷ്ഠത്തിലെ കഥാകഥനരീതി.

വസിഷ്ഠന്‍ പറഞ്ഞത്, രാമാ, നിനക്ക് ശാശ്വതമായ സത്യത്തെക്കുറിച്ചുള്ള അറിവുണ്ടാകാന്‍ ഞാന്‍ ബലിയുടെ കഥ പറയാം എന്നാണ്. വിശ്വത്തിന്റെ മറ്റൊരു ഭാഗത്ത് പാതാളം എന്നൊരു ലോകമുണ്ട്. അവിടെ വിരോചനപുത്രനായ ബലി രാജാവായി വാണിരുന്നു. വിശ്വരക്ഷിതാവായ ശ്രീഹരിതന്നെയാണു പാതാളത്തിന്റെയും ബലിയുടെയും രക്ഷകര്‍ത്താവ്. ദേവരാജനായ ഇന്ദ്രന്‍പോലും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. അങ്ങിനെ ബലി ഏറെക്കാലം പാതാളലോകം ഭരിച്ചുവെങ്കിലും കാലക്രമത്തില്‍ തീവ്രമായ ഒരനാസക്തി അദ്ദേഹത്തെ ബാധിച്ചു. അദ്ദേഹമിങ്ങിനെ ആലോചിക്കാന്‍ തുടങ്ങി: ഞാന്‍ എത്രകാലം ഈ പാതാളം വാഴണം? എത്രകാലമീ ത്രിലോകങ്ങള്‍ ചുറ്റണം? ഈ രാജ്യം ഭരിച്ചിട്ടെനിക്കെന്തുനേടാന്‍? മൂന്നു ലോകങ്ങളിലുമുള്ള എല്ലാം നാശത്തിനു വിധേയമാണല്ലോ?
വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന വൃത്തികെട്ട സുഖാനുഭവങ്ങളും കര്‍മ്മങ്ങളും ദിനംതോറും സംഭവിക്കുന്നു. എന്നിട്ട് ജ്ഞാനികള്‍ പോലും അതില്‍ ലജ്ജിക്കുന്നില്ല. ഈ ചംക്രമണം നാമെത്രനാള്‍കൂടി തുടരണം? എന്താണതിന്റെ ഉദ്ദേശം?

ഈ പ്രത്യക്ഷലോകത്തിന്റെ ലക്ഷ്യമെന്താണ്‌?ഈ ചാക്രികമായ ആവര്‍ത്തനങ്ങളുടെ ഉദ്ദേശമെന്താണ്‌? എപ്പോഴാണിതവസാനിക്കുക? എപ്പോഴാണു മനസ്സിന്റെ ഭ്രമമടങ്ങുക? മറ്റൊന്നും തേടാതെ എന്തു നേടിയാലാണൊരുവന്‍ പരിപൂര്‍ണ്ണ തൃപ്തിയടയുക? എങ്ങിനെയാണെനിയ്ക്ക് പരമ പ്രശാന്തതയില്‍ അഭിരമിക്കാനാവുക എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് എന്റെ അച്ഛന്‍ നല്‍കിയ മറുപടി ഞാനോര്‍ക്കുന്നു.  മൂന്നു ലോകങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മണ്ഡലത്തെപ്പറ്റി അദ്ദേഹം എന്നോടു പറഞ്ഞു. അവിടെ തടാകങ്ങളോ സമുദ്രങ്ങളോ മലകളോ കാടുകളോ നദികളോ ഭൂമിയോ ആകാശമോ കാറ്റോ ഞാനോ വിഷ്ണുഭഗവാന്‍ തുടങ്ങിയ ദേവന്മാരോ ഒന്നുമില്ല. അവിടെയുള്ള ഒരേയൊരു വസ്തു പരമപ്രകാശം മാത്രം. സര്‍വ്വശക്തനും സര്‍വ്വവ്യാപിയും ആയി വിളങ്ങുന്ന ആ സത്ത എല്ലാറ്റിന്റേയും എല്ലാമാണ്‌. ശാന്തമായി കര്‍മ്മരഹിതമെന്നപോലെ അതു നിലകൊള്ളുന്നു. 'മഹാരാജാവായ' അദ്ദേഹത്തിന്റെ ആജ്ഞയ്ക്കനുസരിച്ച് മന്ത്രിയാണ്‌ കാര്യങ്ങളെല്ലാം നടത്തുന്നത്. ഇല്ലാത്തതിനെ അദ്ദേഹം ഉണ്ടാക്കുന്നു. ഉള്ളതിനെ മാറ്റിമറിക്കുനു. ഈ മന്ത്രിയാകട്ടെ യതൊന്നും അനുഭവിക്കാനോ ആസ്വദിക്കാനോ കഴിയുന്നവനല്ല. അയാള്‍ക്ക് ഒന്നും അറിയുകയുമില്ല. അജ്ഞനും ജഢനുമാണെങ്കിലും തന്റെ രാജാവിനുവെണ്ടി ഈ മന്ത്രിപുംഗവന്‍ എല്ലാക്കാര്യങ്ങളും ചെയ്യും. രാജാവാകട്ടെ ഏകാന്തതയില്‍ പ്രശാന്തനായി കഴിയുന്നു. ഈ മന്ത്രിയുടെ ഇച്ഛയ്ക്കൊത്താണ്‌ നന്മതിന്മകളുടെ പോരാട്ടങ്ങള്‍ നടക്കുന്നത്. ഇദ്ദേഹത്തെ ജയിക്കാന്‍ രാജാവിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.

അതുകൊണ്ട് പരിപൂര്‍ണ്ണതയും ശാശ്വതാനന്ദവും വേണമെന്നുണ്ടെങ്കില്‍ കഴിവിന്റെ പരമാവധി ഉപയോഗിച്ച് എല്ലാ തടസ്സങ്ങളേയും തരണം ചെയ്ത് ഈ മന്ത്രിയെ കീഴടക്കി വരുതിയിലാക്കണം. ഈ മന്ത്രിപുംഗവന്‍ അജയ്യനാണെങ്കിലും ബുദ്ധികൂര്‍മ്മതയോടെയുള്ള കര്‍മ്മംകൊണ്ടയാളെ ഒരൊറ്റ നിമിഷത്തില്‍ പിടികൂടാം. മന്ത്രി തന്റെ വരുതിയിലായാല്‍പ്പിന്നെ, രാജാവിനെ കൂടുതല്‍ അടുത്തു ചെന്ന് തെളിമയോടെ ദര്‍ശിക്കം. രാജാവിനെ കാണുംവരെ മന്ത്രി പിടിതരില്ല. മന്ത്രി പിടിയിലായാലല്ലാതെ രാജാവിനെ ദര്‍ശിക്കാനും കഴിയില്ല. രാജാവിന്റെ  ദര്‍ശനം ലഭിക്കാത്തിടത്തോളം കാലം ഈ മന്ത്രി ശല്യക്കാരനാണ്‌, ദു:ഖം പരത്തുന്നവനാണ്‌. മന്ത്രിയെ പിടിയിലാക്കുംവരെ രാജാവിനെ കാണാന്‍ സാധിക്കില്ല. അതിനാല്‍ ഒരുവന്റെ ബുദ്ധിപൂര്‍വ്വമുള്ള പരിശ്രമം ഒരേസമയത്ത് രണ്ടു തരത്തിലാവണം. ഒന്ന് രാജാവിനെ കാണുവാനുള്ള പ്രയത്നം; രണ്ട് മന്ത്രിയെ കീഴ്പ്പെടുത്തുവാനുള്ള പരിശ്രമം. നിരന്തരമായുള്ള തീവ്രസാധന കൊണ്ട് ഇതു രണ്ടും സാദ്ധ്യമാണ്‌. അങ്ങിനെ ഇനിയൊരിക്കലും ദു:ഖാനുഭവങ്ങളുണ്ടാവുകയില്ലാത്ത ഒരിടത്തെത്താം. നിത്യപ്രശാന്തനിരതരായ മാമുനിമാര്‍ അവിടെയാണു വാഴുന്നത്.

കഥാരൂപേണ അച്ഛന്‍ പറഞ്ഞ ആ രാജ്യം മുക്തിപദമാണ്‌. അവിടെ ദു:ഖങ്ങളില്ല. അവിടുത്തെ രാജാവാണ്‌ ആത്മാവ്. ആത്മാവ് എല്ലാ മണ്ഡലങ്ങള്‍ക്കും ബോധാവസ്ഥകള്‍ക്കും അതീതമാണ്. മനസ്സാണ്‌ മന്ത്രി. ഈ മനസ്സാണ്‌ കളിമണ്ണില്‍ നിന്നു കുടമെന്നപോലെ ഈ ലോകമുണ്ടാക്കിയത്. മനസ്സു കീഴടക്കിയാല്‍ എല്ലാം കീഴടക്കി. ബുദ്ധികൂര്‍മ്മതയോടെയുള്ള പ്രവൃത്തിയെക്കൂടാതെ മനസ്സിനെ വെല്ലുക അസാദ്ധ്യം. വിത്തിടാതെ, നനച്ചു വളര്‍ത്താതെ, വിളവെടുക്കാനാവില്ല. നിരന്തരമായ സാധനകൂടാതെ മനസ്സടങ്ങുകയില്ല. അതുകൊണ്ട് ത്യാഗത്തിന്റെ, സംന്യാസത്തിന്റേതായ ഈ മാര്‍ഗ്ഗം സ്വീകരിക്കണം. ഇന്ദ്രിയസുഖാനുഭവങ്ങളില്‍ നിന്നും പിന്തിരിഞ്ഞാലല്ലാതെ ദു:ഖസാന്ദ്രമായ ഈ ലോകത്തിലെ നട്ടംതിരിയല്‍ അവസാനിക്കുകയില്ല. അതിശക്തനാണെങ്കിലും ഒരുവന്‌ ലക്ഷ്യത്തിലെത്താന്‍ അവിടേയ്ക്ക് യാത്ര പുറപ്പെടുകതന്നെ വേണം. പരിപൂര്‍ണ്ണമായ നിര്‍മമതയുടെ, അനാസക്തിയുടെ തലത്തിലേയ്ക്കെത്താന്‍ നിസ്തന്ദ്രമായ സാധന കൂടിയേ തീരൂ.

ആളുകള്‍ ദൈവകൃപ, വിധി എന്നിവയെപ്പറ്റി സംസാരിക്കുന്നു. ആളുകള്‍ ദൈവത്തെപ്പറ്റി പറയുമ്പോള്‍ അവരുദ്ദേശിക്കുന്നത് അനിവാര്യമായ കാര്യങ്ങളെയാണ്. അവരുടെ പിടിയിലൊതുങ്ങാത്ത, നിയന്ത്രണത്തില്‍ നില്‍ക്കാത്ത കാര്യങ്ങള്‍, പ്രകൃതി നിയമമനുസരിച്ചുള്ള സഹജവും സ്വാഭാവികവുമായ സംഭവപരമ്പരകള്‍, എന്നിവയെപ്പറ്റിയാണവര്‍ വിവക്ഷിക്കുന്നത്.  എന്നാല്‍ സമ്പൂര്‍ണ്ണമായ സമതാഭാവം, സുഖദു:ഖദ്വന്ദങ്ങളുടെ അന്ത്യം എന്നിവയ്ക്കും ദൈവകൃപ എന്നു തന്നെയാണ് പറയുന്നത്. ദൈവകാരുണ്യം, പ്രകൃതിനിയമം, ശരിയായ സ്വപ്രയത്നം എന്നെല്ലാം പറയുന്നവ ഒരേ സത്യത്തെക്കുറിക്കുന്നു. തെറ്റായ കാഴ്ച്ചപ്പാട് അല്ലെങ്കില്‍ ഭ്രമമാണ് അവ തമ്മില്‍ വ്യത്യാസമുണ്ടെന്നു തോന്നിപ്പിക്കുന്നത്. സ്വപ്രയത്നത്താല്‍ മനസ്സ് മെനഞ്ഞുണ്ടാക്കുന്നവ ഫലപ്രദമാവുമ്പോള്‍, മനസ്സ് ആ ഫലസമ്പാദനം അറിയുമ്പോള്‍, സന്തോഷമെന്ന അനുഭവമുണ്ടാകുന്നു.

മനസ്സാണ് കര്‍മ്മം ചെയ്യുന്നത്. നിയതിക്കനുസൃതമായി, പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് മനസ്സോരോന്നു ചിന്തിക്കുകയും സൃഷ്ടിക്കുകയും അവയെ പ്രകടമാക്കുകയും ചെയ്യുന്നു. മനസ്സിന് പ്രകൃതിനിയമങ്ങള്‍ക്കെതിരായും പ്രവര്‍ത്തിക്കുവാനാകും. അതിനാല്‍ മനസ്സാണ് പ്രകൃതിയെ നിയന്ത്രിക്കുന്നതെന്നും പറയാം. ആകാശത്ത് കാറ്റു സഞ്ചരിക്കും പോലെ വ്യക്തിജീവന്‍ ഈ ലോകത്ത് വര്‍ത്തിക്കുന്നു. പ്രകൃതിയുടെ വിളിക്കനുസരിച്ച് ചലിച്ചോ ഒരിടത്ത് ചലനമില്ലാതെ നിന്നോ ജീവികള്‍ തങ്ങളുടെ ഭാഗം അഭിനയിക്കുന്നു.

ആത്മവിദ്യയാകുന്ന വളളിച്ചെടിയിലാണ് സുഖാസക്തിയുടെ അന്ത്യമെന്ന ഫലം കായ്ക്കുന്നത്. അതുണ്ടാവുന്നതോ? ആത്മദര്‍ശനം ഉണ്ടായിക്കഴിഞ്ഞുമാത്രം. ബുദ്ധിപൂര്‍വ്വമായ അന്വേഷണത്തിലൂടെ ആത്മാവിനെ തേടുകയും അങ്ങിനെ ആസക്തികളെ ഉപേക്ഷിക്കാന്‍ ആവുകയും വേണം. ഒരുവന്റെ ബുദ്ധി ഉണര്‍ന്നിട്ടില്ലെങ്കില്‍ തന്റെ മനസ്സിന്റെ  പകുതി സുഖാനുഭവങ്ങളിലും, കാല്‍ഭാഗം ശാസ്ത്രപഠനങ്ങളിലും, ബാക്കി ഗുരുപൂജയിലും കഴിച്ചുകൂട്ടണം. കുറച്ചൊന്നുണര്‍ന്ന ബുദ്ധിയുള്ളവര്‍ മനസ്സിന്റെ പകുതി ഗുരുപൂജയ്ക്കും കാല്‍ഭാഗം വീതം മറ്റുരണ്ടിനായും മാറ്റി വയ്ക്കണം. ബുദ്ധി മുഴുവനായി ഉണര്‍ന്നവര്‍  നിതാന്തജാഗ്രമായ നിര്‍മമതയോടെ മനസ്സിന്റെ പകുതിഭാഗം ഗുരുപൂജയിലും മറ്റേപകുതി ശാസ്ത്രപഠനത്തിലും മുഴുകിവേണം കഴിയാന്‍. ഉള്ളില്‍ നന്മ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഏറ്റവും ഉയര്‍ന്ന വിജ്ഞാനശ്രവണത്തിന് ഒരുവന്‍ യോഗ്യനാവുന്നത്. അതുകൊണ്ട് എപ്പോഴും മനസ്സിനെ ശുദ്ധീകരിക്കാന്‍പോന്ന അറിവുകളാണ് പഠിക്കേണ്ടത്. ശാസ്ത്രപഠനത്തിലൂടെയാണ് മനസ്സിനെ പുഷ്ടിപ്പെടുത്തി ആന്തരീകമായ പരിണാമം സാധിക്കേണ്ടത്. അങ്ങിനെ മാറ്റംവന്ന മനസ്സിന് വികലമാവാത്ത ചിന്താധാരകളിലൂടെ സത്യത്തെ അന്വേഷിക്കാന്‍ കഴിവുണ്ടാവും. താമസംവിനാ അങ്ങിനെയുള്ള സാധകന്‍ ആത്മാവിനെ ദര്‍ശിക്കാന്‍ ശ്രമമാരംഭിക്കണം.

ആത്മസാക്ഷാത്കാരവും അനാസക്തിയും ഒരേ സമയം പുരോഗതി പ്രാപിക്കുന്നു. ശരിയായ അനാസക്തി ഒരുവനിലുണ്ടാവുന്നത് തപ:ശ്ചര്യകളിലൂടെയോ തീര്‍ത്ഥാടനങ്ങളിലൂടെയോ, ദാനധര്‍മ്മങ്ങളിലൂടെയോ  അല്ല. അത് സാധിക്കുന്നത് അവനവന്റെ സ്വരൂപത്തെ, ആത്മാവിനെ നേരിട്ടറിയുന്നതിലൂടെ മാത്രമാണ്.  ഇതിനുവേണ്ടത് ശരിയായ സ്വപരിശ്രമം തന്നെയാണ്. അതിനാല്‍ സാധകന്‍ ഈശ്വരനിലും വിധിയിലും മറ്റുമുള്ള പരാധീനത ഉപേക്ഷിച്ച് ശരിയായ പരിശ്രമത്തിലൂടെ സുഖാസക്തിയെ തരണം ചെയ്യണം. നിര്‍മമത അങ്ങിനെ പക്വമാവുമ്പോള്‍ അയാളില്‍ ആത്മാന്വേഷണം താനേ ഉദിച്ചുയരും. ഈ അന്വേഷണത്വര നിര്‍മമതയെ ഊട്ടിയുറപ്പിക്കുന്നു. കടലും മേഘവുംപോലെ ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അത്മസാക്ഷാത്കാരവും നിര്‍മമതയും, അന്വേഷണത്വരയും മൂന്നുത്തമ സുഹൃത്തുക്കളാണ്.

അതിനാല്‍ ഒരുവന്‍ ആദ്യമായി ഈശ്വരന്‍ തുടങ്ങിയ ബാഹ്യമായ എല്ലാ അവലംബനങ്ങളേയും ഉപേക്ഷിച്ച് ശരിയായ പ്രവൃത്തിയിലേര്‍പ്പെട്ട് അനാസക്തി വളര്‍ത്തിയെടുക്കണം. എന്നാല്‍ സമൂഹത്തിന്റെ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് ധനം സമ്പാദിക്കുന്നതില്‍ തെറ്റില്ല. അത് ബന്ധുക്കളെയോ മറ്റുള്ളവരേയോ വഞ്ചിച്ചാവരുത് എന്ന് മാത്രം. ഈ ധനം പാവനചരിതന്മാരായ മഹത് വ്യക്തികളുമായുളള സത്സംഗത്തിനായി ഉപയോഗിക്കണം. അത്തരം സത്സംഗവും  അനാസക്തിയെ പ്രദാനം ചെയ്യും. അങ്ങിനെ ആത്മാന്വേഷണത്വരയും, ശാസ്ത്രപഠനവും ജ്ഞാനസമ്പാദനവും അവിടെ സഹജമാവും. ക്രമേണ, പടിപടിയായി പരമസത്യത്തിലേക്ക് സാധകന്‍ എത്തിച്ചേരുന്നു. സുഖാനുഭവപ്രയത്നങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുമ്പോള്‍ ആത്മാന്വേഷണത്താല്‍ പരമസത്യം വെളിവാകുന്നു. ആത്മാവ് തികച്ചും  നിര്‍മ്മലമാവുമ്പോള്‍ പരമശാന്തിയില്‍ അഭിരമിക്കാം. വീണ്ടുമൊരിക്കലും ദു:ഖനിദാനമായ വാസനാമാലിന്യങ്ങളിലേയ്ക്കും (തെറ്റി)ദ്ധാരണകളിലേയ്ക്കും നിപതിക്കേണ്ടതായി വരികയില്ല. തുടര്‍ന്നും ഈ ലോകത്ത് ജീവിക്കുന്നുവെങ്കിലും എല്ലാ ആശകള്‍ക്കും പ്രതീക്ഷകള്‍ക്കും അതീതനായി വര്‍ത്തിക്കുവായും കഴിയും.

വിരോചനന്റെ ഉപദേശങ്ങള്‍ ഓര്‍മ്മവന്ന ബലി തന്നില്‍ സുഖാനുഭവങ്ങള്‍ക്കായുള്ള ആസക്തി ഇല്ലാതായിരിക്കുന്നു എന്നറിഞ്ഞു. അമൃതസമാനമായ പ്രശാന്തതയെ പ്രാപിക്കണം എന്നദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അതിനായി പരിശ്രമവും തുടങ്ങി. ഈ വിശ്വം എന്നത് മനസ്സിന്റെ സൃഷ്ടിയാകയാല്‍ അതുപേക്ഷിച്ചതുകൊണ്ട് നമുക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ഞാന്‍ ആരാണ്?’; ‘ഇതെല്ലാം എന്താണ്?’ എന്നിങ്ങിനെ മനസ്സില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ തന്റെ ഗുരുവായ ശുക്രാചാര്യനോടു ചോദിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 

ശുക്രമുനിയുടെ ഉപദേശം ഹൃസ്വമെങ്കിലും ഗഹ്നമായിരുന്നു.  'ബോധം മാത്രമേ നിലനില്‍ക്കുന്നതായുളളു. ഇക്കാണുന്നതും കാണാത്തതുമെല്ലാം ബോധം മാത്രം. എല്ലാടവും നിറഞ്ഞു നില്‍ക്കുന്നതും ബോധം. നീയും ഞാനും ഈ ലോകവുമെല്ലാം ബോധമല്ലാതെ മറ്റൊന്നുമല്ല. നിനക്ക് വിനയവും ആത്മാര്‍ത്ഥതയും ഉള്ളപക്ഷം ഞാനീ പറഞ്ഞതില്‍ നിന്നുതന്നെ നിനക്കെല്ലാം നേടാം. അതില്ലെങ്കില്‍ എത്ര വിവരിച്ചു പറഞ്ഞാലും അഗ്നികുണ്ഡത്തിലവശേഷിച്ച ചാരക്കൂമ്പാരത്തില്‍ അര്‍ഘ്യം അര്‍പ്പിക്കുന്നതുപോലെ വ്യര്‍ത്ഥമാവുമത്.  ആളുന്ന അഗ്നിയില്‍ അര്‍പ്പിച്ചാല്‍ മാത്രമേ അര്‍ഘ്യം സ്വീകരിക്കപ്പെടുകയുള്ളു എന്ന് നിനക്കറിയാമല്ലോ. ബോധത്തില്‍ ഉണ്ടാവുന്ന വിഷയത്വം, ധാരണാകല്‍പ്പനകള്‍ എന്നിവയാണ് ബന്ധനങ്ങള്‍അവയുടെ നിരാസമാണു മുക്തി. അവബോധത്തില്‍ നിന്നും ധാരണകള്‍ (വസ്തുബോധം) നീക്കിയാല്‍ എല്ലാറ്റിന്റെയും സത്യസ്ഥിതിയായി. എല്ലാ തത്വചിന്തകളുടെയും അടിസ്ഥാനമിതാണ്. ഈ ദര്‍ശനത്തില്‍ സ്വയം സ്ഥിരപ്രതിഷ്ഠനായാല്‍ നിനക്ക് അനന്താവബോധത്തിലഭിരമിക്കാം.

ഗുരുവിന്റെ ഉപദേശം ബലിയില്‍ പുതിയൊരുണര്‍വ്വുണ്ടാക്കി. തീര്‍ച്ചയായും എല്ലാം അനന്താവബോധമല്ലാതെ മറ്റൊന്നുമില്ല. ആ ബോധസത്ത ഇത് സൂര്യനാണ്എന്ന് ചിന്തിക്കുമ്പോള്‍ ഇരുട്ടില്‍ നിന്നും വ്യതിരിക്തമായി സുര്യന്‍ നിലകൊള്ളുന്നു. വെളിച്ചത്തെ ഇരുട്ടില്‍ നിന്നും തിരിച്ചറിയാന്‍ പര്യാപ്തമാക്കുന്നത് ഈ ബോധമാണ്. ഭൂമിയെ ഭൂമിയായും ആകാശദിക്കുകളെ അപ്രകാരവും ലോകത്തെ ലോകമായും നിലനിര്‍ത്തുന്നത് ബോധമാണ്.  ബോധം ഒരു പര്‍വ്വതത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ആ പര്‍വ്വതത്തിന് നിലനില്‍പ്പില്ല. ഇന്ദ്രിയങ്ങളും ദേഹവും മനസ്സിലുദിക്കുന്ന ആശകളും അകത്തുള്ളതും പുറത്തുള്ളതും ആകാശവും മാറ്റമെന്ന പ്രഹേളികയുമെല്ലാം ബോധം മാത്രം. ബാഹ്യവസ്തുക്കളുമായി ഒരുവനിലുണ്ടാകുന്ന സമ്പര്‍ക്കവും അനുഭവങ്ങളുമെല്ലാം ബോധമാണുണ്ടാക്കുന്നത്. ശരീരമല്ല അതിനു ഹേതു. ശരീരമില്ലാതെതന്നെ ഞാന്‍ ബോധസ്വരൂപമാണ്. അത് തന്നെയാണീ വിശ്വത്തിന്റെ ആത്മാവ്. രണ്ടാമതൊന്നില്ലാതെ (അദ്വൈതം) ബോധം എങ്ങും നിറഞ്ഞു വിളങ്ങുമ്പോള്‍ സുഹൃത്ത്, ശത്രു എന്നിങ്ങിനെയുള്ള തരം തിരിവില്ല.

‘ഞാന്‍’ ശാശ്വതമായ പരംപൊരുളാണ്. വിഷയങ്ങളും ആഖ്യാനങ്ങളും എനിക്കാവശ്യമില്ല. വശീകരണഗുണമുളള വസ്തു-വിഷയ സംബന്ധിയായ യാതൊരു ധാരണകള്‍ക്കും വശംവദമാവാത്തതും നിതാന്തസ്വതന്ത്രവുമായ ആ സര്‍വ്വവ്യാപിയെ- ബോധത്തെ, ഞാന്‍ നമിക്കട്ടെ. വിഷയ-വിഷയീ വ്യത്യാസമേതുമില്ലാത്ത എന്റെ ആത്മസത്തയേയും ഞാന്‍ പ്രണമിക്കുന്നു. എല്ലാ പ്രകടിതഭാവങ്ങളിലും ഉള്ള പ്രഭാസ്ഫുരണവും അതുതന്നെയാണെന്ന് നിശ്ചയം. അനുഭവങ്ങള്‍ക്കായുള്ള ത്വരയടങ്ങിയ ബോധസ്വരൂപമാണ് ഞാന്‍.  ആകാശം പോലെ അനന്തമാണു ഞാന്‍. സുഖദു:ഖങ്ങളെന്നെ ചഞ്ചലപ്പെടുത്തുന്നില്ല. അവയെന്നെ എങ്ങിനെവേണമെങ്കിലും ബാധിക്കട്ടെ. എനിക്കവയില്‍ യാതൊരു പ്രതിപത്തിയുമില്ല. സുഖത്തോടോ ദു:ഖത്തോടോ, രണ്ടിനോടുമെനിക്ക് പക്ഷപാതവുമില്ല.

ഒരു വസ്തുവില്‍ നിന്നും മറ്റൊരു വസ്തുവിലേയ്ക്കുള്ള ഊര്‍ജ്ജപ്രവാഹം, ചൈതന്യത്തിന്റെ ചലനം, നഷ്ടലാഭങ്ങളെ ഉണ്ടാക്കുന്നില്ല. ബോധം മാത്രം ഉള്ളപ്പോള്‍ ചിന്തകളോ അവയുടെ പരിണാമവികാസങ്ങളോ ചുരുങ്ങലോ ഒന്നും  ബോധത്തില്‍ മാറ്റമുണ്ടാക്കുന്നില്ല. അതുകൊണ്ട് ആത്മാവില്‍ പരമശാന്തി കൈവരുന്നതുവരെ ഞാന്‍ കര്‍മനിരതനായി തുടരും. ഇങ്ങിനെ  നിശ്ചയിച്ച് ഓംകാരം ജപിച്ച് എല്ലാ സംശയങ്ങളും ഒഴിഞ്ഞ്, വസ്തുധാരണകള്‍ നീക്കി, വിഷയ-വിഷയീ ഭേദഭാവമില്ലാതെ, ചിന്ത-ചിന്തകന്‍--ചിന്ത്യവിഷയം (ധ്യാനം, ധ്യാനി, ധ്യാനവിഷയം) എന്ന തോന്നലുകളില്ലാതെ ബലി അവിടെയിരുന്നു. ഉദ്ദേശലക്ഷ്യങ്ങളൊന്നുമില്ലാതെ പ്രശാന്തനായി, മനസ്സടങ്ങി, കാറ്റില്ലാത്തയിടത്തു കത്തിച്ച  ദീപമെന്നപൊലെ അദ്ദേഹം പരമപദത്തില്‍ അഭിരമിച്ചു.

ബലി, ധ്യാനത്തിന്റെ അതീന്ദ്രിയമായ  അബോധാവസ്ഥയിലാണെന്ന് ശുക്രന്‍ മനസ്സിലാക്കി. അദ്ദേഹം സന്തോഷസൂചകമായ ഒരു ചെറുപുഞ്ചിരിയോടെ അസുരന്മാരോടിങ്ങിനെ പറഞ്ഞു: ഇതെത്ര മഹാഭാഗ്യം! ബലിരാജന്‍ സ്വപ്രയത്നത്താല്‍ പരമപദപ്രാപ്തി കൈവരിച്ചിരിക്കുന്നു. അദ്ദേഹമങ്ങിനെ ആത്മസ്വരൂപത്തില്‍ വിരാജിച്ചിരുന്നുകൊള്ളട്ടെ. ഇഹലോകത്തെപ്പറ്റി തിരിച്ചറിയുന്ന മാനസികവ്യാപാരം അദ്ദേഹത്തില്‍ ഇപ്പോഴില്ല. ഇരുട്ടകന്നാല്‍പ്പിന്നെ ആത്മജ്ഞാനത്തിന്റെ സൂര്യോദയമായി. ബലിരാജന്റെ അവസ്ഥ അതാണ്‌. കുറച്ചു കഴിഞ്ഞ് അദ്ദേഹം താനേ ഈയവസ്ഥയില്‍നിന്നും എഴുന്നേല്‍ക്കും. അദ്ദേഹത്തിന്‍റെ ബോധമണ്ഡലത്തില്‍ ഈ ലോകം വീണ്ടും മുളപൊട്ടിവിടരും. അദ്ദേഹം ഒരായിരംകൊല്ലം കഴിഞ്ഞു മാത്രമേ  ഈ ലോകബോധത്തിലേയ്ക്ക് തിരിച്ചു വരൂ.

ആയിരം ദേവവര്‍ഷങ്ങള്‍ ധ്യാനത്തില്‍ കഴിഞ്ഞ ബലി ദേവഗന്ധര്‍വ്വന്മാരുടെ സംഗീതം കേട്ടുണര്‍ന്നു. അദ്ദേഹത്തില്‍ നിന്നും ഉദ്ഗമിച്ച ഒരലൌകിക പ്രഭ ലോകത്തെ ശോഭായമാനമാക്കി. ‘ഇപ്പോള്‍ എന്റെ ഹൃദയം പരമാനന്ദത്താല്‍ പൂരിതമാണ്. ഞാന്‍ ബോധമാണ്. എന്നില്‍ ഉപേക്ഷിക്കാനോ എനിക്ക് നേടാനോ എന്തുണ്ട്? എന്ത് തമാശയാണിത്! ഞാന്‍ മുക്തി ആശിച്ചു. പക്ഷെ ഞാനെപ്പോഴാണ് ബന്ധിതനായത്?ആരാണെന്നെ ബന്ധിച്ചത്? എങ്ങിനെയാണാ ബന്ധനമുണ്ടായത്? ഇപ്പോഴും ഞാനെന്തു കൊണ്ടാണ് മുക്തി ആശിക്കുന്നത്? ബന്ധവും മുക്തിയും ഒന്നും വാസ്തവത്തില്‍ ഇല്ല. ധ്യാനസപര്യകൊണ്ടും ധ്യാനിക്കാത്തതു കൊണ്ടും എന്താണ് ഞാന്‍ നേടാന്‍ പോവുന്നത്? ധ്യാനമെന്ന ഭ്രമത്തില്‍നിന്നും മുക്തനായി എന്തുസ്ഥിതിയാണോ എപ്പോഴുമുള്ളത് അതില്‍ത്തന്നെ നിലകൊള്ളുന്നതാണ് നല്ലത്. എനിക്ക് നേടാനും നഷ്ടപ്പെടാനും ഒന്നുമില്ല. ഞാന്‍ ധ്യാനാവസ്ഥയും ധ്യാനരഹിതമായ അവസ്ഥയും ഒന്നും ആഗ്രഹിക്കുന്നില്ല. ആഹ്ലാദമോ ദുഖമോ എനിക്ക് വേണ്ട. പരമപദവും ലോകവും ഒന്നും എനിക്ക് വേണ്ട. ഞാന്‍ ജീവിക്കുന്നില്ല, മരിച്ചിട്ടുമില്ല. ഞാന്‍ സത്തും അസത്തുമല്ല. അനന്തസത്യവസ്തുവായ എനിക്ക് നമസ്കാരം! ഈ ലോകമെന്റെ സാമ്രാജ്യമായിക്കൊള്ളട്ടെ. ഞാനങ്ങിനെതന്നെ നിലകൊള്ളട്ടെ. എനിക്കീ സാമ്രാജ്യം ഇല്ലാതാവട്ടെ. എനിക്ക് മാറ്റമൊന്നുമുണ്ടാവുകയില്ല.

ധ്യാനംകൊണ്ടും സാമ്രാജ്യം കൊണ്ടും എല്ലാം ഞാനെന്തു ചെയ്യാനാണ്? കാര്യങ്ങള്‍ എങ്ങിനെയോ അങ്ങിനെത്തന്നെ നിലനില്‍ക്കട്ടെ. ഞാന്‍ ആര്‍ക്കും അധീനമല്ല. എനിക്കാരും അധീനരായില്ല. എനിക്കാരുമില്ല. ആരുമെന്റേതല്ല.! ഞാന്‍ എന്നറിയപ്പെടുന്ന എനിക്ക് ചെയ്യേണ്ടതായി ഒന്നുമില്ല. അപ്പോള്‍പ്പിന്നെ സഹജമായി, സ്വാഭാവികമായി വന്നുചേരുന്ന കര്‍മ്മങ്ങള്‍ എനിക്കെന്തുകൊണ്ട് ചെയ്തുകൂടാ?” ബലി മഹാരാജാവ് തുടര്‍ന്നും ഭംഗിയായി രാജ്യം ഭരിച്ചു. യാതൊന്നും മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിക്കാതെ തന്നെ യദൃച്ഛയാ വരുന്ന അവസരങ്ങള്‍ക്കനുസൃതമായി അദ്ദേഹം ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചു. ബ്രാഹ്മണരെയും, ദേവതകളെയും മഹാത്മാക്കളേയും അദ്ദേഹം വന്ദിച്ചു പൂജിച്ചു വന്നു.  ബന്ധുജനങ്ങളോട് അദ്ദേഹം ആദരപൂര്‍വ്വം പെരുമാറി. ഭ്രുത്യജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ കയ്യയച്ച് നല്‍കി. ദാനധര്‍മങ്ങള്‍ ചെയ്തു. വനിതകളുമായും അദ്ദേഹം യഥേഷ്ടം കേളിയാടി. ഒന്നും അദ്ദേഹത്തിനു വര്‍ജ്ജ്യമായിരുന്നില്ല.

അങ്ങിനെയിരിക്കെ അതിമഹത്തായ ഒരു യാഗം വിപുലമായിത്തന്നെ നടത്താനും അങ്ങിനെ പുകള്‍ നേടാനും അദ്ദേഹത്തിനു കലശലായ ആഗ്രഹം തോന്നി. അതിനുവേണ്ട സാമഗ്രികളും ആളുകളും ഉടനെ തയാറായി. യഥോചിതമായി അദ്ദേഹം ആ യാഗകര്‍മ്മം തുടങ്ങി വച്ചു. ഈ യാഗസമയത്താണ് ഭഗവാന്‍ വിഷ്ണു ബലിയുടെ പക്കല്‍ നിന്നും മൂന്നു ലോകങ്ങളുടെയും ഭരണാധികാരം മാറ്റി അത് ഇന്ദ്രന് നല്‍കാനായി വാമനരൂപം പൂണ്ട് അവതരിച്ചത്. ബലിയുടെ പക്കല്‍ നിന്നും മൂന്നു ലോകങ്ങളെയും ദാനമായി വാങ്ങിയാണ് വിഷ്ണു ഇത് സാധിച്ചത്. എന്നാല്‍  ബലിക്കാണ് അടുത്ത ഇന്ദ്രപദവി. വിഷ്ണുഭഗവാന്‍ ദാനം കൊടുത്ത് നിസ്വനായ ബലിയെ പാതാളലോകമായ സുതലത്തിലേയ്ക്ക് അയക്കുകയാണുണ്ടായത്. അതിനാലാണ് അദ്ദേഹം അവിടെ മുക്തനും പ്രബുദ്ധനുമായി സ്വര്‍ഗ്ഗഭരണമേറ്റെടുക്കാനുള്ള   തന്റെ ഊഴവും കാത്തിരിക്കുന്നത്. ഐശ്വര്യമോ ആപത്തോ തന്നെ സന്ദര്‍ശിക്കുന്നത് എന്ന വിവേചനം അദ്ദേഹത്തിനില്ല. സന്തോഷ-സന്താപ അനുഭവങ്ങളില്‍ അദ്ദേഹം അമിതമായി  ആനന്ദിക്കുകയോ വിലപിക്കുകയോ ചെയ്യുന്നില്ല. അനേകകോടി വര്‍ഷങ്ങള്‍ അദ്ദേഹം മൂന്നു ലോകങ്ങളും ഭരിച്ചു. എന്നാലിപ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയം വിശ്രമിക്കുകയാണ്. ഇനിയും അദ്ദേഹം ഇന്ദ്രപദവിയില്‍ ഏറെക്കാലം മൂലോകങ്ങളും ഭരിക്കും. എന്നാലദ്ദേഹത്തിനു ഇന്ദ്രപദവിയില്‍ താല്‍പ്പര്യമൊന്നുമില്ല. രാജപദവി നഷ്ടപ്പെട്ടപ്പോഴും പാതാളത്തിലേയ്ക്ക് കൊണ്ടുപോയപ്പോഴും അദ്ദേഹം വിലപിച്ചില്ല. യാദൃഛയാ വന്നു ചേരുന്നതിനെ സര്‍വ്വാത്മനാ സ്വീകരിച്ച് സ്വയം പ്രശാന്തയില്‍ അദ്ദേഹം അഭിരമിക്കുന്നു. (ആയാതമായാതം അലംഘനീയം ഗതം ഗതം സര്‍വ്വമുപേക്ഷണീയം)

വസിഷ്ഠമുനി രാമന് പറഞ്ഞു കൊടുത്ത ബലി മഹാരാജാവിന്റെ കഥ ഇതാണ്. രാമാ, അദ്ദേഹത്തിനുണ്ടായിരുന്ന പോലെയുള്ള ഉള്‍ക്കാഴ്ചയുമായി പരമപദത്തില്‍ നീയും അഭിരമിക്കൂ. ഉപയോഗശൂന്യവും അസത്തുമായ ലൌകീകസുഖങ്ങളില്‍ ആസക്തനാകാതിരിക്കൂ. ദൂരെക്കാണുന്ന വെറും, പാറക്കല്ലുകള്‍പോലെ മാത്രമേ ഈ ലോകത്തുള്ള ആകര്‍ഷണവസ്തുക്കള്‍ക്ക് നിന്റെയുള്ളില്‍ സ്ഥാനമുണ്ടാവാന്‍ പാടുള്ളൂ. അവ നിന്റെ ശ്രദ്ധയോ ആദരവോ അര്‍ഹിക്കുന്നില്ല. ഒന്നില്‍നിന്ന് മറ്റൊന്നിലേയ്ക്ക് ചാഞ്ചാടുന്ന നിന്റെ മനസ്സ് ദൃഢമായി ഹൃദയത്തില്‍ ഉറപ്പിച്ചാലും. രാമാ, നീ അനന്താവബോധത്തിന്റെ നിതാന്തഭാസുരതയാണ്. ലോകങ്ങള്‍ നിന്നില്‍ വേരുറപ്പിച്ചിരിക്കുന്നു. നിനക്ക് സുഹൃത്തായും  ശത്രുവായും ആരുണ്ട്? നീ അനന്തതയാണ്. മാലയില്‍ കോര്‍ത്ത മണികള്‍ പോലെയാണ് നിന്നില്‍ ലോകങ്ങള്‍ നിലകൊള്ളുന്നത്. നീയാകുന്ന ആ വ്യതിരിക്ത സത്വം ജനിച്ചിട്ടില്ല, അതുകൊണ്ടുതന്നെ മരിക്കുകയുമില്ല. ആത്മാവാണുണ്മ. ജനനമരണങ്ങള്‍ വെറും ഭാവനകള്‍ മാത്രം. വെറും മിഥ്യ. ജീവിതത്തിലെ എല്ലാ ദുരിതങ്ങളേയും കുറിച്ച് ആരായുക. എന്നാല്‍ ഒന്നിലും ഒട്ടാതിരിക്കുക. നീയാണ് രാമാ ഭഗവാനും ഭഗവദ്പ്രഭയും. ലോകം ആ പ്രഭയിലാണ് ദര്‍ശിതമാവുന്നത്. ലോകത്തിന്, വേറിട്ട്  സ്വതന്ത്രമായി നില്‍ക്കുന്ന  ഒരസ്തിത്വമില്ല. പണ്ട് നിന്നില്‍ ഇഷ്ടാനിഷ്ടങ്ങളുടെ ദ്വന്ദശക്തികള്‍ വര്‍ത്തിക്കുന്നുണ്ടായിരുന്നുവല്ലോ. അവയെ ഉപേക്ഷിച്ചാല്‍ നിനക്ക് സമതാഭാവം കൈക്കൊള്ളാനാവും. അതോടെ ജനനമരണചക്രത്തിന്റെ അവസാനവുമാവും. മനസ്സ് ആഴ്ന്നിറങ്ങാന്‍ സാദ്ധ്യതയുള്ള എല്ലാത്തില്‍ നിന്നും അതിനെ പിന്‍വലിച്ച് സത്യത്തിലേയ്ക്ക് ഉന്മുഖമാക്കുക. മഹാബലിയുടെ ചരിതം നിന്നില്‍ ഈ സത്യത്തിന്റെ പ്രകാശം നിറയ്ക്കട്ടെ. സത്യത്തിന്റെ നേരറിവില്ലാത്തവരും സ്വയം ഗുരുക്കളായി അവരോധം ചെയ്തവരുമായവരുടെ വാഗ്ധോരണികളില്‍ വീണുപോകാതെ നീ സൂക്ഷിക്കണം. മഹാബലിയെപ്പോലുള്ള പാവനചരിതന്മാരെയാണ് നീ മാതൃകയാക്കേണ്ടത്.

തന്റെതായിരുന്ന സര്‍വ്വവും കൂടാതെ തന്നെത്തന്നെയും (അഹത്തെ) ബലികൊടുത്ത മഹാനായ ബലി തന്നെയാണ് ശ്രീരാമനു മാതൃകയാവാന്‍ സര്‍വ്വഥാ അനുയോജ്യന്‍. ഈ മഹാബലിയെയാണ് തിരുവോണത്തില്‍ നാം ഓര്‍ക്കേണ്ടത്. ആത്മജ്ഞാനത്തില്‍ ശ്രീരാമനുപോലും മാര്‍ഗ്ഗദര്‍ശിയായ ബലിരാജന്‍ മഹാബലിയായ കഥയാണ് നാം പുതു തലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ടത്. കുടവയറും വമ്പന്‍ മീശയുമായി കടകള്‍ക്ക് മുന്നില്‍  വെറുമൊരു പരിഹാസപാത്രമായി നില്‍ക്കുന്ന ‘കോമഡി’ കഥാപാത്രമല്ല മഹാബലി.  


അവലംബം: യോഗവാസിഷ്ഠം നിത്യപാരായണം 

Thursday, November 29, 2012

ജനനം


Anne Geddes images 

ജനനം
ഗര്‍ഭപാത്രത്തിലുള്ള രണ്ടു കുഞ്ഞുങ്ങള്‍ അവരുടെ ഉള്ളു തുറന്നു:
- എടാ നീ പറയ്‌., നിനക്ക് ജനനം കഴിഞ്ഞുള്ള ജീവിതത്തില്‍ വിശ്വാസമുണ്ടോ?
- പിന്നില്ലേ, ജനനം കഴിഞ്ഞാണ് ജീവിതം. നമ്മളിവിടെ കഴിയുന്നത് ജനനം കഴിഞ്ഞുള്ള ആ കാലത്തേയ്ക്ക് തയ്യാറെടുക്കാനായിരിക്കും. അല്ലെ?
- ഹും.. പിന്നെ.. ജനനം കഴിഞ്ഞാല്‍ പിന്നെ ഒരു കുന്തവുമില്ല. അതെങ്ങിനെയിരിക്കുമെന്നാര്‍ക്കറിയാം? അവിടെനിന്നും ആരും തിരിച്ചു വന്നിട്ടില്ലല്ലോ?
- എനിയ്ക്കും നിശ്ചയമൊന്നുമില്ല. പക്ഷെ അവിടെയെല്ലാം ഏതോ വിളക്കുകള്‍ ഉണ്ടെന്നെനിക്ക് തോന്നുന്നു. ചിലപ്പോള്‍ നമുക്ക് നമ്മുടെ കാലുകള്‍കൊണ്ടു നടക്കാന്‍ പറ്റുമായിരിക്കും! സ്വന്തം വായകൊണ്ട് തിന്നാനും പറ്റുമായിരിക്കും!.
- ഇത്രയ്ക്ക് വിഡ്ഢിയാണോ നീ? നടക്കല്‍ പോലും! അതൊരിക്കലും സാധിക്കില്ല. പിന്നെ തിന്നുന്ന കാര്യം- ഈ ചെറിയ വായും വച്ച് എങ്ങിനെയാണതിനു കഴിയുക? നീയീ പൊക്കിളില്‍ ഘടിപ്പിച്ച കേബിള്‍ കണ്ടില്ലേ? ആലോചിച്ചു നോക്ക്. ജനനം കഴിഞ്ഞാല്‍ ഈ ചെറിയ കേബിള്‍ വച്ചുകൊണ്ട് ഒന്നും ചെയ്യാനാവില്ല. അതുകൊണ്ട് ജനനം കഴിഞ്ഞുള്ള കാര്യം കട്ടപ്പൊഹ! വെറുതെ സ്വപ്നം കാണണ്ട.
- അത് ശരി തന്നെ, പക്ഷെ ജനനം കഴിഞ്ഞു ജീവിതമെന്നു നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറം എന്തെങ്കിലും ഉണ്ടായിരിക്കും.
- നീയൊരു പമ്പരവിഡ്ഢി. ജനനത്തോടെ എല്ലാം കഴിഞ്ഞു! അത്രതന്നെ.
- ഹും.. എന്താണ് സംഭവിക്കുക എന്നെനിക്കറിയില്ല, എങ്കിലും നമ്മുടെ അമ്മ നമ്മെ സഹായിക്കുമായിരിക്കും.- അമ്മ! ഹഹഹ.. നീ അമ്മയില്‍ വിശ്വസിക്കുന്നുണ്ടോ?
- തീര്‍ച്ചയായും.
- നിനക്ക് വട്ടാണ്. അമ്മപോലും അമ്മ! വെറുതെ വീണ്ടും വിഡ്ഢിത്തം വിളമ്പാതിരിക്ക്. നീ അമ്മയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ആരെങ്കിലും കണ്ടിട്ടുണ്ടോ?
- അതില്ല, പക്ഷെ അമ്മ എല്ലായിടത്തുമുണ്ട്. നമ്മള്‍ അമ്മയുടെ ഉള്ളിലല്ലേ കഴിയുന്നതിപ്പോള്‍ ? അമ്മയുളളതുകൊണ്ടല്ലേ നമ്മള്‍ നിലനില്‍ക്കുന്നത്?
- മതി മതി. ഈ ചര്‍ച്ചയില്‍ എന്നെ ഇനി പങ്കാളിയാക്കണ്ട. ഓക്കേ? അമ്മയെ കാണുമ്പോള്‍ ഞാന്‍ വിശ്വസിക്കാം. കണ്ടു മുട്ടുമ്പോള്‍ നീ എന്നെ അറിയിച്ചാല്‍ മതി.
- അമ്മയെ കാണാനൊക്കില്ല. പക്ഷെ കുറച്ചു ശാന്തനായിരുന്നു നോക്ക്. ആരോ പാടുന്നതു കേള്‍ക്കുന്നില്ലേ? അതമ്മയാണ്. എവിടെനിന്നോ ഒരു നനുത്ത സ്നേഹം നമ്മെ പൊതിയുന്നതായി തോന്നുന്നില്ലേ? അതമ്മയാണ്. ആരുടെയോ കൈകള്‍ നമ്മെ തഴുകുന്നില്ലേ? അതും അമ്മയാണ്. ശാന്തരായാല്‍ നമുക്ക് പേടി കൂടാതെ അമ്മയുടെ കൈകളിലേക്ക് ജനിച്ചു വീഴാം. നമുക്ക് കാത്തിരിക്കാം. അല്ലെ? 

(ഹംഗേറിയന്‍ മൂലകൃതിയുടെ  ഇംഗ്ലിഷ് പരിഭാഷയുടെ സ്വതന്ത്രവിവര്‍ത്തനം)
ഡോ. സുകുമാര്‍ കാനഡ.


Sunday, September 16, 2012

മഹാബലി കേരളത്തില്‍ മാത്രം വന്നതെങ്ങിനെ? ? വീണ്ടും ചില മഹാബലിച്ചിന്തകൾ (Kalakoumudi August 2012)



മഹാബലി കേരളത്തില്‍ മാത്രം വന്നതെങ്ങിനെ? ?

വീണ്ടും ചില മഹാബലിച്ചിന്തകൾ

ഡോ. എ. പി സുകുമാർ

തിരുവോണത്തെപ്പറ്റി നമ്മൾ ഏറെ കേട്ടിരിക്കുന്നു. പലരും എഴുതിയും പറഞ്ഞും മാധമങ്ങൾ ചമൽക്കാരത്തോടെ പൊയ്പ്പോയ നല്ല നാളെപ്പറ്റി ഓർത്തോർത്തും ഒരു വിധത്തിൽ നാലു വരികൾ പാട്ടായി എഴുതാവുന്നവർ പാട്ടുകളുണ്ടാക്കിയും നമുക്കെല്ലാം സുപരിചിതമാണ്‌ മഹാബലിയുടെ കഥ. എന്നാൽ നമുക്കത്‌ ശരിയായ രീതിയിൽ മനസ്സിലായിട്ടുണ്ടോ എന്നനോഷിക്കാനാണ്‌ ഈ ചെറിയ ലേഖനം. പ്രജാക്ഷേമതൽപ്പരനായ ഒരു രാജാവിനെ, തന്റെ രാജത്തു പൊന്നുവിളയിച്ച, ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കിയ ഒരു മന്നനെ ദേവന്മാരുടെ ഏഷണി പ്രകാരം ഭഗവാൻ വിഷ്ണു പാതാളത്തിലേയ്ക്കു താഴ്ത്തിയത്രേ. ആ 'ചതി' യുടെ കഥ എല്ലാ വർഷവും നമ്മൾ ആഘോഷിക്കുകയാണ്‌, കാരണം മാവേലിമന്നൻ പ്രജകളെക്കാണാൻ വർഷാവർഷം വന്നുകൊണ്ടേയിരിക്കുന്നുവല്ലോ. 

പുരാണകഥകൾ മനസ്സിലാക്കാൻ, പ്രത്യേകിച്ച്‌ അതിൽ അർത്ഥതലങ്ങൾ ഉണ്ടെന്നു കരുതിവരുമ്പോൾ ബുദ്ധിയുള്ളവർ ആ കഥകളുടെ ഭൂമിക - കാല ദേശപരിസരങ്ങൾ- മനസ്സിലാക്കാൻ ശ്രമിക്കും. എന്തെന്നാൽ ഇത്‌ ഒരു അടിപൊളിപ്പടത്തിലെ രാഷ്ര്ട്ടീയക്കാരന്റെ വാചക കസർത്തോ വിവരമില്ലാത്ത സംവിധായകന്റെ വിളമ്പലോ അല്ല. മറിച്ച്‌ തികച്ചും തത്വചിന്തയിൽ അധിഷ്ടിതമായ, ശിൽപ്പഭദ്രമായ ഒരു ഗ്രന്ഥത്തിലാണ്‌ (ഭാഗവതം, എട്ടാം സ്കന്ഥം, അദ്ധ്യായം 15) ഈ കഥ അവതരിപ്പിച്ചിട്ടുള്ളത്‌. കേരളവുമായി ഇതിന്‌ പ്രതേകിച്ച്‌ ബന്ധമൊന്നുമില്ല. മഹാബലിയുടെ 'കാലത്ത്‌' (കൃതയുഗം) നിലവിലുണ്ടായിരുന്ന സാമൂഹസ്ഥിതി, മനുഷന്റെ ഉൽകൃഷ്ടതയിലേക്കുയർന്നുയർന്നു പോവാനുള്ള അഭിവാഞ്ഛ എല്ലാം കണക്കിലെടുക്കുമ്പോൾ വെറും ഭൗതീകമായ സുഖങ്ങളിൽ അഭിരമിക്കുന്നവരെയും അതു നേടിക്കൊടുക്കുന്ന രാജാവിനേയും ഉയർന്ന തട്ടിൽ പ്രതിഷ്ഠിക്കുക വയ്യ. മഹാബലി തന്റെ നാട്ടുകാർക്ക്‌ എല്ലാവിധ സൗകരങ്ങളും ചെയ്തു കൊടുത്തു. അത്‌ അങ്ങിനെയുള്ള ഒരു രാജാവിൽ നിന്നു പ്രതീക്ഷിക്കുന്ന ഒന്നു തന്നെയായിരുന്നു താനും. എന്നാൽ രാജാവെന്ന നിലയിൽ, ഒരച്ഛൻ മക്കൾക്കു നൽകേണ്ടുന്ന ശിക്ഷണം പോലെ ജീവിതത്തിന്റെ ഉന്നതമൂലങ്ങളെപ്പറ്റി തന്റെ പ്രജകൾക്കു മനസ്സിലാക്കി കൊടുക്കേണ്ട ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. ഉയർന്ന അറിവുണ്ടായിട്ടു കൂടി അതിനു കൂട്ടാക്കാതെ ജനങ്ങളെ ഭൗതീക സുഖത്തിന്റെ തലത്തിൽ നിലനിർത്തിയെന്നതാണ്‌ മഹാബലിയുടെ പിഴ. നമ്മുടെ ഇന്നത്തെ മൂലവിചാ രത്തിനു നിരക്കുന്നതല്ല ഇത്‌. കാരണം, കൈക്കൂലി മേടിക്കുക, പിടിക്കപ്പെടാത്ത അഴിമതിയിൽ പങ്കെടുക്കുക ഒക്കെ ജീവിതത്തിന്റെ ഭാഗമാക്കിയവർക്ക്‌ ഭൗതീകതയിൽ കവിഞ്ഞൊരു ഉന്നതമൂല്യം ഉണ്ടാവുകയില്ല. പുരാണത്തിൽ പറയുന്ന 'അസുര വർഗ്ഗം' ഇവരത്രെ. 'അസുരനെങ്കിലും' മഹാബലി ദാനനിഷ്ടനായിരുന്നു. അതിനെപ്പറ്റി അദ്ദേഹം അഭിമാനിക്കുകയും ചെയ്തിരുന്നു. അങ്ങിനെയുള്ള ചിലരെയെങ്കിലും നമുക്കു പരിചയമുണ്ടാവും. 'താൻ അതീവ വിനയവാനാണ്‌' എന്ന്‌ അഭിമാനിക്കുന്നവർ. മഹാബലിയുടെ ഉന്നമനത്തിനു തടസ്സമായത്‌ ഈയൊരു ഗർവ്വു മാത്രമാണെന്നറിഞ്ഞ്‌ ഭഗവാൻ വിഷ്ണു വാമനരൂപത്തിൽ വന്ന്‌ അഹങ്കാരത്തിന്റെ അവസാന കണികകൂടിക്കളഞ്ഞ്‌ അദ്ദേഹത്തെ അനുഗ്രഹിക്കുകയാണ്‌ ചെയ്തത്‌. മൂന്നടി മണ്ണു ചോദിച്ച ബ്രാഹ്മണകുമാരനോട്‌ "അഹോ കുമാര, അങ്ങ്‌ വന്നിട്ടുള്ളത്‌ ദാനനിഷ്ടനും ലോകേശ്വരനുമായ മഹാബലിയുടെ മുന്നിലാണെന്നറിയില്ലേ? എന്റെ അടുത്തു കൈനീട്ടിയവർ ഇനി മറ്റൊരിടത്തും കൈ നീട്ടാൻ ഇടയാവരുത്‌. ചോദിക്കൂ എന്തു വേണമെ ങ്കിലും, ഞാനതു നിവർത്തിച്ചു തരും". ഇത്തരത്തിലുള്ള ഗർവ്വു മാത്രമേ ബലിയിൽ ആസുരീകമായ ഒന്നായി അവശേഷിച്ചിരുന്നുള്ളു. തന്റേതെന്ന്‌ ഇതുവരെ കരുതിയതെല്ലാം ഭഗവാന്‌ ദാനം ചെയ്തപ്പോൾ (രണ്ടു ചുവടിൽ ഭൂമിയടക്കം എല്ലാം സമർപ്പിതമായപ്പോൾ) ബലിയുടെ ഭക്തി ഭാവം പൂർണ്ണമായി. എന്നാൽ തന്നെത്തന്നെ സമർപ്പിക്കുകവഴി (മൂന്നാമത്തെ ചുവട്‌) അദേഹം ജ്ഞാനിയുമായിത്തീർന്നു. തലയിൽ കാൽവയ്ക്കുക എന്നുപറഞ്ഞാൽ അഹങ്കാരത്തെ പരിപൂർണ്ണമായി ഭഗവാന്റെ കാൽക്കൽ സമർപ്പിക്കുക എന്നർത്ഥം.

സുതലം എന്ന ഉചിതമായൊരു ലോകത്താണ്‌ പുരാണപ്രകാരം മഹാബലിയുടെ വാസം. സാവർണ്ണി മന്വന്തരത്തിൽ അദ്ദേഹത്തിന്‌ ഇന്ദ്രന്റെ പദവി (ദേവന്മാരുടെ രാജാവ്‌ - ഇന്ദ്രപദവി കേവലം താൽക്കാലികമായ ഒന്നത്രേ. നമ്മുടെ പ്രസിഡന്റ്‌, പ്രധാനമന്ത്രി എന്നിവരേപ്പോലെ) ഭഗവാൻ വാഗ്ദാനം ചെയ്തു. അതായത്‌ ഏതൊരു അസുരനും ഉത്തമമായ മാർഗ്ഗത്തിലൂടെ ദേവന്മാരുടെ രാജാവാകാൻ പോലും കഴിയും എന്ന്‌ ഭഗവാൻ കാണിച്ചുകോടുത്തു. ഭഗവാന്റെ 'സാമീപ്യം' എപ്പോഴും ഉണ്ടാവാനും വർഷാവർഷം കൂടെ യാത്ര പോവാനും മഹാബലിയ്ക്ക്‌ അനുഗ്രഹം കിട്ടി. സുതലത്തിന്റെ കാവൽ സാക്ഷാൽ വാമനമൂർത്തിയത്രേ. എപ്പോൾ വേണമെങ്കിലും ഭഗവാനെ കാണാനും അദ്ദേഹത്തിന്‌ അനുഗ്രഹം നൽകി. വർഷത്തിലൊരിക്കൽ അദ്ദേഹം വരുന്നത്‌ തനിക്കു മുക്തിതന്ന ഭഗവാനെ പൂജിക്കാനും തന്റെ പ്രജകൾ തന്റെ അനുഭവത്തിൽ നിന്ന്‌ എന്തെങ്കിലും മനസ്സിലാക്കി "യഥാ രാജാ തഥാപ്രജാ" എന്ന മട്ടിൽ അഹങ്കാരവിമുക്തരാവുന്നുണ്ടോ എന്നു നോക്കാനുമാണ്‌. മഹാബലി നല്ലൊരു ഭക്തനായിരുന്നു. ഭക്തനിലെ ഭാവം 'തന്റേതെല്ലാം' ഭഗവാന്റേതാണ്‌ എന്നതാണ്‌. താനെന്ന ഭാവം തന്നെ ഇല്ലാതാവുന്നതത്രെ വിജ്ഞാനം. മഹാബലിക്കുണ്ടായ ഈ വിജ്ഞാനവിശേഷത്തിന്റെ പിറന്നാളാണ്‌ തിരുവോണം. തൃക്കാക്കരയപ്പന്റെ (മഹാവിഷ്ണുവിന്റെ) പൂജയ്ക്കുള്ള അവസരം.

ഏതായാലും കേരളവുമായി മഹാബലിക്കെങ്ങിനെ ബന്ധമുണ്ടായി എന്നത്‌ വലിയൊരു ചോദ്യച്ഛിന്നമാണ്‌. മറ്റൊരു കഥയും പുരാണങ്ങളിൽ നിന്നെടുക്കാതെ ഭാഗവതത്തിലെ ഒരു പ്രത്യേക കഥാഭാഗം മാത്രം വികലമായി ജനകീയവൽക്കരിക്കുകവഴി മലയാളിക്ക്‌ വലിയൊരറിവിന്റെ ഖനിയാണ്‌ നഷ്ടപ്പെത്‌. ഭാരതത്തിന്റെ മറ്റൊരു ഭാഗത്തും മഹബലി നായകനായുള്ള കഥ പറയപ്പെടുന്നില്ല. അവിടെയെല്ലാം നായകൻ ഭഗവാൻ വിഷ്ണുതന്നെയാണ്‌. എന്നാൽ സിനിമയായാലും നാടകമായാലും വിജയിക്കണമെങ്കിൽ കുറച്ച്‌ വില്ലത്തരം കാണിക്കണം എന്ന ഒരു നിർബ്ബന്ധ ബുദ്ധി മലയാളികൾക്കുണ്ടല്ലോ. അങ്ങിനെ നോക്കുമ്പോൾ ഓണത്തിനെപ്പറ്റിയുള്ള ജനകീയസാഹിത്യം വികലമല്ലെങ്കിലേ അത്ഭുതത്തിന്‌ അവകാശമുള്ളു. 

(Kalakoumudi August 2012)

Monday, August 6, 2012

സമഗ്രമായ ആത്മീയത, ഹനുമാന്റെ ആർജ്ജവം


നമുക്കെല്ലാം സുപരിചിതനായ ഹനുമാൻ ശ്രീരാമഭക്തനായ വാനരശ്രേഷ്ഠനാണ്‌. അതീവബലശാലി. അതീവ പരാക്രമശാലി, എന്നാൽ കാര്യങ്ങളെല്ലാം വിവേകപൂർവ്വം ചെയ്യുന്ന രാമദൂതൻ. കുരങ്ങന്റെ ചാപല്യം മുഴുവനും അങ്ങുപേക്ഷിച്ചിട്ടില്ല,  എന്നാൽ ശ്രീരാമൻ പോലും തലകുലുക്കി സമ്മതിച്ച പണ്ഡിതനുമാണ്ഹനുമാൻ. ഇതിപ്പോൾ ഹനുമാനെ ഇങ്ങിനെയങ്ങു പുകഴ്ത്താനുണ്ടോ എന്നു സംശയം തോന്നാം. എന്തുകൊണ്ടാണ്ഹനുമാൻ ഭക്തരിൽ ഉത്തമനും, കർമ്മയോഗികളിൽ അഗ്രഗണ്യനും ജ്ഞാനികളിൽ പരമപൂജനീയനുമായത്?

ഹനുമാനില്ലാത്ത രാമായണം നമുക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. സീതാരാമന്മാരുടെ പേരു പറയുമ്പോൾത്തന്നെ ചിരഞ്ജീവിയായ ഹനുമാന്റെ പേരുകൂടി നാം പറയുന്നു. എവിടെ രാമനാമം കേൾക്കുന്നുവോ അവിടെ ഹനുമാനും വന്നെത്തുന്നു എന്നാണ്‌. ഹനുമാനുള്ളിടത്ത് ഭയമെവിടെ?  രാമനാമം  ഭയമുക്തിദായകമായി പരിശോഭിക്കുന്നത് ഹനുമൽ സാന്നിദ്ധ്യംകൊണ്ടാണ്‌. ചുരുക്കത്തിൽ ഭക്തനില്ലെങ്കിൽ സ്വാമിയില്ല!. ഹനുമാനില്ലെങ്കിൽ ശ്രീരാമന്ഇത്രയേറെ പ്രസിദ്ധി ഉണ്ടാവുമായിരുന്നോ എന്നു സംശയംആദ്യമായി ഹനുമത്-രാമ സമാഗമം രാമായണത്തിൽ വർണ്ണിക്കുമ്പോൾ എഴുത്തശ്ശൻ ഇങ്ങിനെ പറയുന്നു.

പശ്യ സഖേ വടു രൂപിണം ലക്ഷ്മണ!
നിശ്ശേഷ ശാസ്ത്രമനേന ശ്രുതം
ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കൽ
നല്ല വയ്യാകരണൻ വടു നിർണ്ണയം

സീതാന്വേഷണത്തിനിടയിലാണല്ലോ ശ്രീരാമലക്ഷ്മണന്മാർ  പമ്പാതീരത്ത് ഹനുമാനെ സന്ധിക്കുന്നത്നേരേ വാനരവേഷത്തിൽ ചെന്ന് കാട്ടിലൂടെ വരുന്ന തേജസ്സുറ്റ യുവാക്കൾ ആരാണെന്നറിഞ്ഞുവരാനാണ്സുഗ്രീവനിയോഗത്താൽ ഹനുമാൻ പുറപ്പെട്ടത്. എന്നാൽ വിവേകിയായ ഹനുമാൻ ഒരു ബ്രാഹ്മണ വേഷത്തിലാണ്രാമനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യത്തെ സംബോധനയും സംഭാഷണവും കേട്ടപ്പോൾ ത്തന്നെ ശ്രീരാമനു മനസ്സിലായി ഇതു സാധാരണക്കാരനായ ഒരു ബ്രാഹ്മണകുമാരനല്ല. ‘നല്ല വയ്യാകരണൻ വടു നിർണ്ണയംഎന്ന അംഗീകാരം നല്കാൻ രാമനു മടിയേതുമുണ്ടായില്ല. ശബ്ദത്തിൽ അപശ്രുതിയേതുമില്ല. ഉത്തമപദങ്ങൾ, സംഭാഷണശൈലി, എല്ലാം ഒരു പണ്ഡിതനുയോജിച്ചവിധം തന്നെ. ‘ലക്ഷ്മണാ ഇവൻ ശാസ്ത്രനിപുണനാണ്‌.’ പിന്നിട് ഹനുമാൻ തന്റെ ആരാധനാപാത്രങ്ങളെ തോളിലേറ്റിയാണല്ലോ സുഗ്രീവ സവിധത്തിലെത്തിക്കുന്നത്.

രാമരാവണ യുദ്ധാനന്തരം സീതാദേവി തന്റെ കയ്യിലുള്ള വിലപിടിപ്പുള്ള രത്ന മാല നൽകാൻ ഏറ്റവും അനുയോജ്യനായി കണ്ടത് ഹനുമാനെയായിരുന്നല്ലോ. അദ്ധ്യാത്മരാമായണത്തിന്റെ ആരംഭത്തിൽത്തന്നെ ശ്രീരാമചന്ദ്രൻ തന്റെ പ്രിയയോട് ഹനുമാനെപ്പറ്റി പറയുന്നതിങ്ങിനെയാണ്‌.:

സുന്ദരരൂപേ  ഹനുമാനെ നീ കണ്ടായല്ലീ?
നിന്നിലുമെന്നിലുമുണ്ടെല്ലാ നേരവുമിവൻ
തന്നുള്ളിലഭേദയായുള്ളൊരു ഭക്തി നാഥേ
ധന്യേ, സന്തതം പരമാത്മ ജ്ഞാനത്തെയൊഴി-
ച്ചൊന്നിലുമൊരുനേരവുമാശയുമില്ലയല്ലോ..”

ഭക്തി-കർമ്മ-ജ്ഞാനയോഗങ്ങളുടെ സമ്യക്കായ ഒത്തുചേരൽ ഹനുമാനിൽ നമുക്കു കാണാംഅതാണ്ചിരഞ്ജീവിയായ ഹനുമാന്റെ മഹത്വം. അതു തന്നെയാണ്ഹനുമാൻ നമുക്കായി എന്നുമെന്നും നൽകിക്കൊണ്ടിരിക്കുന്ന രാമയണസന്ദേശം. ഹനുമാന്റെ ഭക്തി, വെറും അന്ധമായ ആരാധനയോ ഭഗവാനിൽ നിന്ന് എന്തെങ്കിലും നേടുവാനുള്ള പ്രാർത്ഥനയോ അല്ല. തികഞ്ഞ വേദാന്തിയും അറിവിന്റെ നിറകുടവുമാണ്ഹനുമാനെന്ന് വ്യക്തമാക്കുന്ന ഒരു കഥ വാല്മീകിരാമായണത്തിലുണ്ട്. ആത്മീയതത്വചിന്തകളെ എന്ത്രമാത്രം തെളിമയോ ടെയാണ്ഹനുമാൻ കൈകാര്യം ചെയ്യുന്നതെന്നു നോക്കുക. ഒരിക്കൽ തന്റെ സ്വാമിയായ ശ്രീരാമനുമൊത്ത് വനത്തിലിരിക്കുമ്പോൾ ഹനുമാനോട് രാമൻ ചോദിച്ചു. ‘വായുപുത്രാ നീ എന്നെ നിരന്തരം സേവിക്കുന്നു. നിന്റെ ഭക്തി അനന്യസാധാരണം തന്നെ. എന്നാൽ പറയൂ നിനക്ക് ഞാൻ ആരാണ്‌? എന്താണു നാം  തമ്മിലുള്ള ബന്ധം?’ ഹനുമാന്ആലോചിക്കാനൊന്നുമുണ്ടാ യിരുന്നില്ല. മനസ്സിൽ ദൃഢമായുറച്ച തെളിമയിൽ ഹനുമാൻ പറഞ്ഞു:

ദേഹബുദ്ധ്യാതു ദാസോഹം
ജീവ ബുദ്ധ്യാ ത്വദംശക:
ആത്മബുദ്ധ്യാ ത്വമേവാഹം
ഇതിമേ നിശ്ചിതാമതി:”

വളരെ ലളിതമായ നാലുവരികളിൽ ഹനുമാൻ പറഞ്ഞത് മലയാളത്തിൽ ഇങ്ങിനെ പരിഭാഷപ്പെടുത്താം:

ദേഹബുദ്ധിയിൽ ഞാനവിടുത്തെ ദാസനായി കൃതാർത്ഥനായ്
ജീവഭാവത്തിൽ താവകാത്മാവിൻ ഭാഗമായ് ഞാൻ വിലോലനായ്
ആത്മഭാവേന ഞാനവിടുത്തെ സത്തയിൽ വിലയിക്കവേ
ഞാനും ചൈതന്യ ധാരയും നിത്യമേകമാം സത്തതൊന്നല്ലോ

ശരീരബുദ്ധി വച്ചുനോക്കുമ്പോൾ അങ്ങു സ്വാമി, ഞാൻ അങ്ങയുടെ സേവകൻ; ജീവബുദ്ധിയിൽ നോക്കുമ്പോൾ ഞാൻ അങ്ങയുടെ അംശം. അങ്ങയുടെ പ്രാഭവത്തിന്റെ ഒരംശം എന്നിൽ ജ്വലിക്കുന്നു. ആത്മഭാവത്തിൽ നോക്കുമ്പോൾ അങ്ങും ഞാനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. എല്ലാം ഒരേയൊരു പരം പൊരുൾ മാത്രം. അവിടെ ഞാനും നീയുമില്ല.

വാസ്തവത്തിൽ നാമെല്ലാവരും ഒരുദിവസത്തിൽ പലതവണ മൂന്നവസ്ഥ കളിലൂടെ കടന്നുപോവുന്നുണ്ട്. മനസ്സും ശരീരവും മുഴുവനായി അർപ്പിച്ചു കൊണ്ട് കർമ്മങ്ങളിലും സേവനങ്ങളിലും മുഴുകിയിരിക്കുന്ന സമയങ്ങളും, ചിലപ്പോഴെങ്കിലും നമ്മിലതീതമായ ഏതോ ശക്തിവിശേഷത്തിന്റെ ഭാഗമാണു ഞാൻ എന്ന തോന്നലും നമുക്കുണ്ടാവും. എന്നാൽ ഇതു രണ്ടുമല്ലാതെ സമയദൂരങ്ങൾ നിശ്ചലമായി എല്ലാമലിഞ്ഞുചേരുന്ന ചിലനിമിഷങ്ങളും നമുക്കുണ്ടാവും ഇതാണ്ഹനുമാൻ പറയുന്ന മൂന്നാമത്തെതത്വമസിഎന്ന അവസ്ഥ. ‘അതു നീയാണ്‌’. എന്ന നിറവ്.

മൂന്നു തലങ്ങളിൽ ഹനുമാൻ പറയുന്ന അവസ്ഥകളെ നമുക്ക് സമൂഹത്തിൽ ഇന്നുള്ള മൂന്നു ആത്മീയചിന്താസരണികളുമായി താരതമ്യപ്പെടുത്താം. ആദ്യത്തേത് ദ്വൈതം- ഭഗവാനും ഭക്തനും വേറെ വേറെ നില്ക്കുന്ന തലത്തിൽ ഭക്തന്റെ സ്ഥാനം ഭൃത്യന്റേതാണ്‌. അവന്റെ പ്രവർത്തനം ഭക്തിയാൽ പ്രചോദിതമായ കർമ്മയോഗത്തിന്റേതുമാവണം. തന്നെ ഭജിക്കുന്ന ഭൃത്യന്റെ കാര്യങ്ങൾ നോക്കുന്നത് യജമാനന്റെ കടമയുമാണല്ലൊ. സെമിറ്റിക് മതങ്ങളുടെ കാഴ്ച്ചപ്പാടിങ്ങിനെയാണ്‌. പലപ്പോഴും ഒരു തലത്തിൽ നിന്ന് മാറാൻ പല ഭക്തന്മാർക്കും സാധിക്കാറില്ല. ചില മതങ്ങളിൽ ഈയൊരു ചിന്തയിൽ നിന്നു മാറുന്നതുപോലും പാപമാണെന്നു പറയുന്നുണ്ട്.

രണ്ടാമത്തേത് വിശിഷ്ട-ദ്വൈതമാണ്‌. ഇതിൽ ഭക്തന്റെയുള്ളം പരമ്പൊരുളിന്റെ ഒരു ഭാഗം അല്ലെങ്കിൽ പ്രതിഫലനമാണ്‌. ഇതിലും ഭക്തൻ പരമ്പൊരുളിൽ നിന്നും വിഭിന്നനാണ്‌. ഭഗവാന്റെ മഹത്വം പ്രകടിപ്പിക്കുവാനുള്ള ഒരുപാധിയാണ്ഭക്തൻ. രാജയോഗവും കർമ്മയോഗവും ചേർന്ന ക്രിയായോഗമാർഗ്ഗം ഇതിൽ നമുക്ക് ദർശിക്കാം.

എന്നാൽ മൂന്നാമതു പറയുന്ന അദ്വൈതം - രണ്ടില്ല എന്ന അവസ്ഥയാണ്‌. വേദാന്തികൾ പറയുന്ന തത്വമസി അവസ്ഥ. (ശബരിമലയിൽ തത്വമസി എന്ന ബോർഡു വച്ചിരിക്കുന്നത് ഭക്തനും അയ്യപ്പനും ഒന്നാണെന്നുള്ള ഭാവനയിലാണ്‌) ഹനുമാന്ഇത്   കേവലം വായിച്ചറിഞ്ഞ ജ്ഞാനമല്ല. സ്വരൂപത്തെ സാക്ഷാത്കരിച്ചുറച്ച ജ്ഞാനിയുടെ ദൃഢതയോടെയാണ്ഹനുമാൻ പറയുന്നത് - ഇതി മേ നിശ്ചിതാമതി: എന്ന്. അവിടുന്നും ഞാനും തമ്മിൽ ഭേദമേതുമില്ല എന്ന് ഹനുമാൻ അസന്നിഗ്ദ്ധ്മായി പ്രസ്താവിക്കുന്നു. ജ്ഞാനയോഗത്തിന്റെ പാരമ്യത.  ആത്യന്തികമായി, ജ്ഞാനമാണ്പരമസാക്ഷാത്കാരത്തിലേയ്ക്കു  നയിക്കുന്നതെ ന്നുറപ്പിക്കുന്ന യോഗവാസിഷ്ഠപ്രോ​‍ാക്തമായ വിജ്ഞാനത്തിന്റെ നേരറിവാന്ഹനുമാൻ പറയുന്ന ആത്മഭാവം.

അങ്ങിനെ ഹനുമാൻ ഹിന്ദു ആദ്ധ്യാത്മിക സിദ്ധാന്തങ്ങളിലെ മൂന്നു പ്രധാന ചിന്തകളെ സമന്വയിപ്പിച്ചുകൊണ്ട് നമുക്കൊരുജ്ജ്വല മാർഗ്ഗദീപമായി നിലകൊ ള്ളുന്നു. പലർക്കും അദ്വൈതത്തിന്റെ പാതയിലേയ്ക്കു നേരേ പ്രവേശിക്കാൻ കഴിയുകയില്ല. ദ്വൈതപാതയിൽ സേവനവും മറ്റും ചെയ്ത് മനസ്സുറപ്പിച്ച് പടിപടിയായി മാത്രമേ അതു സാദ്ധ്യമാവൂ. അദ്വൈതസിദ്ധാന്തം വഴങ്ങുന്നവർ ക്കുപോലും മൂന്നു സിദ്ധാന്തങ്ങളും പ്രായോഗികതലത്തിൽ സമഗ്രമായി ഒരുഇന്റഗ്രേറ്റഡ് പ്രാക്ടീസ്ആയി അനുവർത്തിക്കാവുന്നതാണല്ലോ. അതാണ്ഹനുമാൻ ദൃഢതയോടെ നമുക്ക് സുവ്യക്തമായി കാണിച്ചു തരുന്നത്.