Mathrubhumi Yathra - March 2026
ദ്വീപിൻ നടുവിലെ ശൈവസന്നിധി -
മാതൃഭൂമി യാത്ര മാഗസിൻ മാർച്ച് 2026
ഡോ. സുകുമാർ കാനഡ
ക്വവായ് ദീപിലെ ബീച്ച്
ക്വവായ് ദ്വീപ്.
അമേരിക്കയിലെ ഹവായ് ദ്വീപസമൂഹങ്ങളിലെ പ്രധാനപ്പെട്ട ഒരു ദ്വീപാണ് ക്വവായ് ദ്വീപ്. നീലാകാശം, അതിലും നീലനിറത്തില്‍ നീണ്ടുപരന്നു കിടക്കുന്ന കടല്‍, പൊതുവേ പ്രശാന്തമായ കാലാവസ്ഥയും ചുറ്റുപാടുകളും. എന്നുവേണ്ട യാത്രക്കാര്‍ക്കൊരു പറുദീസതന്നെയാണ് ഹാവായ് ദ്വീപുകള്‍. അതില്‍ പ്രധാനപ്പെട്ട ദ്വീപുകള്‍ ഹവായ്, മാവി, ഒവാഹു, ക്വവായ്, എന്നിവയാണ്. അവിടം സന്ദർശിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ടതും ശ്രദ്ധേയവുമായ ഒരിടമാണ് ക്വവായ് ഹിന്ദു മോണാസ്ട്രി. ഹവായ് പൊതുവേ അറിയപ്പെടുന്നത് അതിന്റെ അതിസുന്ദരമായ പ്രകൃതിഭംഗിയാലും ട്രോപ്പിക്കൽ എന്നു പറയാവുന്ന കാലാവസ്ഥയാലും ഭൂമിയിലെ സ്വർഗ്ഗം എന്നാണ്. അതിൽ ഏറ്റവും സുന്ദരമായത് ക്വവായ് ദ്വീപ് തന്നെയാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. (സുപ്രസിദ്ധമായ ജൂറാസിക് പാർക്ക് സിനിമയുടെ ലൊക്കേഷൻ ഇവിടെയാണ്) നല്ല പച്ചപ്പ് നിറഞ്ഞ കാടുകൾ, പടർന്നു പന്തലിച്ച് നിൽക്കുന്ന വൻമരങ്ങൾ, അരുവികൾ വെള്ളച്ചാട്ടങ്ങൾ, അങ്ങിനെ എവിടെ നോക്കിയാലും നമ്മെ പിടിച്ചു നിർത്തുന്ന പ്രകൃതിരമണീയത കണ്ടറിയുകതന്നെ വേണം. കേരളത്തിലെപ്പോലെ മഴയും സൌമ്യമായ കാലാവസ്ഥയും, തെങ്ങും വാഴയും, കോഴികളും എല്ലാം ഇവിടെയും കാണാം.
ക്വവായിലെ വാഴയും കോഴികളും
ക്വവായിലെ “കേരളം”
ഹിന്ദു മൊണാസ്റ്ററിയിരിക്കുന്ന
സ്ഥലം
(വെള്ളച്ചാട്ടത്തിന് പിറകിലായി
സന്മാർഗ്ഗ ഇരൈവൻ ടെമ്പിൾ)
ഹിന്ദു മോണാസ്ട്രി
ശ്രീലങ്കയിലെയും തമിഴ്നാട്ടിലെയും ആധീനങ്ങളുടെ രീതിയിൽ സ്ഥാപിച്ചിട്ടുള്ള ക്വവായിലെ ഹിന്ദു മൊണാസ്ട്രി തുടങ്ങിവച്ചത് 1927 ൽ ജനിച്ച് 2001 ൽ ദിവംഗതനായ അമേരിക്കക്കാരൻ സദ്ഗുരു ശിവായസുബ്രഹ്മണ്യ സ്വാമികളാണ്. ഇപ്പോൾ അമേരിക്കയിൽ ശൈവസിദ്ധാന്തത്തിന്റെ ഇരിപ്പിടമായിത്തീർന്നിരിക്കുന്ന ഈ പ്രസ്ഥാനം അമേരിക്കയിൽ 40- ഓളം ക്ഷേത്രങ്ങളും വിദ്യാപീഠങ്ങളും നടത്തിവരുന്നു. ഇപ്പോൾ ബോധിനാഥ വേലൻ സ്വാമിയാണ് മഠത്തിന്റെ അധിപതി. നിത്യേനയുള്ള സാധനകളും മന്ത്രജപങ്ങളും കഴിഞ്ഞാൽ ഇവിടുത്തെ സന്യാസിമാരും ബ്രഹ്മചാരികളും ഹൈടെക്ക് സ്വാമിമാരാവും. പ്രിന്റിങ്, ഫോട്ടോകളുടെ ഗുണനിലവാരം എന്നിവയിൽ ഏറെ പ്രസിദ്ധമായ ഹിന്ദൂയിസം ടുഡേ മാഗസീനും അനേകം വേദാന്ത-പുരാണ പുസ്തകങ്ങളും അമേരിക്കയിൽ പ്രസിദ്ധീകരിക്കുന്നത് ഈ മൊണാസ്റ്ററിയിൽ നിന്നാണ്. അഡോബിയും ആപ്പിൾ കമ്പ്യൂട്ടറും സ്പോൺസർ ചെയ്തിട്ടുള്ള അത്യാധുനിക സ്റ്റുഡിയോ-പ്രിന്റിങ് സൌകര്യങ്ങളാണ് ഇവിടെയുള്ളത്.
രുദ്രാക്ഷവനം
382 ഏക്കർ വനത്തിനുള്ളിലാണ് മൊണാസ്റ്ററിയും 1968 ൽ സ്ഥാപിച്ച കടവുൾ ക്ഷേത്രവും, പുതുതായി പണി തീർത്ത സനാതന ഇരൈവൻ ശിവക്ഷേത്രും സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് അടുത്തായി 1978 ൽ 108 രുദ്രാക്ഷച്ചെടികൾ നട്ടുവളർത്തി വലുതാക്കിയ രുദ്രാക്ഷവനവും ഉണ്ട്. സന്ദർശകർ ഇവിടുത്തെ സൌമ്യശാന്തതയിൽ ധ്യാനനിരതരാവുന്നു. രുദ്രാക്ഷവനത്തെ കാത്ത് സൂക്ഷിക്കുവാൻ പവനസുതനായ ഹനുമാന്റെ ഗംഭീരമായ ഒരു പ്രതിമയും ഗണപതിയുടെ മൂർത്തിയും ഇവിടെയുണ്ട്. പലരീതിയിൽ മുഖങ്ങൾ ഉള്ള ധാരാളം രുദ്രാക്ഷങ്ങൾ ഇവിടെ നിന്നും ലോകമെമ്പാടും ജപമാലകളും മറ്റുമായി കയറ്റി അയക്കുന്നു. ക്ഷേത്രത്തോടനുബന്ധിച്ചുള്ള കടയിലും ഇവ വാങ്ങാൻ കിട്ടും. ഹവായിൽ നിന്നും ജൈവവിത്തുകൾ അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് കൊണ്ടുപോകാൻ വിലക്കുള്ളതുകൊണ്ട്. നിലത്തുവീണു കിടക്കുന്ന രുദ്രാക്ഷങ്ങൾ ഞങ്ങൾക്ക് എടുത്തുകൊണ്ടുവരാൻ കഴിഞ്ഞില്ല.
മോണാസ്ട്രിയിൽ സ്ഥിരതാമസമുള്ള ഇരുപതോളം സന്യാസിമാരെ
കൂടാതെ പഠനത്തിനായി പല രാഷ്ട്രങ്ങളിലുള്ളവർ - ചെറിയകോർസുകൾക്കായും
സേവനത്തിനായും വന്നു ചേരുന്നു. ഇൻഡ്യൻ വംശജരും അല്ലാത്തവരുമായ അമേരിക്കൻ
നിവാസികളെക്കൂടാതെ, ഇൻഡ്യ, മോറീഷ്യസ്, ആസ്ത്രേലിയ, മലേഷ്യ എന്നിവടങ്ങളിലുള്ളവരെ
ഞങ്ങൾ അവിടെ കണ്ടുമുട്ടി. ഇൻഡ്യയിലെ ആശ്രമങ്ങളെപ്പോലെ സന്യാസിമാർ ഇവിടെ
പ്രഭാഷണങ്ങളും മറ്റും നടത്തുന്നില്ല. സന്ദർശകർക്ക് അവരുമായി സംവദിക്കാനുള്ള
അവസരവും കുറവാണ്. നിത്യബ്രഹ്മചാരികളായി ധ്യാനത്തിൽ മുഴുകിക്കഴിയുന്ന ഇവർ
ശൈവസിദ്ധാന്തപദ്ധതിയനുസരിച്ചാണവിടെ കഴിയുന്നത്.
ക്വവായ്-കാപാ-കടവുള്‍ ടെമ്പിള്‍
സദ്ഗുരു ആദ്യമായി സ്ഥാപിച്ച കടവുൾ ക്ഷേത്രത്തിൽ തെക്കേ ഇൻഡ്യൻ രീതിയിലുള്ള വിഗ്രഹങ്ങളും പൂജാപദ്ധതികളുമാണുള്ളത്. വനമദ്ധ്യത്തിലൂടെ നടന്നു ചെല്ലുമ്പോൾ ഇടതു വശത്തായി വലിയൊരു ആൽമരവും അതിനു നടുക്കായി ധ്യാനത്തിനുള്ള ഇരിപ്പിടങ്ങളും സുബ്രഹ്മണ്യസ്വാമിയുടെ വലിയൊരു മൂർത്തിയും കാണാം. ക്ഷേത്രത്തിന്റെ അടുത്തുതന്നെ ഒരു കുളവും ക്ഷേത്രനടയിൽ നന്ദിയുടെ വിഗ്രഹവും ഉണ്ട്. ഒരുസമയം 20- ഓളം സന്ദർശകർക്ക് പൂജകളിൽ പങ്കെടുക്കാനുള്ള സൌകര്യമാണ് ഇവിടെയുള്ളത്.
സുബ്രഹ്മണ്യ സ്വാമി – ഷണ്മുഖധ്യാനവനം
കടവുൾ ടെമ്പിൾ.
ക്ഷേത്രക്കുളം
മുപ്പത്തിമൂന്ന് കൊല്ലം കൊണ്ട് പണികഴിപ്പിച്ചു 2023 ൽ വിഗ്രഹസ്ഥാപനം നടത്തിയ ശിവക്ഷേത്രമാണിത്. വൈലുവാ നദിയിലെ അന്പത്തിനാലോളം വെള്ളച്ചാട്ടങ്ങളിൽ നാനി ക്വാ (സുന്ദരമായ മഴ) എന്നു പേരുള്ള വെള്ളച്ചാട്ടത്തിന് സമീപമാണ് ഈ ശിവ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
എഞ്ചിനീയറിങ് അത്ഭുതം -
ആയിരം കൊല്ലം നിലനില്‍ക്കുന്ന നിര്‍മ്മിതി
ഏറെ പ്രത്യേകതകൾ ഉള്ള ഈ ക്ഷേത്രം ഒരു എഞ്ചിനീയറിങ്
അത്ഭുതംകൂടിയാണ്. 1000 വർഷമെങ്കിലും നിലനിൽക്കണം എന്ന ഉദ്ദേശത്തോടെയുള്ള ഈ
നീർമ്മിതിക്കായി ഉപയോഗിച്ച കോൺക്രീറ്റിൽ തെർമൽ പവർപ്ലാന്റുകളിൽ നിന്നുള്ള
വേസ്റ്റായ ഫ്ലൈആഷ് സീമന്റിന്റെ കൂടെ ചേർത്തിരിക്കുന്നു. ഇത്തരം കോൺക്രീറ്റിന്
ഏറെക്കാലം കേടുകൂടാതെയിരിക്കും എന്ന് അമേരിക്കൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകർ
ഡോ കുമാർ മേഹ്തയുടെ നേതൃത്വത്തിൽ കണ്ടെത്തിയിരുന്നു. ആ ഗവേഷണഫലം വിപുലമായി
ഉപയോഗിച്ച ഒരു നിർമ്മിതിയാണിത്. ഒരേസമയം 108 കോൺക്രീറ്റ് ട്രക്കുകൾ നിരനിരയായി
വന്നാണ് 8 അടി കനമുള്ള ഫൌൻഡേഷൻ ഒരൊറ്റ മാസ്സ് കോൺക്രീറ്റ് ആയി വാർത്തത്.
ആയിരം കൊല്ലം നിലനില്‍ക്കാനായി പ്രത്യേകം ഡിസൈന്‍ ചെയ്ത ‘ക്രാക്ക് ഫ്രീ’ കോണ്‍ക്രീറ്റ് ഫൌണ്ടേഷന്‍ പണിതിരിക്കുന്നത് 8 അടി കനമുള്ള ഒറ്റ സ്ലാബായാണ്. മുപ്പതിനായിരം ക്യുബിക് അടി കോണ്‍ക്രീറ്റാണ് ഇതിനുവേണ്ടി ഡോ. കുമാര്‍മേഹ്ത്ത ഡിസൈന്‍ ചെയ്ത് ഉപയോഗിച്ചത്. ഇതിന്റെ പണിയെപ്പറ്റി കാലിഫോര്‍ണിയ ബെര്‍ക്കിലി യൂനിവേര്‍സിറ്റിയിലെ പ്രഫസറായ അദ്ദേഹം പറഞ്ഞത്, “പരമശിവന്‍ നീലകണ്ഠനായത് പാലാഴി കടഞ്ഞപ്പോള്‍ ഉണ്ടായ വിഷം കഴിച്ചാണല്ലോ. അതുപോലെ ഈ കോണ്‍ക്രീറ്റില്‍ വലിയതോതില്‍ തെര്‍മല്‍ പവര്‍പ്ലാന്‍റുകളില്‍ നിന്നുള്ള വേസ്റ്റ് ആയ ഫ്ലൈആഷ് കലര്‍ത്തിയിട്ടുണ്ട് അങ്ങിനെയാണ് ഇത് ആയിരം കൊല്ലമെങ്കിലും നില്‍ക്കാന്‍ പര്യാപ്തമായ ഒരു ഫൌണ്ടേഷന്‍ ആയത്!” എന്തും സംഹരിച്ചു സ്വീകരിക്കുന്ന ആധുനിക കാലത്തെ പരമശിവന്‍ തന്നെയാണ് കോണ്ക്രീറ്റെന്ന് ബെര്‍ക്കിലിയിലെ എമിരറ്റസ് പ്രഫസറായ ഡോ. മേഹ്ത്ത ഉറപ്പിച്ചു പറയുന്നു. ആറ്റമിക് പവര്‍പ്ലാന്റുകളില്‍ നിന്നുള്ള വേസ്റ്റും സമുദ്രത്തിനടിയില്‍ നിക്ഷേപിക്കുന്നത് കോണ്‍ക്രീറ്റില്‍ പൊതിഞ്ഞാണല്ലോ.
നൂറു കോടിയോളം രൂപ മുടക്കി നിർമ്മിച്ച ഈ കോവിലിലെ
കൊത്തുപണികൾ മിക്കവാറും ബംഗ്ലൂരിലാണു ചെയ്തത്. പിന്നീട് ഓരോ പാളികളായി അവയെല്ലാം
കപ്പൽവഴി കൊണ്ടുവന്നു. ഇൻഡ്യയിൽ നിന്നുള്ള സ്ഥപതിമാരും കൽപ്പണിക്കാരുമാണ്
അമ്പലത്തിന്റെ പണി ചെയ്തത്. കല്ലിൽ കവിതവിരിയിച്ച ശിൽപ്പികളെ ആദരിക്കാനായി
ക്ഷേത്രസമുച്ചയത്തിൽത്തന്നെ ശിൽപ്പികളുടെ പ്രതിമകളും ആദരിച്ചുവരുന്നു. ഇവിടുത്തെ
പൂജാരി തമിഴ്നാട്ടിൽ നിന്നു വന്നിട്ടുള്ളയാളാണ്. 40 ഓളം പേരെ മാത്രമേ ഒരു സമയത്ത് ക്ഷേത്രദർശനത്തിനായി
ഇപ്പോൾ അനുവദിക്കുന്നുള്ളൂ.
സ്ഥപതിയുടെയും സദ്ഗുരുവിന്റെയും
ശിൽപ്പികളുടെയും പ്രതിമകൾ
ക്വവായിൽ എത്തുവാൻ
അമേരിക്കയിലെ മിക്കവാറും വലിയ നഗരങ്ങളിൽ നിന്നും ഹവായിലെ വിവിധ എയർപ്പോർട്ടുകളിലേക്ക് പോകാം. ക്വവായിലെ ലീഹുവേ എയർപ്പോർട്ടിൽ നിന്നും അരമണിക്കൂർ കൊണ്ട് ക്ഷേത്ര സമുച്ചയത്തിൽ എത്തിച്ചേരാം. സന്ദർശകർ മുൻകൂട്ടി റിസർവ് ചെയ്യുക.

A very rare travelogue
ReplyDelete